Tech
ആൻഡ്രോയിഡ് ഉപയോക്താക്കൾ വർഷങ്ങളായി കാത്തിരുന്ന ഒരു പ്രധാന മാറ്റവുമായി വാട്സ്ആപ്. ദൈനംദിന ചാറ്റിംഗ് കൂടുതൽ ലളിതവും വേഗതയേറിയതുമാക്കാൻ ലക്ഷ്യമിട്ട്, മെസ്സേജുകളിൽ ലോംഗ് പ്രസ്സ് ചെയ്യുമ്പോൾ വരുന്ന ആക്ഷൻ മെനു പൂർണ്ണമായും പരിഷ്കരിക്കുകയാണ്.
നിലവിൽ പരിമിതമായ ബീറ്റാ ഉപയോക്താക്കൾക്കായി ലഭ്യമാക്കിത്തുടങ്ങിയ ഈ പുത്തൻ ഡിസൈൻ, തെരഞ്ഞെടുത്ത മെസ്സേജിന് തൊട്ടടുത്ത് തന്നെ ഒരു 'കോൺടെക്സ്റ്റുവൽ മെനു' ആയിട്ടായിരിക്കും ദൃശ്യമാവുക. ഇതിലൂടെ ഐഫോൺ ഉപയോക്താക്കൾക്ക് നിലവിൽ ലഭിക്കുന്നതിന് സമാനമായ അനുഭവം ആൻഡ്രോയിഡിലും കൊണ്ടുവരാനാണ് വാട്സ്ആപ്പ് ശ്രമിക്കുന്നത്. 2023ൽ തന്നെ ഇതിന്റെ പരീക്ഷണങ്ങൾ ആരംഭിച്ചിരുന്നെങ്കിലും, നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇത് പൊതുജനങ്ങളിലേക്ക് എത്തുന്നത്.
ഒരു മെസ്സേജ് ഫോർവേഡ് ചെയ്യാനോ, എഡിറ്റ് ചെയ്യാനോ, അല്ലെങ്കിൽ മറ്റ് കാര്യങ്ങൾക്കോ സ്ക്രീനിന്റെ മുകളിലുള്ള ടൂൾബാറിനെയും 'ത്രീഡോട്ട്' മെനുവിനെയുമാണ് ആശ്രയിച്ചിരുന്നത്. ഇത് പലപ്പോഴും ഉപയോക്താക്കളുടെ ശ്രദ്ധ സ്ക്രീനിന്റെ പല ഭാഗങ്ങളിലേക്ക് മാറ്റേണ്ടി വരുന്നതിന് കാരണമാകുന്നു. എന്നാൽ പുതിയ മാറ്റത്തോടെ ഇതിന് പരിഹാരമാകും. വാബീറ്റാഇൻഫോ റിപ്പോർട്ട് പ്രകാരം, വാട്സ്ആപ്പ് ആൻഡ്രോയിഡ് ബീറ്റാ വേർഷൻ 2.26.23.8ലാണ് ഈ പുതിയ മെനു ഉൾപ്പെടുത്തിയിരിക്കുന്നത്.
ഇനിമുതൽ മെസ്സേജിൽ തൊട്ടുപിടിക്കുമ്പോൾ അതിനടുത്ത് തന്നെ മെനു പ്രത്യക്ഷപ്പെടും.ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ഫീച്ചറുകൾ ഇതിൽ മുന്നിൽത്തന്നെ കാണാം. കുറച്ചുമാത്രം ഉപയോഗിക്കുന്ന മറ്റ് ഓപ്ഷനുകൾ മോർ, എന്ന പ്രത്യേക സെക്ഷനിലേക്ക് മാറ്റിയിട്ടുണ്ട്. ഇത് സ്ക്രീൻ കൂടുതൽ ഭംഗിയുള്ളതാക്കുന്നു.ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകൾ വ്യത്യസ്ത ഡിസൈൻ ശൈലികളാണ് പിന്തുടരുന്നതെങ്കിലും, ഇരുവിഭാഗം ഉപയോക്താക്കൾക്കും ഒരേപോലെയുള്ള ആപ്പ് അനുഭവം നൽകാനാണ് വാട്സ്ആപ്പ് ഇപ്പോൾ ശ്രമിക്കുന്നത്. വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ഒരുപോലെ ഈ ഫീച്ചർ ലഭ്യമാകും.
നിലവിൽ ബീറ്റാ ഉപയോക്താക്കൾക്ക് മാത്രം ലഭ്യമായ ഈ ഫീച്ചർ, പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാകുന്നതോടെ വരും ആഴ്ചകളിൽ തന്നെ എല്ലാ ആൻഡ്രോയിഡ് ഉപയോക്താക്കളിലേക്കും എത്തും. ഈ മാറ്റം വാട്സ്ആപ്പിനെ പൂർണ്ണമായി മാറ്റിമറിച്ചേക്കില്ലെങ്കിലും, കോടിക്കണക്കിന് ആളുകളുടെ നിത്യേനയുള്ള ചാറ്റിംഗ് കൂടുതൽ എളുപ്പമുള്ളതാക്കി മാറ്റുമെന്നുറപ്പാണ്.
Tech
വാട്സാപ് ഐഫോൺ ഉപയോക്താക്കൾക്കായി അവതരിപ്പിച്ച മൾട്ടി അക്കൗണ്ട് ഫീച്ചർ കൂടുതൽ ആളുകളിലേക്ക് വ്യാപിപ്പിക്കുന്നതായി റിപ്പോർട്ടുകൾ. ഒരു ഐഫോണിൽ തന്നെ രണ്ട് വ്യത്യസ്ത വാട്സ്ആപ് അക്കൗണ്ടുകൾ ഉപയോഗിക്കാൻ ഈ സൗകര്യം അനുവദിക്കുന്നു. ഇതിലൂടെ വ്യക്തിപരമായ ആശയവിനിമയങ്ങളും ജോലി സംബന്ധമായ ചാറ്റുകളും ഒരേ ആപ്പിൽ തന്നെ കൈകാര്യം ചെയ്യാൻ ഉപയോക്താക്കൾക്ക് സാധിക്കും.
വാബീറ്റ ഇൻഫോ പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, വാട്സാപ് ഫോർ ഐഒഎസ് പതിപ്പ് 26.22.76 വഴിയാണ് ഈ സൗകര്യം കൂടുതൽ ഉപയോക്താക്കൾക്ക് ലഭ്യമാകുന്നത്. ഏതാനും മാസങ്ങൾക്ക് മുമ്പ് കമ്പനി ഈ ഫീച്ചർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും അതിന്റെ ലഭ്യത പരിമിതമായിരുന്നു. ഇപ്പോൾ ഘട്ടംഘട്ടമായുള്ള വിപുലീകരണത്തിലൂടെ കൂടുതൽ ഐഫോൺ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകുന്നുവെന്നാണ് റിപ്പോർട്ട്.
വാട്സാപിന്റെ അക്കൗണ്ട് മാനേജ്മെന്റ് വിഭാഗത്തിലൂടെയാണ് രണ്ടാമത്തെ അക്കൗണ്ട് ചേർക്കാൻ കഴിയുക. മറ്റൊരു മൊബൈൽ നമ്പർ ഉപയോഗിച്ച് പുതിയ അക്കൗണ്ട് രജിസ്റ്റർ ചെയ്യാനോ, ക്യുആർ കോഡ് സ്കാൻ ചെയ്ത് ലിങ്ക്ഡ് ഡിവൈസായി ക്രമീകരിക്കാനോ ഉപയോക്താക്കൾക്ക് സാധിക്കും.
ആപ്പിലെ 'യു' ടാബിൽ ദീർഘനേരം അമർത്തുന്നതിലൂടെ അക്കൗണ്ടുകൾ വേഗത്തിൽ മാറ്റാൻ കഴിയും. അതേസമയം, ടാബിൽ സാധാരണയായി ടാപ്പ് ചെയ്താൽ ആപ്പുമായി ബന്ധിപ്പിച്ചിരിക്കുന്ന എല്ലാ അക്കൗണ്ടുകളുടെയും പട്ടിക കാണാൻ സാധിക്കും. നിലവിൽ ഐഒഎസ് പ്ലാറ്റ്ഫോമിൽ രണ്ട് അക്കൗണ്ടുകൾ വരെ പിന്തുണയ്ക്കുന്നതായാണ് റിപ്പോർട്ടുകൾ.ഓരോ അക്കൗണ്ടിലെയും സന്ദേശങ്ങൾ, അറിയിപ്പുകൾ, ക്രമീകരണങ്ങൾ എന്നിവ പരസ്പരം വേർതിരിച്ചാണ് നിലനിൽക്കുക. അതിനാൽ സ്വകാര്യവും ഔദ്യോഗികവുമായ ആശയവിനിമയങ്ങൾ ഒരേ ഉപകരണത്തിൽ കൂടുതൽ സൗകര്യപ്രദമായി കൈകാര്യം ചെയ്യാൻ ഈ ഫീച്ചർ സഹായിക്കും.
Tech
വാട്സ്ആപ്പ് ഉപയോക്താക്കൾക്കായി പുതിയ ഫീച്ചറുകൾ അവതരിപ്പിക്കുന്നു. ഇപ്പോഴിതാ, ചാനൽ അഡ്മിൻമാർക്കായി “ചാനൽ സ്റ്റാറ്റസ്” എന്ന പുതിയ സൗകര്യം അവതരിപ്പിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഈ ഫീച്ചർ വഴി ചാനൽ ഉടമകൾക്ക് താൽക്കാലികമായി ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് അടക്കമുള്ള അപ്ഡേറ്റുകൾ സ്റ്റാറ്റസ് രൂപത്തിൽ പങ്കിടാൻ കഴിയും.
പുതിയ ഫീച്ചർ ചാനൽ അഡ്മിൻമാർക്കും അവരുടെ ഫോളോവേഴ്സുമായി കൂടുതൽ വേഗത്തിലും എളുപ്പത്തിലും ആശയവിനിമയം നടത്താൻ അവസരം ലഭിക്കും. വാബീറ്റഇൻഫോ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, ഈ സ്റ്റാറ്റസ് അപ്ഡേറ്റുകൾ 24 മണിക്കൂറിന് ശേഷം സ്വയം അപ്രത്യക്ഷമാകും. അതിനാൽ സ്ഥിരമായ പോസ്റ്റുകൾക്ക് പകരം താൽക്കാലിക അറിയിപ്പുകൾ പങ്കിടാൻ ഈ സംവിധാനം കൂടുതൽ അനുയോജ്യമാകും.
ചാനൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുന്നതിനായി ആദ്യം അഡ്മിൻ സ്വന്തം ചാനൽ തുറന്ന് ക്രിയേറ്റ് സ്റ്റാറ്റസ് ഓപ്ഷൻ തെരഞ്ഞെടുക്കണം. തുടർന്ന് ഫോട്ടോ, വീഡിയോ, ടെക്സ്റ്റ് എന്നിവ ചേർക്കാൻ സാധിക്കും. സ്റ്റാറ്റസ് എഡിറ്റിംഗ് വിഭാഗത്തിൽ ടെക്സ്റ്റ്, സ്റ്റിക്കർ, മറ്റ് ഗ്രാഫിക് ഘടകങ്ങൾ എന്നിവ ഉൾപ്പെടുത്തി കൂടുതൽ ആകർഷകമാക്കാനും കഴിയും. ഒന്നിലധികം ചാനലുകൾ കൈകാര്യം ചെയ്യുന്നവർക്ക് ഏത് ചാനലിലേക്കാണ് സ്റ്റാറ്റസ് പങ്കിടേണ്ടതെന്ന് തിരഞ്ഞെടുക്കാനും സൗകര്യമുണ്ടാകും. എന്നാൽ ഒരേസമയം ഒരു ചാനലിൽ മാത്രമേ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യാൻ സാധിക്കൂ.
ഫോളോവേഴ്സിനും ഈ ഫീച്ചറിലൂടെ കൂടുതൽ ഇടപെടൽ സാധ്യമാകും. സ്റ്റാറ്റസുകൾക്ക് ലൈക്ക് നൽകുക, അവ സ്വന്തം വാട്സ്ആപ്പ് സ്റ്റാറ്റസിലേക്ക് ഷെയർ ചെയ്യുക തുടങ്ങിയ സംവിധാനങ്ങളും പരീക്ഷണഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. വ്യക്തിഗത സ്റ്റാറ്റസുകളിൽ നിന്ന് വ്യത്യസ്തമാക്കാൻ ചാനൽ സ്റ്റാറ്റസ് എന്ന ലേബലോടെ ആയിരിക്കും ഇവ പ്രദർശിപ്പിക്കുക. നിലവിൽ ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്കായി ഘട്ടംഘട്ടമായാണ് ഫീച്ചർ പുറത്തിറക്കുന്നത്. വരും ആഴ്ചകളിൽ കൂടുതൽ ഉപയോക്താക്കൾക്ക് ഇത് ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Business
ന്യൂയോർക്ക്: പുതിയ ഡിസപ്പിയറിംഗ് ഫോട്ടോ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. ‘ഇന്‍സ്റ്റന്റ്സ്’ എന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ പുത്തന്‍ ഫീച്ചറിന്റെ പേര്. സുഹൃത്തുക്കള്‍ തമ്മില്‍ വളരെ വേഗത്തില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കാനുള്ള ഫീച്ചറാണിത്. സ്നാപ്ചാറ്റിലെ വ്യൂ വണ്‍സിന് സാമ്യതയുള്ള രീതിയിലാണ് ഈ ഫീച്ചര്‍ മെറ്റ വികസിപ്പിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലെ ക്ലോസ് ഫ്രണ്ട്സ് തമ്മിലോ മ്യൂച്ചല്‍ ഫോളോവേഴ്സ് തമ്മിലോ ഇന്‍സ്റ്റന്റ്സ് വഴി ഫോട്ടോ പങ്കുവയ്ക്കാൻ കഴിയും. ഇന്സ്റ്റഗ്രാമിനുള്ളിലെ ഇന്‍സ്റ്റന്റ്സ് ഫീച്ചറിനു പുറമെ, പ്രത്യേക ഇന്‍സ്റ്റന്റ്സ് ആപ്പ് ഇന്ത്യയടക്കമുള്ള തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ മെറ്റ പരീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇന്‍സ്റ്റന്റ്സ് ആപ്പ് ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് വേര്‍ഷനുകളില്‍ വരും ദിവസങ്ങളില്‍ പുറത്തിറങ്ങും.
