National
ന്യൂഡൽഹി: കോണ്‍ഗ്രസ് പ്രവർത്തകസമിതിയംഗവും മുതിർന്ന എംപിയുമായ ഡോ. ശശി തരൂരിനെ സന്ദർശിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ ചർച്ച നടത്തി.
"ഒരു മണിക്കൂർ നീണ്ട അദ്ഭുതകരമായ സംഭാഷണം'' എന്നാണ് സതീശനുമായി നടത്തിയ കൂടിക്കാഴ്ചയെ തരൂർ എക്സിൽ വിശേഷിപ്പിച്ചത്.
നമ്മുടെ സംസ്ഥാനത്തിന്റെ വികസനത്തിനു മുന്നോട്ടുള്ള വഴിയെക്കുറിച്ച് ഞങ്ങൾ വിശദമായി ചർച്ച ചെയ്തു. വിവിധ മേഖലകളിൽ അദ്ദേഹം എന്റെ സഹായവും നയപരമായ ഉപദേശവും അഭ്യർഥിച്ചു.
പരിവർത്തനം ചെയ്യപ്പെട്ട ഒരു കേരളത്തെ കൊണ്ടുവരാൻ അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ സഹകരണം വാഗ്ദാനം ചെയ്തു-
Kerala
കോട്ടയം: മുഖ്യമന്ത്രിയുമായി ലോക മലയാളി കൗണ്‍സില്‍ ആഗോള ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍, പുനരധിവാസ പ്രവര്‍ത്തനങ്ങള്‍, സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കായുള്ള ക്ഷേമപദ്ധതികള്‍ എന്നിവയാണു ചർച്ച ചെയ്തത്.
ലോക മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ പ്രസിഡന്റ് ബേബി മാത്യു സോമതീരം, കള്‍ച്ചറല്‍ ഫോറം ചെയര്മാന് ജോഷി മാത്യു, ഗ്ലോബല്‍ ചെയര്മാന് ഐസക് ജോണ്‍ പട്ടണിപ്പറമ്പില്, ഗ്ലോബല്‍ അംബാസഡര്‍ ജോണി കുരുവിള എന്നിവര്‍ പങ്കെടുത്തു.
മന്ത്രിമാരായ രമേശ് ചെന്നിത്തല, റോജി ജോണ്‍, എം. ലിജു എന്നിവരുമായും ഭാരവാഹികള്‍ കൂടിക്കാഴ്ച നടത്തി. പ്രവാസി മലയാളികളുടെ പ്രശ്നങ്ങള്‍, സാമൂഹികസേവന പദ്ധതികള്‍, ഭാവി സഹകരണ സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങള്‍ വിവിധ കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയായി.
ലോക മലയാളി കൗണ്‍സില്‍ നടപ്പിലാക്കിവരുന്ന വിവിധ സേവനപദ്ധതികളുടെ രേഖകള്‍ നേതാക്കള്‍ക്കു സമര്‍പ്പിക്കുകയും ഭാവിയില്‍ സര്‍ക്കാര്‍-പ്രവാസി സംഘടനകളുടെ സഹകരണത്തോടെ കൂടുതല്‍ ജനോപകാരപ്രദമായ പദ്ധതികള്‍ നടപ്പിലാക്കാനുള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു.
Kerala
തിരുവനന്തപുരം : പുതിയ യുഡിഎഫ് സർക്കാരിൽ മന്ത്രിമാരുടെ എണ്ണവും വകുപ്പുകളും സംബന്ധിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നു. നാലു മന്ത്രിസ്ഥാനവും സ്പീക്കർ പദവിയും നൽകാമെന്ന് ലീഗുമായി ചർച്ച നടത്തിയെങ്കിലും അതിന് വഴങ്ങാൻ ലീഗ് തയാറായിട്ടില്ല. മുൻപ് വഹിച്ചിരുന്ന വകുപ്പുകൾ തന്നെ വേണമെന്നാണ് യുഡിഎഫ് നേതൃത്വത്തോട് ലീഗ് ആവശ്യപ്പെട്ടിരിക്കുന്നത്.
രണ്ടു മന്ത്രിസ്ഥാനം കിട്ടിയില്ലെങ്കിൽ സുപ്രധാനമായിട്ടുള്ള വകുപ്പ് വേണമെന്ന് നിർദേശമാണ് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് മുന്നോട്ടുവച്ചിരിക്കുന്നത്. റവന്യൂ വകുപ്പ് വേണമെന്ന് നിലപാടാണ് ജോസഫ് ഗ്രൂപ്പിനുള്ളത്. തുറമുഖ വകുപ്പ് വേണമെന്ന് നിർദേശമാണ് സിഎംപിയിലെ സി.പി. ജോൺ മുന്നോട്ടുവച്ചിരിക്കുന്നത്.
ആർഎസ്പിയും സമാനമായിട്ടുള്ള ആവശ്യമാണ് മുന്നോട്ടുവച്ചിരിക്കുന്നത്. സുപ്രധാന വകുപ്പ് വേണമെന്ന നിർദേശമാണ് അവർക്കുള്ളത്. തൊഴിൽ വകുപ്പിനു പകരം ജലസേചന വകുപ്പ് വേണം എന്നുള്ള അഭിപ്രായമാണ് ആർഎസ്പി മുന്നോട്ടുവച്ചത്.
മുഖ്യമന്ത്രിപദം ലഭിക്കാത്തതിന്റെ പേരിൽ അസംതൃപ്തനായി നിൽക്കുന്ന മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തരവകുപ്പ് നൽകുന്നതു സംബന്ധിച്ച് ഇതുവരെയും അന്തിമ തീരുമാനമായിട്ടില്ല. അർഹമായ പരിഗണന ലഭിക്കാതെ മന്ത്രിസഭയിൽ താൻ അംഗമാകില്ലെന്നുള്ള ഉറച്ച നിലപാടാണ് രമേശ് ചെന്നിത്തല ഹൈക്കമാൻഡിനു മുന്നിൽ വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം ധനകാര്യവകുപ്പ് നൽകി ഉപമുഖ്യമന്ത്രിപദം കൊടുക്കാം എന്നുള്ള നിർദേശത്തിനു രമേശ് ക്യാമ്പ് വഴങ്ങിയിട്ടില്ല എന്നാണ് ലഭിക്കുന്ന സൂചന. മുതിർന്ന നേതാവായ രമേശ് ചെന്നിത്തല മന്ത്രിസഭയിൽ അംഗമല്ലാതെ വരുന്നത് പാർട്ടിയെ വല്ലാതെ പ്രതിരോധത്തിലാക്കും.
