Sports
പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ടെന്നീസിൽ അട്ടിമറി തുടരുന്നു. പുരുഷ സിംഗിൾസ് നാലാം റൗണ്ടിൽ 15-ാം സീഡ് കാസ്പർ റൂഡിനെ 28-ാം സീഡ് ജാവോ ഫോൻസെക്ക അട്ടിമറിച്ചു.
ആദ്യ രണ്ട് സെറ്റ് നേടി ശക്തമായ പോരാട്ടം നടത്തിയ ജാവോ ഫോൻസെക്ക റൂഡിനെതിരേ ആധിപത്യം ഉറപ്പിച്ചു. മൂന്നാം സെറ്റ് റൂഡ് നേടി മത്സര ദൈർഘ്യം നീട്ടിയത് മാത്രം മിച്ചം. സ്കോർ: 7-5, 7-6, 5-7, 6-2.
മറ്റൊരു മത്സരത്തിൽ 10-ാം സീഡ് ഫ്ലാവിയോ കൊബോളി വിജയിച്ചു.
വനിതാ സിംഗിൾസിലും അട്ടിമറി തുടരുന്നു. 19-ാം സീഡ് മാഡിസണ്‍ കീസിനെ 25-ാം സീഡ് ഡയാന ഷ്നാഡർ അട്ടിമറിച്ചു. 6-3, 3-6, 0-6 സ്കോറിന് അവസാന സെറ്റില്‍ കീസിനെ കാഴ്ചക്കാരിയാക്കി ഡയാന വിജയം നേടുകയായിരുന്നു.
28-ാം സീഡ് അനസ്താസ്യ പൊട്ടപോവയെ 22-ാം സീഡ് അന്ന കലിൻസ്കിയ അട്ടിമറിച്ചു. സ്കോർ: 6-4, 2-6, 7-6. മറ്റൊരു മത്സരത്തിൽ മജ ചൗലിൻസ്കാ 6-3, 6-2ന് ഡെയ്ൻ പാരിയെ പരാജയപ്പെടുത്തി.
National
ന്യൂഡൽഹി: ആയിരത്തിലധികം കോടി രൂപയുടെ അഴിമതി ആരോപണങ്ങൾക്കെതിരേ സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു എന്തുകൊണ്ടാണ് പദവിയിൽ തുടരുന്നതെന്ന് കോണ്‍ഗ്രസ്.
പേമ ഖണ്ഡു പദവിയിൽ തുടരുന്നത് സുപ്രീംകോടതി ഉത്തരവിനെ പരിഹസിക്കുന്നതാണെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് ചൂണ്ടിക്കാട്ടി. ഞാൻ അഴിമതിക്കാരനല്ല, അഴിമതി ചെയ്യാൻ അനുവദിക്കുകയുമില്ല എന്ന് ഒരിക്കൽ പറഞ്ഞ മനുഷ്യൻ എന്തുകൊണ്ടാണ് അരുണാചൽ മുഖ്യമന്ത്രിയോട് രാജി ആവശ്യപ്പെടാത്തതെന്നും ഇപ്പോൾ നിശബ്ദനായിരിക്കുന്നതെന്നും ജയ്റാം രമേശ് എക്സിലെ പോസ്റ്റിൽ ചോദിച്ചു.
പൊതുമരാമത്ത് വകുപ്പുകൂടി കൈകാര്യം ചെയ്യുന്ന അരുണാചൽ മുഖ്യമന്ത്രി പേമ ഖണ്ഡു 1270 കോടി രൂപ വിലമതിക്കുന്ന കരാറുകൾ തന്റെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ടുള്ള കന്പനികൾക്കു നിയമവിരുദ്ധമായി നൽകിയെന്നാണ് ആരോപണമുള്ളത്.
ആരോപണങ്ങൾ മുഖ്യമന്ത്രി നിഷേധിച്ചിട്ടുണ്ടെങ്കിലും ഏപ്രിൽ ആറിന് സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് ആരോപണങ്ങളിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 2015 ജനുവരി ഒന്നിനും 2025 ഡിസംബർ 31നും ഇടയിൽ നടന്ന പൊതുമരാമത്ത് വകുപ്പ് കരാറുകളെക്കുറിച്ച് അന്വേഷണം നടത്താനായിരുന്നു പരമോന്നത കോടതിയുടെ ഉത്തരവ്.