പ്രധാന ഇന്‍സ്റ്റഗ്രാം ആപ്പ് ഓപ്പണാക്കാതെ തന്നെ കാമറ ഓപ്പണ്‍ ചെയ്ത് ഇന്‍സ്റ്റന്റ്സ് അയയ്ക്കാന്‍ ഈ ആപ്പ് വഴിയാകും. ഇന്‍സ്റ്റന്റ് ആപ്പ് വഴി അയയ്ക്കുന്ന വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷനിലും ദൃശ്യമാകും.
ഡിസപ്പിയറിംഗ് ഫോട്ടോസ് ഫീച്ചര്‍ സുഹൃത്തുക്കളും മ്യൂച്വല്‍ ഫോളോവേഴ്സും തമ്മില്‍ ചിത്രങ്ങള്‍ അയയ്ക്കുമ്പോള്‍ ഉപയോഗിക്കാമെന്ന് ഇന്‍സ്റ്റഗ്രാം വ്യക്തമാക്കി. ഫോട്ടോ ലഭിച്ചയാള്‍ ചിത്രം ഒരുവട്ടം കണ്ടുകഴിഞ്ഞാല്‍ അപ്രത്യക്ഷമാവും. എന്നാല്‍ അയച്ചയാള്‍ക്ക് ഈ ചിത്രം ആര്‍ക്കൈവിലൂടെ ഒരുവര്‍ഷം വരെ കാണാനാകും. ഇന്‍സ്റ്റന്റ്സ് ചിത്രങ്ങളോട് സുഹൃത്തുക്കള്‍ക്ക് റിയാക്ടോ റിപ്ലൈയോ നല്‍കാനുള്ള അവസരമുണ്ടാകും.
ഇന്‍സ്റ്റഗ്രാം ഡയറക്ട് മെസേജസില് ഈ പ്രതികരണങ്ങള്‍ തെളിയും.
ഇൻസ്റ്റഗ്രാമിന്റെ ഇൻബോക്സ് വിഭാഗത്തിനുള്ളിൽ ഇന്‍സ്റ്റന്റ്സ് കാണാൻ കഴിയും. ഉപയോക്താക്കൾക്ക് ഒരു ചെറിയ ഫോട്ടോ സ്റ്റാക്ക് ഐക്കണിൽ ടാപ്പ് ചെയ്ത് കാമറ തുറക്കാനും തെരഞ്ഞെടുത്ത സുഹൃത്തുക്കളുമായി ഫോട്ടോകൾ പങ്കിടാനും കഴിയും. സ്റ്റോറികളിൽ നിന്ന് വ്യത്യസ്തമായി, ഇന്‍സ്റ്റന്റ്സ് ചിത്രങ്ങളില്‍ കാപ്ഷന്‍ ചേർക്കാൻ കഴിയും.
കാമറയ്ക്ക് താഴെയുള്ള വെളുത്ത ബട്ടണില്‍ ടാപ്പ് ചെയ്ത് ഒന്നിലേറെ ചിത്രങ്ങള്‍ ഇത്തരത്തില്‍ അയക്കാം. ലഭിക്കുന്നയാള്‍ ഓപ്പണ്‍ ചെയ്യും മുമ്പ് ഈ ഫീച്ചര്‍ പഴയപടിയാക്കാനുള്ള ( അൺഡു ) ഓപ്ഷനും കാണും. ഫോട്ടോ സേവ് ചെയ്യാനോ സ്ക്രീന്‍ഷോട്ട് എടുക്കാനോ സാധിക്കില്ല. ഇന്‍സ്റ്റഗ്രാമിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് പാലിച്ചായിരിക്കും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയെന്നും ചിത്രങ്ങള്‍ റിവ്യൂ ചെയ്യാനുള്ള ഓപ്ഷനുണ്ടാകുമെന്നും മെറ്റ വ്യക്തമാക്കി.
Tech
പുതിയ ഡിസപ്പിയറിംഗ് ഫോട്ടോ ഫീച്ചറുമായി ഇന്‍സ്റ്റഗ്രാം. 'ഇന്‍സ്റ്റന്റ്സ്' എന്നാണ് ഇന്‍സ്റ്റഗ്രാമിന്റെ പുത്തന്‍ ഫീച്ചറുടെ പേര്. സുഹൃത്തുക്കള്‍ തമ്മില്‍ വളരെ വേഗത്തില്‍ ചിത്രങ്ങള്‍ പങ്കുവെക്കാനുള്ള ഫീച്ചറാണിത്. സ്നാപ്ചാറ്റിലെ വ്യൂ വണ്‍സിന് സാമ്യതയുള്ള രീതിയിലാണ് ഈ ഫീച്ചര്‍ മെറ്റ വികസിപ്പിച്ചിരിക്കുന്നത്.
ഇന്‍സ്റ്റഗ്രാമിലെ ക്ലോസ് ഫ്രണ്ട്സ് തമ്മിലോ മ്യൂച്ചല്‍ ഫോളോവേഴ്സ് തമ്മിലോ ഇന്‍സ്റ്റന്റ്സ് വഴി ഫോട്ടോ പങ്കുവെക്കാൻ കഴിയും. ഇന്സ്റ്റഗ്രാമിനുള്ളിലെ ഇന്‍സ്റ്റന്റ്സ് ഫീച്ചറിന് പുറമെ, പ്രത്യേക ഇന്‍സ്റ്റന്റ്സ് ആപ്പ് ഇന്ത്യയടക്കമുള്ള തെരഞ്ഞെടുക്കപ്പെട്ട രാജ്യങ്ങളില്‍ മെറ്റ പരീക്ഷിക്കുന്നതായും റിപ്പോർട്ടുകൾ പറയുന്നു. ഇന്‍സ്റ്റന്റ്സ് ആപ്പ് ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ്, ഐഒഎസ് വേര്‍ഷനുകളില്‍ വരും ദിവസങ്ങളില്‍ പുറത്തിറങ്ങും. പ്രധാന ഇന്‍സ്റ്റഗ്രാം ആപ്പ് ഓപ്പണാക്കാതെ തന്നെ ക്യാമറ ഓപ്പണ്‍ ചെയ്ത് ഇന്‍സ്റ്റന്റ്സ് അയക്കാന്‍ ഈ ആപ്പ് വഴിയാകും. ഇന്‍സ്റ്റന്റ് ആപ്പ് വഴി അയക്കുന്ന വിവരങ്ങള്‍ ഇന്‍സ്റ്റഗ്രാം ആപ്ലിക്കേഷനിലും ദൃശ്യമാകും.
ഡിസപ്പിയറിംഗ് ഫോട്ടോസ് ഫീച്ചര്‍ സുഹൃത്തുക്കളും മ്യൂച്വല്‍ ഫോളോവേഴ്സും തമ്മില്‍ ചിത്രങ്ങള്‍ അയക്കുമ്പോള്‍ ഉപയോഗിക്കാമെന്ന് ഇന്‍സ്റ്റഗ്രാം വ്യക്തമാക്കി. ഫോട്ടോ ലഭിച്ചയാള്‍ ചിത്രം ഒരുവട്ടം കണ്ടുകഴിഞ്ഞാല്‍ അപ്രത്യക്ഷ്യമാവും. എന്നാല്‍ അയച്ചയാള്‍ക്ക് ഈ ചിത്രം ആര്‍ക്കൈവിലൂടെ ഒരുവര്‍ഷം വരെ കാണാനാകും. ഇന്‍സ്റ്റന്റ്സ് ചിത്രങ്ങളോട് സുഹൃത്തുക്കള്‍ക്ക് റിയാക്ടോ റിപ്ലൈയോ നല്‍കാനുള്ള അവസരമുണ്ടാകും. ഇന്‍സ്റ്റഗ്രാം ഡയറക്ട് മെസേജസില് ഈ പ്രതികരണങ്ങള്‍ തെളിയും.
ഇൻസ്റ്റഗ്രാമിന്റെ ഇൻബോക്സ് വിഭാഗത്തിനുള്ളിൽ ഇന്‍സ്റ്റന്റ്സ് കാണാൻ കഴിയും. ഉപയോക്താക്കൾക്ക് ഒരു ചെറിയ ഫോട്ടോ സ്റ്റാക്ക് ഐക്കണിൽ ടാപ്പ് ചെയ്ത് ക്യാമറ തുറക്കാനും തെരഞ്ഞെടുത്ത സുഹൃത്തുക്കളുമായി ഫോട്ടോകൾ പങ്കിടാനും കഴിയും. സ്റ്റോറികളിൽ നിന്ന് വ്യത്യസ്തമായി, ഇന്‍സ്റ്റന്റ്സ് ചിത്രങ്ങളില്‍ ക്യാപ്ഷന്‍ ചേർക്കാൻ കഴിയും.
ക്യാമറയ്ക്ക് താഴെയുള്ള വെളുത്ത ബട്ടണില്‍ ടാപ്പ് ചെയ്ത് ഒന്നിലേറെ ചിത്രങ്ങള്‍ ഇത്തരത്തില്‍ അയക്കാം. ലഭിക്കുന്നയാള്‍ ഓപ്പണ്‍ ചെയ്യും മുമ്പ് ഈ ഫീച്ചര്‍ പഴയപടിയാക്കാനുള്ള ( അൺഡു ) ഓപ്ഷനും കാണും. ഫോട്ടോ സേവ് ചെയ്യാനോ സ്ക്രീന്‍ഷോട്ട് എടുക്കാനോ സാധിക്കില്ല. ഇന്‍സ്റ്റഗ്രാമിന്റെ കമ്മ്യൂണിറ്റി സ്റ്റാന്‍ഡേര്‍ഡ് പാലിച്ചായിരിക്കും ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുകയെന്നും ചിത്രങ്ങള്‍ റിവ്യൂ ചെയ്യാനുള്ള ഓപ്ഷനുണ്ടാകുമെന്നും മെറ്റ വ്യക്തമാക്കി.
Business
പരവൂര്‍: പോക്കറ്റ് മണി എന്ന പേരില്‍ പുതിയ ഫീച്ചറുമായി ഗൂഗിള്‍ പേ രംഗത്തെത്തി. മാതാപിതാക്കളുടെ ഗൂഗിള്‍ പേ, അവരുടെ അനുവാദത്തോടെ മക്കള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലാണ് പുതിയ ഫീച്ചര്‍. അഥവാ മക്കള്‍ക്ക് ബാങ്ക് അക്കൗണ്ടില്ലാതെ പേയ്മെന്റുകള്‍ നടത്താനാകും.
യുപിഐ സര്‍ക്കിളിന്റെ ഭാഗമായാണ് പോക്കറ്റ് മണിയെന്ന പുതിയ ഫീച്ചറിന്റെ പ്രവര്‍ത്തനം. ഒരാളുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ച് മറ്റൊരാള്‍ക്ക് പേയ്മെന്റ് നടത്താനുള്ള സൗകര്യമാണ് ഇതിലൂടെ ഉപയോക്താവിന് ലഭിക്കുന്നത്.
പ്രധാനമായും, മാതാപിതാക്കളുടെ അനുവാദത്തോടെ മക്കള്‍ക്ക് പേയ്മെന്റ് നടത്താനാകുമെന്നതാണ് ഇതിന്റെ സൗകര്യം. സ്കൂളില്‍ പോകുമ്പോഴുള്ള സ്നാക്സ്, സാധന സാമഗ്രികള്‍ ഓണ്‍ലൈനിലൂടെ വാങ്ങിക്കല് തുടങ്ങിയ കാര്യങ്ങള്‍ക്ക് മാതാപിതാക്കളുടെ അക്കൗണ്ടില്‍ നിന്ന് കുട്ടികള്‍ക്ക് പേയ്മെന്റ് നടത്താനാകും.
മാതാപിതാക്കളുടെ അനുവാദത്തോട് കൂടി മക്കള്‍ക്ക് സ്വതന്ത്രമായി പണം ചെലവഴിക്കാനും മക്കള്‍ അനാവശ്യ കാര്യങ്ങള്‍ക്ക് പണം ചെലഴിക്കുന്നില്ലെന്ന് മാതാപിതാക്കള്‍ക്ക് ഉറപ്പുവരുത്താനും കഴിയുമെന്നതാണ് പുതിയ ഫീച്ചറിന്റെ പ്രത്യേകത.
മാതാപിതാക്കളുടെ പേരില്‍ ആക്ടീവായ ബാങ്ക് അക്കൗണ്ട് ഉണ്ടെങ്കില്‍ മാത്രമാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിപ്പിക്കാനാകുക. മക്കള്‍, കുടുംബാംഗങ്ങള്‍, വിശ്വസ്തരായവര്‍ എന്നിങ്ങനെ അഞ്ച് പേരെയെങ്കിലും സെക്കൻഡറി ഉപയോക്താക്കളായി മാതാപിതാക്കള്‍ക്ക് നിശ്ചയിക്കാന്‍ സാധിക്കും. സ്വന്തമായി ഗൂഗിള്‍ പേയും രജിസ്റ്റര്‍ ചെയ്ത ഫോണ്‍ നമ്പറും സെക്കൻഡറി ഉപയോക്താവിന് ഉണ്ടായിരിക്കണമെന്ന് മാത്രമാണ് മാനദണ്ഡം.