കോൺഗ്രസിൽ നിന്ന് ആരൊക്കെ മന്ത്രിമാർ ആകണമെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കുകയാണ്. സാമുദായിക സമവാക്യവും ജില്ലകളുടെ പ്രാതിനിധ്യവും മന്ത്രിമാരുടെ കാര്യത്തിൽ പ്രധാനഘടകമാകും.
നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശൻ ഘടകകക്ഷി നേതാക്കളുമായുള്ള ചർച്ചകൾ ഇന്നും തുടരുന്നുണ്ട്. എഐസിസി ജന. സെക്രട്ടറി കെ. സി. വേണുഗോപാൽ, കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള നേതാക്കളാണ് ഘടകകക്ഷികളുമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുന്നത്.
ഇന്ന് വൈകുന്നേരത്തിനകം മന്ത്രിമാരുടെ എണ്ണം സംബന്ധിച്ച് വകുപ്പ് സംബന്ധിച്ച് അന്തിമ തീരുമാനം പ്രഖ്യാപിക്കും. ആഭ്യന്തരമന്ത്രി സ്ഥാനം നൽകി രമേശിനെ മന്ത്രിസഭയിൽ കൂടെ കൂട്ടണമെന്നാണ് രമേശ് ചെന്നിത്തല വിഭാഗത്തിന്റെ അഭിപ്രായം.
Kerala
മലപ്പുറം: മുഖ്യമന്ത്രി സ്ഥാനത്തേക്ക് വി.ഡി. സതീശനെ കോണ്‍ഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ചതോടെ പുതിയ സർക്കാർ രൂപവത്കരണത്തിനുള്ള ചർച്ചകൾ മുസ്ലിം ലീഗിൽ സജീവമായി.
തിങ്കളാഴ്ച എംഎൽഎമാരുടെ സത്യപ്രതിജ്ഞയ്ക്ക് മുന്‍പുതന്നെ മുസ്ലിം ലീഗ് സ്വന്തം മന്ത്രിമാരെ തീരുമാനിച്ചേക്കും. ഇതിനുള്ള സാധ്യതാ പട്ടിക ലീഗ് നേതൃത്വം തയാറാക്കിയതായാണ് സൂചന. പ്രഖ്യാപനം അടുത്ത ദിവസം നടക്കുന്ന യുഡിഎഫ് യോഗത്തിനു ശേഷമുണ്ടാകും.
വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയതിൽ മുസ്ലിം ലീഗും ഏറെ സന്തോഷിക്കുന്നുണ്ട്. മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത് കോണ്‍ഗ്രസിന്റെ ആഭ്യന്തര കാര്യമാണെന്നു ലീഗ് നേതാക്കൾ ആവർത്തിച്ച് പറഞ്ഞിരുന്നെങ്കിലും ലീഗിന്റെ അഭിപ്രായംകൂടി കണക്കിലെടുത്താണു ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുത്തത്.
മുഖ്യമന്ത്രിയെ കണ്ടെത്തുന്നതിന് കോണ്‍ഗ്രസ് നേതൃത്വം ലീഗുമായി ചർച്ച നടത്തിയിരുന്നെന്ന് പാർട്ടി പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾ ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഘടകകക്ഷികളുടെ അഭിപ്രായം ഒന്നിലേറെ തവണ കോണ്‍ഗ്രസ് നേതൃത്വം ആരാഞ്ഞിരുന്നതായി തങ്ങൾ പറഞ്ഞു.
ഹൈക്കമാൻഡ് തീരുമാനം കേരള ജനതയ്ക്കൊപ്പമാണ്. ലീഗും പൂർണമായി അംഗീകരിക്കുന്നു. അടുത്ത അഞ്ചുവർഷക്കാലം ടീം യുഡിഎഫിന്റെ മികച്ച ഭരണമായിരിക്കുമെന്നും സാദിഖലി തങ്ങൾ കൂട്ടിചേർത്തു. മുസ്ലിം ലീഗ് മന്ത്രിമാരുടെ കാര്യത്തിൽ വൈകാതെതന്നെ തീരുമാനമുണ്ടാകുമെന്നു തങ്ങൾ വ്യക്താക്കി.
അതേസമയം, വിവാദങ്ങളിലേക്ക് മുസ്ലിംലീഗ് ഇല്ലെന്നും എല്ലാവരും സുഹൃത്തുക്കളാണെന്നും പി.കെ. കുഞ്ഞാലിക്കുട്ടി പറഞ്ഞു.
National
ന്യൂഡൽഹി: കേരളത്തിന്റെ പുതിയ മുഖ്യമന്ത്രി ആരെന്നറിയാനുള്ള കാത്തിരിപ്പു നീളുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ ഇന്നലെ കർണാടകയിലേക്കു പോയതോടെ ഹൈക്കമാൻഡിന്റെ പ്രഖ്യാപനം എപ്പോഴുണ്ടാകുമെന്നതിനു തീർച്ചയില്ല. ബുധനാഴ്ചയ്ക്കു മുന്‍പായി പ്രഖ്യാപനം ഉണ്ടാകുമെന്നാണു പ്രതീക്ഷയെന്ന് എഐസിസി നേതാക്കൾ കരുതുന്നു.
