തിരുവനന്തപുരം: യുഡിഎഫ് സീറ്റു വിഭജനവുമായി ബന്ധപ്പെട്ടു കേരള കോണ്‍ഗ്രസുമായി ഇന്നലെ അനൗദ്യോഗിക ആശയ വിനിമയം നടത്തി കോണ്‍ഗ്രസ് നേതൃത്വം. ജയസാധ്യത മുൻനിർത്തി ചില സീറ്റുകൾ വിട്ടു നൽകേണ്ടി വരുമെന്നു കോണ്‍ഗ്രസ് നേതൃത്വം കേരള കോണ്‍ഗ്രസിനെ അറിയിച്ചു.
എന്നാൽ, കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 10 സീറ്റും വേണമെന്ന ആവശ്യത്തിൽ കേരള കോണ്‍ഗ്രസ് ചെയർമാൻ പി.ജെ. ജോസഫ് ഉറച്ചു നിന്നു. യുഡിഎഫിന്റെ പുതുയുഗയാത്രയുടെ സമാപന സമ്മേളനത്തിന്റെ അടക്കം തിരക്കുള്ള സാഹചര്യത്തിൽ വീണ്ടും ചർച്ച നടത്താമെന്ന ധാരണയിൽ പിരിയുകയായിരുന്നു.
കേരള കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചർച്ച ഇന്നും തുടരുമെന്നാണ് വിവരം. 10 സീറ്റും വേണമെന്ന ആവശ്യത്തിൽ കേരള കോണ്‍ഗ്രസ് ഉറച്ചുനിൽക്കുകയാണ്. എന്നാൽ, ആറോ ഏഴോ സീറ്റെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചതെന്നാണ് സൂചന.
കേരള കോണ്‍ഗ്രസുമായുള്ള സീറ്റ് വിഭജന ചർച്ച പൂർത്തിയായ ശേഷമാകും ആർഎസ്പി, ഫോർവേഡ് ബ്ലോക്ക്, സിഎംപി, കേരള കോണ്‍ഗ്രസ്- ജേക്കബ് തുടങ്ങിയവരുമായുള്ള ചർച്ച നടക്കുക.
ആർഎസ്പിയുടെ നാല് സീറ്റിൽ ധാരണയായിരുന്നു. മട്ടന്നൂരിലെ സീറ്റിനു പകരമുള്ള സീറ്റാണ് ഇനി പ്രധാന ചർച്ചയാകുക. മട്ടന്നൂരിന് പകരം കാഞ്ഞങ്ങാട് ആർഎസ്പി ചോദിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ ആർഎസ്പി അഞ്ചു സീറ്റിലായിരുന്നു മത്സരിച്ചിരുന്നത്. ഫോർവേഡ് ബ്ലോക്കിനുള്ള ഒരു സീറ്റും ചർച്ചയാകും.
കൊല്ലമാണ് ഫോർവേഡ് ബ്ലോക്ക് ആവശ്യപ്പെട്ടിട്ടുള്ളത്. പകരം ചാത്തന്നൂർ നൽകിയേക്കും. സിഎംപി ജനറൽ സെക്രട്ടറി സി.പി. ജോണിന് മത്സരിക്കാൻ തിരുവനന്തപുരം സീറ്റാണ് നൽകാൻ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം ഉദ്ദേശിച്ചിട്ടുള്ളത്.
എന്നാൽ, കോണ്‍ഗ്രസിലെ ജില്ലാ, പ്രദേശിക നേതൃത്വം ഇതിനെതിരേ രംഗത്ത് എത്തിയ സാഹചര്യത്തിൽ ഇതും ഏറെ സൂക്ഷ്മതയോടെയാകും കൈകാര്യം ചെയ്യുക.
ലീഗിന്റെ കൈവശമുള്ള തിരുവന്പാടി മണ്ഡലവും സി.പി. ജോണിനായി നൽകുന്നത് നേരത്തേ പരിഗണിച്ചിരുന്നു. അങ്ങനെ വന്നാൽ, തിരുവന്പാടിക്കു പകരം പട്ടാന്പി വിട്ടു നൽകുന്നതും പരിഗണനയിലുണ്ട്. ഇന്നലെ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും തിരുവനന്തപുരത്തുണ്ടായിരുന്നു.
Tags : UDF seat sharing Discussions Kerala Congress Kerala Niyama sabha Election Kerala Assembly election