ഒരു സിറ്റിംഗ് മുഖ്യമന്ത്രിക്കെതിരേ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത് അന്ത്യന്തം ഗൗരവമുള്ള വിഷയമാണ്. അന്വേഷണം നടത്താൻ സിബിഐക്ക് ആവശ്യമായ ഫയലുകളിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായതിനാൽ പേമ ഖണ്ഡുവിന് നിയന്ത്രണമുണ്ടെന്നും എഐസിസി ജനറൽ സെക്രട്ടറി ചൂണ്ടിക്കാട്ടി.
District News
പത്തനാപുരം: ജില്ലയുടെ കിഴക്കൻമേഖലയിൽ മലയോര കർഷകരെ ഭീഷണിപ്പെടുത്തികൊണ്ടു വന്യമൃഗശല്യം അതിരൂക്ഷമായിരിക്കുന്നു. കടുത്ത വേനലിന്റെ വറുതിയിൽ നട്ടുപിടിപ്പിച്ചതെല്ലാം കരിഞ്ഞുണങ്ങി എന്ന മനോവേദനയിൽ കഴിയുന്ന കർഷകർക്കാണ് ഇടിത്തീപോലെ വന്യമൃഗങ്ങളുടെ ശല്യം തുടരുന്നത്.
പുനലൂർ, പത്തനാപുരം, കുളത്തൂപ്പുഴ മേഖലകളിൽ വന്യമൃഗങ്ങൾ, പ്രത്യേകിച്ച് കാട്ടുപന്നി നാട്ടിലിറങ്ങി കൃഷി നശിപ്പിക്കുന്നത് പതിവാണ്.വനമേഖലയോട് ചേർന്നുനിൽക്കുന്ന ഇവിടെ വന്യമൃഗങ്ങളെ പേടിച്ച് ആളുകൾ വീടിന്റെ പുറത്തിറങ്ങാത്ത സ്ഥലങ്ങൾവരെയുണ്ട്. വേനലിൽ കരിഞ്ഞുണങ്ങിയ വിളകൾ കണ്ട് നെടുവീർപ്പിടുന്ന കർഷകന് ഇരുട്ടടി സമ്മാനിക്കുകയാണ് വന്യ മൃഗങ്ങൾ.
റബറും കമുകും തെങ്ങും എല്ലാം കാട്ടാനകൾ പിഴുതെറിയുന്നത് മലയോരത്ത് പലയിടത്തും പതിവ് കാഴ്ചയാണ്. ഒരാഴ്ചയായി കറവൂർ പതിനാറാം ഫില്ലിങ്, കടശേരി, മാമ്പഴത്തറ, മേഖലകളിൽ ഇറങ്ങിയ കാട്ടാനക്കൂട്ടം ഏക്കറുകണക്കിന് കാർഷിക വിളകൾ നശിപ്പിച്ചു.കനാൽ ജലത്തെ ആശ്രയിച്ചും വേനൽ മഴയെ പ്രതീക്ഷിച്ചും കൃഷിയിറക്കി വിളവെടുക്കാൻ പ്രായമെത്തിയപ്പോഴാണ് വന്യമൃഗശല്യം രൂക്ഷമായത്. പകലും ശല്യമുണ്ടെന്നു കർഷകർ പറയുന്നു.വനത്തിനുള്ളിൽ അരുവികൾ വറ്റിയതും ആഹാരം കുറഞ്ഞതുമാകാം മൃഗങ്ങൾ നാട്ടിലേക്കിറങ്ങാൻ കാരണം.
പൂത്തോട്ടം ഭാഗത്ത് കാട്ടാനകൾ
ആര്യങ്കാവ് ഗ്രാമപഞ്ചായത്തിലെ പൂത്തോട്ടം ഭാഗത്ത് കാട്ടാനകൾ കാർഷികവിളകൾ നശിപ്പിച്ചു. കഴിഞ്ഞദിവസം രാത്രി ഒൻപതോടെ ജനവാസമേഖലയിലെത്തിയ കാട്ടാനകൾ ഒട്ടേറെ കുടുംബങ്ങളുടെ കാർഷികവിളകൾ പൂർണമായി നശിപ്പിച്ചു. പത്തേക്കർ ഭാഗത്തെ വനാതിർത്തിയിൽനിന്നിറങ്ങിയ കാട്ടാനകൾ ജനീഷ് ഭവനിൽ ജയരാജിന്റെ വീടിനുസമീപമുണ്ടായിരുന്ന പത്തോളം വാഴകളാണ് നശിപ്പിച്ചത്.