ചെന്നൈയിൽ മുഖ്യമന്ത്രി ജോസഫ് വിജയ്യുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തശേഷം ഡൽഹിയിൽ മടങ്ങിയെത്തിയ ലോക്സഭയിലെ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് മുൻ ദേശീയ അധ്യക്ഷനുമായ രാഹുൽ ഗാന്ധിയും ഇന്നലെ മറ്റു നേതാക്കളുമായി വിശദ ചർച്ച നടത്തിയതായി സൂചനയില്ല. സോണിയാ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുമായി രാഹുൽ ഒന്നിലേറെ തവണ ആശയവിനിമയം നടത്തിയിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിലും സമവായം കണ്ടെത്തുന്നതിലും ഖാർഗെയും രാഹുലും കൂടിയാലോചന തുടരും.
കെ.സി. വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരെ ഉൾപ്പെടുത്തിയുള്ള സമവായ ഫോർമുല തയാറാക്കിയ ശേഷമാകും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുക. ഖാർഗെയുടെ വസതിയിൽ ശനിയാഴ്ച മൂന്നു മണിക്കൂർ ചർച്ചയിൽ മൂന്നു നേതാക്കളുടെയും വാദമുഖങ്ങൾ രാഹുലും ഖാർഗെയും വിശദമായി കേട്ടു.
കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്, എഐസിസി ജനറൽ ദീപാ ദാസ് മുൻഷി, കേരളത്തിലെത്തി എംഎൽഎമാർ അടക്കമുള്ളവരുമായി ഒറ്റയ്ക്കൊറ്റയ്ക്ക് അഭിപ്രായം തേടിയ കേന്ദ്രനിരീക്ഷകരായ മുകുൾ വാസ്നിക്, അജയ് മാക്കൻ എന്നിവരുമായും ചർച്ച നടത്തി.
തെരുവിലും സാമൂഹ്യമാധ്യമങ്ങളിലും ചേരിതിരിഞ്ഞു നടത്തിയ പ്രചാരണം നേതാക്കൾ തടയാതിരുന്നതിൽ ഹൈക്കമാൻഡ് കടുത്ത അനിഷ്ടം അറിയിച്ചു.
എഐസിസിയുടെ കർശന നിർദേശത്തെ തുടർന്നാണ് ഫ്ളക്സുകളും ബോർഡുകളും ശനിയാഴ്ച രാത്രിയോടെ നീക്കിയത്. ശനിയാഴ്ചയും ഇന്നലെയും നടത്താനിരുന്ന പ്രകടനങ്ങളും ഉപേക്ഷിച്ചു. എഐസിസിയുടെ നിർദേശം പൂർണമായി പാലിച്ചതിനുശേഷം നേതാവിന്റെ കാര്യത്തിൽ അന്തിമ തീരുമാനം എടുക്കാൻ തീരുമാനിച്ചതിനാലാണു ശനിയാഴ്ചത്തെ ചർച്ചയിൽ മുഖ്യമന്ത്രിയാരെന്ന് ഹൈക്കമാൻഡ് വ്യക്തമാക്കാതിരുന്നത്.
ടീം യുഡിഎഫ് ആയാണു വോട്ടു തേടിയതെന്നും ഒരു നേതാവിനെയും മുഖ്യമന്ത്രിസ്ഥാനത്തേക്ക് ഉയർത്തിക്കാട്ടിയിരുന്നില്ലെന്നും ഖാർഗെയും രാഹുലും മൂവരോടും ചൂണ്ടിക്കാട്ടിയെന്നാണ് ഉന്നത കേന്ദ്രങ്ങൾ നൽകിയ സൂചന.
പിണറായി വിജയനും എൽഡിഎഫ് സർക്കാരിനുമെതിരേയാണു ജനം മുഖ്യമായി വോട്ടു ചെയ്തത്. മൂവരിൽ ഏതെങ്കിലുമൊരു നേതാവിനെ മാത്രം കണ്ടല്ലെന്നും ഹൈക്കമാൻഡ് കേരള നേതാക്കളോടു പറഞ്ഞതായും പറയുന്നു. മൂന്നു നേതാക്കളുടെയും അർഹതയിൽ പാർട്ടിക്ക് അഭിപ്രായവ്യത്യാസമില്ല.
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാരെ തീരുമാനിക്കുന്നതിൽ തെരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരുടെ അഭിപ്രായത്തിനു മുൻതൂക്കം നൽകുന്ന കീഴ്വഴക്കമുണ്ടെന്ന് എഐസിസി നേതൃത്വം വ്യക്തമാക്കി.
പാർട്ടിയിലെ സംഭാവനകൾ, സീനിയോറിറ്റി, പദവികൾ, ഭരണപരിചയം, ഘടകകക്ഷികളെയും പാർട്ടിക്കാരെയും മറ്റുള്ളവരെയും ചേർത്തു കൊണ്ടുപോകാനുള്ള മികവ് അടക്കം മറ്റു പലതും ഹൈക്കമാൻഡ് പരിഗണിച്ചേക്കും. കേന്ദ്ര നിരീക്ഷകരുടെ റിപ്പോർട്ടിലെ ഉള്ളടക്കം പാടെ തള്ളാനാകില്ല. എന്നാൽ, കേരളത്തിലെ പൊതുബോധം സതീശന് അനുകൂലമാണെന്നതാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ വാദം. ജനങ്ങളുടെ അഭിപ്രായത്തെ പൂർണമായി ഹൈക്കമാൻഡിനു തള്ളാനാകില്ലെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
Kerala
കോഴിക്കോട്: യുഡിഎഫ് മന്ത്രിസഭയില്‍ മുസ്ലിം ലീഗ് പ്രതിനിധിയായി കോഴിക്കോട്ടുനിന്നു മന്ത്രി ഉണ്ടാകുമോ എന്ന ചര്‍ച്ച സജീവമാകുന്നു. കോഴിക്കോട് ജില്ലയില്‍നിന്നു മുസ്ലിം ലീഗിന് ആദ്യമായാണ് ആറു സീറ്റുകള്‍ ലഭിക്കുന്നത്.
