ആത്മഹത്യചെയ്യാൻ പോകുന്നയാൾ ഇങ്ങനെയൊരു കത്തെഴുതുമോ? എഴുതുമോ ഇങ്ങനെയൊരു കത്ത്?...
ഫ്രാങ്ക് ചോദിച്ചു: ""ഇപ്പോൾ സുഖം തോന്നുന്നുണ്ടോ മാഡം?'' ഫ്രാങ്ക് ചോദിച്ചു: ""ഇപ്പോൾ സുഖം തോന്നുന്നുണ്ടോ മാഡം?'' ""കുഴപ്പമില്ല. ഫ്രാങ്ക് അങ്ങോട്ടു പൊയ്ക്കോളൂ. ഞാനിവിടെ ഇരിക്കാം.'' ""മാഡത്തിനെ ഞാൻ മാൻഡെർലിയിലേക്കു കൊണ്ടുപോകാം.'' ""വേണ്ട, വേണ്ട.''""മാഡത്തിനെ വീട്ടിലാക്കാൻ സാറ് നിർബന്ധമായും പറഞ്ഞിരിക്കുകയാണ്. വരൂ!ഫ്രാങ്ക് എന്റെ കൈയിൽ പിടിച്ച് എഴുന്നേൽപ്പിച്ചു.
""മാഡത്തിനു നടക്കാൻ സുഖമുണ്ടോ, അതോ വണ്ടി ഞാൻ ഇങ്ങോട്ടു കൊണ്ടുവരണോ?'' ""വേണ്ട, ഞാൻ നടന്നോളാം. മാക്സിമിനോടൊപ്പം മടങ്ങാമെന്നാണ് ഞാൻ വിചാരിച്ചത്.'' ""സാറു വരാൻ കുറേ സമയമെടുക്കും.'' ഞങ്ങൾ ഇറങ്ങി. ഫ്രാങ്ക് കാറിന്റെ ഡോർ തുറന്നു. അതിൽ കയറാൻ ഫ്രാങ്ക് സഹായിച്ചു. വണ്ടി ഓടുകയാണ്.
""സാറു വരാൻ കുറേ സമയമെടുക്കുമെന്നു പറയാൻ എന്താ കാരണം? എല്ലാം ചോദിക്കലും തെളിവെടുപ്പും കഴിഞ്ഞില്ലേ? ഇനി ആർക്കും ഒന്നും പറയാനില്ലല്ലോ?'' ""അതല്ല മാഡം. തെളിവെടുപ്പു കഴിഞ്ഞുവെന്ന് നമുക്കു തോന്നാം. ബോട്ടു നിർമിച്ച ആളുടെ മൊഴിയാണ് ഇപ്പോൾ പ്രശ്നം സൃഷ്ടിച്ചിരിക്കുന്നത്. അത് കേസിന് മറ്റൊരു വഴിത്തിരിവുണ്ടാക്കിയിരിക്കുകയാണ്. തെളിവെടുക്കുന്ന ഉന്നത ഉദ്യോഗസ്ഥൻ സമർഥനും തന്ത്രശാലിയുമാണ്. ഇനി കേസിനെ അദ്ദേഹം മറ്റൊരു കോണിലൂടെ കണ്ടെന്നുവരാം.''
""ഫ്രാങ്ക് എന്താണീ പറയുന്നത്? ഏതു കോണിലൂടെ?'' ""ബോട്ടു നിർമിച്ചവൻ പറഞ്ഞത് മാഡം കേട്ടില്ലേ? അതൊരു അപകടമരണമായി കാണാൻ അയാൾക്കു പറ്റില്ലെന്ന്.''
""ഉത്തരവാദപ്പെട്ട പ്രശസ്തവ്യക്തികൾ വ്യത്യാസമില്ലാതെ ഏകസ്വരത്തിൽ പറഞ്ഞ സത്യങ്ങൾ പോരേ? ഇന്നലെ വന്ന ബോട്ടു നിർമാതാവിനെ പിന്നെ എന്തിനു കേൾക്കണം? ഒരു വർഷം കഴിഞ്ഞ് കണ്ടെടുത്ത ബോട്ടിന് അടിഭാഗത്തു തുളകൾ കണ്ടുവത്രേ. അവരിനി എന്താ തെളിയിക്കാൻ പോകുന്നത്?'' ""എനിക്കറിയില്ല.''