തൊട്ടടുത്തുള്ള ചെല്ലയ്യായുടെ കവുങ്ങ്, പ്ലാവ്, വാഴ ഉൾപ്പെടെയുള്ളവയും നശിപ്പിച്ചു. എ.എസ്. മുരുകേഷന്റെ പ്ലാവും വാഴയുമെല്ലാം ആഹാരമാക്കുകയും ചവിട്ടിമെതിച്ച് നശിപ്പിക്കുകയും ചെയ്തു. മുത്തുപുതിയവന്റെ വീടിനു സമീപത്തെ കൽക്കെട്ടുകൾ പൂർണമായും തകർത്തു. കഴിഞ്ഞദിവസം രാത്രി ഒൻപതോടെ പൂത്തോട്ടം-പത്തേക്കർ റോഡിലൂടെയെത്തിയ കാട്ടാനകൾ പാതയോരത്തെ വീടുകൾക്കുസമീപംനിന്ന വാഴയെല്ലാം പിഴുതെറിഞ്ഞു.
പൂത്തോട്ടം-പത്തേക്കർ പാതയിൽ പലയിടത്തായി 30 ഓളം വാഴകളാണ് നിരന്നുകിടക്കുന്നത്. ഇതുമൂലം പാതയിലൂടെ യാത്രചെയ്യാനാകാത്ത സ്ഥിതിയായിരുന്നു. രാത്രിയിൽ ആളുകൾ പുറത്തിറങ്ങിയതു തന്നെ ഭയപ്പെട്ടായിരുന്നു. കഴിഞ്ഞമാസം നാരായണഭവനത്തിൽ നവമണിയുടെ പത്തോളം തെങ്ങ്, കവുങ്ങ് ഉൾപ്പെടെയുള്ളവ കാട്ടാന നശിപ്പിച്ചിരുന്നു.
തോട്ടംമേഖലയുടെ ഒരുഭാഗത്ത് സ്ഥിതിചെയ്യുന്ന പത്തേക്കറിൽ 65 ഓളം കുടുംബങ്ങളാണ് താമസമുള്ളത്. ജനവാസമേഖലയുടെ ഇരുഭാഗത്തുനിന്നും കാട്ടാനകൾക്ക് യഥേഷ്ടം ഇവിടേക്കിറങ്ങാൻ കഴിയുന്നതാണ് അവസ്ഥയ്ക്കു കാരണമാകുന്നത്. പകൽസമയങ്ങളിൽപോലും കാട്ടാനകൾ വീടുകൾക്കുസമീപമെത്തുന്നു.
പ്രദേശത്ത് വന്യമൃഗശല്യം ഒഴിവാക്കുന്നതിനായി 27 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതിയുണ്ടെങ്കിലും നടപടികൾ പൂർത്തിയായിട്ടില്ല. തൂക്ക് സൗരോർജവേലിയാണ് ഇവിടെ നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. പദ്ധതി എത്രയുംവേഗം നടപ്പാക്കിയാൽ വന്യമൃഗശല്യത്തിന് അയവുവരുമെന്നാണ് പ്രതീക്ഷ. അതിനാൽ വനംവകുപ്പിന്റെ നേതൃത്വത്തിൽ പദ്ധതി പൂർത്തിയാക്കുന്നതിനുള്ള നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
കാട്ടാന കൂട്ടമായി എത്തിയാല്‍ കൃഷിയിടം തകര്‍ത്തേ മടങ്ങൂ. ഒറ്റയാന് വന്നാല്‍ ഓടിക്കാതിരിക്കുന്നതാണ് സുരക്ഷിതം. മുന്നില്‍പെട്ടാല്‍ ജീവിതം അപകടത്തിലാകും. വനാതിര്‍ത്തി ഗ്രാമങ്ങളില്‍ കര്‍ഷകര്‍ ജീവിതം തള്ളിനീക്കുന്നതു തന്നെ ഭയന്നാണ്. ചെന്നായ, മുള്ളന്‍ പന്നി, മരപ്പട്ടി തുടങ്ങിയവയെല്ലാം അതിര്‍ത്തിയിലെ പൊന്തക്കാടുകളില്‍ താവളം കണ്ടെത്തിയിരിക്കുകയാണ്.
