Kerala
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തനിക്ക് സീറ്റ് നൽകാമെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ഉറപ്പ് നൽകിയിരുന്നതായി ദീപ്തി മേരി വർഗീസ്. തന്നോട് പാർട്ടി നീതി കാട്ടുമെന്നാണ് പ്രതീക്ഷയെന്നും ദീപ്തി പറഞ്ഞു.
"കൊച്ചി മേയർ സ്ഥാനം നിഷേധിക്കപ്പെട്ടപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെടുമെന്ന ഉറപ്പ് കെപിസിസി പ്രസിഡന്റ് തന്നെ നൽകിയിരുന്നു. സ്ത്രീകൾക്ക് പ്രാധാന്യം നൽകുന്ന പട്ടികയാവുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നു. ഏതെങ്കിലും സീറ്റ് താൻ ആവശ്യപ്പെട്ടിട്ടില്ല.'-ദീപ്തി പറഞ്ഞു.
എന്റെ മണ്ഡലം തൃക്കാക്കരയാണ്. അവിടെ പി.ടി തോമസിന്റെ ഭാര്യ ഉമാ തോമസാണ് നിലവിൽ എംഎൽഎ. അവർ തന്നെ മൽസരിക്കണമോയെന്ന് പാർട്ടി തീരുമാനിക്കട്ടെ. കോര്പ്പറേഷൻ തെരഞ്ഞെടുപ്പിൽ ഉണ്ടായ വീഴ്ചയ്ക്ക് നേതൃത്വം തിരുത്തൽ വരുത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
കൊച്ചി കോര്പ്പറേഷൻ മേയര്‍ സ്ഥാനത്തേക്ക് ദീപ്തി മേരി വര്‍ഗീസിനെ പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം ഒഴിവാക്കിയത് അതൃപ്തിക്കിടയാക്കിയിരുന്നു. പ്രശ്ന പരിഹാരമെന്ന നിലയിൽ ദീപ്തിക്ക് നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് ഇപ്പോള്‍ സീറ്റ് വാഗ്ദാനം ചെയ്തിരുന്നുവെന്ന് വ്യക്തമാക്കി ദീപ്തി രംഗത്തെത്തിയിരിക്കുന്നത്.
Kerala
കൊച്ചി: തന്നെ കൊച്ചി മേയറാക്കാൻ ലത്തീന്‍ സഭ ഇടപെട്ടുവെന്ന വി.കെ. മിനിമോളുടെ പ്രസ്താവനയോട് പ്രതികരിച്ച് കൗൺസിലറും കോൺഗ്രസ് നേതാവുമായ ദീപ്തി മേരി വര്‍ഗീസ്. ഇത്തരത്തിൽ സ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന നല്‍കുന്നത് ഭരണഘടനാ വിരുദ്ധമാണ്. എന്തുകൊണ്ടാണ് ഇപ്പോള്‍ ഇങ്ങനെ പറഞ്ഞതെന്ന് മിനിമോൾ തന്നെ പറയട്ടെ എന്നാണ് ദീപ്തി മാധ്യമങ്ങളോട് പ്രതികരിച്ചത്.
ഇപ്പോൾ ഇത്തരം പ്രസ്താവനകൾ എന്തിന് പറഞ്ഞുവെന്ന് തനിക്ക് അറിയില്ല. അവരുമായി ബന്ധപ്പെട്ടവര്‍ അതിനെ കുറിച്ച് പറയട്ടെ. കെപിസിസി നേതൃത്വം പല കാര്യങ്ങളും ആലോചിക്കുന്നുണ്ടാവും. അത് അതിന്റെ വഴിക്ക് നടക്കട്ടയെന്നു ദീപ്തി പറഞ്ഞു.
അതേസമയം, കൊച്ചി മേയര്‍ സ്ഥാനത്തേക്ക് ആദ്യം പരിഗണിച്ച പേരുകളിലൊന്നാണ് ദീപ്തി മേരി വര്‍ഗീസിന്റേത്. ദീപ്തിയെ വെട്ടിയതോടെ ജില്ലയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
മേയറെ തീരുമാനിച്ചത് മാനദണ്ഡങ്ങള്‍ ലംഘിച്ചാണെന്ന് ദീപ്തിയും പ്രതികരിച്ചിരുന്നു. നിയമസഭാ തെരഞ്ഞടുപ്പിന് മുന്നോടിയായി സുൽത്താൻ ബത്തേരിയിൽ നടന്ന ലക്ഷ്യ 2026 നേതൃക്യാമ്പിലും ദീപ്തി മേയർ സ്ഥാനം ലഭിക്കാത്തതിലുള്ള അതൃപ്തി പങ്കുവച്ചിരുന്നു.