കോഴിക്കോട്ടെ എല്ലാ സീറ്റുകളിലും ജയിച്ച സാഹചര്യത്തില്‍ മലപ്പുറത്തിനു പുറമേ കോഴിക്കോട്ടുനിന്നും പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം വേണമെന്ന ആവശ്യം അണികള്‍ ഉയര്‍ത്തുന്നുണ്ട്. ഈ ആവശ്യം പരിഗണിക്കപ്പെട്ടാല്‍ പാര്‍ട്ടി കോഴിക്കോട് ജില്ലാ പ്രസിഡന്റും മുതിര്‍ന്ന നേതാവുമായ എം.എ. റസാഖിനായിരിക്കും കൂടുതല്‍ സാധ്യത.
എല്‍ഡിഎഫ് സ്വതന്ത്രന് പി.ടി.എ. റഹീമിനെ തറപറ്റിച്ചാണ് കുന്നമംഗലത്തുനിന്ന് എം.എ. റസാഖ് വിജയിച്ചത്. എം.എ. റസാഖിനെ കൂടാതെ കുറ്റ്യാടിയില്‍നിന്നു ജയിച്ച പാറക്കല്‍ അബ്ദുള്ളയും ലീഗിലെ സീനിയര്‍ നേതാവാണ്. ഇവര്‍ ഒഴികെയുള്ള നാല് എംഎല്‍എമാരും ചെറുപ്പമാണ്.
ഇവരില്‍ 34 വയസ് മാത്രം പ്രായമുള്ള ഫാത്തിമ തഹ്ലിയയെ പാര്‍ട്ടി മന്ത്രിസ്ഥാനത്തേക്ക് പരിഗണിച്ചാല്‍ അത് ലീഗ് ഇതുവരെയും സ്വീകരിച്ചതില്‍ ഏറ്റവും വലിയ ചരിത്രപരമായ നടപടിയായിരിക്കും.
പേരാമ്പ്രയില്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ തറപറ്റിച്ച ഫാത്തിമ തഹ്ലിയ മുസ്ലിം ലീഗിന്റെ ആദ്യ വനിതാ എംഎല്‍എ കൂടിയാണ്.
Kerala
കോഴിക്കോട്: പേരാമ്പ്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിനിടെയുണ്ടായ വര്‍ഗീയ പരാമര്‍ശവുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ എംപിക്കെതിരേ പരോക്ഷ വിമര്‍ശനവുമായി ഇടതുമുന്നണി കണ്‍വീനറും പേരാമ്പ്രയിലെ ഇടതു സ്ഥാനാര്‍ഥിയുമായ ടി.പി. രാമകൃഷ്ണന്.
പേരാമ്പ്രയിൽ വർഗീയമായ ചർച്ചകൾ വരുന്നത് കഴിഞ്ഞ പാർലമെന്റ് തെരഞ്ഞെടുപ്പു മുതലാണ്.
കെ. മുരളീധരനും മുല്ലപ്പള്ളിയും മത്സരിച്ചപ്പോൾ ഇത്തരം ആരോപണം ഉയർന്നിരുന്നില്ലെന്നും ടി.പി. പറഞ്ഞു. പാർലമെന്റ് തെരഞ്ഞെടുപ്പിൽ വർഗീയ നിലപാടുകൾ ഉപയോഗിച്ചതിന്റെ ഉദാഹരണങ്ങൾ മണ്ഡലത്തിലുണ്ട്. അതിന്റെ ഉത്തരവാദി ആരാണെന്ന് കോൺഗ്രസിന് അറിയാം.
ഫാത്തിമ തഹ്ലിയയുമായി ബന്ധപ്പെട്ട അനൗൺസ്മെന്റ് വിവാദത്തിൽ പ്രതികരിക്കാനില്ലെന്നും എന്തെങ്കിലുമുണ്ടെങ്കിൽ ഫലം വന്നശേഷം കൂട്ടിച്ചേർക്കാമെന്നും ടി.പി. രാമകൃഷ്ണൻ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
National
ന്യൂഡൽഹി: എഫ്സിആർഎ ഭേദഗതിയുമായി ബന്ധപ്പെട്ട് ഇതിനോടകം ചർച്ചകൾ നടത്തിയെന്നും കൂടുതൽ ചർച്ചകൾ ആവശ്യമില്ലെന്നും കേന്ദ്ര ന്യൂനപക്ഷ, പാർലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു.
ഭേദഗതി സംബന്ധിച്ചു കോണ്‍ഗ്രസും സിപിഎമ്മും കേരളത്തിൽ നുണപ്രചാരണം നടത്തുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി.
അതേസമയം, ബില്ലുമായി ബന്ധപ്പെട്ട ഭാരത കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ)യുമായോ ക്രൈസ്തവ സംഘടനകളുമായോ കേന്ദ്രസർക്കാർ ചർച്ചയോ അഭിപ്രായപ്രകടനങ്ങളോ നടത്തിയിട്ടില്ലെന്ന് സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ.ഡോ. മാത്യു കോയിക്കൽ വ്യക്തമാക്കി.ആശങ്കകൾ കേന്ദ്രസർക്കാരുമായി പങ്കുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു.
International
ഇസ്ലാമാബാദ്: പശ്ചിമേഷ്യാ യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി പാക്കിസ്ഥാൻ, സൗദി, തുർക്കി, ഈജിപ്ത് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ഇന്നും നാളെയും ഇസ്ലാമാബാദിൽ സമ്മേളിക്കും.
പ്രശ്നപരിഹാരത്തിനുള്ള രൂപരേഖ തയാറാക്കലാണ് ലക്ഷ്യമെന്ന് തുർക്കി വിദേശകാര്യമന്ത്രി ഹാകാൻ ഫിദാൻ അറിയിച്ചു.
നാലു രാജ്യങ്ങളും മധ്യസ്ഥശ്രമങ്ങളിൽ പാങ്കാളികളാണ്. യുഎസ് പ്രസിഡന്റ് ട്രംപ് യുദ്ധം അവസാനിപ്പിക്കാൻ മുന്നോട്ടുവച്ച 15 ഇന നിർദേശങ്ങൾ ഇറാനു കൈമാറിയത് പാക്കിസ്ഥാനാണ്.