""ആ ഉന്നത ഉദ്യോഗസ്ഥൻ മാക്സിമിനെ ചോദ്യങ്ങൾ ചോദിച്ചു കശക്കുകയാണ്. യുക്തിക്കു നിരക്കാത്ത ചോദ്യങ്ങൾ വരുന്പോൾ സമചിത്തതയോടെ നേരിടേണ്ടതിനുപകരം പൊട്ടിത്തെറിച്ചും ശുണ്ഠിയെടുത്തും എന്തെങ്കിലുമൊക്കെ പറയുമോ ആവോ?'' ഫ്രാങ്ക് അതിനു മറുപടിയൊന്നും പറഞ്ഞില്ല. ""മിസിസ് ഡാൻവേഴ്സിനെ അവിടെ കണ്ടു. ഒപ്പം ആ മനുഷ്യനേയും.'' ""അതായത് ജാക്ക് ഫാവെലിനെ.''
""തെളിവെടുപ്പു നടക്കുന്നിടത്ത് അവരുടെ ആവശ്യം എന്ത്? അവർ എന്തെങ്കിലും വികൃതി ഒപ്പിക്കുമോ? എനിക്കവരെ ഒട്ടും വിശ്വാസമില്ല.'' കാർ ഇതിനകം മാൻഡെർലിയിലെത്തി. എന്നെ വീട്ടിലിറക്കിയിട്ടു പെട്ടെന്നുതന്നെ ഫ്രാങ്ക് മാക്സിമിന്റെ അടുത്തേക്കു തിരിച്ചുപോയി.
ഞാൻ നേരേ മുകളിലെ എന്റെ മുറിയിലേക്കു പോയി. വിശ്രമിക്കാനായി കിടക്കയിലേക്കു ചാഞ്ഞു. തെളിവെടുപ്പു രംഗങ്ങളും ഉന്നത അധികാരിയും അദ്ദേഹത്തിന്റെ വീർപ്പുമുട്ടിക്കുന്ന ചോദ്യങ്ങളും അവിടത്തെ മുഖങ്ങളും എല്ലാം എന്റെ തലയ്ക്കുള്ളിൽ വട്ടമിട്ടു പറക്കുകയാണ്. ബോട്ടു നിർമാതാവ് ഇനിയും എന്തൊക്കെ പറയും? മാനഹാനി വരുത്തിയ പത്രറിപ്പോർട്ടുകൾ ഉന്നത ഉദ്യോഗസ്ഥന്റെ മനസിലുണ്ടാവും. അദ്ദേഹത്തിന്റെ നിഗമനങ്ങൾ എങ്ങോട്ടാണു പാളുക എന്നറിയില്ല. മിസിസ് ഡാൻവേഴ്സും ഫാവെലും വന്നിരിക്കുന്നതു നിർണായകമായ എന്തെങ്കിലും തെളിവുകൊടുക്കാനാണോ? മാക്സിം അന്നു പാതിരാത്രി കൃത്യംകഴിഞ്ഞു വീട്ടിലേക്കു തിരിച്ചുവരുന്നത് ആരുടെയെങ്കിലും ശ്രദ്ധയിൽപ്പെട്ടിരിക്കുമോ? റെബേക്ക തിരിച്ചുവരാത്തതിനാൽ വിഷമിച്ച് ഉറങ്ങാതെ കാത്തിരിക്കുന്ന മിസിസ് ഡാൻവേഴ്സ് അന്ന് ഇരുട്ടത്തു മടങ്ങുന്ന മാക്സിമിനെ കണ്ടിരിക്കുമോ?