സെക്കൻഡറി യൂസറെ ചേര്‍ത്തു കഴിഞ്ഞാല്‍, അവര്‍ക്കും യുപിഐ പേയ്മെന്റുകള്‍ നടത്താനാകും. മക്കളുടെ സാമ്പത്തികാവശ്യങ്ങളിലും ചെലവുകളിലും മാതാപിതാക്കളുടെ കരുതലും നിയന്ത്രണവും കൊണ്ടുവരാനാകുമെന്നതാണ് ഫീച്ചറിന്റെ മറ്റൊരു പ്രത്യേകത.
രണ്ട് മോഡുകളിലൂടെ സ്വതന്ത്രവും ഫ്ളക്സിബിളുമായി ഉപയോഗിക്കാമെന്നതാണ് പോക്കറ്റ് മണി ഫീച്ചറിന്റെ മറ്റൊരു പ്രധാനവശം. പ്രധാനമായും രണ്ട് രീതിയില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം.
ആദ്യത്തേതില്‍ 15,000 രൂപ പ്രതിമാസം ലിമിറ്റ് നിശ്ചയിക്കാം. ഈ പരിധിക്കുള്ളില്‍ നിന്ന് മക്കള്‍ക്ക് സ്വതന്ത്രമായി പണം ചെലവഴിക്കാന്‍ ഇതുവഴി സാധിക്കും. ഓരോ ചെറിയ ആവശ്യങ്ങള്‍ക്കും മക്കള്‍ക്ക് മാതാപിതാക്കളെ നേരില്‍കണ്ട് ആവശ്യപ്പെടേണ്ടിവരില്ല.
ഓരോ പേയ്മെന്റിനും അനുവാദം ആവശ്യപ്പെുന്ന രീതിയിലാണ് രണ്ടാമത്തെ രീതി. ഇത് പ്രകാരം പണം ആവശ്യമുള്ള സമയങ്ങളില്‍ മക്കള്‍ ഒരു റിക്വസ്റ്റ് അയക്കും. പണം അയക്കുന്നതിന് മുന്‍പ് ഇത് നിര്‍ബന്ധമായും അപ്രൂവ് ചെയ്യേണ്ടിവരും. ചെറിയ കുട്ടികളുള്ളവരെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു സഹായം തന്നെയായിരിക്കുമെന്നാണ് കമ്പനിയുടെ കണക്കുകൂട്ടല്‍.
Business
ന്യൂഡൽഹി: അടുത്തുള്ള ഹോട്ടലും പെട്രോൾ പന്പും എടിഎമ്മുമെല്ലാം ഇനി ഗൂഗിൾ മാപ്പിൽ മാന്വലായി കഷ്ടപ്പെട്ടു തെരയേണ്ട ആവശ്യമില്ല. നമുക്ക് ആവശ്യമുള്ളത് എന്താണോ അതു ചോദിക്കാനും അതിനു ഗൂഗിൾ മാപ്പ് ഉടനടി മറുപടി നൽകുന്നതുമായ ഗൂഗിൾ മാപ്പ് ഫീച്ചർ ഉടൻ ഇന്ത്യയിൽ വരും.
ഗൂഗിൾ ജെമിനിയുടെ സഹായത്തോടെയുള്ള പുതിയ ഫീച്ചറിനു ‘ആസ്ക് മാപ്പ്സ്’ എന്നാണു പേരിട്ടിരിക്കുന്നത്. അമേരിക്കയിലും ഇന്ത്യയിലും ആൻഡ്രോയ്ഡ്, ഐഒഎസ് ഉപയോക്താക്കൾക്ക് പുതിയ ഫീച്ചർ ഉടൻ ലഭ്യമാകുമെന്ന് ഗൂഗിൾ മാപ്പ്സ് അറിയിച്ചു.
ജെമിനിയോടും ചാറ്റ് ജിപിടിയോടും സംഭാഷണങ്ങൾ നടത്തുന്നതുപോലെതന്നെ ഗൂഗിൾ മാപ്പിനോടും സംവദിക്കാൻ കഴിയുന്നതാണ് പുതിയ ഫീച്ചർ. എഐയുടെ സഹായത്തോടെ പൊതുജനങ്ങൾക്ക് അവരുടെ യാത്രകളും ആവശ്യങ്ങളും ഇനി ഗൂഗിൾ മാപ്പ് വഴി ലളിതമായി നടപ്പിലാക്കാം.
ട്രിപ്പ് പ്ലാൻ ചെയ്യണമെങ്കിലോ, ജനപ്രിയ സിനിമകളിലെ പ്രസിദ്ധ ലൊക്കേഷനുകളിലൂടെ നമ്മളുടെ ടൂർ പ്ലാൻ ചെയ്യണമെങ്കിലോ, റെയിൽവേ സ്റ്റേഷനിലേക്കുള്ള ഏറ്റവും വേഗത്തിലുള്ള യാത്രാമാർഗം കണ്ടെത്തണമെങ്കിലോ, തൊട്ടടുത്ത് അത്യാവശ്യം വിലക്കുറവിൽ നല്ല ഭക്ഷണം കിട്ടുന്ന ഹോട്ടലുകൾ കണ്ടെത്തണമെങ്കിലോ ഗൂഗിൾ മാപ്പിനോട് അക്കാര്യം ചോദിച്ചാൽ മാത്രം മതി.
ചുരുക്കിപ്പറഞ്ഞാൽ ലോകത്തിൽ ഏറ്റവും വ്യാപകമായി ഉപയോഗിക്കപ്പെടുന്ന നാവിഗേഷൻ ടൂളായ ഗൂഗിൾ മാപ്പ്സ് ഇനിമുതൽ നമ്മുടെ യാത്രാസംശയങ്ങൾ തീർക്കുന്ന ട്രാവൽ ഗൈഡായി പ്രവർത്തിക്കും. ചോദ്യങ്ങൾ ചോദിച്ചാൽ ഉത്തരങ്ങൾ ലഭിക്കും.
SUNDAY DEEPIKA
ഫ്രാങ്ക് ചോദിച്ചു: ""ഇപ്പോൾ സുഖം തോന്നുന്നുണ്ടോ മാഡം?'' ഫ്രാങ്ക് ചോദിച്ചു: ""ഇപ്പോൾ സുഖം തോന്നുന്നുണ്ടോ മാഡം?'' ""കുഴപ്പമില്ല. ഫ്രാങ്ക് അങ്ങോട്ടു പൊയ്ക്കോളൂ. ഞാനിവിടെ ഇരിക്കാം.'' ""മാഡത്തിനെ ഞാൻ മാൻഡെർലിയിലേക്കു കൊണ്ടുപോകാം.'' ""വേണ്ട, വേണ്ട.''""മാഡത്തിനെ വീട്ടിലാക്കാൻ സാറ് നിർബന്ധമായും പറഞ്ഞിരിക്കുകയാണ്. വരൂ!ഫ്രാങ്ക് എന്റെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.
""മാഡത്തിനു നടക്കാൻ സുഖമുണ്ടോ, അതോ വണ്ടി ഞാൻ ഇങ്ങോട്ടു കൊണ്ടുവരണോ?'' ""വേണ്ട, ഞാൻ നടന്നോളാം. മാക്സിമിനോടൊപ്പം മടങ്ങാമെന്നാണ് ഞാൻ വിചാരിച്ചത്.'' ""സാറു വരാൻ കുറേ സമയമെടുക്കും.'' ഞങ്ങൾ ഇറങ്ങി. ഫ്രാങ്ക് കാറിന്റെ ഡോർ തുറന്നു. അതിൽ കയറാൻ ഫ്രാങ്ക് സഹായിച്ചു. വണ്ടി ഓടുകയാണ്.
""സാറു വരാൻ കുറേ സമയമെടുക്കുമെന്നു പറയാൻ എന്താ കാരണം? എല്ലാം ചോദിക്കലും തെളിവെടുപ്പും കഴിഞ്ഞില്ലേ? ഇനി ആർക്കും ഒന്നും പറയാനില്ലല്ലോ?'' ""അതല്ല മാഡം. തെളിവെടുപ്പു കഴിഞ്ഞുവെന്ന് നമുക്കു തോന്നാം. ബോട്ടു നിർമിച്ച ആളുടെ മൊഴിയാണ് ഇപ്പോൾ പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. അത് കേസിന് മറ്റൊരു വഴിത്തിരിവുണ്ടാക്കിയിരിക്കുകയാണ്. തെളിവെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥൻ സമർഥനും തന്ത്രശാലിയുമാണ്. ഇനി കേസിനെ അദ്ദേഹം മറ്റൊരു കോണിലൂടെ കണ്ടെന്നുവരാം.''
""ഫ്രാങ്ക് എന്താണീ പറയുന്നത്? ഏതു കോണിലൂടെ?'' ""ബോട്ടു നിർമിച്ചവൻ പറഞ്ഞത് മാഡം കേട്ടില്ലേ? അതൊരു അപകടമരണമായി കാണാൻ അയാൾക്കു പറ്റില്ലെന്ന്.''
""ഉത്തരവാദപ്പെട്ട പ്രശസ്തവ്യക്തികൾ വ്യത്യാസമില്ലാതെ ഏകസ്വരത്തിൽ പറഞ്ഞ സത്യങ്ങൾ പോരേ? ഇന്നലെ വന്ന ബോട്ടു നിർമാതാവിനെ പിന്നെ എന്തിനു കേൾക്കണം? ഒരു വർഷം കഴിഞ്ഞ് കണ്ടെടുത്ത ബോട്ടിന് അടിഭാഗത്തു തുളകൾ കണ്ടുവത്രേ. അവരിനി എന്താ തെളിയിക്കാൻ പോകുന്നത്?'' ""എനിക്കറിയില്ല.''
""ആ ഉന്നത ഉദ്യോഗസ്ഥൻ മാക്സിമിനെ ചോദ്യങ്ങൾ ചോദിച്ചു കശക്കുകയാണ്. യുക്തിക്കു നിരക്കാത്ത ചോദ്യങ്ങൾ വരുന്പോൾ സമചിത്തതയോടെ നേരിടേണ്ടതിനുപകരം പൊട്ടിത്തെറിച്ചും ശുണ്ഠിയെടുത്തും എന്തെങ്കിലുമൊക്കെ പറയുമോ ആവോ?'' ഫ്രാങ്ക് അതിനു മറുപടിയൊന്നും പറഞ്ഞില്ല. ""മിസിസ് ഡാൻവേഴ്സിനെ അവിടെ കണ്ടു. ഒപ്പം ആ മനുഷ്യനേയും.'' ""അതായത് ജാക്ക് ഫാവെലിനെ.''
""തെളിവെടുപ്പു നടക്കുന്നിടത്ത് അവരുടെ ആവശ്യം എന്ത്? അവർ എന്തെങ്കിലും വികൃതി ഒപ്പിക്കുമോ? എനിക്കവരെ ഒട്ടും വിശ്വാസമില്ല.'' കാർ ഇതിനകം മാൻഡെർലിയിലെത്തി. എന്നെ വീട്ടിലിറക്കിയിട്ടു പെട്ടെന്നുതന്നെ ഫ്രാങ്ക് മാക്സിമിന്റെ അടുത്തേക്കു തിരിച്ചുപോയി.
ഞാൻ നേരേ മുകളിലെ എന്റെ മുറിയിലേക്കു പോയി. വിശ്രമിക്കാനായി കിടക്കയിലേക്കു ചാഞ്ഞു. തെളിവെടുപ്പു രംഗങ്ങളും ഉന്നത അധികാരിയും അദ്ദേഹത്തിന്റെ വീർപ്പുമുട്ടിക്കുന്ന ചോദ്യങ്ങളും അവിടത്തെ മുഖങ്ങളും എല്ലാം എന്റെ തലയ്ക്കുള്ളിൽ വട്ടമിട്ടു പറക്കുകയാണ്. ബോട്ടു നിർമാതാവ് ഇനിയും എന്തൊക്കെ പറയും? മാനഹാനി വരുത്തിയ പത്രറിപ്പോർട്ടുകൾ ഉന്നത ഉദ്യോഗസ്ഥന്റെ മനസിലുണ്ടാവും. അദ്ദേഹത്തിന്റെ നിഗമനങ്ങൾ എങ്ങോട്ടാണു പാളുക എന്നറിയില്ല. മിസിസ് ഡാൻവേഴ്സും ഫാവെലും വന്നിരിക്കുന്നതു നിർണായകമായ എന്തെങ്കിലും തെളിവുകൊടുക്കാനാണോ? മാക്സിം അന്നു പാതിരാത്രി കൃത്യംകഴിഞ്ഞു വീട്ടിലേക്കു തിരിച്ചുവരുന്നത് ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടിരിക്കുമോ? റെബേക്ക തിരിച്ചുവരാത്തതിനാൽ വിഷമിച്ച് ഉറങ്ങാതെ കാത്തിരിക്കുന്ന മിസിസ് ഡാൻവേഴ്സ് അന്ന് ഇരുട്ടത്തു മടങ്ങുന്ന മാക്സിമിനെ കണ്ടിരിക്കുമോ?