ഇറാനുമായുള്ള ചർച്ചകൾ നല്ലനിലയിൽ നടക്കുന്നുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാൽ ചർച്ച നടക്കുന്ന കാര്യം സ്ഥിരീകരിക്കാൻ ഇറാൻ തയാറായിട്ടില്ല.
ട്രംപിന്റെ 15 ഇന നിർദേശങ്ങൾ ഇറാൻ പരിഗണിക്കുന്നതായി സൂചനയുണ്ട്. ട്രംപിന്റെ നിർദേശങ്ങൾ ഏകപക്ഷീയമാണെന്ന് ഇറേനിയൻ വൃത്തങ്ങൾ അഭിപ്രായപ്പെട്ടതായും റിപ്പോർട്ടുണ്ട്.
Kerala
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന ജി.സുധാകരനുമായി കോൺഗ്രസിന്റെ ജില്ലാ നേതാക്കള്‍ ചർച്ച നടത്തി. യുഡിഎഫ് ജില്ലാ കൺവീനർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, ബ്ലോക്ക് ഭാരവാഹികൾ തുടങ്ങിയവരാണ് വ്യാഴാഴ്ച രാത്രി വീട്ടിലെത്തി കൂടിക്കാഴ്ച നടത്തിയത്.
അര മണിക്കൂർ നീണ്ട കൂടിക്കാഴ്ചയിൽ നേതാക്കൾ പൂർണ പിന്തുണ സുധാകരനെ അറിയിച്ചു. ഇന്ന് മുതൽ സുധാകരനൊപ്പം പ്രചരണത്തിനുണ്ടാകുമെന്ന് നേതാക്കൾ അറിയിച്ചു. അവസാന വട്ട അനുനയ നീക്കത്തിന് സിപിഎം കേന്ദ്രകമ്മിറ്റി അംഗം സി.എസ്.സുജാതയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളും വീട്ടിൽ എത്തിയപ്പോൾ വീടിന് പുറത്ത് വെച്ചായിരുന്നു ചർച്ച.
എന്നാൽ ഇന്നലെ പിന്തുണ അറിയിക്കാൻ വീട്ടിൽ എത്തിയ കോൺഗ്രസ് നേതാക്കളുമായി വീടിന് അകത്ത് വച്ചായിരുന്നു ജി.സുധാകരൻ കൂടിക്കാഴ്ച നടത്തിയത്. കൂടുതൽ നേതാക്കൾ വോട്ട് അഭ്യർഥിച്ച് മണ്ഡലത്തിലെത്തുമെന്ന് നേതാക്കൾ പറഞ്ഞു.
National
ന്യൂഡൽഹി: കോൺഗ്രസ് രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിലെ ചർച്ച പൂർത്തിയായി. ഏതാനും മണ്ഡലങ്ങളിലെ പേരുകളിലും എംപിമാരുടെ മത്സരതാൽപര്യത്തിന്റെ കാര്യത്തിലും ഭിന്നാഭിപ്രായം രൂപപ്പെട്ടതോടെയാണു ചർച്ച നീണ്ടത്.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗത്തിൽ വീണ്ടും അഭിപ്രായഭിന്നത രൂപപ്പെട്ടതോടെ രാഹുൽ ഗാന്ധി ഇടപെടുകയായിരുന്നു. കേരള നേതാക്കൾ വീണ്ടുമിരുന്നു ചർച്ച ചെയ്തശേഷം യോഗത്തിനെത്താനായിരുന്നു രാഹുലിന്റെ നിർദേശം. ഇങ്ങനെ ചർച്ചയ്ക്കുശേഷം വീണ്ടും ചേർന്ന സിഇസി യോഗം ഇന്ന് പുലർച്ചെ 2.15 വരെ നീണ്ടു.
ചർച്ച പൂർത്തിയായതോടെ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞദിവസം പ്രഖ്യാപിച്ച 55നു പുറമേ, 40 സീറ്റുകളുടെ കാര്യമാണ് സിഇസിയുടെ ചർച്ചയ്ക്കെത്തിയത്.
എംപിമാർ മത്സരിക്കേണ്ടെന്ന പൊതുനിലപാട് ഔദ്യോഗികമായി സ്വീകരിച്ചാൽ, കണ്ണൂരിൽ ടി. ഒ.മോഹനനും കോന്നിയിൽ സതീഷ് കൊച്ചുപറമ്പിലിനുമാണ് മുൻതൂക്കം.
Kerala
കണ്ണൂർ: നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടന്ന് തീരുമാനം. സംസ്ഥാന നേതൃത്വത്തിന്റെ നിലപാടിന് ഹൈക്കമാൻഡ് അംഗീകാരം നൽകി. കെ. സുധാകരന് രാവിലെ ഡല്‍ഹിയിലെത്തുമെന്നാണ് സൂചന. സുധാകരനെ ഡല്‍ഹിയിലേക്ക് വിളിച്ചുവരുത്തി അനുനയിപ്പിക്കാനാണ് ഹൈക്കമാന്‍ഡ് ശ്രമമെന്നാണ് സൂചന.
അതേസമയം, മത്സരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച കെ.സുധാകരന് പിന്തുണയറിയിച്ച് കണ്ണൂര്‍ ഡിസിസി ഓഫിസിന് മുന്നില്‍ ഫ്ലക്സ് പ്രത്യക്ഷപ്പെട്ടു. കണ്ണൂരിന്റെ ഹൃദയമാണ് കെഎസ് എന്നും പിണറായിയെ താഴെയിറക്കാന്‍ പടനായകന് എത്തുന്നുവെന്നുമാണ് ഫ്ലക്സിലെ വാചകം.