ആ സംശയം ഉന്നയിക്കാനാണോ അവർ അവിടെ എത്തിയിരിക്കുന്നത്? ആ സ്ത്രീ മാക്സിമിനെ വാതിലിൽ മുട്ടിവിളിച്ചപ്പോൾ ഉറക്കച്ചടവോടെ വാതിൽ തുറന്നത് വെറും അഭിനയമായിരുന്നെന്ന് ആരോപണം ഉന്നയിക്കുമോ? എല്ലാ തെളിവുകളും എതിരായാൽ മാക്സിമിന് മടങ്ങാൻ സാധിക്കില്ല. അധികാരി സമ്മതിക്കില്ല. റിമാൻഡ് ചെയ്യും. അങ്ങനെ എത്രനാൾ? കേസ് നീണ്ടുപോകും. മാക്സിം കൂടെയില്ലാതെ മാൻഡെർലിയിൽ ഒറ്റപ്പെട്ട് എങ്ങനെ ഞാൻ കഴിയും? അന്ന് ഒരു ഡിന്നർ പാർട്ടിക്കു രണ്ടുദിവസം മാക്സിം ലണ്ടനിൽ പോയപ്പോൾ ഞാനനുഭവിച്ച മടുപ്പിക്കുന്ന ഏകാന്തത!
നിർഭാഗ്യവശാൽ മാക്സിമിനെ ശിക്ഷിച്ചാൽ ജയിലിൽ പോയി സന്ദർശിക്കേണ്ടിവരും. ഹോ! എന്റെ ചിന്തകൾ കാടുകയറുന്നു. കാട്ടുതീപോലെ അതു പടരുന്നു. ദൈവമേ! ഇത്തരം ചിന്തകൾ എന്റെ മനസിൽനിന്നു മാറ്റണമേ! മറ്റു നല്ല ചിന്തകളിലേക്ക് എന്നെ തിരിച്ചുവിടണേ! അങ്ങനെ അല്പം കഴിഞ്ഞപ്പോഴേക്കും ഞാൻ ഉറക്കത്തിലേക്കു വഴുതിവീണു. കുറേ കഴിഞ്ഞ് ഒരു ഇടിവെട്ടിന്റെ സ്വരംകേട്ടാണ് ഉണർന്നത്. അന്തരീക്ഷം ഇരുണ്ടിരിക്കുന്നു. നേരിയ ചാറ്റൽമഴ. നല്ല മഴയ്ക്കുള്ള സാധ്യത കാണുന്നില്ല. സമയം അഞ്ചായി എന്നു ക്ലോക്ക് പറഞ്ഞു. ആരെയും കാണുന്നില്ല. ഞാൻ താഴേക്കിറങ്ങി ടെറസിൽ നിന്നു. മുകളിലെ മുറികളുടെ ജനാലകൾ വേലക്കാർ അടയ്ക്കുന്ന ശബ്ദം കേൾക്കാം. റോബർട്ട് വന്നു സ്വീകരണമുറിയുടെ ജനാല അടച്ചു.
""റോബർട്ട്! അവരെത്തിയില്ല അല്ലേ?'' ""ഇല്ല മാഡം. മാഡം അവരോടൊപ്പമുണ്ടെന്നാ ഞാൻ കരുതിയത്.'' ""കുറേ കഴിഞ്ഞപ്പോൾ ഞാൻ തിരിച്ചുപോന്നു.'' ""മാഡത്തിനു ചായ?'' ""വേണ്ട, അവർ വരട്ടെ.'' ഞാൻ ലൈബ്രറിയിലേക്കു പോയി അവിടെ ഇരുന്നു. അഞ്ചര മണിയായപ്പോൾ റോബർട്ട് വന്ന് അറിയിച്ചു: ""കാറു വന്നിട്ടുണ്ട് മാഡം.''""ഏതു കാറ്?!''""മാക്സിം സാറിന്റെ.'' ""മാക്സിം തനിച്ചാണോ കാറോടിച്ചു വന്നത്?''""അതേ മാഡം.''