ആ സംശയം ഉന്നയിക്കാനാണോ അവർ അവിടെ എത്തിയിരിക്കുന്നത്? ആ സ്ത്രീ മാക്സിമിനെ വാതിലിൽ മുട്ടിവിളിച്ചപ്പോൾ ഉറക്കച്ചടവോടെ വാതിൽ തുറന്നത് വെറും അഭിനയമായിരുന്നെന്ന് ആരോപണം ഉന്നയിക്കുമോ? എല്ലാ തെളിവുകളും എതിരായാൽ മാക്സിമിന് മടങ്ങാൻ സാധിക്കില്ല. അധികാരി സമ്മതിക്കില്ല. റിമാൻഡ് ചെയ്യും. അങ്ങനെ എത്രനാൾ? കേസ് നീണ്ടുപോകും. മാക്സിം കൂടെയില്ലാതെ മാൻഡെർലിയിൽ ഒറ്റപ്പെട്ട് എങ്ങനെ ഞാൻ കഴിയും? അന്ന് ഒരു ഡിന്നർ പാർട്ടിക്കു രണ്ടുദിവസം മാക്സിം ലണ്ടനിൽ പോയപ്പോൾ ഞാനനുഭവിച്ച മടുപ്പിക്കുന്ന ഏകാന്തത!
നിർഭാഗ്യവശാൽ മാക്സിമിനെ ശിക്ഷിച്ചാൽ ജയിലിൽ പോയി സന്ദർശിക്കേണ്ടിവരും. ഹോ! എന്റെ ചിന്തകൾ കാടുകയറുന്നു. കാട്ടുതീപോലെ അതു പടരുന്നു. ദൈവമേ! ഇത്തരം ചിന്തകൾ എന്റെ മനസിൽനിന്നു മാറ്റണമേ! മറ്റു നല്ല ചിന്തകളിലേക്ക് എന്നെ തിരിച്ചുവിടണേ! അങ്ങനെ അല്പം കഴിഞ്ഞപ്പോഴേക്കും ഞാൻ ഉറക്കത്തിലേക്കു വഴുതിവീണു. കുറേ കഴിഞ്ഞ് ഒരു ഇടിവെട്ടിന്റെ സ്വരംകേട്ടാണ് ഉണർന്നത്. അന്തരീക്ഷം ഇരുണ്ടിരിക്കുന്നു. നേരിയ ചാറ്റൽമഴ. നല്ല മഴയ്ക്കുള്ള സാധ്യത കാണുന്നില്ല. സമയം അഞ്ചായി എന്നു ക്ലോക്ക് പറഞ്ഞു. ആരെയും കാണുന്നില്ല. ഞാൻ താഴേക്കിറങ്ങി ടെറസിൽ നിന്നു. മുകളിലെ മുറികളുടെ ജനാലകൾ വേലക്കാർ അടയ്ക്കുന്ന ശബ്ദം കേൾക്കാം. റോബർട്ട് വന്നു സ്വീകരണമുറിയുടെ ജനാല അടച്ചു.
""റോബർട്ട്! അവരെത്തിയില്ല അല്ലേ?'' ""ഇല്ല മാഡം. മാഡം അവരോടൊപ്പമുണ്ടെന്നാ ഞാൻ കരുതിയത്.'' ""കുറേ കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചുപോന്നു.'' ""മാഡത്തിനു ചായ?'' ""വേണ്ട, അവർ വരട്ടെ.'' ഞാൻ ലൈബ്രറിയിലേക്കു പോയി അവിടെ ഇരുന്നു. അഞ്ചര മണിയായപ്പോൾ റോബർട്ട് വന്ന് അറിയിച്ചു: ""കാറു വന്നിട്ടുണ്ട് മാഡം.''""ഏതു കാറ്?!''""മാക്സിം സാറിന്റെ.'' ""മാക്സിം തനിച്ചാണോ കാറോടിച്ചു വന്നത്?''""അതേ മാഡം.''
റോബർട്ട് പോയി. അതിയായ ഉത്കണ്ഠയോടെ എഴുനേൽക്കാൻ ശ്രമിച്ചെങ്കിലും പറ്റുന്നില്ല. ടെൻഷൻകൊണ്ട് ഒരു തളർച്ചപോലെ. സോഫയിൽ മുറുകെപ്പിടിച്ച് ഞാൻ എഴുനേറ്റുനിന്നു. എന്റെ തൊണ്ടവരണ്ടു. ഒരു മിനിറ്റു കഴിഞ്ഞപ്പോഴേക്കും മാക്സിം മുറിയിലേക്കു കയറിവന്നു. മുഖം വല്ലാതെ ക്ഷീണിച്ചപോലെയും പ്രായമായതുപോലെയും തോന്നി. ""എല്ലാം കഴിഞ്ഞു.'' -മാക്സിം പറഞ്ഞ വാക്കുകൾ.
ഒന്നും മനസിലായില്ല. അപ്പോഴും എനിക്കു ശരിക്കു നിൽക്കാനോ എന്തെങ്കിലും പറയാനോ പറ്റുന്നില്ല. ""ആത്മഹത്യ! മരിച്ച ആളുടെ മാനസികാവസ്ഥ എന്തായിരുന്നു എന്നതിന് കൃത്യമായ തെളിവില്ലാത്തതിനാൽ അത് ആത്മഹത്യയായി മാറി.'' നീണ്ടൊരു നെടുവീർപ്പിട്ടുകൊണ്ടു ഞാൻ ഉച്ചരിച്ചു: ""ആത്മഹത്യ!.... അതിന്റെ പ്രേരണ എന്തായിരുന്നു, കാരണമെന്തായിരുന്നു?'' ""ദൈവത്തിനറിയാം. പ്രത്യേകമായ ഒരു പ്രേരണയോ കാരണമോ ആവശ്യമുള്ളതായി അവർക്കു തോന്നിയില്ല.''
""ഉരുകുന്ന മനസുമായിട്ടാണ് ഞാനിവിടെ ഇരുന്നത്.'' ""ഉന്നത ഉദ്യോഗസ്ഥൻ ഹോറിഡ്ജ് അവസാനമായി എന്നോടു ചോദിച്ചു, റെബേക്കയ്ക്ക് എന്തെങ്കിലും സാന്പത്തികപ്രശ്നമുണ്ടായിരുന്നോ എന്ന്. ഞാനെന്തുപറയാൻ!''ഇടിവെട്ടും കനത്തമഴയും ഒപ്പംതുടങ്ങി. മാക്സിം ജനാലയിലൂടെ പുറത്തേക്കു നോക്കി. ""നല്ല മഴ.. ഭൂമിക്കും എന്റെ മനസിനും ഇപ്പോൾ നല്ല തണുപ്പ്.'' ""പറയൂ! പിന്നെ എന്തൊക്കെയാണ് സംഭവിച്ചത്? മാക്സിം ഇത്രയും സമയംവൈകാൻ എന്താ കാരണം?''
""അദ്ദേഹത്തിനു ചോദ്യങ്ങൾ ചോദിച്ചിട്ടു മതിയാവുന്നില്ല. ബോട്ട്, അതിന്റെ ഉറപ്പ്, കാബിൻ, ഷട്ടർ, അതു താനേ അടഞ്ഞതാണോ അതോ ആരെങ്കിലും അടച്ചതായി തോന്നിയോ, മറ്റാരുടെയും സഹായമില്ലാതെ ഒരു പെണ്ണിന് ഇത് ഒറ്റയ്ക്കു ചെയ്യാനാവുമോ, ബോട്ടിനടിയിൽ കണ്ട തുളകൾ... ഇങ്ങനെ നുള്ളിക്കീറിയും തിരിച്ചും മറിച്ചുമുള്ള നിരവധി ചോദ്യങ്ങൾ. സമനില നഷ്ടപ്പെട്ട് ഞാൻ കയർത്ത് എന്തെങ്കിലും പറയുമോ എന്നായിരുന്നു ഭയം. ഹാളിനകത്തിരിക്കുന്ന നിന്റെ തല കറങ്ങുന്നതായി കണ്ട നിമിഷത്തിൽ "ആരെങ്കിലും സഹായിക്കണേ' എന്ന് ഞാൻ വിളിച്ചുപറഞ്ഞ ആ നിമിഷത്തിൽ എന്റെ മനസിനുള്ളിൽ ഒരു മിന്നലുണ്ടായി. അതൊരു വെളിപാടുപോലെയായിരുന്നു. അവിടന്നങ്ങോട്ടു പിന്നെ സകല ചോദ്യങ്ങൾക്കും കൃത്യമായും പതറാതെയും അദ്ദേഹത്തിന്റെ മുഖത്തുനോക്കിത്തന്നെ മറുപടി പറഞ്ഞു.''
""ദൈവമേ! എന്റെ പ്രാർഥന ഫലിച്ചു.'' മാക്സിം നന്നായൊന്നു പുഞ്ചിരിച്ച് എന്റെ പുറത്തുതട്ടിയിട്ട് ജനാലയ്ക്കടുത്തുള്ള കസേരയിൽ വന്നിരുന്നു. അപ്പോഴേക്കും ഫ്രിത്തും റോബർട്ടും ഞങ്ങൾക്കായി ചായയും ചില വിഭവങ്ങളും കൊണ്ടുവന്നു. അവർ തിരിച്ചുപോയി. ""ഫ്രാങ്ക് എവിടെ?'' ""പള്ളിയിലേക്കു വികാരിയെ കാണാൻ പോയിരിക്കുകയാണ്. ഞാനുംകൂടി പോകേണ്ടതാണ്. പക്ഷേ കാര്യങ്ങൾ അറിയാൻ എന്റെ ഈ കണ്മണി എന്നെ കാത്തിരിക്കുന്നുണ്ടെന്ന് എനിക്കറിയാം.'' ചിരിച്ചുകൊണ്ട് എന്റെ കവിളിൽ തട്ടി.
""എന്തിനാ വികാരി?'' ""ഇന്നു വൈകുന്നേരംതന്നെ പള്ളിയിൽ ചിലതെല്ലാം ചെയ്യാനുണ്ട്. റെബേക്കയെ മോർച്ചറിയിൽനിന്നു കൊണ്ടുവരണം. കല്ലറയിൽ അടക്കംചെയ്യണം. ഇന്ന് ആറരയ്ക്ക്. ഇതു ഞാനും ഫ്രാങ്കും കേണൽ ജൂലിയനും വികാരിയും മാത്രമേ അറിയൂ. ഇത് ഇന്നലെ തീരുമാനിച്ചതാണ്. കേസിന്റെ വിധിയുമായി ഇതിനു ബന്ധമില്ല. എനിക്ക് ഉടനെ പോകണം. അരമണിക്കൂർ കഴിഞ്ഞു തിരിച്ചുവരും.'' മാക്സിം കാറുമെടുത്ത് പോയി. ഇടിവെട്ടും മഴയും കുറേനേരം തുടർന്നു. അന്തരീക്ഷത്തിലെ ചൂടുപോയി. കുളിർകാറ്റ് തണുപ്പിനെ കൂട്ടിക്കൊണ്ടുവന്നു.
ഫ്രിത്ത് അടുത്തുവന്നിട്ടു പറഞ്ഞു: ""മാഡം!''""എന്താ ഫ്രിത്ത്?''""സാറു വരാൻ വൈകുമോ?'' ""ഇല്ല, അധികം വൈകില്ല.'' ""ഒരു മനുഷ്യൻ സാറിനെ കാണണമെന്നുപറഞ്ഞ് അവിടെ നിൽപ്പുണ്ട്. എന്താ അയാളോടു പറയേണ്ടതെന്ന് എനിക്കറിയില്ല. സാറിനെ കാണണമെന്ന് അയാൾക്കു വല്ലാത്ത നിർബന്ധം.'' ""ആരാണ്? ഫ്രിത്ത് ആളെ അറിയുമോ?''മങ്ങിയ മുഖത്തോടെ പറഞ്ഞു: ""അറിയും. മിസിസ് ഡാൻവേഴ്സിനെ കാണാൻ ഇടയ്ക്കിടെ വരാറുള്ളയാളാണ്. പേര് ഫാവെൽ.''
""ഞാൻ അയാളോടു സംസാരിക്കാം. അതാണ് നല്ലത്. വരാൻ പറയൂ.'' എനിക്കു പരിഭ്രമമൊന്നും ഉണ്ടായില്ല. മാക്സിം വരുന്നതിനുമുന്പ് സംസാരിച്ച് ആളെ ഒഴിവാക്കാം എന്നായിരുന്നു എന്റെ പ്ലാൻ. അല്പം കഴിഞ്ഞപ്പോൾ ആ മനുഷ്യൻ എന്റെ മുറിയിലേക്കു കയറിവന്നു. മുന്‍പു ഞാൻ കണ്ടതിൽനിന്ന് വലിയ മാറ്റമൊന്നുമില്ല. പരുക്കനായ മുഖം. മയമില്ലാത്ത നോട്ടം. കണ്ണുകൾ ചോരച്ചിരിക്കുന്നു. മദ്യപിച്ച ലക്ഷണമുണ്ട്.
""മാക്സിം ഇവിടെയില്ല. എപ്പോൾ വരുമെന്ന് തീർച്ചയില്ല. നാളെ രാവിലെ കണ്ടു സംസാരിക്കാനായി ഓഫീസുമായി ബന്ധപ്പെടുക. അതായിരിക്കും നല്ലത്.'' ""എത്ര വൈകിയാലും പ്രശ്നമില്ല. ഞാൻ കാത്തുനിൽക്കാം. പോരുന്ന വഴി ഞാൻ ഡൈനിംഗ് റൂമിൽ നോക്കി. അവിടെ മാക്സിമിനും ഡിന്നർ ഒരുക്കിയിട്ടുണ്ട്.'' ""ആ പ്ലാൻ മാറ്റി. മാക്സിം വരാൻ സാധ്യതയില്ല.'' ""എന്താ അയാൾ ഓടിപ്പോയോ?''
