ബെയ്റൂട്ട്: ലബനനിൽ ആക്രമണം തുടർന്ന് ഇസ്രയേൽ. ബെയ്റൂട്ടിന് തെക്ക് ഖൽദേയിലെ ഹൈവേയിൽ കാറിനു നേർക്കാണ് ആക്രമണമുണ്ടായത്. മുന്നറിയിപ്പില്ലാതെയായിരുന്നു ഇസ്രയേൽ ആക്രമണം. ലക്ഷ്യംവച്ചയാൾ കൊല്ലപ്പെട്ടോയെന്ന് വ്യക്തമല്ല. ലബനനും ഇസ്രയേലും തമ്മിലുള്ള രണ്ടാം ദിവസത്തെ ചർച്ച വാഷിംഗ്ടണിൽ നടക്കുന്നതിനു മണിക്കൂറുകൾക്ക് മുന്പായിരുന്നു ആക്രമണം.
അമേരിക്കയുടെ മധ്യസ്ഥതയിൽ ലബനനുമായി ഇസ്രയേൽ തിങ്കളാഴ്ച കരാറിലെത്തിയിരുന്നു. ബെയ്റൂട്ടിൽ ആക്രമണം നടത്താൻ പോകുന്നതായി ഇസ്രയേൽ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ട്രംപിന്റെ നിർദേശത്തെത്തുടർന്ന് കരാറിലെത്തിയത്. ഇസ്രയേൽ ബെയ്റൂട്ടിന്റെ തെക്കൻ പ്രദേശങ്ങൾ ആക്രമിക്കില്ലെന്നും ഹിസ്ബുള്ള വടക്കൻ ഇസ്രയേലിൽ നടത്തുന്ന ആക്രമണം അവസാനിപ്പിക്കുമെന്നുമാണു ധാരണ. കരാറിനു ശേഷം അതിർത്തി കടന്ന് ആക്രമണം നടത്തിയതായി ഹിസ്ബുള്ള അവകാശപ്പെട്ടിട്ടില്ല.
എന്നാൽ, തെക്കൻ ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ടയർ, നബാത്തിയ എന്നീ നഗരങ്ങളിലും പരിസരപ്രദേശങ്ങളിലുമാണ് ആക്രമണം നടന്നത്. ടയറിന് സമീപം നടന്ന രണ്ട് ആക്രമണങ്ങളിൽ നാല് സിറിയക്കാരും രണ്ട് പലസ്തീനികളും കൊല്ലപ്പെട്ടു.
പള്ളിയും ക്രിസ്ത്യൻ സ്കൂളും തകർന്നു
ഇസ്രേലി സേന നടത്തിയ മിസൈൽ ആക്രമണത്തിൽ പള്ളിയും ക്രിസ്ത്യൻ സ്കൂളും തകർന്നു. ദക്ഷിണ ലബനനിലെ നാബാത്തിയെ പ്രവിശ്യയിൽപ്പെട്ട ജെയ്ദെറ്റ് മാർജെയൊനിലെ സെന്റ് ജോർജ് ഗ്രീക്ക് ഓർത്തഡോക്സ് പള്ളിയും സിസ്റ്റേഴ്സ് ഓഫ് സേക്രഡ് ഹാർട്ട് സന്യാസിനീ സമൂഹത്തിന്റെ കീഴിലുള്ള സ്കൂളുമാണ് തകർന്നത്. മിസൈലേറ്റ് പള്ളിയുടെ താഴികക്കുടം തകർന്നു നിലംപൊത്തി.
തെക്കൻ നഗരങ്ങളായ ടയറിലും നബാത്തിയെയിലും ഇസ്രയേൽ തുടരുന്ന ആക്രമണങ്ങളിൽ നിരവധി ചരിത്രസ്മാരകങ്ങളാണ് തകർന്നതെന്നും രാജ്യാന്തര നിയമങ്ങളെല്ലാം കാറ്റിൽ പറത്തിയാണ് ഇസ്രയേൽ ആക്രമണം നടത്തുന്നതെന്നും ലബനൻ പ്രധാനമന്ത്രി നവാഫ് സലാം ആരോപിച്ചു.