റോബർട്ട് പോയി. അതിയായ ഉത്കണ്ഠയോടെ എഴുനേൽക്കാൻ ശ്രമിച്ചെങ്കിലും പറ്റുന്നില്ല. ടെൻഷൻകൊണ്ട് ഒരു തളർച്ചപോലെ. സോഫയിൽ മുറുകെപ്പിടിച്ച് ഞാൻ എഴുനേറ്റുനിന്നു. എന്റെ തൊണ്ടവരണ്ടു. ഒരു മിനിറ്റു കഴിഞ്ഞപ്പോഴേക്കും മാക്സിം മുറിയിലേക്കു കയറിവന്നു. മുഖം വല്ലാതെ ക്ഷീണിച്ചപോലെയും പ്രായമായതുപോലെയും തോന്നി. ""എല്ലാം കഴിഞ്ഞു.'' -മാക്സിം പറഞ്ഞ വാക്കുകൾ.
ഒന്നും മനസിലായില്ല. അപ്പോഴും എനിക്കു ശരിക്കു നിൽക്കാനോ എന്തെങ്കിലും പറയാനോ പറ്റുന്നില്ല. ""ആത്മഹത്യ! മരിച്ച ആളുടെ മാനസികാവസ്ഥ എന്തായിരുന്നു എന്നതിന് കൃത്യമായ തെളിവില്ലാത്തതിനാൽ അത് ആത്മഹത്യയായി മാറി.'' നീണ്ടൊരു നെടുവീർപ്പിട്ടുകൊണ്ടു ഞാൻ ഉച്ചരിച്ചു: ""ആത്മഹത്യ!.... അതിന്റെ പ്രേരണ എന്തായിരുന്നു, കാരണമെന്തായിരുന്നു?'' ""ദൈവത്തിനറിയാം. പ്രത്യേകമായ ഒരു പ്രേരണയോ കാരണമോ ആവശ്യമുള്ളതായി അവർക്കു തോന്നിയില്ല.''
""ഉരുകുന്ന മനസുമായിട്ടാണ് ഞാനിവിടെ ഇരുന്നത്.'' ""ഉന്നത ഉദ്യോഗസ്ഥൻ ഹോറിഡ്ജ് അവസാനമായി എന്നോടു ചോദിച്ചു, റെബേക്കയ്ക്ക് എന്തെങ്കിലും സാന്പത്തികപ്രശ്നമുണ്ടായിരുന്നോ എന്ന്. ഞാനെന്തുപറയാൻ!''ഇടിവെട്ടും കനത്തമഴയും ഒപ്പംതുടങ്ങി. മാക്സിം ജനാലയിലൂടെ പുറത്തേക്കു നോക്കി. ""നല്ല മഴ.. ഭൂമിക്കും എന്റെ മനസിനും ഇപ്പോൾ നല്ല തണുപ്പ്.'' ""പറയൂ! പിന്നെ എന്തൊക്കെയാണ് സംഭവിച്ചത്? മാക്സിം ഇത്രയും സമയംവൈകാൻ എന്താ കാരണം?''
""അദ്ദേഹത്തിനു ചോദ്യങ്ങൾ ചോദിച്ചിട്ടു മതിയാവുന്നില്ല. ബോട്ട്, അതിന്റെ ഉറപ്പ്, കാബിൻ, ഷട്ടർ, അതു താനേ അടഞ്ഞതാണോ അതോ ആരെങ്കിലും അടച്ചതായി തോന്നിയോ, മറ്റാരുടെയും സഹായമില്ലാതെ ഒരു പെണ്ണിന് ഇത് ഒറ്റയ്ക്കു ചെയ്യാനാവുമോ, ബോട്ടിനടിയിൽ കണ്ട തുളകൾ... ഇങ്ങനെ നുള്ളിക്കീറിയും തിരിച്ചും മറിച്ചുമുള്ള നിരവധി ചോദ്യങ്ങൾ. സമനില നഷ്ടപ്പെട്ട് ഞാൻ കയർത്ത് എന്തെങ്കിലും പറയുമോ എന്നായിരുന്നു ഭയം. ഹാളിനകത്തിരിക്കുന്ന നിന്റെ തല കറങ്ങുന്നതായി കണ്ട നിമിഷത്തിൽ "ആരെങ്കിലും സഹായിക്കണേ' എന്ന് ഞാൻ വിളിച്ചുപറഞ്ഞ ആ നിമിഷത്തിൽ എന്റെ മനസിനുള്ളിൽ ഒരു മിന്നലുണ്ടായി. അതൊരു വെളിപാടുപോലെയായിരുന്നു. അവിടന്നങ്ങോട്ടു പിന്നെ സകല ചോദ്യങ്ങൾക്കും കൃത്യമായും പതറാതെയും അദ്ദേഹത്തിന്റെ മുഖത്തുനോക്കിത്തന്നെ മറുപടി പറഞ്ഞു.''