Kerala
തിരുവനന്തപുരം: യുഡിഎഫ് സീറ്റു വിഭജനവുമായി ബന്ധപ്പെട്ടു കേരള കോണ്‍ഗ്രസുമായി ഇന്നലെ അനൗദ്യോഗിക ആശയ വിനിമയം നടത്തി കോണ്‍ഗ്രസ് നേതൃത്വം. ജയസാധ്യത മുൻനിർത്തി ചില സീറ്റുകൾ വിട്ടു നൽകേണ്ടി വരുമെന്നു കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസിനെ അറിയിച്ചു.
എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 10 സീറ്റും വേണമെന്ന ആവശ്യത്തിൽ കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ഉറച്ചു നിന്നു. യുഡിഎഫിന്റെ പുതുയുഗയാത്രയുടെ സമാപന സമ്മേളനത്തിന്റെ അടക്കം തിരക്കുള്ള സാഹചര്യത്തിൽ വീണ്ടും ചർച്ച നടത്താമെന്ന ധാരണയിൽ പിരിയുകയായിരുന്നു.
കേരള കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചർച്ച ഇന്നും തുടരുമെന്നാണ് വിവരം. 10 സീറ്റും വേണമെന്ന ആവശ്യത്തിൽ കേരള കോണ്‍ഗ്രസ് ഉറച്ചുനിൽക്കുകയാണ്. എന്നാൽ, ആറോ ഏഴോ സീറ്റെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചതെന്നാണ് സൂചന.
കേരള കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തിയായ ശേഷമാകും ആർഎസ്പി, ഫോർവേഡ് ബ്ലോക്ക്, സിഎംപി, കേരള കോണ്‍ഗ്രസ്- ജേക്കബ് തുടങ്ങിയവരുമായുള്ള ചർച്ച നടക്കുക.
ആർഎസ്പിയുടെ നാല് സീറ്റിൽ ധാരണയായിരുന്നു. മട്ടന്നൂരിലെ സീറ്റിനു പകരമുള്ള സീറ്റാണ് ഇനി പ്രധാന ചർച്ചയാകുക. മട്ടന്നൂരിന് പകരം കാഞ്ഞങ്ങാട് ആർഎസ്പി ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ആർഎസ്പി അഞ്ചു സീറ്റിലായിരുന്നു മത്സരിച്ചിരുന്നത്. ഫോർവേഡ് ബ്ലോക്കിനുള്ള ഒരു സീറ്റും ചർച്ചയാകും.
കൊല്ലമാണ് ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെട്ടിട്ടുള്ളത്. പകരം ചാത്തന്നൂർ നൽകിയേക്കും. സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിന് മത്സരിക്കാൻ തിരുവനന്തപുരം സീറ്റാണ് നൽകാൻ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഉദ്ദേശിച്ചിട്ടുള്ളത്.
എന്നാൽ, കോണ്‍ഗ്രസിലെ ജില്ലാ, പ്രദേശിക നേതൃത്വം ഇതിനെതിരേ രംഗത്ത് എത്തിയ സാഹചര്യത്തിൽ ഇതും ഏറെ സൂക്ഷ്മതയോടെയാകും കൈകാര്യം ചെയ്യുക.
ലീഗിന്റെ കൈവശമുള്ള തിരുവന്പാടി മണ്ഡലവും സി.പി. ജോണിനായി നൽകുന്നത് നേരത്തേ പരിഗണിച്ചിരുന്നു. അങ്ങനെ വന്നാൽ, തിരുവന്പാടിക്കു പകരം പട്ടാന്പി വിട്ടു നൽകുന്നതും പരിഗണനയിലുണ്ട്. ഇന്നലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തിരുവനന്തപുരത്തുണ്ടായിരുന്നു.
Kerala
തിരുവനന്തപുരം: ഗുരുവായൂർ- തിരുനാവായ റെയിൽപ്പാതയ്ക്കായി അലൈൻമെന്റ് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യുമെന്നു മന്ത്രി വി. അബ്ദു റഹ്മാൻ നിയമസഭയിൽ പറഞ്ഞു.
ഇതുസംബന്ധിച്ച നടപടികൾ റെയിൽവേ മന്ത്രിയുമായി ചർച്ച നടത്തും. പുനരാരംഭിച്ച വിവരം ഔദ്യോഗികമായി സർക്കാരിനു ലഭ്യമായിട്ടില്ലെന്നും എൻ.കെ. അക്ബറിന്റെ സബ്മിഷന് മറുപടിയായി മന്ത്രി അറിയിച്ചു.
National
ന്യൂഡൽഹി: കരസേനാ മുൻ മേധാവിയുടെ ഓർമക്കുറിപ്പുകൾ പാർലമെന്റിൽ പരാമർശിക്കുന്നതിൽനിന്നു പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെ തടഞ്ഞതിന്റെ വിവാദങ്ങൾക്കിടെ പാർലമെന്ററി നടപടിക്രമങ്ങളുടെ വിശദീകരണവുമായി മുൻ ലോക്സഭാ സെക്രട്ടറി ജനറൽ പി.ഡി.ടി. ആചാരി.
കരസേനാ മുൻ മേധാവി എം.എം. നരവാനെയുടെ, പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ഓർമക്കുറിപ്പുകൾ പരാമർശിക്കുന്നതിൽനിന്ന് ലോക്സഭയുടെ ചട്ടം 349 അനുസരിച്ചാണ് രാഹുലിനെ കഴിഞ്ഞദിവസം സ്പീക്കർ തടഞ്ഞതെങ്കിലും ഈ ചട്ടം പ്രസിദ്ധീകരിച്ചിട്ടില്ലാത്തതും പ്രസിദ്ധീകരിച്ചതുമായ ഉള്ളടക്കങ്ങളെ തമ്മിൽ വേർതിരിക്കുന്നില്ലെന്ന് പി.ഡി.ടി. ആചാരി വ്യക്തമാക്കി.