Kerala
കൽപ്പറ്റ: മേയര്‍ തെരഞ്ഞെടുപ്പിലെ അതൃപ്തി പരസ്യമാക്കി ദീപ്തി മേരി വര്‍ഗീസ്. സുൽത്താൻ ബത്തേരിയിൽ ചേർന്ന് നേതൃക്യാമ്പിലാണ് ദീപ്തി തുറന്നടിച്ചത്. കെപിസിസി മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തിയാണ് തെരഞ്ഞെടുപ്പ് നടന്നത്.
തെരഞ്ഞെടുത്ത രീതിയെയാണ് താൻ വിമര്‍ശിക്കുന്നതെന്നും ദീപ്തി മേരി വര്‍ഗീസ് വ്യക്തമാക്കി. മേയര്‍ തെരഞ്ഞെടുപ്പില്‍ ചിലരുടെ വ്യക്തി താത്പര്യങ്ങളാണ് നടപ്പായതെന്ന് കോണ്‍ഗ്രസ് നേതാവ് സക്കീര്‍ ഹുസൈനും വിമര്‍ശിച്ചു. കൊച്ചി മേയര്‍ സ്ഥാനത്തെച്ചൊല്ലി വലിയ വിവാദങ്ങളാണ് കോണ്‍ഗ്രസില്‍ നടന്നത്.
വി.കെ.മിനിമോളും ഷൈനി മാത്യുവുമാണ് രണ്ടരവര്‍ഷം വീതം കൊച്ചി കോര്പറേഷന് പദവി പങ്കിടുക. മധ്യ കേരളത്തിലെ ജില്ലകള്‍ ഉള്‍പ്പെടുന്ന സോണല്‍ മീറ്റിംഗിലാണ് കൊച്ചി മേയര്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിമര്‍ശനം ഉയർന്നത്.
Kerala
കൊച്ചി: കൊച്ചി മേയര്‍ സ്ഥാനത്തിന്റെ പേരില്‍ കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കം രൂക്ഷം. ദീപ്തി മേരി വര്‍ഗീസിനെ വെട്ടിയതോടെ കോണ്‍ഗ്രസില്‍ പോര് പുറത്തേക്ക് പുകഞ്ഞു തുടങ്ങിയിരിക്കുകയാണ്. വി.കെ. മിനിമോളെയും രണ്ടാം ടേമില്‍ ഷൈനി മാത്യുവിനെയും മേയറായി തീരുമാനിച്ചതില്‍ ഒരു വിഭാഗം നേതാക്കള്‍ അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
വി.കെ. മിനിമോളെയോ ഷൈനി മാത്യുവിനെയോ മേയര്‍ ആക്കണമെന്ന ആവശ്യം ലത്തീന്‍ സഭ നേരത്തെ ഉന്നയിച്ചിരുന്നു. ഇരുവരും ലത്തീന്‍ സഭാംഗങ്ങളാണ്. 2015ല്‍ യുഡിഎഫ് അധികാരം നേടിയപ്പോഴും ലത്തീന്‍ സഭ ഇതേ ആവശ്യം ഉയര്‍ത്തിയിരുന്നുവെങ്കിലും അന്ന് ഡെപ്യൂട്ടി മേയര്‍ സ്ഥാനമാണ് നല്‍കിയത്.
അതേസമയം, മേയര്‍ സ്ഥാനം കൈവിട്ടു പോയതോടെ കടുത്ത അതൃപ്തിയാണ് ദീപ്തി അറിയിക്കുന്നത്. ഇനി മേയര്‍ സ്ഥാനത്തേക്ക് ഇല്ല എന്നാണ് ദീപ്തിയുടെ നിലപാട്. കൂടുതല്‍ കൗണ്‍സിലര്‍മാരുടെ പിന്തുണ തനിക്ക് ഉണ്ടായിരുന്നു. എന്നാല്‍ രഹസ്യ ബാലറ്റ് വേണമെന്ന ആവശ്യം നിരസിച്ചു. കെപിസിസി മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെട്ടു എന്നും ദീപ്തി വ്യക്തമാക്കി.