""ദൈവമേ! എന്റെ പ്രാർഥന ഫലിച്ചു.'' മാക്സിം നന്നായൊന്നു പുഞ്ചിരിച്ച് എന്റെ പുറത്തുതട്ടിയിട്ട് ജനാലയ്ക്കടുത്തുള്ള കസേരയിൽ വന്നിരുന്നു. അപ്പോഴേക്കും ഫ്രിത്തും റോബർട്ടും ഞങ്ങൾക്കായി ചായയും ചില വിഭവങ്ങളും കൊണ്ടുവന്നു. അവർ തിരിച്ചുപോയി. ""ഫ്രാങ്ക് എവിടെ?'' ""പള്ളിയിലേക്കു വികാരിയെ കാണാൻ പോയിരിക്കുകയാണ്. ഞാനുംകൂടി പോകേണ്ടതാണ്. പക്ഷേ കാര്യങ്ങൾ അറിയാൻ എന്റെ ഈ കണ്മണി എന്നെ കാത്തിരിക്കുന്നുണ്ടെന്ന് എനിക്കറിയാം.'' ചിരിച്ചുകൊണ്ട് എന്റെ കവിളിൽ തട്ടി.
""എന്തിനാ വികാരി?'' ""ഇന്നു വൈകുന്നേരംതന്നെ പള്ളിയിൽ ചിലതെല്ലാം ചെയ്യാനുണ്ട്. റെബേക്കയെ മോർച്ചറിയിൽനിന്നു കൊണ്ടുവരണം. കല്ലറയിൽ അടക്കംചെയ്യണം. ഇന്ന് ആറരയ്ക്ക്. ഇതു ഞാനും ഫ്രാങ്കും കേണൽ ജൂലിയനും വികാരിയും മാത്രമേ അറിയൂ. ഇത് ഇന്നലെ തീരുമാനിച്ചതാണ്. കേസിന്റെ വിധിയുമായി ഇതിനു ബന്ധമില്ല. എനിക്ക് ഉടനെ പോകണം. അരമണിക്കൂർ കഴിഞ്ഞു തിരിച്ചുവരും.'' മാക്സിം കാറുമെടുത്ത് പോയി. ഇടിവെട്ടും മഴയും കുറേനേരം തുടർന്നു. അന്തരീക്ഷത്തിലെ ചൂടുപോയി. കുളിർകാറ്റ് തണുപ്പിനെ കൂട്ടിക്കൊണ്ടുവന്നു.
ഫ്രിത്ത് അടുത്തുവന്നിട്ടു പറഞ്ഞു: ""മാഡം!''""എന്താ ഫ്രിത്ത്?''""സാറു വരാൻ വൈകുമോ?'' ""ഇല്ല, അധികം വൈകില്ല.'' ""ഒരു മനുഷ്യൻ സാറിനെ കാണണമെന്നുപറഞ്ഞ് അവിടെ നിൽപ്പുണ്ട്. എന്താ അയാളോടു പറയേണ്ടതെന്ന് എനിക്കറിയില്ല. സാറിനെ കാണണമെന്ന് അയാൾക്കു വല്ലാത്ത നിർബന്ധം.'' ""ആരാണ്? ഫ്രിത്ത് ആളെ അറിയുമോ?''മങ്ങിയ മുഖത്തോടെ പറഞ്ഞു: ""അറിയും. മിസിസ് ഡാൻവേഴ്സിനെ കാണാൻ ഇടയ്ക്കിടെ വരാറുള്ളയാളാണ്. പേര് ഫാവെൽ.''
