National
ന്യൂഡൽഹി:സിബിഎസ്ഇ രണ്ടാംഘട്ട പരീക്ഷയ്ക്ക് 6.68 ലക്ഷത്തിലേറെ അപേക്ഷകൾ ലഭിച്ചു. ഈ മാസം ആദ്യം മുഖ്യപരീക്ഷയുടെ ഫലം പ്രഖ്യാപിച്ചിരുന്നു. മാർക്ക് കൂടുതൽ മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണു രണ്ടാംഘട്ടത്തിലെ ഭൂരിഭാഗം അപേക്ഷകളെന്നു സിബിഎസ്ഇ അറിയിച്ചു.
രണ്ടാംഘട്ട പരീക്ഷയ്ക്ക് റെഗുലർ വിദ്യാർഥികളിൽനിന്ന് മൊത്തം 6,68,854 അപേക്ഷകളാണു ലഭിച്ചത്. ഇതിൽ 5,25,655 ഉം മാർക്ക് മെച്ചപ്പെടുത്തുന്നതിനുള്ളതാണ്. അവശേഷിച്ചവ സപ്ലിമെന്ററി പരീക്ഷകൾക്കും.
ഈവർഷം മുതലാണ് പത്താംക്ലാസ് പരീക്ഷ രണ്ടുഘട്ടങ്ങളിൽ നടത്തുന്നത്. ആദ്യത്തെ പരീക്ഷ വിദ്യാർഥികൾ നിർബന്ധമായും എഴുതണം. മാർക്ക് മെച്ചപ്പെടുത്തുന്നതിനും ഒന്നോ രണ്ടു വിഷയങ്ങളിൽ പരാജയപ്പെടുന്നവർക്കുള്ള സപ്ലിമെന്ററി പരീക്ഷയ്ക്കുമാണു രണ്ടാംഘട്ടത്തിൽ അവസരം.
രണ്ടു പരീക്ഷയിലെയും ഉയർന്ന മാർക്ക് സർട്ടിഫിക്കറ്റിൽ ചേർക്കും.രണ്ടാംഘട്ട പരീക്ഷ അടുത്തമാസം പതിനഞ്ച് മുതൽ 21 വരെയുള്ള തീയതികളിൽ നടത്തുമെന്നും സിപിഎസ്ഇ അറിയിച്ചു.
Kerala
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച മുതല്‍ ഓടിത്തുടങ്ങും. വന്ദേഭാരത് ട്രെയിനിന് സമാനമായി ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാന്‍ട്രിയും ഒക്കെയുള്ള ആഡംബര ബസാണ് നിരത്തിലിറങ്ങുന്നത്.
രണ്ട് കോടി രൂപ വിലയുള്ള രണ്ട് ബസുകളാണ് സര്‍വീസ് നടത്തുക. എയര്‍ഹോസ്റ്റസ് മാതൃകയില്‍ ബസ് ഹോസ്റ്റസും ബസില്‍ ഉണ്ടാകും. പുലര്‍ച്ചെ 5.15ന് തിരുവനന്തപുരത്ത് നിന്ന് വന്ദേഭാരത് ട്രെയിന്‍ പുറപ്പെട്ടതിന് പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും.
അതേ സമയം തന്നെ എറണാകുളത്ത് നിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് യാത്ര തിരിക്കും. രാവിലെ 10ന് മുന്‍പ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് ബസ് സര്‍വീസ്.
മറ്റ് ബസുകളില്‍ നിന്ന് വ്യത്യസ്തമായി പ്രത്യേക നിരക്കായിരിക്കും ഉണ്ടാകുക. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നല്‍കണം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടാല്‍ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളില്‍ മാത്രമാണ് സ്റ്റോപ്പുണ്ടാവുക.
ടിക്കറ്റ് നേരത്തെ റിസര്‍വ് ചെയ്യുന്നതിനും സൗകര്യമുണ്ടാകും. റിസര്‍വ് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കില്‍ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാകില്ല.
തെരഞ്ഞെടുപ്പിന് മുന്‍പ് മന്ത്രി കെ.ബി. ഗണേഷ്കുമാര് ബസിന്റെ ഉദ്ഘാടന പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം മൂലം ഔദ്യോഗികമായി രംഗത്തിറക്കാന്‍ സാധിച്ചിരുന്നില്ല. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടിയ ശേഷം 22ന് എങ്കിലും സര്‍വീസ് തുടങ്ങാന്‍ കഴിയുമെന്നാണ് കെഎസ്ആര്‍ടിസി പ്രതീക്ഷ.
International
ചെങ്ങന്നൂർ: മാലദ്വീപിലെ സ്കൂളിൽ എട്ടാംക്ലാസ് വിദ്യാർഥിയുടെ ആക്രമണത്തിൽ മലയാളി അധ്യാപികയ്ക്ക് പരിക്ക്. ചെങ്ങന്നൂർ തിട്ടമേൽ കല്ലൂർ ദീപക് ശശിയുടെ ഭാര്യ സ്മിത എൻ. പിള്ളയ്ക്കാണ് (35) മൂക്കിന് ഗുരുതരമായി പരിക്കേറ്റത്.