മുന്‍കാലങ്ങളില്‍ കാട്ടിലും പരിസരങ്ങളിലെ കുറ്റികാടുകളിലും മാത്രം കണ്ടിരുന്ന മരപ്പട്ടി തെങ്ങില്‍ കയറി കരിക്കുപറിച്ച് വെള്ളം കുടിച്ച് തൊണ്ട് വലിച്ചെറിയുകയാണ്. പണ്ടൊക്കെ ഓലപ്പടക്കം പൊട്ടിച്ചും പന്തം കത്തിച്ചു പേടിപ്പിച്ചും പാട്ടകൊട്ടി ശബ്ദമുണ്ടാക്കി തിരിച്ചോടിക്കുമായിരുന്നു. എന്നാല്‍ ഇന്ന് എത്ര ശബ്ദം ഉണ്ടാക്കിയാലും ഇവയൊന്നും പോകില്ലെന്നും കര്‍ഷകര്‍ പറയുന്നു.
ഭീഷണിയായി മയിലും
കാട്ടുപന്നിയും ആനയും കടുവയും മാത്രമല്ല ഇത്രനാളും നമ്മള് നിരുപദ്രവകാരിയെന്ന് കരുതിപോന്ന മയിലുകള്‍ പോലും അക്രമകാരികളാവുകയും നാട്ടിലിറങ്ങി ഭീതിപരത്തുകയും ചെയ്യുന്ന വാര്‍ത്തകള്‍ കേരളത്തിന്റെ മലയോരങ്ങളില്‍ നിന്ന് വന്നുകൊണ്ടിരിക്കുന്നു. വന്യമൃഗങ്ങള്‍ കൃഷിയിടങ്ങളിലറങ്ങി കാര്‍ഷിക വിളകള്‍ നശിപ്പിച്ച് കൊണ്ടിരിക്കുന്നതിനും കര്‍ഷകരുടെ ജീവിതം ചവിട്ടിമെതിക്കുന്നതിനും ശാശ്വതമായ ഒരു പരിഹാരവും വനപാലകര്‍ക്കോ മറ്റു സര്‍ക്കാര്‍ അധികൃതര്‍ക്കോ കാണാന്‍ കഴിയുന്നില്ലെന്ന എന്നതാണ് വസ്തുത.
കാട്ടാനയുടേയും കാട്ടുപന്നിയുടേയുമെല്ലാം ശല്യമായിരുന്നു മുന്‍പൊക്കെ മലയോരങ്ങളില്‍ നിന്ന് കേട്ടിരുന്നത്. പക്ഷെ കൂട്ടമായെത്തുന്ന മാനുകളും കുരങ്ങുകളും മയിലുകളുമെല്ലാം കാടിനോട് ചേര്‍ന്ന നാട്ടുമ്പുറങ്ങളിലും കൃഷിയിടങ്ങളിലും ഇന്ന് പട്ടാപ്പകല്‍ കാഴ്ചകളാണ്. ഇവയ്ക്കാവശ്യമായ തീറ്റയും വെള്ളവുമെല്ലാം കാട്ടിലുള്ളതിനേക്കാള്‍ മനുഷ്യരുടെ ഇടയിലാണുള്ളത്.
നാട്ടിലെത്തുന്ന കുരങ്ങുകളും മാനുകളും അവിടെ ചെലവിടുകയും അവരുടെ സ്ഥിരം സങ്കേതമാക്കുകയും ചെയ്യുന്നു. കൃഷിയിടത്തെത്തുന്ന കുരുങ്ങുകള്‍ കാട്ടിലേക്ക് തിരിച്ച് പോവുന്നില്ലെന്ന് പറയുന്നു കര്‍ഷകര്‍. കപ്പയും ചേനയും തേങ്ങയുമെല്ലാം അവരുടെ പുതിയ ഭക്ഷണമായി മാറുകയും ചെയ്തു. അഞ്ചൽ മേഖലയിൽ കുരങ്ങുശല്യം രൂക്ഷമാണ്. ഒരു തേങ്ങ പോലും കിട്ടാത്തവീട്ടുകാരുണ്ട്. വിളയുന്നതിനുമുന്പു തന്നെ കൂട്ടമായി വന്നു തിന്നു തീർക്കുകയാണ്.