ദീപ്തിക്ക് മേയര്‍ സ്ഥാനം നിഷേധിച്ചതില്‍ എറണാകുളത്തെ ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത പ്രതിഷേധത്തിലാണ്. കെപിസിസി ജനറല്‍ സെക്രട്ടറി എം.ആര് അഭിലാഷ്, കോണ്‍ഗ്രസ് നേതാവ് അജയ് തറയില്‍ എന്നിവര്‍ ദീപ്തിയെ വെട്ടിയതില്‍ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.
അതേസമയം, തൊടുപുഴ നഗരസഭയിലും ഈരാറ്റുപേട്ട നഗരസഭയിലും കോണ്‍ഗ്രസിനുള്ളില്‍ കലാപം നടക്കുന്നുണ്ട്. തൊടുപുഴയില്‍ റബര്‍ സ്റ്റാമ്പ് ചെയര്‍പേഴ്സണെ തൊടുപുഴയ്ക്ക് വേണ്ടെന്ന പോസ്റ്ററുകളാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. നിഷ സോമന് അധ്യക്ഷയാകേണ്ട എന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അധ്യക്ഷ സ്ഥാനം ലിറ്റി ജോസഫിന് നല്‍കണമെന്ന് ആവശ്യപ്പെട്ട് ഒമ്പത് കൗണ്‍സിലര്‍മാര്‍ ഡിസിസിക്കും കെപിസിസിക്കും കത്ത് നല്കി.
ഈരാറ്റുപേട്ട നഗരസഭയില്‍ കോണ്‍ഗ്രസ്-മുസ്ലിം ലീഗ് തര്‍ക്കവും രൂക്ഷമാകുന്നുണ്ട്. നഗരസഭ അധ്യക്ഷ സ്ഥാനം പങ്കിടണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം. എന്നാല്‍ വൈസ് ചെയര്മാന് സ്ഥാനം മാത്രമേ നല്‍കുകയുള്ളു എന്നാണ് മുസ്ലിം ലീഗിന്റെ നിലപാട്.
Kerala
കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ മിന്നും ജയത്തിനു പിന്നാലെ കൊച്ചി, തൃശൂർ, കൊല്ലം കോര്‍പ്പറേഷനുകളിലെ മേയര്‍മാരെ തീരുമാനിക്കാനൊരുങ്ങി യുഡിഎഫ്. പാർലമെന്ററി പാർട്ടി ചേർന്ന് തീരുമാനിക്കാനാണ് ധാരണ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നേരിട്ട് പങ്കെടുക്കുന്ന ചർച്ചയിൽ തീരുമാനമുണ്ടാകും.
ദീപ്തി മേരി വർഗീസ്, വി.കെ. മിനിമോൾ, ഷൈനി മാത്യു എന്നിവരാണ് കൊച്ചി മേയർ സ്ഥാനത്തേക്ക് സാധ്യത കല്പിക്കുന്നവർ. അതേസമയം, മേയറെ പാർട്ടി തീരുമാനിക്കുമെന്നും താൻ ഒരു അവകാശവും ഉന്നയിക്കില്ലെന്ന് ദീപ്തി മേരി വർഗീസ് പ്രതികരിച്ചു.
ഒരു ഘടകം മാത്രമല്ല, സാമുദായിക സമവാക്യങ്ങൾ അടക്കം എല്ലാം പാർട്ടി പരിഗണിക്കും എന്നും ദീപ്തി വ്യക്തമാക്കി. ജനങ്ങള്‍ തന്ന വിജയമാണിത്. ജനങ്ങള്‍ ആഗ്രഹിക്കുന്ന വിജയമാണിത്. യുഡിഎഫ് ഭരണത്തിൽ വരണമെന്നും കൊച്ചി നഗരത്തെ കൂടുതൽ വികസിതമാക്കണമെന്നും കൂടുതൽ സുരക്ഷിതമാക്കണമെന്നും ജനങ്ങള്‍ ആഗ്രഹിക്കുന്നുണ്ട്. തങ്ങള്‍ അതുമായി മുന്നോട്ട് പോകുമെന്നും അവർ കൂട്ടിച്ചേർത്തു.