എന്നിട്ട് ഫാവെലിന്റെ ഒരു ചിരി. അതെനിക്ക് ഇഷ്ടപ്പെട്ടില്ല. അയാൾ തുടർന്നു:""ഇപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെ ഓടിപ്പോകുന്നതാണ് ബുദ്ധി.'' ""നിങ്ങൾ എന്താണു പറയുന്നതെന്ന് എനിക്കു മനസിലാകുന്നില്ല.'' ""മനസിലാകുന്നില്ലേ? അതിരിക്കട്ടെ. മാഡത്തിന്റെ തലചുറ്റൽ മാറിയോ? വിചാരണയുടെ സമയത്തുണ്ടായ തലചുറ്റ്. ഞാൻ ഓടിവന്നു സഹായിക്കുമായിരുന്നു. അപ്പോഴേക്കും നിങ്ങളുടെ സഹായഭടൻ ഓടിയെത്തി നിങ്ങളെ താങ്ങിപ്പിടിച്ചുകൊണ്ടു കാറിൽ കയറ്റി പോകുന്നതുകണ്ടു. അതിന്റെ സുഖം അയാൾക്കു കിട്ടി.''
""നിങ്ങൾക്കു മാക്സിമിനെ കാണേണ്ട ആവശ്യമെന്താണ്?'' എന്റെ മേശയ്ക്കരികെ വന്നിട്ട്: ""ക്ഷമിക്കണം, ഞാനൊരു സിഗരറ്റു വലിക്കുന്നുണ്ട്.'' അതിനായി ലൈറ്റർ കത്തിച്ചു. അതിന്റെകൂടി പ്രകാശത്തിൽ എന്നെ നോക്കിയിട്ടു പറഞ്ഞു: ""ഞാൻ മുന്‍പു കണ്ടതിനേക്കാൾ മാഡം കുറച്ചുകൂടി വളർന്നിട്ടുണ്ട്.'' വായിൽ നിറഞ്ഞ പുക അയാൾ പുറത്തേക്കു തള്ളി. ""ആ കിഴവൻ ഫ്രിത്തിനോടു പറഞ്ഞ് മാഡം എനിക്കല്പം വിസ്കിയും സോഡയും തരാമോ?''
ഞാൻ മറുപടിയൊന്നും പറയാതെ ബെല്ലടിച്ചു. ഫാവെൽ സോഫയുടെ തലയ്ക്കൽ ഇരുന്നു കാലാട്ടിക്കൊണ്ടിരുന്നു. റോബർട്ട് വന്നപ്പോൾ ഞാൻ നിർദേശം കൊടുത്തതനുസരിച്ചു വിസ്കിയും സോഡയും കൊണ്ടുവന്നു. റോബർട്ട് തിരിച്ചുപോയി. മദ്യം മോന്തിമോന്തിക്കുടിക്കുന്നതിനിടയിൽ ഫാവെൽ എന്നെ കൂടെക്കൂടെ നോക്കുന്നുണ്ടായിരുന്നു. എന്നിട്ടു ചിരിച്ചുകൊണ്ടു പറഞ്ഞു: ""ഡിന്നറിനു മാക്സിം വരുന്നില്ലെങ്കിൽ ആ സീറ്റിൽ മാഡത്തിനോടൊപ്പം ഞാനിരിക്കാം. എന്തു പറയുന്നു?'' വീണ്ടും ഒരു ചിരി.
ഞാൻ അയാളെ രൂക്ഷമായി ഒന്നു നോക്കിയിട്ടു പറഞ്ഞു: ""മിസ്റ്റർ ഫാവെൽ! ഞാൻ മര്യാദവിട്ടു സംസാരിക്കാൻ ഇടവരുത്തരുത്. ഞാൻ നന്നേ ക്ഷീണിതയാണ്. അവശയായിട്ടാണു ഹാളിൽനിന്നു മടങ്ങിയത്. മാക്സിമിനോട് എന്താണ് പറയാനുള്ളതെന്ന് എന്നോടു പറയാൻ പറ്റില്ലെങ്കിൽ, നാളെ രാവിലെ ഓഫീസിൽ പൊയ്ക്കോളൂ.''
മദ്യഗ്ലാസ് പിടിച്ചു മുന്നോട്ടു വന്നിട്ട്: ""അയ്യോ, അയ്യോ പോവല്ലേ. ഞാനും മാനസികമായി ക്ഷീണിച്ചാണ് വന്നിരിക്കുന്നത്. ഞാൻ നിരുപദ്രവകാരിയായ ഒരു പാവമാണ്. ഒരുപക്ഷേ മാക്സിം എന്നെപ്പറ്റി മോശമായ കഥകൾ പലതും പറഞ്ഞുതന്നിട്ടുണ്ടാവും- ഞാൻ പുലിയാണ്, ചോരകുടിക്കുന്ന ചെന്നായയാണ് എന്നൊക്കെ.'' ഞാൻ മിണ്ടാതെ കേട്ടുനിന്നു. മറുപടിയൊന്നും പറഞ്ഞില്ല.
""സത്യം പറഞ്ഞാൽ മാഡം വളരെ മാന്യതയോടെ എന്നോടു പെരുമാറി. എളിമയോടെ സംസാരിച്ചു. അതിനു ഞാൻ നന്ദി പറയുന്നു.'' കാലിയായ ഗ്ലാസ് അയാൾ മേശപ്പുറത്തുവച്ചു. ""എന്തായാലും ഇന്നത്തെ വിധി എനിക്കൊരു ഷോക്കായി. ചങ്കിൽക്കുത്തിയപോലുള്ള ഷോക്ക്. റെബേക്ക എന്റെ കസിനായിരുന്നു. എനിക്കവളെ എന്തെന്നില്ലാത്ത ഇഷ്ടമായിരുന്നു. ഞങ്ങൾ ഒന്നിച്ചാണ് വളർന്നത്. ഉറ്റ ചങ്ങാതിമാരായിരുന്നു. ഞങ്ങൾക്ക് ഒരേ മനസായിരുന്നു. എനിക്കവളെ ലോകത്തിൽ മറ്റാരേക്കാളും ഇഷ്ടമായിരുന്നു. അതുപോലെതന്നെ അവൾക്ക് എന്നോടും. എല്ലാം പോയി. വല്ലാത്ത ഷോക്കായി.''
""ശരി. നിങ്ങളുടെ വിഷമത്തിൽ ഞാനും ഖേദിക്കുന്നു.'' ""എന്നിട്ട് ഈ കാര്യത്തിൽ മാക്സിം എന്തുചെയ്യാൻ പോകുന്നു? അതുകൂടി അറിയാനാണ് ഞാൻ വന്നത്. ഇന്നത്തെ വൃത്തികെട്ട ആ വിചാരണയും വിധിയും കഴിഞ്ഞപ്പോൾ ഇനി സമാധാനമായി ഇരിക്കാമെന്നാണോ മാക്സിം കരുതിയത്?''
അയാളുടെ മുഖത്തെ പുഞ്ചിരിയെല്ലാം മാഞ്ഞു. ഭാവം മാറി. മുഖം രൂക്ഷമായി. സംസാരം ഉച്ചത്തിലായി. ""എന്റെ റെബേക്കയ്ക്കു നീതിലഭിച്ചോ എന്നെനിക്കറിയണം. പരമപുച്ഛത്തോടെ അയാൾ തുടർന്നു: ആത്മഹത്യ!! ആ കിഴവൻ അധികാരിയും ജൂറി അംഗങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞു- ആത്മഹത്യ!'' എന്റെ മുന്നിലേക്ക് അല്പം കുനിഞ്ഞിട്ട്: ""എനിക്കും നിങ്ങൾക്കും അറിയാം. ആത്മഹത്യയല്ലെന്ന്, അറിയില്ലേ?''
ഈ നിമിഷത്തിൽ വാതിൽതുറന്ന് മാക്സിം കടന്നുവന്നു. ഒപ്പം ഫ്രാങ്കും. മാക്സിം വാതിൽക്കൽ നിശ്ചലം നിന്നു. ക്ഷുഭിതനായി ചോദിച്ചു: ""നിനക്കെന്താ ഇവിടെ കാര്യം? എന്തിനു വന്നു?'' ഫാവെൽ ഒരുനിമിഷം നിശബ്ദനായി നിന്നിട്ട് ഒന്നു ചിരിച്ചു. ""മാക്സിം, പഴയ ചങ്ങാതി! ഞാൻ വന്നത് ഇന്നത്തെ വിധിയിൽ നിന്നെ അനുമോദിക്കാനാണ്.'' ""ഇവിടെനിന്നു നീ ഉടനെ ഇറങ്ങിപ്പോകണം. ഇല്ലെങ്കിൽ ഞാനും ഫ്രാങ്കുംകൂടി നിന്നെ തള്ളിപ്പുറത്താക്കും.''
""ഒരു നിമിഷം ക്ഷമിക്ക്! ക്ഷമിക്ക് ഒരു നിമിഷം.'' അയാൾ വീണ്ടുമൊരു സിഗരറ്റ് എടുത്തു കത്തിച്ചു. എന്നിട്ട് സോഫയുടെ കൈയിൽ ഇരുന്നു. ""ഞാനിനി പറയാൻ പോകുന്നത് ഫ്രിത്ത് കേൾക്കേണ്ട എന്നുണ്ടെങ്കിൽ ആ വാതിലടയ്ക്കൂ.'' മാക്സിം അനങ്ങിയില്ല. എങ്കിലും ഫ്രാങ്ക് ചെന്നു വാതിലടച്ചു.
""മാക്സിം! ശ്രദ്ധിച്ചുകേൾക്കൂ. ഈ പ്രശ്നത്തിൽനിന്നു പ്രതീക്ഷിച്ചതിലും ഭംഗിയായി നിങ്ങൾ തലയൂരിപ്പോന്നു. ഞാൻ കോടതിയിലുണ്ടായിരുന്നു, തുടക്കംമുതൽ ഒടുക്കംവരെ. വിചാരണയുടെ സമയത്തു വളരെ കൃത്യമായി നിങ്ങളുടെ ഭാര്യയ്ക്ക് പെട്ടെന്നു തലചുറ്റുണ്ടായതും, വേഗം രക്ഷിക്കണേ എന്ന് ഉത്കണ്ഠയോടെ വിളിച്ചുപറഞ്ഞതും ഒരുപക്ഷേ സ്വാഭാവികമായിരിക്കാം. ജൂറിയുടെ സിന്പതി നേടാനും തീരുമാനം അനുകൂലമാക്കാനും നടത്തിയ ഒരു ഒത്തുകളിയായിട്ട് എനിക്കു തോന്നി. തോന്നിക്കൂടേ?''
ഇതു കേട്ടയുടനെ ക്ഷുഭിതനായി ഫാവെലിനെ അടിക്കാനായി കയ്യോങ്ങിയപ്പോഴേക്കും ഫാവെൽ ആ കൈയ്യിൽ കയറിപ്പിടിച്ചു. എന്നിട്ടു തെല്ലും ക്ഷോഭിക്കാതെ പറഞ്ഞു: ""അല്പം ക്ഷമിക്ക്, ക്ഷമിക്ക്! ഞാൻ പറഞ്ഞുപൂർത്തിയാക്കിയില്ല. ഞാൻ വിചാരിച്ചാൽ നിങ്ങൾക്ക് ഇഷ്ടക്കേടു മാത്രമല്ല, ആപത്തുണ്ടാക്കാനും സാധിക്കും.''
""ആപത്തോ? എന്ത് ആപത്ത് നിനക്കുണ്ടാക്കാൻ കഴിയും?'' നിങ്ങൾ മൂന്നുപേരും ഇവിടെയുണ്ട്. കേൾക്കുന്നതുകൊണ്ടു വിരോധമില്ല. റെബേക്കയും ഞാനും നന്നേ ചെറുപ്പംമുതൽ അടുത്ത കൂട്ടുകാരായിരുന്നു. അവൾ കടലിൽ മുങ്ങിമരിച്ചെന്നും, പിന്നീടു വളരെ ദൂരെനിന്നു ജഡം കണ്ടെടുത്തെന്നും അറിഞ്ഞു. അതെനിക്കു വല്ലാത്ത ഷോക്കായി. പിന്നെ അടുത്തനാളിൽ പത്രത്തിൽ വാർത്ത വന്നപ്പോൾ ചിത്രം മാറി. ബോട്ടിന്റെ കാബിനിൽ കുടുങ്ങി റെബേക്ക മരിച്ചുവെന്ന്! ഉടനെ മിസിസ് ഡാൻവേഴ്സിനെ ഞാൻ വിളിച്ചു. അവർ പറഞ്ഞു ബോട്ടിനുള്ളിൽ കണ്ടത് റെബേക്കയുടെ ബോഡിയാണെന്ന്. എല്ലാം കഴിഞ്ഞ് എല്ലാവരുംകൂടി വിധിയെഴുതി- ആത്മഹത്യ! റെബേക്ക അതുചെയ്യില്ല. ഒരിക്കലും ചെയ്യില്ല. നിങ്ങൾ ആർക്കുമറിയില്ല, അവൾ എഴുതിയ ഒരു കത്തുണ്ട് എന്റെ കൈയിൽ. അവൾ അവസാനമായിട്ട് എഴുതിയ കത്ത്. ഞാനതു വായിക്കാം.''