നിസഹായരായി കർഷകർ
കല്ലെടുത്തെറിഞ്ഞാല്‍ പോലും കേസാകുന്ന സാഹചര്യത്തില്‍ നിസഹായരായി കൃഷിയും നാടുമുപേക്ഷിച്ച് ഒളിച്ചോടുമ്പോഴും കാട്ടുപന്നികള്‍ക്കു സര്‍ക്കാര്‍ നല്കുന്ന പരിഗണനയെങ്കിലും തങ്ങള്‍ക്കും നല്കണേയെന്ന് അപേക്ഷിക്കുകയാണ് കര്‍ഷകര്‍. വന്യമൃഗങ്ങളുടെ ആക്രമത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കിടന്നവർ നിരവധിയാണ്. ജീവിതത്തിലേക്കുതിരിച്ചുവന്നിട്ടും ജീവിതം പച്ചപ്പിടിക്കാതെ മുന്നോട്ടു പോകുന്നവരും നിരവധിയാണ്.
കാട്ടുപന്നി പട്ടാപ്പകൽ ടൗണിലെ കടയിൽ കയറി നാശനഷ്ടം വരുത്തിയിട്ടു എന്തെങ്കിലും നഷ്ടപരിഹാരം കിട്ടിയതായി അറിയില്ല. കാട്ടുമൃഗങ്ങൾക്കു ലഭിക്കുന്ന അനുകൂല്യമെങ്കിലും കർഷകർക്കു ലഭിച്ചാൽമാത്രമേ മലയോരമേഖല രക്ഷപ്പെടുകയുള്ളൂ. ഇത് അവർക്കുവേണ്ടി വാദിക്കാനും കേസാക്കാനും ജയിലിടയ്ക്കാനും പട്ടിണിക്കിടാനും വഴിയാധാരമാക്കാനും അധികാരികളും വനംവകുപ്പും ക്യൂ നിൽക്കുകയാണ്.
ആരോടും പരാതി പറയാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. കാട്ടുമൃഗങ്ങൾ ആക്രമിച്ചാൽ, കൃഷി നശിച്ചാൽ എന്തിനാണ് അവയുടെ മുന്നിൽ പോയിനിൽക്കുന്നതെന്നു ചോദിക്കുന്ന ഉദ്യോഗസ്ഥരുള്ള നാട്ടിലാണ് മലയോര കർഷകർ ജീവിക്കുന്നത്.കമ്പിവേലി, സൗരോര്‍ജ വേലി, കിടങ്ങുകള്‍ തുട ങ്ങി കാട്ടുമൃഗങ്ങള്‍ക്കെതിരേ പല പ്രതിരോധ സംവിധാനങ്ങളും സ്ഥാപി ക്കാറുണ്ടെങ്കിലും അവയൊന്നും ഫല വത്താകുന്നില്ല.
കിടങ്ങുകള്‍ കീറിയ പ്രദേശങ്ങളില്‍ അതിടിച്ചു നികത്തി കാട്ടാനക്കൂട്ടങ്ങള്‍ കൃഷിയിടങ്ങളി ലെത്തുന്നു.ഇപ്പോള്‍ മലയോര മേഖലയ്ക്കപ്പുറം മറ്റു ഗ്രാമങ്ങളിലേയ്ക്കും ഇവയുടെ ശല്യം വ്യാപിക്കുന്നു.
വന്യമൃഗ സംരക്ഷണ നിയമം
വന്യമൃഗ സംരക്ഷണ നിയമപ്രകാരം കാട്ടുമൃഗങ്ങളെ കൊല്ലുന്നതും ആക്രമിക്കുന്നതും എന്തിന് ശല്യം ചെയ്യുന്നതു പോലും കുറ്റകരമാണ്. കൃഷി നശിപ്പിച്ചാലും ആളുകളെ ആക്രമിച്ചാലും അവയെ പ്രതിരോധിക്കാനാകാതെ നാട്ടുകാര്‍ നിസഹായരാകുന്നു. ആരെങ്കിലും ഇവരെ ആക്രമിച്ചാല്‍ വലഞ്ഞതു തന്നെ. നിയമത്തിന്റെ നൂലാമാലകളില്‍ കുരുങ്ങി അവന്റെ ജീവിതം തുലഞ്ഞു.