എംപിമാർ സഭയിൽ പാലിക്കേണ്ട പെരുമാറ്റവും അച്ചടക്കവും സംബന്ധിക്കുന്ന റൂൾ 349 സഭാ നടപടിയുമായി ബന്ധപ്പെട്ടല്ലാതെയുള്ള പുസ്തകം, പത്രം, കത്ത് എന്നിവയിൽനിന്ന് പരാമർശങ്ങൾ നടത്തുന്നതിൽനിന്ന് എംപിമാരെ തടയുന്നുണ്ട്. എന്നാൽ പരാമർശങ്ങൾ പ്രസിദ്ധീകരിച്ച രേഖകളിൽനിന്നുതന്നെ വേണമോയെന്നതിൽ നിയമം ഒന്നും പറയുന്നില്ലെന്നും ആചാരി ചൂണ്ടിക്കാട്ടി.
‘നിരോധന’ സ്വഭാവമുള്ള ഒരു വ്യവസ്ഥയാണിതെങ്കിലും സഭയിൽ ചർച്ച ചെയ്യുന്ന വിഷയവുമായി ബന്ധമുണ്ടെങ്കിൽ അംഗങ്ങൾക്കു രേഖകൾ പരാമർശിക്കുന്നതിന് അനുവാദം നൽകുന്നതിനാൽ ഇതിനൊരു ‘അനുകൂല അർഥവുമുണ്ട്’ എന്ന് ആചാരി വ്യക്തമാക്കി. നിയമങ്ങളിൽ വ്യക്തമായി പ്രതിപാദിക്കുന്നില്ലെങ്കിലും ഉദ്ധരിക്കുന്ന രേഖകളുടെ ഉള്ളടക്കങ്ങൾ ആധികാരികമാണെന്ന് (ഓഥന്റിക്കേറ്റ്) ഉറപ്പാക്കണമെന്നും ഇതിനുശേഷം സ്പീക്കർ രേഖകൾ പരാമർശിക്കുന്നതിന് അനുവാദം നൽകുമെന്നും ആചാരി ചൂണ്ടിക്കാട്ടി.
അതേസമയം, പ്രസിദ്ധീകരിക്കാത്ത രേഖകളാണെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം അനുമതി നിഷേധിച്ചതിനാൽ നരവാനെയുടെ ഓർമക്കുറിപ്പുകൾ ഇന്നലെ രാഹുൽ ഓഥന്റിക്കേറ്റ് ചെയ്തിരുന്നു. എന്നാൽ, രാഷ്ട്രപതിയുടെ പ്രസംഗത്തിലുള്ള നന്ദിപ്രമേയ ചർച്ചയിൽനിന്നു വ്യതിചലിക്കരുതെന്ന് പറഞ്ഞ് സ്പീക്കറുടെ ചെയർ രാഹുലിന് സംസാരിക്കാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.
ചൈനയും യുഎസും തമ്മിലുള്ള സംഘർഷമാണ് ഏറ്റവും വലിയ ആഗോള സംസാരവിഷയമെന്നും ഇതു ബജറ്റിലും രാഷ്ട്രപതിയുടെ പ്രസംഗത്തിലും പ്രതിഫലിച്ചിട്ടുണ്ടെന്നുമായിരുന്നു ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ സംസാരിക്കാൻ അനുവദിക്കണമെന്നതിൽ രാഹുൽ ഉയർത്തിക്കാട്ടിയ വാദങ്ങൾ.
Kerala
കോട്ടയം: സിനിമാലോകം അടക്കി വാഴുന്നതിനിടെ ഇടിത്തീ പോലെ വന്നു വീണ കേസിൽ കടപുഴകി വീണ വൻമരമാണ് ദിലീപ് എന്ന ജനപ്രിയ നായകൻ. നടൻ എന്നതിനേക്കാൾ നിർമാണം, തിയറ്റർ, വിതരണം, സിനിമാ സംഘടന തുടങ്ങിയ രംഗങ്ങളെല്ലാംതന്നെ ദിലീപ് എന്ന താരരാജാവിന്റെ ആധിപത്യമുണ്ടായിരുന്നു. സൂപ്പർ താരങ്ങൾ പോലും ദിലീപിന്റെ നിഴലിലായ കാലം.
ഇങ്ങനെ സിനിമയുടെ സമസ്ത മേഖലകളിലും പിടിമുറുക്കിയിരുന്ന സമയത്താണ് പ്രമുഖ നടിക്കെതിരേ ഗുണ്ടാസംഘത്തിന്റെ ആക്രമണം ഉണ്ടാകുന്നതും ദിലീപ് ആരോപണ വലയത്തിൽ കുരുങ്ങുന്നതും.
അമ്മയുടെ മക്കൾ
നടിക്കെതിരേ നടന്ന ആക്രമണത്തിൽ പ്രതിഷേധിക്കാൻ സിനിമാസംഘടനകൾ സംഘടിപ്പിച്ച യോഗത്തിൽ ദിലീപിന്റെ ഭാര്യയായിരുന്ന നടി മഞ്ജുവാര്യരാണ് നടിയെ ആക്രമിച്ചതിനു പിന്നിൽ ഒരു ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചത്. ഇതു കത്തിപ്പിടിച്ചതോടെ വൈകാതെ ആക്രമണം ക്വട്ടേഷൻ ആയിരുന്നെന്നും പിന്നിൽ ദിലീപ് ആണെന്നുമുള്ള ആരോപണങ്ങൾ ഉയർന്നു. ഇതിന്റെ ആദ്യ ഘട്ടത്തിൽ രണ്ടു പേരും അമ്മയുടെ മക്കൾ ആണെന്നതായിരുന്നു താരസംഘടനയായ അമ്മയുടെ പ്രതികരണം. സിനിമയിലെ ചില യുവതാരങ്ങളുടെ നേതൃത്വത്തിൽ ദിലീപിനെതിരേ ശക്തമായ നിലപാട് സംഘടനയ്ക്കുള്ളിൽ എടുത്തിരുന്നു. മുതിർന്ന താരങ്ങൾ പോലും അറച്ചുനിന്ന ഘട്ടത്തിൽ കർശന നടപടി വേണമെന്ന് ഇവർ പരസ്യമായി ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, വൈകാതെ കേസിൽ ദിലീപ് അറസ്റ്റ് ചെയ്യപ്പെട്ടതോടെ സംഘടനയിൽനിന്നു ദിലീപിനെ പുറത്താക്കാൻ സംഘടന നിർബന്ധിതമായി.
