മുംബൈ: പശ്ചിമേഷ്യൻ സംഘർഷത്തിനു പരിഹാരമാകുന്നുവെന്ന സൂചനകൾക്കിടെ ക്രൂഡ് ഓയിൽ വില താഴ്ന്നു. അതും കഴിഞ്ഞ മൂന്നു മാസത്തെ താഴ്ന്ന വിലയിലെത്തി.
ശുഭസൂചന ഓഹരിവിപണികൾക്കും കരുത്തേകി. ലഭ്യത വര്‍ധിക്കുമെന്നതും ഹോര്‍മുസ് കടലിടുക്കിലെ യാത്രാതടസം മാറുമെന്ന വാര്‍ത്തകളുമാണ് ക്രൂഡ് വില കുറയാനിടയാക്കിയത്. ഡബ്ല്യുടിഐ, ബ്രെന്റ്, മര്‍ബന്‍ ക്രൂഡ് ഓയിലടക്കം എല്ലാത്തിനും ബാരലിന് 90 ഡോളറില്‍ താഴെയാണ്.
പ്രീമിയം ക്രൂഡ് ഓയിലായ മര്‍ബന്‍ ക്രൂഡ് ബാരലിന് ഇന്നലെ 83 ഡോളറാണ്. ബ്രെന്റ് ക്രൂഡിന് 85 ഡോളറും. സമാധാനാന്തരീക്ഷം നിലനിന്നാല്‍ ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ വില 70 ഡോളറിലേക്ക് എത്തുമെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍. വെനസ്വേല, ഇറാക്ക്, ലിബിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് വലിയതോതില്‍ ക്രൂഡ് ആഗോള വിപണിയിലേക്ക് എത്തുന്നുണ്ട്.
സമാധാന കരാറിന്റെ ഭാഗമായി ഇറാന് എണ്ണയ്ക്കുള്ള ഉപരോധം പിന്‍വലിക്കപ്പെട്ടാല്‍ എണ്ണവില കുത്തനേ താഴ്ന്നേക്കും. ഇതു ഗൾഫ് രാജ്യങ്ങളുടെ നിലനില്പിനെ ബാധിക്കുമെന്നതിനാല്‍ സമ്പൂര്‍ണ ഉപരോധം പിന്‍വലിക്കാന്‍ അമേരിക്ക തയാറായേക്കില്ലെന്നാണു റിപ്പോർട്ട്.
ആഗോള ക്രൂഡ് വില താഴുമ്പോള്‍ റഷ്യന്‍ എണ്ണയും സമ്മര്‍ദത്തിലാകും. യുക്രെയ്ൻ അധിനിവേശത്തെത്തുടർന്ന് നാലു വർഷത്തിലേറെയായി പാശ്ചാത്യ, യുഎസ് ഉപരോധം നേരിടുകയാണ് റഷ്യ.
ഇന്ത്യയും ചൈനയുമടക്കം ചുരുക്കം ചില രാജ്യങ്ങളാണ് റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത്. ആഗോള എണ്ണവില ഇടിയുമ്പോള്‍ കൂടുതല്‍ ഡിസ്കൗണ്ട് നൽകാന് റഷ്യ തയാറാകും. ഇത് വില വീണ്ടും ഇടിയാന്‍ കാരണമായേക്കും. ഫെബ്രുവരി 28ന് യുദ്ധം ആരംഭിക്കുന്നതിനുമുന്പ് ക്രൂഡ് ഓയിൽ ബാരലിന് 70 ഡോളറായിരുന്നു.
ഇന്ത്യക്ക് ആശ്വാസം
പശ്ചിമേഷ്യയിലെ സംഘർഷത്തിന് അയവു വരുന്നത് ഇന്ത്യയെ സംബന്ധിച്ച് ഏറെ ആശ്വാസം പകരുന്ന കാര്യമാണ്. ഇറാനെതിരേ അമേരിക്കയും ഇസ്രയേലും ഫെബ്രുവരി 28ന് യുദ്ധം ആരംഭിച്ചശേഷം ഇന്ത്യ വലിയ സാമ്പത്തികപ്രതിസന്ധിയാണു നേരിടുന്നത്. പൊതുമേഖലാ എണ്ണക്കമ്പനികള്‍ പ്രതിദിനം ആയിരം കോടി രൂപയിലധികമാണു നഷ്ടം നേരിട്ടിരുന്നത്.
എണ്ണവില കുറയുന്നതോടെ നഷ്ടം ചുരുക്കാനും കഴിഞ്ഞ മാസങ്ങളിലെ തിരിച്ചടി നികത്താനും സാധിക്കും. എണ്ണ വില കുറയുകയും ഇറക്കുമതിയിലെ തടസങ്ങൾ നീങ്ങുകയും ചെയ്യുന്നത് പണപ്പെരുപ്പം കുറയ്ക്കാനും രൂപയുടെ മൂല്യത്തകർച്ച ഒഴിവാക്കാനും സഹായിക്കും. ഇതിനെല്ലാം പുറമെ ഇന്ധന-പാചകവാതകവില കുറയ്ക്കാനും സഹായകമാകും.
എന്നാൽ, ക്രൂഡ് വില 70 ഡോളറായാല്പ്പോലും വില കുറച്ച് റിസ്കെടുക്കാന്‍ കേന്ദ്രം തയാറായേക്കില്ലെന്നാണു സൂചന. എല്‍പിജി വിതരണം ചെയ്യുന്നതുവഴി എണ്ണക്കമ്പനികള്‍ വലിയ നഷ്ടം നേരിടുന്നുണ്ട്. വില കുറച്ച് കിട്ടുമ്പോള്‍ നഷ്ടം നികത്താനാകും സര്‍ക്കാര്‍ താത്പര്യപ്പെടുക.