കര്‍ഷകരുടെ മുറവിളിയെത്തുടര്‍ന്ന് കോടതിയെ സമീപിച്ച ചുരുക്കം ചില കര്‍ഷകര്‍ക്ക് കൃഷി നാശമുണ്ടാക്കുന്ന കാട്ടുപന്നികളെ ഏത് വിധേനയും കൊല്ലാനുള്ള അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഈ അനുമതി എല്ലാ കര്‍ഷകര്‍ക്കും നല്‍കമെന്നാണ് കര്‍ഷകര്‍ ആവശ്യപ്പെടുന്നത്.
നഷ്ടപരിഹാരം അകലെ
കാട്ടുമൃഗങ്ങള്‍ മൂലം കൃഷിനാശം ഉണ്ടാകുന്ന കര്‍ഷകര്‍ക്കു നല്കുന്ന നഷ്ടപരിഹാരം നാമമാത്രം. ആന, കാട്ടുപന്നി, കുരങ്ങ് തുടങ്ങിയവയടക്കമുള്ള കാട്ടുമൃഗങ്ങള്‍ ജനവാസ മേഖലകളിലിറങ്ങി കൃഷി നശിപ്പിക്കുന്നത് തുടര്‍ക്കഥയാണ്.
ചേനയും ചേമ്പും കപ്പയും വാഴയുമെല്ലാം മൃഗങ്ങള്‍ നശിപ്പിക്കാറുണ്ട്. ഈ സാഹചര്യത്തിലായിരുന്നു സര്‍ക്കാര്‍ വനം വകുപ്പ് മുഖേന നഷ്ടപരിഹാര തുക ഏര്‍പ്പെടുത്തിയിരുന്നത്. കഴിഞ്ഞ വര്‍ഷം മുതലാണു തുകയില്‍ കുറവു വരുത്തിയത്. നഷ്ടപരിഹാര തുകയ്ക്കായി വനംവകുപ്പിന്റെ ഓഫീസുകള്‍ കയറി ഇറങ്ങിയ പല കര്‍ഷകര്‍ക്കും ലഭിക്കുന്ന തുകയേക്കാള്‍ കൂടുതല്‍ യാത്രാ ചെലവിലും മറ്റുമായി നഷ്ട പ്പെട്ടിട്ടുണ്ട്.
കൃഷിനാശം സംബന്ധിച്ച് കൃഷി ഓഫീസറുടെ സര്‍ട്ടിഫിക്കറ്റ് അടക്കം വനം വകുപ്പിന് അപേക്ഷ സമര്‍പ്പിക്കണം. ഇവര്‍ വീണ്ടും അന്വേഷണം നടത്തി നല്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസറാണ് തുക അനുവദിക്കു ന്നത്.
Kerala
നെടുങ്കണ്ടം: രണ്ടാം ദിവസവും മണ്ണു മാറ്റി പരിശോധന. പച്ചടി തോട്ടുവാക്കട ഇരട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി പൊന്നിട്ടയില്‍ സജി(43) യുടെ വീടിനു സമീപം രണ്ടാം ദിവസവും മണ്ണ് മാറ്റി പരിശോധന നടന്നു.
എട്ടു വര്‍ഷം മുന്‍പ് കാണാതായ പിതാവ് മാത്യുവിനെ (73) യും സജി കൊലപ്പെടുത്തി കുഴിച്ചിട്ടതാകാമെന്ന സംശയത്തിലായിരുന്നു പരിശോധന. പരിശോധനയില്‍ കുറച്ച് ചെറിയ അസ്ഥിക്കക്ഷണങ്ങള് മാത്രമാണ് കണ്ടെത്താനായത്. ഇത് മനുഷ്യന്റേതാണോ എന്നറിയാന്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയയ്ക്കും.
ഇന്നലെയോടെ മണ്ണു മാറ്റിയുള്ള പരിശോധന അവസാനിപ്പിച്ചു. ഇന്നലെ രാവിലെ പത്തോടെ തുടങ്ങിയ പരിശോധന നാലര വരെ നീണ്ടു. വീടിന്റെ സെപ്റ്റിക് ടാങ്കും മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പൊളിച്ച് പരിശോധിച്ചു.പോലീസ് നായയെയും എത്തിച്ചിരുന്നു.