""ഞാൻ അയാളോടു സംസാരിക്കാം. അതാണ് നല്ലത്. വരാൻ പറയൂ.'' എനിക്കു പരിഭ്രമമൊന്നും ഉണ്ടായില്ല. മാക്സിം വരുന്നതിനുമുന്പ് സംസാരിച്ച് ആളെ ഒഴിവാക്കാം എന്നായിരുന്നു എന്റെ പ്ലാൻ. അല്പം കഴിഞ്ഞപ്പോൾ ആ മനുഷ്യൻ എന്റെ മുറിയിലേക്കു കയറിവന്നു. മുന്പു ഞാൻ കണ്ടതിൽനിന്ന് വലിയ മാറ്റമൊന്നുമില്ല. പരുക്കനായ മുഖം. മയമില്ലാത്ത നോട്ടം. കണ്ണുകൾ ചോരച്ചിരിക്കുന്നു. മദ്യപിച്ച ലക്ഷണമുണ്ട്.
""മാക്സിം ഇവിടെയില്ല. എപ്പോൾ വരുമെന്ന് തീർച്ചയില്ല. നാളെ രാവിലെ കണ്ടു സംസാരിക്കാനായി ഓഫീസുമായി ബന്ധപ്പെടുക. അതായിരിക്കും നല്ലത്.'' ""എത്ര വൈകിയാലും പ്രശ്നമില്ല. ഞാൻ കാത്തുനിൽക്കാം. പോരുന്ന വഴി ഞാൻ ഡൈനിംഗ് റൂമിൽ നോക്കി. അവിടെ മാക്സിമിനും ഡിന്നർ ഒരുക്കിയിട്ടുണ്ട്.'' ""ആ പ്ലാൻ മാറ്റി. മാക്സിം വരാൻ സാധ്യതയില്ല.'' ""എന്താ അയാൾ ഓടിപ്പോയോ?''
എന്നിട്ട് ഫാവെലിന്റെ ഒരു ചിരി. അതെനിക്ക് ഇഷ്ടപ്പെട്ടില്ല. അയാൾ തുടർന്നു:""ഇപ്പോഴത്തെ സാഹചര്യത്തിൽ അങ്ങനെ ഓടിപ്പോകുന്നതാണ് ബുദ്ധി.'' ""നിങ്ങൾ എന്താണു പറയുന്നതെന്ന് എനിക്കു മനസിലാകുന്നില്ല.'' ""മനസിലാകുന്നില്ലേ? അതിരിക്കട്ടെ. മാഡത്തിന്റെ തലചുറ്റൽ മാറിയോ? വിചാരണയുടെ സമയത്തുണ്ടായ തലചുറ്റ്. ഞാൻ ഓടിവന്നു സഹായിക്കുമായിരുന്നു. അപ്പോഴേക്കും നിങ്ങളുടെ സഹായഭടൻ ഓടിയെത്തി നിങ്ങളെ താങ്ങിപ്പിടിച്ചുകൊണ്ടു കാറിൽ കയറ്റി പോകുന്നതുകണ്ടു. അതിന്റെ സുഖം അയാൾക്കു കിട്ടി.''
""നിങ്ങൾക്കു മാക്സിമിനെ കാണേണ്ട ആവശ്യമെന്താണ്?'' എന്റെ മേശയ്ക്കരികെ വന്നിട്ട്: ""ക്ഷമിക്കണം, ഞാനൊരു സിഗരറ്റു വലിക്കുന്നുണ്ട്.'' അതിനായി ലൈറ്റർ കത്തിച്ചു. അതിന്റെകൂടി പ്രകാശത്തിൽ എന്നെ നോക്കിയിട്ടു പറഞ്ഞു: ""ഞാൻ മുന്പു കണ്ടതിനേക്കാൾ മാഡം കുറച്ചുകൂടി വളർന്നിട്ടുണ്ട്.'' വായിൽ നിറഞ്ഞ പുക അയാൾ പുറത്തേക്കു തള്ളി. ""ആ കിഴവൻ ഫ്രിത്തിനോടു പറഞ്ഞ് മാഡം എനിക്കല്പം വിസ്കിയും സോഡയും തരാമോ?''