മങ്ങിയ പ്രതാപം
സിനിമയിലെ സ്ത്രീകളെ അവകാശങ്ങൾ സംരക്ഷിക്കാനും ആക്രമിക്കപ്പെട്ട നടിയെ പിന്തുണയ്ക്കാനുമായി അമ്മയ്ക്കു പുറത്ത് വിമൺ ഇനി സിനിമ കളക്ടീവ് എന്ന സംഘടന നിലവിൽ വന്നു. അമ്മയുടെ ചില നിലപാടുകളെ വരെ സംഘടന ചോദ്യം ചെയ്തു. കേസ് നടത്താൻ ആക്രമിക്കപ്പെട്ട നടിക്ക് പൂർണ പിന്തുണ പ്രഖ്യാപിച്ചു. കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് 90 ദിവസത്തോളമാണ് ദിലീപ് ജയിലിൽ കഴിയേണ്ടിവന്നത്. ഇതോടെ ദിലീപ് കരാറായിരുന്ന പല പ്രോജക്ടുകളും മുടങ്ങി. സിനിമരംഗത്തുതന്നെ വലിയ പ്രതിസന്ധിയാണ് ദിലീപിന്റെ അറസ്റ്റും ജയിൽവാസവും സൃഷ്ടിച്ചത്. ജാമ്യം കിട്ടി പുറത്തുവന്നതെങ്കിലും കേസിന്റെ വിചാരണയും നിയമപ്രശ്നങ്ങളും മൂലം പഴയ പ്രതാപത്തോടെ സിനിമയിൽ തിരിച്ചെത്താൻ ദിലീപിനു കഴിഞ്ഞിരുന്നില്ല. ഇടയ്ക്ക് ചില ചിത്രങ്ങൾ ചെയ്തത് ഒഴിച്ചാൽ കഴിഞ്ഞ എട്ടര വർഷത്തിനിടയിൽ പലപ്പോഴും സിനിമാവേദികളിൽനിന്ന് അകറ്റപ്പെട്ട അവസ്ഥയിലായിരുന്നു ദിലീപ്. ഒറ്റപ്പെട്ട അവസ്ഥയിലും ഒളിഞ്ഞും തെളിഞ്ഞും ദിലീപിനൊപ്പം നിന്ന കുറെ താരങ്ങളും ഉണ്ടായിരുന്നു. ദിലീപുമായി അടുപ്പം പുലർത്തിയതിന്റെ പേരിൽ നാദിർഷയും ധർമജൻ ബോൾഗാട്ടിയുമൊക്കെ വിമർശനം നേരിട്ടു.
തിരിച്ചെടുത്താൽ
വിചാരണക്കോടതി കുറ്റവിമുക്തനാക്കിയതോടെ ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുമോയെന്ന ചോദ്യമാണ് ഏറ്റവും പ്രസക്തം. ദിലീപിനെ ഉടൻ തിരിച്ചെടുക്കുമെന്നു പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഇതിനകം പ്രഖ്യാപിച്ചുകഴിഞ്ഞു. സംഘടനകളെ നിയന്ത്രിക്കുക വരെ ചെയ്തിരുന്ന ദിലീപ് സംഘടനകളിലേക്കും സിനിമയിലേക്കും തിരികെ വരുന്പോൾ ആഹ്ലാദിക്കുന്നവരെപ്പോലെ ആശങ്കപ്പെടുന്നവരുമുണ്ട്. തന്റെ പഴയ പ്രതാപം തിരിച്ചുപിടിക്കാൻ ദിലീപും അദ്ദേഹവുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളും ഇറങ്ങിത്തിരിച്ചാൽ എന്തു സംഭവിക്കുമെന്ന ആകാംക്ഷ സിനിമവൃത്തങ്ങളിൽ ശക്തമാണ്.
അതേസമയം, കേസ് തീർന്നിട്ടില്ലെന്നും പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ കൊടുക്കുമെന്നു പറഞ്ഞ സാഹചര്യത്തിൽ ദിലീപ് വിഷയത്തിൽ എന്തു നിലപാട് സ്വീകരിക്കുമെന്നത് അമ്മയ്ക്കും തലവേദന നിറഞ്ഞ വിഷയമാണ്.
കുറ്റവിമുക്തനായി പുറത്തുവന്നതിനു ശേഷം ദിലീപ് പറഞ്ഞ വാക്കുകളാണ് മറ്റൊരു ചർച്ചാവിഷയം. മഞ്ജുവാര്യർ ആക്രമണത്തിൽ ഗൂഢാലോചനയുണ്ടെന്ന് ആരോപിച്ചതിനു പിന്നാലെ തന്നെ പ്രതിയാക്കാനും തകർക്കാനും ഗൂഢാലോചന നടന്നുവെന്നായിരുന്നു ദിലീപ് കുറ്റപ്പെടുത്തിയത്. സിനിമയ്ക്കുള്ളിലുള്ളവരും ചില പോലീസ് ഉദ്യോഗസ്ഥരും ചേർന്നു തനിക്കെതിരേ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ദിലീപ് എന്ന ഗോപാലകൃഷ്ണൻ വീണ്ടും സിനിമയിലേക്കു തിരിച്ചുവരുന്പോൾ അതു പലർക്കും ആശങ്കയുടെ നിമിഷങ്ങൾകൂടിയാണ്. മലയാള സിനിമയെ ഇളക്കിമറിച്ച ഒരു സിനിമാറ്റിക് സംഭവത്തിന്റെ ശേഷം ഭാഗം ഒരു ത്രില്ലർ മൂവി പോലെ സംഭവബഹുലമാകുമോയെന്നാണ് ഇനി അറിയാനുള്ളത്.