മാലദ്വീപിലെ ഗധൂ ദ്വീപിലെ ഗഫ് ധാൽ അടോൾ സ്കൂളിൽ ഞായറാഴ്ചയായിരുന്നു സംഭവം. ക്ലാസെടുക്കുന്നതിനിടെ ലബോറട്ടറിയിലെ കംപ്യൂട്ടറിൽ ഗെയിം കളിക്കുകയായിരുന്ന എട്ടാം ക്ലാസ് വിദ്യാർഥിയെ സ്മിത പലതവണ താക്കീത് ചെയ്തിരുന്നു. എന്നാൽ ഇത് കൂട്ടാക്കാതിരുന്നതോടെ വീഡിയോ പകർത്തി പ്രിൻസിപ്പലിനോട് റിപ്പോർട്ട് ചെയ്യുമെന്ന് സ്മിത പറഞ്ഞു. ഇതോടെ, പ്രകോപിതനായ വിദ്യാർഥി സ്മിതയുടെ മുഖത്ത് തുടർച്ചയായി ഇടിക്കുകയുമായിരുന്നുവെന്ന് ഭർത്താവ് ദീപക് പറഞ്ഞു.
ബോധരഹിതയായ ഇവരെ മറ്റ് അധ്യാപകരാണ് ആംബുലൻസിൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെത്തിച്ചത്. മൂക്കിന്റെ എല്ലിന് പൊട്ടലേറ്റിട്ടുള്ള സ്മിതയ്ക്ക് ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയ നിർദേശിച്ചിരിക്കുകയാണ്.
മാലദ്വീപ് ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ട് സ്മിതയെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും ദീപക് വ്യക്തമാക്കി. സംഭവത്തിൽ സ്കൂൾ അധികൃതർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഒരു വർഷം മുൻപാണ് സ്മിത ഈ സ്കൂളിൽ അധ്യാപികയായി ജോലിക്ക് ചേർന്നത്.
Kerala
തൊടുപുഴ: ഗുരു യോഗിരാജ് ബോധി എന്നപേരിൽ അറിയപ്പെട്ടിരുന്ന പാലാ മുരിക്കുമ്പുഴ കദളിക്കാട്ട് വീട്ടിൽ പി.ബി. രാജു (68) അന്തരിച്ചു. മെഡിറ്റേഷൻ ക്ലാസ് നടത്തുന്നതിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു.
ഞായറാഴ്ച ഉച്ചയോടെ തൊടുപുഴയിൽ ക്ലാസ് നടത്തുമ്പോഴാണ് സംഭവം. ഉടൻ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
പാലാ, തൊടുപുഴ, അടിമാലി, വയനാട്, തൃശൂർ എന്നിവിടങ്ങളിൽ മഹായോഗ മെഡിറ്റേഷൻ എന്ന പേരിൽ ക്ളാസുകൾ നടത്തിവരുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം കൈമാറും. സംസ്കാരം വയനാട് പുതുപ്പാടിയിലെ ഗുരുകുലത്തിൽ.
Kerala
കണ്ണൂർ: ഒൻപതാം ക്ലാസിലെ പരീക്ഷയ്ക്ക് നൽകിയത് എട്ടാം ക്ലാസിലെ ചോദ്യപേപ്പർ. തലശേരി നോർത്ത് ബിആർസിക്ക് കീഴിലെ ചില സ്കൂളുകളിലാണ് ചോദ്യപേപ്പർ മാറി നൽകിയത്.
ഇന്ന് നടക്കുന്ന ഒൻപതാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യപേപ്പറിനു പകരം പത്തിന് നടക്കേണ്ട എട്ടാം ക്ലാസ് മലയാളം സെക്കൻഡ് പരീക്ഷയുടെ ചോദ്യപേപ്പറാണ് വിതരണത്തിനെത്തിച്ചത്.
കവർ പൊട്ടിച്ച് കുട്ടികൾക്ക് വിതരണം ചെയ്യുന്നതിനിടെയാണ് ചോദ്യക്കടലാസ് മാറിയതായി മനസിലാക്കിയത്. അധ്യാപകർ ഉടൻ തന്നെ ബിആർസിയുമായി ബന്ധപ്പെട്ട് ഒൻപതാം ക്ലാസിലെ ചോദ്യപേപ്പർ എത്തിച്ചു വിതരണം ചെയ്യുകയായിരുന്നു. ഇതോടെ ഉച്ചയ്ക്ക് ഒന്നരയ്ക്ക് തുടങ്ങേണ്ടിയിരുന്ന പരീക്ഷ രണ്ടരയ്ക്ക് ശേഷമാണ് പല സ്കൂളുകളിലും ആരംഭിച്ചത്.