ഫാവെൽ തന്റെ പോക്കറ്റിൽനിന്ന് ആ കത്തെടുത്ത് സോഫയിൽ ഇരുന്നുകൊണ്ട് വായിച്ചു. അത് ഇങ്ങനെയായിരുന്നു. "ഫ്ളാറ്റിൽനിന്നു ഫോണിൽ വിളിച്ചെങ്കിലും മറുപടിയില്ല. ഞാൻ നേരിട്ടു മാൻഡെർലിയിലേക്കു മടങ്ങുകയാണ്. വൈകുന്നേരം ഞാൻ കോട്ടേജിലുണ്ടാകും. അതിനകം എന്റെ ഈ കുറിപ്പ് കൈയിൽ കിട്ടിയാൽ കാറുമായി എത്തുമല്ലോ. ഞാനിന്നു രാത്രി കോട്ടേജിലാണ് ഉണ്ടാവുക. നിങ്ങൾക്കുവേണ്ടി ഞാൻ വാതിൽ തുറന്നിടുന്നതാണ്. ചില സുപ്രധാന കാര്യങ്ങൾ നിങ്ങളോടു പറയാനുണ്ട്. അതിന് ഏറ്റവും വേഗം എത്തണം- റെബേക്ക.'
വായിച്ചുതീർന്നശേഷം കത്ത് തന്റെ കൈയിലിട്ടൊന്നു തിരിച്ചശേഷം പോക്കറ്റിൽ വച്ചു. ""ആത്മഹത്യചെയ്യാൻ പോകുന്നയാൾ ഇങ്ങനെയൊരു കത്തെഴുതുമോ? എഴുതുമോ ഇങ്ങനെയൊരു കത്ത്? റെബേക്ക ലണ്ടനിലുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഒരു പരിപാടികഴിഞ്ഞു രാത്രി തിരിച്ചുവന്നപ്പോഴാണ് ഞാനീ കുറിപ്പുകണ്ടത്. ഉടനെ കാറുമെടുത്ത് പുറപ്പെട്ടു. രാത്രി പന്ത്രണ്ടുമണിയോടെ ഞാനെത്തി. അപ്പോൾ കേൾക്കുന്ന വാർത്ത റെബേക്ക മുങ്ങിമരിച്ചെന്ന്.'' ആരും ഒന്നും മിണ്ടുന്നില്ല. നിമിഷങ്ങൾ കഴിഞ്ഞ് അയാൾ പറഞ്ഞു. ""ഈ കത്ത് ഞാൻ വിചാരണസമയത്തു കാണിച്ചിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി?''
""എന്തുകൊണ്ടു നിങ്ങൾ എഴുന്നേറ്റുനിന്ന് ഈ കത്ത് അദ്ദേഹത്തെ ഏല്പിച്ചില്ല?'' ""ഇങ്ങനെ ഒരു വിധി പറഞ്ഞ ആളെ ഇതേൽപ്പിച്ചാൽ അതോടെ എന്റെ പിടിവള്ളിയും തെളിവും നഷ്ടപ്പെടും. പിന്നെ അതിൽനിന്നു തലയൂരിപ്പോരാൻ നിങ്ങൾ പല കളിയും കളിക്കും. അതിന് എന്നെ കിട്ടില്ല. മാക്സിമിനോടു ഞാനൊന്നു പറയട്ടെ. നിങ്ങൾ ഒരിക്കലും എന്റെ ഒരു നല്ല ഫ്രണ്ടായിരുന്നിട്ടില്ല. അതുകൊണ്ട് നിനക്ക് എന്നോടു സിന്പതിയും കാണില്ല. ഞാൻ ചുരുക്കിപ്പറയട്ടെ. ഈ നൂലാമാലകളെല്ലാം ഒഴിവാക്കാൻ നമുക്കൊരു ഒത്തുതീർപ്പിലെത്തിയാലോ? നീ വലിയ കോടീശ്വരൻ. ഞാൻ വലിയ പണക്കാരനല്ല. എനിക്കും ജീവിക്കണം. അതുകൊണ്ടു നിങ്ങൾ മൂന്നുപേരും കൂടിയാലോചിച്ച് ഗണ്യമായ വലിയൊരു സംഖ്യ തന്നാൽ അതോടെ ഈ പ്രശ്നം ഇവിടെ അവസാനിപ്പിക്കാം. ദൈവം സാക്ഷിയായി ഞാൻ പറയുന്നു, പിന്നെ എന്നെക്കൊണ്ട് ഒരു ശല്യവുമുണ്ടാവില്ല. എന്തു പറയുന്നു?'' മാക്സിം കർക്കശസ്വരത്തിൽ പറഞ്ഞു: ""നേരത്തേ ഞാൻ നിന്നോടു പറഞ്ഞു ഇവിടെനിന്ന് ഇറങ്ങിപ്പോകാൻ. വീണ്ടും ഞാനതു പറയുന്നില്ല. അടഞ്ഞുകിടക്കുന്ന ആ വാതിൽ തുറന്ന് നീതന്നെ പൊയ്ക്കോളൂ.''
അപ്പോഴേക്കും ഫ്രാങ്ക് ഇടപെട്ടു. ഫാവെലിനോടു പറഞ്ഞു: ""പുതിയപുതിയ പ്രശ്നങ്ങൾ കുത്തിപ്പൊക്കിക്കൊണ്ടുവന്നാൽ അതു മാക്സിമിന് ഇനിയും കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാക്കും. ഞാൻ പറഞ്ഞാൽ മാക്സിം വഴിപ്പെടും. ഇതു രമ്യമായി അവസാനിപ്പിക്കാൻ മാക്സിം എറ്റവും ചുരുങ്ങിയത് എത്ര സംഖ്യ തണമെന്നാണ് നിങ്ങൾ ആവശ്യപ്പെടുന്നത്?'' മാക്സിം ഉറച്ചസ്വരത്തിൽ: ""ഫ്രാങ്ക്! വേണ്ട വേണ്ട. ഇത്തരം ബ്ലാക്ക്മെയിലിംഗ് ഒന്നും ഇവിടെ നടക്കില്ല. ഇവൻ എന്തുവേണമെങ്കിലും ചെയ്യട്ടെ. ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല.'' തുടർന്ന് ഫാവെലിനോടു പറഞ്ഞു: ""മര്യാദയ്ക്ക് ഇവിടെനിന്നു പോകുന്നില്ലെങ്കിൽ അടുത്ത മുറിയിൽ ഫോണുണ്ട്. കേണൽ ജൂലിയനെ ഞാൻ വിളിച്ചുവരുത്തും. അദ്ദേഹം മജിസ്ട്രേറ്റാണ്. നിന്റെ ഈ കഥ കേൾക്കാൻ അദ്ദേഹത്തിനു താത്പര്യമുണ്ടാകും.''
ഫാവെൽ ഇതുകേട്ട് ചിരിച്ചു: ""ഹോ! നല്ല ഭീഷണി. അതുകൊള്ളാം. മോനേ! നിന്നെ കഴുവിലേറ്റാനുള്ള തെളിവെല്ലാം എന്റെ പക്കലുണ്ട്.'' മാക്സിം നേരേ ലിറ്റിൽ റൂമിലേക്കു പോയി. ഫോണ്‍ ചെയ്യുന്നതിന്റെ സ്വരം എനിക്കു കേൾക്കാം. ഫാവെലിന്റെ മുഖം മങ്ങി. ഉള്ളിൽ പരിഭ്രമം. അല്പംകഴിഞ്ഞു മാക്സിം തിരിച്ചുവന്നു. ""കേണൽ ജൂലിയൻ പത്തുമിനിറ്റിനുള്ളിൽ ഇവിടെയെത്തും.'' പിന്നെയും ചില വാക്കുതർക്കങ്ങളും ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ന്യായവാദങ്ങളും നടന്നു.
പറഞ്ഞതുപോലെ കേണലിന്റെ കാറെത്തി. ഫ്രിത്ത് അദ്ദേഹത്തെ ഞങ്ങളിരിക്കുന്ന മുറിയിലെത്തിച്ചു തിരിച്ചുപോയി. അദ്ദേഹത്തെ ഞങ്ങൾ ആദരപൂർവം സ്വീകരിച്ചിരുത്തി. കേണൽ എത്തുമെന്ന് ഫാവെൽ പ്രതീക്ഷിച്ചതേയില്ല. അതിനാൽ അദ്ദേഹത്തോട് എങ്ങനെ എന്തെല്ലാം കാര്യങ്ങൾ പറയണമെന്ന് ഫാവെൽ മനസുകൊണ്ട് ഒരുങ്ങിയിട്ടില്ല. എങ്കിലും ഉയർന്ന സ്വരത്തിൽ പറയാൻതുടങ്ങി: ""മിസ്റ്റർ കേണൽ ജൂലിയൻ! ഇന്നു നടന്ന കേസ് വിസ്താരവും വിധിയും എനിക്ക് ഒട്ടും തൃപ്തിയായില്ല.'' ""ഓ, അങ്ങനെയാണോ? എങ്കിൽ അക്കാര്യം മിസ്റ്റർ മാക്സിമാണ് പറയേണ്ടത്, നിങ്ങളല്ല.'' ""പറയാനുള്ള അവകാശം എനിക്കുണ്ട്. റെബേക്ക എന്റെ കസിനാണ്. അതോടൊപ്പം എന്റെ കൂട്ടുകാരിയും.'' പിന്നെ എന്തൊക്കെയോ പറയണമെന്ന് ഉള്ളിലുണ്ട്. അതിനുള്ള തയാറെടുപ്പില്ലാത്തതിനാൽ ഒന്നു മിഴിച്ചുനിന്നു. കേണൽ ചോദിച്ചു: ""മിസ്റ്റർ ഫാവെൽ! യഥാർഥത്തിൽ എന്താണ് നിങ്ങളുടെ പ്രശ്നം? ഞാനിവിടെ വരാനിടയാക്കിയ കാരണമെന്താണ്?''
ഫാവെൽ പോക്കറ്റിൽനിന്ന് റെബേക്ക എഴുതിയ കത്ത് പുറത്തെടുത്തു കാണിച്ചു. ""ഈ കത്ത് റെബേക്ക മുങ്ങിമരിച്ചുവെന്നു പറയപ്പെടുന്ന സമയത്തിനു മണിക്കൂറുകൾക്കുമുന്പ് എഴുതിയതാണ്. സാറിതൊന്നു വായിച്ചുനോക്കണം. എന്നിട്ടു സാറു പറയണം, ആത്മഹത്യചെയ്യാൻ പോകുന്ന ഒരു പെണ്ണ് ഇങ്ങനെയൊരു കത്തെഴുതുമോ?''കേണൽ കണ്ണടയെടുത്തുവച്ച് കത്ത് മുഴുവൻ വായിച്ചു തിരിച്ചുകൊടുത്തിട്ടു പറഞ്ഞു: ""ഇല്ല. ഒറ്റനോട്ടത്തിൽ പറഞ്ഞാൽ ഇങ്ങനെ എഴുതില്ല. പക്ഷേ, ഇങ്ങനെയൊരു കത്ത് എന്ത് ഉദ്ദേശത്തിലാണ് എഴുതിയത്? ഒരുപക്ഷേ അതു നിങ്ങൾക്കറിയാം. അല്ലെങ്കിൽ മിസ്റ്റർ മാക്സിമിനറിയാം.''
ഫാവെൽ ഉയർന്ന സ്വരത്തിൽ ആവേശപൂർവം പറഞ്ഞു: ""ആ രാത്രി എന്നെ കാണണമെന്ന് അവൾ പറഞ്ഞത് വളരെ പ്രധാനപ്പെട്ട എന്തോ സംഗതി എന്നോടു പറയാനാണ്. അതിനുവേണ്ടിയാണ് അവൾ അന്നു കോട്ടേജിൽ താമസിച്ചത്.'' ""ആയിരിക്കാം. അതിനിപ്പോൾ ഇവിടെ എന്റെ മുന്നിൽ ബഹളംകൂട്ടി സംസാരിച്ചിട്ടെന്താ കാര്യം? കേസിന്റെ വിചാരണ നടത്തിയ ആൾ ഞാനല്ല. ജൂറിയിലെ അംഗങ്ങളിൽ ഞാനില്ല. ഞാനീ ജില്ലയിലെ മജിസ്ട്രേറ്റു മാത്രമാണ്. മിസ്റ്റർ മാക്സിമിന് ഇതേപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ?''
""പറയാനുള്ളതെല്ലാം അയാൾക്കാണ്. എനിക്കു യാതൊന്നും പറയാനില്ല.'' പൊട്ടിച്ചിരി
Todays Story
തോട്ടുമീനുകളെപ്പറ്റിയും അവയെ പിടിക്കുന്ന പരമ്പരാഗത രീതികളെപ്പറ്റിയും നാമവശേഷമായ മത്സ്യവംശങ്ങളെപ്പറ്റിയും കേരളത്തിലാദ്യമായൊരു പഠനം നടക്കുന്നു.
തോടരിക് വാട്സാപ്പ് ഗ്രൂപ്പ് പരിസ്ഥിതി സംഘടനയായ സീക്കുമായി സഹകരിച്ചാണ് പയ്യന്നൂരും പരിസരങ്ങളിലുമായി സര്‍വേ നടത്തുന്നത്. നാടന്‍ മത്സ്യങ്ങളുടെ വംശനാശം എങ്ങിനെ തടയാമെന്നും മത്സ്യ ഉദ്പാദനം എങ്ങിനെ വര്ധിപ്പിക്കാമെന്നതിനെപ്പറ്റിയും ഇവര്‍ പഠനം നടത്തി.
അതിഗുരുതരമായ പാരിസ്ഥിതിക പ്രതിസന്ധികളാണ് പുഴകളും തോടുകളും നേരിടുന്നത്. പുഴയെന്നത് കേവലം ജലപ്രവാഹമല്ലെന്നും അനേകം ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥയാണെന്നും ഓര്‍മിക്കേണ്ടതുണ്ട്.
മത്സ്യ ഉദ്പാദനത്തിനായി നടപ്പാക്കുന്ന പദ്ധതികളില്‍ പലതും വിപരീതഫലമാണ് നല്‍കുന്നത്. ഉള്നടന് മത്സ്യത്തൊഴിലാളികളുടെ വീടുകളിലെ അടുപ്പുകള്‍ പലദിവസങ്ങളിലും പുകയാത്ത അവസ്ഥയിലാണുള്ളത്.