വെള്ളിയാഴ്ച നടത്തിയ പരിശോധനയില്‍ അഞ്ചടിയോളം ആഴത്തില്‍ അസ്ഥിക്കക്ഷണങ്ങളും വസ്ത്രാവശിഷ്ടങ്ങളും ലഭിച്ചിരുന്നു.
എന്നാല്‍, അസ്ഥിക്കക്ഷണം മനുഷ്യന്റേത് അല്ലെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തല്‍.
കൂടാതെ ഇതിന് സമീപത്തായി പശുവിന്റെതെന്നു കരുതുന്ന തലയോട്ടിയുടെ അവശിഷ്ടങ്ങളും ലഭിച്ചിരുന്നു.
അതേസമയം കസ്റ്റഡി കാലാവധി അവസാനിച്ചതോടെ സജിയെ ഇന്നലെ വൈകുന്നേരം നെടുങ്കണ്ടം ഫസ്റ്റ്ക്ലാസ് ജുഡീഷല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
National
പറ്റ്ന: ബിഹാറിൽ പുതിയ മുഖ്യമന്ത്രി ആരെന്ന ചോദ്യത്തിന് എൻഡിഎയിൽ അനിശ്ചിതത്വം തുടരുന്നു. നിതീഷ് കുമാർ രാജ്യസഭാംഗമായതിനെ തുടർന്നാണ് ബിഹാറിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്തേണ്ടത് അനിവാര്യമായത്. പുതിയ മുഖ്യമന്ത്രി ബിജെപിയിൽനിന്നെന്നാണ് പുറത്തുവരുന്ന വിവരം.
ബിഹാറിലെ ബിജെപി നേതൃത്വത്തെ കേന്ദ്ര നേതൃത്വം ശനിയാഴ്ച ഡൽഹിയിലേക്ക് വിളിപ്പിച്ചെങ്കിലും ചർച്ചകളൊന്നും നടന്നില്ല. ഡൽഹിയിൽ ചേരാനിരുന്ന മുതിർന്ന നേതാക്കളുടെ യോഗമാണ് പെട്ടെന്ന് റദ്ദാക്കിയത്. ഇതിനുള്ള കാരണം ബിജെപി നേതൃത്വം ഇതുവരെയും പുറത്തുവിട്ടിട്ടില്ല.
ബിഹാറിൽ ജെഡിയു നേതൃത്വവുമായുള്ള പ്രശ്നങ്ങൾ ഇതുവരെയും പരിഹരിക്കാൻ ബിജെപിക്കായിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.ശനിയാഴ്ച പട്നയിലെ നിതീഷ് കുമാറിന്റെ വസതിയിൽ ജെഡിയു നേതാക്കളുടെ പ്രത്യേക യോഗം വിളിച്ചുകൂട്ടി. രണ്ടരമണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ പുതിയ മുഖ്യമന്ത്രി, മന്ത്രിസഭയിലെ ജെഡിയു പ്രാതിനിധ്യം വർധിപ്പിക്കുന്നത് തുടങ്ങിയ കാര്യങ്ങൾ ചർച്ച ചെയ്തെന്നാണ് വിവരം.
ശനിയാഴ്ച രാവിലെ ജെഡിയു വർക്കിംഗ് പ്രസിഡന്റ് സഞ്ജയ് ഝായും ബിഹാർ പാർലമെന്റ് കാര്യ മന്ത്രി വിജയ് കുമാർ ചൗധരിയും നിതീഷ്കുമാറുമായി ചർച്ച നടത്തിയിരുന്നു.
