പ്രതീകാത്മക ചിത്രം
ബുനിയ: കോംഗോയിൽ എബോളബാധിതരുടെ എണ്ണം അനുദിനം കുതിക്കുന്നു. രാജ്യത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2011 ആയി ഉയർന്നു. എബോള ബാധിച്ച് മരിച്ചവരുടെ എണ്ണം 754 ആയി ഉയർന്നെന്നും ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു.
ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ പടരുന്ന എബോള വ്യാപനമാണിത്. അതേസമയം, ശന്പളം മുടങ്ങിയതോടെ ആരോഗ്യ പ്രവർത്തകർ പണിമുടക്ക് തുടങ്ങിയതുമൂലം രാജ്യത്തെ പ്രതിരോധ പ്രവർത്തനങ്ങളെ തടസപ്പെടുത്തിയിട്ടുണ്ട്.
കോംഗോ ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം 753 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിലാണ്. 366 പേർ ഇതുവരെ രോഗമുക്തരായി. രോഗബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടവരെ കണ്ടെത്തുന്നതിനു കാലതാമസം നേരിടുന്നത് പ്രതിരോധ പ്രവർത്തനങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു.
പുതുതായി റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ 80 ശതമാനവും ഏത് സമ്പർക്കപ്പട്ടികയിൽനിന്നുള്ളതാണെന്ന് കണ്ടെത്താൻ ലോകാരോഗ്യ സംഘടനയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. ഈ രോഗവ്യാപനത്തിന് തുടക്കമിട്ട ആദ്യത്തെ രോഗിയെ (പേഷ്യന്റ് സീറോ) കണ്ടെത്താൻ കഴിയാത്തതാണ് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നത്.
അപൂർവമായി മാത്രം കാണപ്പെടുന്ന ബണ്ടിബജ്യോ വൈറസ് മൂലമുണ്ടായ ഈ എബോള വ്യാപനം മേയ് 15-നാണ് രാജ്യത്ത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
മുമ്പ് കോംഗോയിലുണ്ടായ 16 തവണ എബോള വ്യാപനത്തിനു കാരണമായ സയർ വൈറസിനെതിരേയുള്ള വാക്സിനുകളും ചികിത്സകളും ലഭ്യമാണെങ്കിലും നിലവിലെ ബണ്ടിബജ്യോ വൈറസിനെ പ്രതിരോധിക്കുന്ന വാക്സിൻ വികസിപ്പിക്കാൻ കഴിയാത്തത് പ്രതിസന്ധി വർധിപ്പിക്കുന്നു.