തോടുകളില്‍ മത്സ്യങ്ങള്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഇതിന്റെയെല്ലാം പശ്ചാത്തലത്തിലാണ് പഠനം നടത്തിയതെന്ന് തോടരിക് ഗ്രൂപ് കണ്‍വീനര്‍ സി. ദിവാകരന് പറയുന്നു.
പലവിധ കാരണങ്ങളാല്‍ നമുക്ക് നഷ്ടപ്പെട്ട നാടന്‍ മത്സ്യ ഇനങ്ങളെയും അവ നഷ്ടപ്പെടാനിടയാക്കിയ കാരണങ്ങളും ഇവയുടെ സ്ഥാനത്തേക്ക് കുടിയേറിയ വിദേശ മത്സ്യഇനങ്ങളെയും തോട്ടുമീനുകളുടെ സ്വഭാവ വിശേഷങ്ങളെപ്പറ്റിയുമുള്ള പഠനമാണ് സീക്കുമായി സഹകരിച്ച് മുപ്പതോളം പേര് നടത്തിയത്.
ബെന്റുകളും ജോയിന്റുകളുമിട്ട് വെള്ളം കയറാതാക്കിയ പിവിസി പൈപ്പുകളും കാറിന്റെയും ലോറിയുടെയും കാറ്റുനിറച്ച ട്യൂബുകളുമുപയോഗിച്ചുണ്ടാക്കിയ നാലുപേര്‍ക്ക് കയറാവുന്ന തോണിയുണ്ടാക്കിയായിരുന്നു വെള്ളത്തിലെ പഠനം.
മൂന്നുമാസത്തെ മത്സ്യ നിരീക്ഷണത്തിനും സര്‍വേയ്ക്കും ശേഷം പുഴയറിവുള്ളവരുമായി നടത്തിയ ചര്‍ച്ചകള്‍ സര്‍വേയില്‍ കണ്ടെത്തിയ വിവരങ്ങള്‍ അരക്കിട്ടുറപ്പിക്കുന്നതായിരുന്നു.
കവ്വായിപ്പുഴയുടെ പ്രധാന കൈവഴിയായ വെള്ളൂര്പ്പുഴയിലെ നാടന്‍ മീനുകളെക്കുറിച്ചും അവയെ വെറും കൈകൊണ്ട് പിടിച്ചെടുക്കുന്ന പരമ്പരാഗത രീതികളെക്കുറിച്ചും അരനൂറ്റാണ്ടിലേറെക്കാലത്തെ പുഴയറിവുകളുള്ളവരാണ് അനുഭവങ്ങള്‍ പങ്കുവച്ചത്.
നാടന്‍ മത്സ്യങ്ങള്‍ അപ്രത്യക്ഷമാകുന്നു
കരിങ്കുഴി പാലത്തിന് കീഴില്‍ നടത്തിയ പുഴയറിവ് പങ്കുവയ്ക്കല്‍ പരിപാടിയില്‍ മീനുകളുടെ സ്വഭാവ വിശേഷങ്ങളെപ്പറ്റിയുള്ള നാട്ടറിവുകളാണ് പ്രധാനമായും പങ്കുവയ്ക്കപ്പെട്ടത്.
വെള്ളൂര്‍ പുഴയില്‍ ഒരു കാലത്ത് സുലഭമായിരുന്ന മണക്കൊട്ടന്, കരിങ്കുരുടന് എന്നീ മീനുകള്‍ പൂര്‍ണമായും അപ്രത്യക്ഷമായതായും നാടന്‍ മുഷുവും കാടനും പുല്ലനും(കുറുവ) അത്യപൂര്‍വ മത്സ്യങ്ങളായി മാറിയതായും പഠനത്തില്‍ കണ്ടെത്തി.
ആഫ്രിക്കന്‍ മുഷുവാണ് നാടന്‍ മുഷുവിനെ ഇല്ലാതാക്കിയത്. അതേസമയം തിലോപ്പിയ, ആഫ്രിക്കന്‍ മുഷു, വിയറ്റ്നാം കയ്ചല്, അനാബസ് എന്നീ അധിനിവേശ മത്സ്യങ്ങള്‍ കൂടിവരുന്നതായും ചര്‍ച്ചയില്‍ വിലയിരുത്തപ്പെട്ടു.
മുന്‍കാലങ്ങളില്‍ സുലഭവും ഇന്ന് അസുലഭവുമായിക്കൊണ്ടിരിക്കുന്ന നാടന്‍ കയ്ചലും (വരാല്) വിയറ്റ്നാം കയ്ചലുമായി ക്രോസിംഗ് നടക്കുന്നതായും സര്‍വേയില്‍ കണ്ടെത്തി.
മത്സ്യസമ്പത്ത് വര്‍ധിപ്പിക്കാനെന്ന പേരില്‍ സര്‍ക്കാര്‍ സംവിധാനത്തിലൂടെ നിക്ഷേപിക്കപ്പെടുന്ന വിദേശയിനങ്ങള് നാടന്‍ കയ്ചലിന്റെ വംശശുദ്ധിയും നിലനില്‍പ്പുതന്നെയും അപകടത്തിലാക്കിയിരിക്കുകയാണെന്ന ആശങ്കയാണ് ചര്‍ച്ചയിലുയര്‍ന്നത്.
മുപ്പതോളം ശുദ്ധജലമത്സ്യങ്ങള്‍ സുലഭമായിരുന്നിടത്ത് പതിനഞ്ചോളം മത്സ്യങ്ങളേ ഇപ്പോള്‍ ലഭ്യമാകുന്നുള്ളൂ എന്നും കേരളത്തിലെ തനതുമത്സ്യമായ മഞ്ഞളേട്ടയുടെ(മഞ്ഞക്കൂരി) എണ്ണത്തില്‍ ഈ വര്‍ഷം ഗണ്യമായ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നും പഠനത്തിന് നേതൃത്വം നല്കുന്ന ദിവാകരന് പറഞ്ഞു.
അത്യപൂര്‍വമായിക്കൊണ്ടിരിക്കുന്ന 23 ഇനം നാടന്‍ മത്സ്യങ്ങളുടെ ഫോട്ടോയെടുക്കാനായെന്നും അദ്ദേഹം പറഞ്ഞു.
SUNDAY DEEPIKA
ഒരു പോസ്റ്റ് ഓഫീസാണ് രംഗം. ഒരുദിവസം രാവിലെ ഒരു സ്ത്രീ കോപാകുലയായി കൗണ്ടറിലെത്തി. ""എന്താണ് പ്രശ്നം?'' ജീവനക്കാരി ശാന്തയായി ചോദിച്ചു. ""ഞാൻ ഷോപ്പിംഗിനു പോയിരിക്കുകയായിരുന്നു.'' ആ സ്ത്രീ പറഞ്ഞുതുടങ്ങി. ""വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ഞങ്ങളുടെ വാതിലിനു മുന്നിൽ ഒരു കാർഡ് കണ്ടു. പോസ്റ്റ്മാൻ ഒരു പാഴ്സൽ എത്തിക്കാൻ വന്നിരുന്നുവെന്നും എന്നാൽ വീട്ടിൽ ആരും ഇല്ലായിരുന്നെന്നും അതിൽ എഴുതിയിരുന്നു.''
ഒരുനിമിഷം ശ്വാസം വലിച്ചുവിട്ട് ആ സ്ത്രീ തുടർന്നു: ""എന്നാൽ ഞാൻ പറയുന്നു, എന്റെ ഭർത്താവ് ഇന്നു മുഴുവൻസമയവും വീട്ടിലുണ്ടായിരുന്നു. ആരും ബെൽ അടിച്ചതായി അദ്ദേഹം കേട്ടില്ല എന്നാണ് എന്നോടു പറഞ്ഞത്!'' ജീവനക്കാരി ഉടനെ ക്ഷമാപണംചെയ്ത് അകത്തുപോയി പാഴ്സൽ കൊണ്ടുവന്നു. അപ്പോൾ ആ സ്ത്രീയുടെ മുഖം തെളിഞ്ഞു. ""എത്ര നാളായി ഇതിനുവേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു.'' ആ സ്ത്രീ പറഞ്ഞു.
അപ്പോൾ കൗതുകപൂർവം ജീവനക്കാരി ചോദിച്ചു: ""എന്താണ് ഈ പാഴ്സലിൽ?'' ഉടനെ അഭിമാനപൂർവം ആ സ്ത്രീ പറഞ്ഞു: ""എന്റെ ഭർത്താവിന്റെ പുതിയ ഹിയറിംഗ് എയ്ഡ്.'' ഒരു നിമിഷത്തെ നിശബ്ദത. എന്നിട്ട് ഒരു ചെറുപുഞ്ചിരിയോടെ ജീവനക്കാരി പറഞ്ഞു: ""ഇനി ആരെങ്കിലും ബെല്ലടിച്ചാൽ അദ്ദേഹം കേൾക്കും!''
ഈ കഥ രസകരമാണ്. എന്നാൽ ഇത് ഒരു കാര്യം നമ്മെ ഓർമിപ്പിക്കുന്നു. അതായത്, നാം പറയുന്ന കാര്യങ്ങൾ എല്ലാവരും എപ്പോഴും കേൾക്കണമെന്നില്ല. പ്രത്യേകിച്ചും ചെവി കേൾക്കുന്നതിനാവശ്യമായ ഉപകരണം ആവശ്യമുള്ളവർ. വേറൊരുകാര്യം- ചെവിയുള്ളതുകൊണ്ട് മറ്റുള്ളവർ നമ്മെ എപ്പോഴും കേൾക്കണമെന്നില്ല. കാരണം, ചില ആളുകൾക്ക് നമ്മെ കേൾക്കുവാൻ താല്പര്യം ഉണ്ടാവണമെന്നില്ല.
ദൈവത്തിന്റെ കാര്യവും ഇങ്ങനെയാണോ? നമ്മുടെ പ്രാർഥനയുടെ ഫലം ഉടനെ കാണാതെവരുന്പോൾ ചിലപ്പോൾ നാം സംശയിച്ചുപോയേക്കാം. എന്നാൽ സംശയിക്കേണ്ട. നമ്മുടെ പ്രാർഥന എപ്പോഴും ശ്രവിക്കുന്നവനാണ് ദൈവം. അതുമല്ല, നമ്മുടെ സ്നേഹമസൃണമായ പ്രാർഥനകൾ കേൾക്കാൻ എപ്പോഴും കാത്തിരിക്കുന്നവനുമാണ് അവിടുന്ന്.
എങ്ങനെയാണ് ദൈവത്തിന് എപ്പോഴും നമ്മുടെ പ്രാർഥന ശ്രവിക്കാൻ സാധിക്കുക? ദൈവത്തിന് ഒരു കാര്യത്തിലും പരിമിതികൾ ഇല്ല എന്നതുതന്നെ കാരണം. നമ്മെ കേൾക്കാൻ കഴിയാത്ത നിമിഷമോ ശ്രദ്ധ പതറിപ്പോകുന്ന സമയമോ നമ്മെ മറക്കുന്ന സമയമോ അവിടുത്തേക്കില്ല. ദൈവവചനം പറയുന്നു: ""അവരുടെ നിലവിളി കേൾക്കുന്നതിൽ അവിടത്തെ ചെവികൾ ശ്രദ്ധിക്കുന്നു'' (സങ്കീ 34:15)
അതുപോലെ ദൈവവചനം വീണ്ടും പറയുന്നു: ""പ്രാർഥിച്ചുതീരുംമുന്‍പേ ഞാൻ അതു കേൾക്കും'' (ഏശയ്യാ 65:24). ദൈവം നമ്മെ കേൾക്കുന്നത് നമ്മുടെ വാക്കുകളുടെ മഹത്വംകൊണ്ടല്ല. പ്രത്യുത, അവിടത്തെ സ്നേഹം മഹത്തായതുകൊണ്ടാണ്. ദൈവം നമ്മെ കേൾക്കുന്നത് നാം അതിന് അർഹരായതുകൊണ്ടല്ല. പ്രത്യുത, അവിടന്ന് നമ്മുടെ പിതാവായതുകൊണ്ടാണ്.
ദൈവം നമ്മെ കേൾക്കുന്നത് അവിടന്ന് സ്നേഹമായിരിക്കുന്നതുകൊണ്ടാണ്. കേൾക്കുക എന്നത് സ്നേഹത്തിന്റെ ഉന്നതമായ ഒരു പ്രവൃത്തിയാണ്. ദൈവം നമ്മെ കേൾക്കുന്നതിന്റെ മറ്റൊരു കാരണം നാം അവിടത്തേക്ക് വിലപ്പെട്ടവർ ആയതാണ്. നമ്മുടെ ""തലയിലെ ഓരോ മുടിയിഴയും എണ്ണിയിരിക്കുന്നു'' (മത്തായി 10:30). ദൈവം എത്ര കൂടുതലായി നമ്മുടെ കണ്ണീർ കാണുകയും പ്രാർഥനകൾ കേൾക്കുകയും ചെയ്യും!
ദൈവം നമ്മെ കേൾക്കുന്നതിന്റെ മറ്റൊരു കാരണം നമ്മുടെ വിശ്വാസം അവിടത്തെ സന്തുഷ്ടനാക്കുന്നു എന്നതാണ്. അതുകൊണ്ടല്ലേ ""വിശ്വാസമില്ലാതെ ദൈവത്തെ പ്രസാദിപ്പിക്കുക അസാധ്യമാണ്'' എന്നു ഹെബ്രായ ലേഖനത്തിൽ നാം വായിക്കുന്നത് (11:6).