നിതീഷ് കുമാറിന്റെ അടുത്ത അനുയായിയായി അറിയപ്പെടുന്ന വിജയകുമാർ ചൗധരി നേരത്തേ മുഖ്യമന്ത്രിയെ രാജ്യസഭയിലേക്ക് തെരഞ്ഞെടുത്തതുകൊണ്ട് മാത്രം സർക്കാരിൽ ഉടനടി മാറ്റമുണ്ടാകില്ലെന്ന് പറഞ്ഞിരുന്നു. തീരുമാനങ്ങൾക്കായി കാത്തിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, മുന്നണിയിലെ മറ്റൊരു പാർട്ടിയായ ലോക്ശക്തിയുടെ ദേശീയ പ്രസിഡന്റും കേന്ദ്ര മന്ത്രിയുമായ ചിരാഗ് പാസ്വാൻ, സർക്കാരിന്റെ മുഖം മാറിയാലും എൻഡിഎയുടെ ഭരണഫോർമുല അതേപടി തുടരുമെന്നും വ്യക്തമാക്കി. ഏതൊരു പുതിയ നേതാവു വന്നാലും നിതീഷിന്റെ കാഴ്ചപ്പാടുകൾ പിന്തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന്റെ ചുമതലയുള്ള ബിജെപി നേതാവ് വിനോദ് താവ്ഡെയുടെ അധ്യക്ഷതയിൽ വരും ദിവസങ്ങളിൽ പാറ്റനയിൽ യോഗം ചേരും. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിനൊപ്പം മന്ത്രിസഭാ വികസനം സംബന്ധിച്ചുള്ള കാര്യങ്ങളും യോഗത്തിൽ ചർച്ചയാകും.
District News
കൽപ്പറ്റ: നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർഥി പി.കെ. അനിൽകുമാർ തെരഞ്ഞെടുപ്പ് പര്യടനം തുടരുന്നു.
ഇന്നലെ പുത്തൂർവയൽ, റാട്ടക്കൊല്ലി, മടിയൂർക്കുനി, ഗൂഡലായി, പുളിയാർമല, എമിലി, മുണ്ടേരി, തെക്കുംതറ, കാരാറ്റപ്പടി, പിണങ്ങോട്, വെങ്ങപ്പള്ളി, അത്തിമൂല, ആനോത്ത്, ആറാംമൈൽ, പൊഴുതന, കല്ലൂർ, വൈത്തിരി, കോളിച്ചാൽ, തളിപ്പുഴ, തളിമല, ചേലോട് എസ്റ്റേറ്റ്, ചുണ്ടേൽ ടൗണ്‍, ചുണ്ടേൽ എസ്റ്റേറ്റ്, നടുപ്പാറ എന്നിവിടങ്ങളിൽ പര്യടനം നടന്നു. വിവിധ കേന്ദ്രങ്ങളിൽ എൽഡിഎഫ് നേതാക്കളായ പി. ഗഗാറിൻ, പി.കെ. മൂർത്തി, വിജയൻ ചെറുകര, വി. ഹാരിസ്, സി. യൂഫസ്, സി.എം. ശിവരാമൻ, എൻ.ഒ. ദേവസി, എം. സെയത്, എം. മധു, ടി. മണി, അജ്മൽ സാജീദ്, നജീബ് ചന്തക്കുന്ന്, സ്റ്റാൻലിൻ, ഷംസുദ്ദീൻ, അർജുൻ ഗോപാൽ, ജെറീഷ് വെങ്ങപ്പള്ളി, കെ.കെ. തോമസ്, പി. സാജിത, ടി.ജി. ബീന, വി.എൻ. ഉണ്ണിക്കൃഷ്ണൻ, പി.പി. ഷൈജൽ എന്നിവർ പ്രസംഗിച്ചു.
Kerala
തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ് ആശുപത്രികളിലെ ഡോക്ടർമാർ നടത്തുന്ന സമരം തുടരുന്നു. സർക്കാർ തലത്തിൽ ഇന്നലെയും ഒരു ചർച്ചയും നടന്നില്ല.
ഡോക്ടർമാർ ഒപി ബഹിഷ്കരച്ചു.
അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നടന്നില്ല. സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളജുകളിലും കെജിഎംസിടിഎയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിച്ചു.സംഘടന നടത്തുന്ന നിരാഹാര സമരം 32-ാം ദിവസത്തിലേക്ക് കടന്നു.
Sports
മിലാന്: ഇറ്റാലിയന്‍ സീരി എ ഫുട്ബോളില്‍ ഇന്റര്‍ മിലാന് കുതിപ്പു തുടരുന്നു. അഞ്ച് ഗോള്‍ പിറന്ന ഇറ്റാലിയന്‍ ഡെര്‍ബിയില്‍ ഇന്റര്‍ മിലാന് 3-2ന് യുവന്റസിനെ കീഴടക്കി. 42-ാം മിനിറ്റ് മുതല്‍ യുവന്റസ് പത്തു പേരിലേക്കു ചുരുങ്ങിയിരുന്നു.