ചോദ്യപേപ്പർ മാറിയത് മനസിലാക്കിയതിനാൽ വിദ്യാർഥികൾക്ക് വിതരണം ചെയ്തില്ലെന്നാണ് അധ്യാപകർ പ്രതികരിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ പറഞ്ഞു.
NRI
ഫിലഡൽഫിയ: കുടുംബബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും ശരിയായ ആശയവിനിമയത്തിന്റെ പ്രാധാന്യം വിളിച്ചോതിക്കൊണ്ട് "ഫലപ്രദമായ ആശയവിനിമയം കെട്ടിപ്പടുക്കാം' (Building Effective Communication) എന്ന വിഷയത്തിൽ പ്രത്യേക ക്ലാസ് സംഘടിപ്പിക്കുന്നു.
ഗുഡ് സമരിറ്റൻ കമ്യൂണിറ്റി (സ്നേഹതീരം), സെന്റ് മേരീസ് ക്നാനായ ചർച്ച് എന്നിവർ സംയുക്തമായാണ് ഈ പരിപാടി ഒരുക്കുന്നത്. ഈ മാസം 15ന് രാവിലെ 11ന് (വിശുദ്ധ കുർബാനയ്ക്ക് ശേഷം) ഫിലഡൽഫിയ സെന്റ് മേരീസ് ക്നാനായ പള്ളി ഹാളിൽ വച്ചാണ് ക്ലാസ് നടക്കുന്നത്.
മുഖ്യപ്രഭാഷണം: സീന മാത്യു (Family Counselor in Philadelphia, തിയോളജിക്കൽ സെമിനാരി ബിരുദധാരി, സെന്റ് ഗ്രീഗോറിയോസ് മലങ്കര ഓർത്തഡോക്സ് ചർച്ച് അസോസിയേറ്റ് മിനിസ്റ്റർ). സാന്നിധ്യം: റവ. ഫാ. റെന്നി എബ്രഹാം, റവ. ഫാ. ചാക്കോ പുന്നൂസ്.
മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിനും വ്യക്തിത്വ വികാസത്തിനും സഹായിക്കുന്ന പ്രായോഗിക ആശയങ്ങൾ സ്ലൈഡ് ഷോയുടെ സഹായത്തോടെ ഈ ക്ലാസിൽ അവതരിപ്പിക്കും.
പങ്കെടുക്കാൻ താല്പര്യമുള്ളവർ രാവിലെ 11ന് മുൻപായി തന്നെ ഹാളിൽ പ്രവേശിക്കണമെന്ന് പള്ളി ട്രസ്റ്റി ലിജു എബ്രഹാം, സെക്രട്ടറി റെന്നി ഇരണക്കൽ എന്നിവർ അറിയിച്ചു.
രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ഒപ്പം യുവാക്കൾക്കും മുതിർന്നവർക്കും ഒരുപോലെ പ്രയോജനപ്പെടുന്ന ഈ സെഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. വിപുലമായ കമ്മിറ്റി പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
സുജ കോശി, ജനറൽ കൺവീനർ, ലീലാമ്മ വർഗസ്, കൺവീനർ (ഫിനാൻസ്), ജെസി മാത്യു, കൺവീനർ (പ്രോഗ്രാം), ആനി സക്കറിയ, കൺവീനർ (കൾച്ചറൽ), കൊച്ചുകോശി ഉമ്മൻ - ട്രസ്റ്റി).
District News
മുട്ടിക്കുളങ്ങര: ഒലീവിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ സെന്റ് ആൻസ് സീനിയർ സെക്കൻഡറി സ്കൂളിൽ അധ്യാപകർക്ക് കരിയർ കൗണ്‍സിലിംഗ് ക്ലാസുകൾ നൽകി. കുട്ടികളുടെ കഴിവുകൾ എങ്ങനെ കണ്ടെത്തണമെന്നും അതനുസരിച്ചു ഏതെല്ലാം രീതിയിൽ ഒരു കുട്ടിയുടെ അഭിരുചികൾ വർധിപ്പിക്കാമെന്നതിനെ കുറിച്ചുമാണ് ക്ലാസ് നടത്തിയത്.
ഒലീവിയ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ജാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഭാരത് (ജെഐബി) എന്ന കരിയർ കൗണ്‍സിലിംഗ് സ്ഥാപനമാണ് ക്ലാസുകൾ നൽകിയത്. കരിയർ കൗണ്‍സിലർമാരായ റൈസ, റെനീഷ് റഹ്മാൻ എന്നിവരാണ് ക്ലാസുകൾക്ക് നേതൃത്വം നൽകിയത്. പ്രധാനാധ്യാപിക സിസ്റ്റർ ജോസ്മി പ്രസംഗിച്ചു.