എന്നാൽ വിശ്വാസത്തോടുകൂടെ നാം പ്രാർഥിക്കുന്പോഴും ചിലപ്പോൾ നാം പ്രാർഥിക്കുന്നതുപോലെ കാര്യങ്ങൾ നടക്കാതെപോകുന്നു. എന്തായിരിക്കാം അതിനു കാരണം? ഒരുപക്ഷേ നമ്മുടെ പ്രശ്നത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ നാം കാണുന്നുണ്ടാവൂ. എന്നാൽ ദൈവം അതിന്റെ പൂർണചിത്രം വ്യക്തമായി കാണുന്നു. അതിനാൽ നമ്മുടെ ഭാവിജീവിതം മുഴുൻ കണ്മുന്നിൽ കണ്ടുകൊണ്ടാണ് അവിടന്ന് തീരുമാനങ്ങൾ എടുക്കുന്നത്.
പ്രാർഥനകൾക്ക് നാം ആഗ്രഹിക്കുന്ന ഉത്തരം ലഭിക്കാതിരിക്കുന്നത് ചിലപ്പോൾ വിശ്വാസത്തിൽ നമ്മെ ആഴപ്പെടുത്താനോ, നമ്മെ കൂടുതൽ ശക്തിയുള്ളവരും നന്ദിയുള്ളവരും വിശുദ്ധിയുള്ളവരുമൊക്കെയായി മാറ്റിയെടുക്കാനോ വേണ്ടിയായിരിക്കണം. അതുപോലെ ദൈവത്തിന്റെ മൗനത്തിൽപ്പോലും അർഥമുണ്ട് എന്നത് നാം മറക്കരുത്. ദൈവത്തെ സ്നേഹിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവിടന്ന് എല്ലാം നമ്മുടെ നന്മയ്ക്കായി ഭവിപ്പിക്കുന്നു എന്നല്ലേ ദൈവവചനം പഠിപ്പിക്കുന്നത്? (റോമാ 8:28).
അപ്പോൾപ്പിന്നെ പ്രാർഥിക്കാൻ നാം മടിക്കേണ്ട. വിശുദ്ധ പൗലോസ് അപ്പോസ്തലൻ പറയുന്നു: ""ഒന്നിനെക്കുറിച്ചും ആകുലരാകേണ്ട. പ്രാർഥനയിലൂടെയും അപേക്ഷയിലൂടെയും കൃതജ്ഞതാ സ്തോത്രങ്ങളോടെ നിങ്ങളുടെ യാചനകൾ ദൈവസന്നിധിയിൽ അർപ്പിക്കുവിൻ'' (ഫിലിപ്പി 4:9). ദൈവപുത്രനായ യേശു നമ്മെ പഠിപ്പിക്കുന്നു: ""ചോദിക്കുവിൻ നിങ്ങൾക്കു ലഭിക്കും. അന്വേഷിക്കുവിൻ നിങ്ങൾ കണ്ടെത്തും. മുട്ടുവിൻ നിങ്ങൾക്ക് തുറന്നുകിട്ടും'' (മത്തായി 7:7). ഭഗ്നാശരാകാതെ എപ്പോഴും പ്രാർഥിക്കണമെന്ന് ന്യായാധിപന്റെയും വിധവയുടെയും ഉപമയിലൂടെ അവിടന്ന് നമ്മെ ഓർമപ്പെടുത്തുന്നുമുണ്ട് (ലൂക്കാ 18:1-8).
അതേ, എപ്പോഴും നമ്മുടെ പ്രാർഥന ശ്രവിക്കുന്നവനാണ് ദൈവം. നാം ചോദിക്കുന്ന കാര്യങ്ങൾ അപ്പോൾതന്നെ ലഭിക്കുന്നില്ലെങ്കിലും പ്രാർഥനയിലൂടെ മനസ് ദൈവത്തിലേക്കുയർത്തുന്ന ഓരോ നിമിഷവും സമൃദ്ധമായി പരിശുദ്ധാത്മാവിനെ അവിടന്ന് നമുക്കു നൽകുമെന്നല്ലേ യേശു പഠിപ്പിച്ചിരിക്കുന്നത്? (ലൂക്കാ 11:13). നമ്മുടെ എല്ലാ പ്രാർഥനകളോടും ദൈവം പ്രതികരിക്കുകയും പരിശുദ്ധാത്മാവിനെ നൽകി നമ്മെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു എന്നു സാരം.
SUNDAY DEEPIKA
ചില അദ്ഭുതങ്ങളെപ്പറ്റി മറ്റുള്ളവര്‍ എത്ര കാര്യമായി പറഞ്ഞാലും നേരിട്ടു കാണാതെ നാം അത് വിശ്വസിക്കാന്‍ തയാറാവില്ല. ഒഡീഷയിലെ ചാന്ദിപ്പുര്‍ ബീച്ചില്‍ സംഭവിക്കുന്ന "കടലിന്റെ പിന്‍വാങ്ങല്‍’ എന്ന പ്രതിഭാസം അത്തരത്തിലൊന്നാണ്.
ഇവിടെ എല്ലാ ദിവസവും വേലിയിറക്ക സമയത്ത് അഞ്ചു കിലോമീറ്റര്‍ വരെ പിന്‍വാങ്ങുന്ന ബംഗാള്‍ ഉള്‍ക്കടല്‍ പിന്നെ നാലഞ്ചു മണിക്കൂറുകള്‍ക്കു ശേഷം വേലിയേറ്റ സമയത്താണ് തിരികെയെത്തുന്നത്. ഒരുപക്ഷേ ലോകത്ത് മറ്റൊരിടത്തും കാണാനാവാത്ത കാഴ്ച. കടല്‍ ഉള്‍വലിയുന്ന അവസരത്തില്‍ പ്രത്യേക വര്‍ണം പ്രാപിക്കുന്ന കടല്‍ത്തടം ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് നയനാനന്ദകരമായ കാഴ്ചയാണ്. ആഴക്കടലിന്റെ അവിശ്വസനീയമായ ശാന്തത അനുഭവിക്കാനുള്ള അവസരമാണ് ഇവിടെയെത്തുന്ന സന്ദര്‍ശകര്‍ക്ക് ലഭിക്കുന്നത്.
എപ്പോഴാണ് വേലിയേറ്റമുണ്ടാവുക, എന്തൊക്കെയാണ് ലക്ഷണങ്ങള്‍ എന്നുള്ള വിശദവിവരങ്ങള്‍ രേഖപ്പെടുത്തിയിട്ടുള്ള ബോര്‍ഡുകള്‍ ബീച്ചിന്റെ പല ഭാഗങ്ങളിലും സ്ഥാപിച്ചിട്ടുള്ളതിനാല്‍ കടല്‍ ഉള്‍വലിയുന്ന അവസ്ഥയില്‍ കടല്ത്തടത്തിലൂടെ നടക്കുന്ന ആളുകള്‍ക്ക് വേലിയേറ്റ സമയത്ത് കടലില്‍ കുടുങ്ങിപ്പോവുമോയെന്ന് ആശങ്കപ്പെടേണ്ടതില്ല.
നൂറു കണക്കിന് സന്ദര്‍ശകരും പ്രകൃതി സ്നേഹികളും ഫോട്ടോഗ്രാഫര്‍മാരും ഈ അദ്ഭുതക്കാഴ്ച നേരിട്ടറിയാന്‍ ദിവസവും ഇവിടെയെത്തുന്നു. ശൈത്യകാലത്ത് ഇവിടെ വലിയ തിരക്കാണനുഭവപ്പെടുന്നത്. സൂര്യപ്രകാശം പതിക്കുമ്പോള്‍ കടല്ത്തടത്തിന്റെ നിറം ഇരുണ്ടതായി മാറുന്നതിനാല്‍ ഇവിടെ ഒരു മാന്ത്രിക പ്രഭാവം സൃഷ്ടിക്കപ്പെടുന്നു.തിരകളുടെ സ്വഭാവത്തില്‍ ഉണ്ടാവുന്ന ശക്തമായ വ്യതിയാനങ്ങളാണ് ഈയൊരു പ്രതിഭാസത്തിന് കാരണമെന്നാണ് ശാസ്ത്രീയ നിഗമനം. വേലിയേറ്റത്തിനും വേലിയിറക്കത്തിനുമിടയില് ഇത് കാര്യമായ വ്യത്യാസങ്ങള്‍ സൃഷ്ടിക്കുന്നു.
കടല്‍ ഇറങ്ങുന്ന പ്രതിഭാസമാണെങ്കിലും വാനിഷിംഗ് സീ (അപ്രത്യക്ഷമാവുന്ന കടല്‍) എന്നാണ് ഇത് അറിയപ്പെടുന്നത്. കടലിന് ഇത്രയധികം കിലോമീറ്റര്‍ ഉള്ളിലേക്ക് ജലത്തെ വലിക്കാന്‍ കഴിയുമെന്നത് മനുഷ്യന്റെ സാമാന്യബുദ്ധിയെപ്പോലും വെല്ലുവിളിക്കുന്നതാണെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകനായ ബിശ്വജിത് മൊഹന്തി പറയുന്നത്.എല്ലാ ദിവസും സംഭവിക്കുന്ന ഈ പ്രതിഭാസത്തിന് കൃത്യമായ ഒരു സമയമൊന്നുമില്ല. ചാന്ദ്രചക്രത്തില് വരുന്ന വ്യതിയാനമനുസരിച്ച് വേലിയേറ്റ സമയം വ്യത്യാസപ്പെടുന്നു.ഇതൊക്കെയായാലും ഈ പ്രതിഭാസത്തെപ്പറ്റി ഇതുവരെ കാര്യമായ പഠനങ്ങളൊന്നും നടന്നിട്ടില്ലെന്നതാണ് കൗതുകകരമായ മറ്റൊരു വസ്തുത.
ചാന്ദ്ര-സൂര്യ ഗുരുത്വാകര്‍ഷണങ്ങള്‍ മൂലം ഭൂമിയിലെ സമുദ്രങ്ങളില്‍ ഉണ്ടാവുന്ന സമ്മര്‍ദം ജലത്തെ ഇരുവശത്തേക്കും ഒഴുക്കുന്നത് ഉയര്‍ന്ന തിരമാലകള്‍ രൂപപ്പെടാന്‍ കാരണമാവുന്നു. ഇതോടൊപ്പം ഭൂമിയുടെ ഭ്രമണവും വേലിയേറ്റങ്ങളുടെ ചാക്രിക സ്വഭാവത്തിന് കാരണമാവുന്നു. ഇതാണ് ഈ പ്രതിഭാസത്തിന് കാരണമെന്ന് മൊഹന്തി പറയുന്നു.അതേസമയം ഈ പ്രതിഭാസത്തിനു കാരണം വേലിയേറ്റ ഏറ്റക്കുറച്ചിലാണെന്ന് പറയുന്ന ചില പഠനങ്ങളുമുണ്ട്. ചെറിയ തോതിലുള്ള കടലിറക്കങ്ങള് ലോകത്തിന്റെ പലയിടങ്ങളിലും സാധാരണമാണെങ്കിലും മണിക്കൂറുകള്‍ നീണ്ടു നില്ക്കുന്ന ഇത്തരമൊരു പ്രതിഭാസം ലോകത്ത് വെറെങ്ങും കാണാനാവില്ല.
Tech
വാച്ച് ഹിസ്റ്ററി ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ഉപഭോക്താക്കള്‍ ഏറെ ആവശ്യപ്പെട്ടിരുന്ന ഫീച്ചര്‍ ആയിരുന്നു ഇത്. ഇന്‍സ്റ്റഗ്രാമില്‍ കണ്ടുകൊണ്ടിരിക്കുന്ന റീല്‍സ് അപ്രത്യക്ഷമായാല്‍ അത് വീണ്ടും കാണാന്‍ സഹായിക്കുന്ന ഫീച്ചര്‍ ആണിത്.
ഏറ്റവും പുതിയ അപ്ഡേറ്റിനൊപ്പം ഈ ഫീച്ചര്‍ ഫോണുകളിലെത്തും.
എങ്ങനെ ഉപയോഗിക്കാം
ഇതിനായി സ്ക്രീനില്‍ മുകളില്‍ വലത് ഭാഗത്തുള്ള ത്രീലൈന്‍ ബട്ടനില്‍ ടാപ്പ് ചെയ്ത് ഇന്‍സ്റ്റഗ്രാം സെറ്റിംഗ്സ് തുറക്കുക. Your Activity തെരഞ്ഞെടുക്കുക.
താഴേക്ക് സ്ക്രോള്‍ ചെയ്യുമ്പോള്‍ How to use instagram എന്ന സെക്ഷനിലായി Watch History എന്ന ഓപ്ഷന് കാണാം. ഇതു തെരഞ്ഞെടുത്താല്‍ ഇതുവരെ കണ്ട റീല്‍സുകളെല്ലാം അതില്‍ കാണാം.
വാച്ച് ഹിസ്റ്ററിയില്‍ റീല്‍സ് വീഡിയോകള്‍ തീയതി, സമയക്രമം, ക്രിയേറ്റര്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് കാണാനാകും.
Tech
ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ വണ്‍പ്ലസ് എയ്സ് 6, 15ആര് എന്നീ മോഡലുകള്‍ ചൈനയില്‍ പുറത്തിറക്കി. തിങ്കളാഴ്ച ഇന്ത്യന്‍ സമയം വൈകുന്നേരം 4.30നായിരുന്നു ലോഞ്ചിംഗ്.
വണ്‍പ്ലസ് എയ്സ് 6ന്റെ പ്രത്യേകതകള്‍
വണ്‍പ്ലസ് 15ആര് ഫീച്ചറുകള്‍