ഞാൻ മറുപടിയൊന്നും പറയാതെ ബെല്ലടിച്ചു. ഫാവെൽ സോഫയുടെ തലയ്ക്കൽ ഇരുന്നു കാലാട്ടിക്കൊണ്ടിരുന്നു. റോബർട്ട് വന്നപ്പോൾ ഞാൻ നിർദേശം കൊടുത്തതനുസരിച്ചു വിസ്കിയും സോഡയും കൊണ്ടുവന്നു. റോബർട്ട് തിരിച്ചുപോയി. മദ്യം മോന്തിമോന്തിക്കുടിക്കുന്നതിനിടയിൽ ഫാവെൽ എന്നെ കൂടെക്കൂടെ നോക്കുന്നുണ്ടായിരുന്നു. എന്നിട്ടു ചിരിച്ചുകൊണ്ടു പറഞ്ഞു: ""ഡിന്നറിനു മാക്സിം വരുന്നില്ലെങ്കിൽ ആ സീറ്റിൽ മാഡത്തിനോടൊപ്പം ഞാനിരിക്കാം. എന്തു പറയുന്നു?'' വീണ്ടും ഒരു ചിരി.
ഞാൻ അയാളെ രൂക്ഷമായി ഒന്നു നോക്കിയിട്ടു പറഞ്ഞു: ""മിസ്റ്റർ ഫാവെൽ! ഞാൻ മര്യാദവിട്ടു സംസാരിക്കാൻ ഇടവരുത്തരുത്. ഞാൻ നന്നേ ക്ഷീണിതയാണ്. അവശയായിട്ടാണു ഹാളിൽനിന്നു മടങ്ങിയത്. മാക്സിമിനോട് എന്താണ് പറയാനുള്ളതെന്ന് എന്നോടു പറയാൻ പറ്റില്ലെങ്കിൽ, നാളെ രാവിലെ ഓഫീസിൽ പൊയ്ക്കോളൂ.''
മദ്യഗ്ലാസ് പിടിച്ചു മുന്നോട്ടു വന്നിട്ട്: ""അയ്യോ, അയ്യോ പോവല്ലേ. ഞാനും മാനസികമായി ക്ഷീണിച്ചാണ് വന്നിരിക്കുന്നത്. ഞാൻ നിരുപദ്രവകാരിയായ ഒരു പാവമാണ്. ഒരുപക്ഷേ മാക്സിം എന്നെപ്പറ്റി മോശമായ കഥകൾ പലതും പറഞ്ഞുതന്നിട്ടുണ്ടാവും- ഞാൻ പുലിയാണ്, ചോരകുടിക്കുന്ന ചെന്നായയാണ് എന്നൊക്കെ.'' ഞാൻ മിണ്ടാതെ കേട്ടുനിന്നു. മറുപടിയൊന്നും പറഞ്ഞില്ല.
""സത്യം പറഞ്ഞാൽ മാഡം വളരെ മാന്യതയോടെ എന്നോടു പെരുമാറി. എളിമയോടെ സംസാരിച്ചു. അതിനു ഞാൻ നന്ദി പറയുന്നു.'' കാലിയായ ഗ്ലാസ് അയാൾ മേശപ്പുറത്തുവച്ചു. ""എന്തായാലും ഇന്നത്തെ വിധി എനിക്കൊരു ഷോക്കായി. ചങ്കിൽക്കുത്തിയപോലുള്ള ഷോക്ക്. റെബേക്ക എന്റെ കസിനായിരുന്നു. എനിക്കവളെ എന്തെന്നില്ലാത്ത ഇഷ്ടമായിരുന്നു. ഞങ്ങൾ ഒന്നിച്ചാണ് വളർന്നത്. ഉറ്റ ചങ്ങാതിമാരായിരുന്നു. ഞങ്ങൾക്ക് ഒരേ മനസായിരുന്നു. എനിക്കവളെ ലോകത്തിൽ മറ്റാരേക്കാളും ഇഷ്ടമായിരുന്നു. അതുപോലെതന്നെ അവൾക്ക് എന്നോടും. എല്ലാം പോയി. വല്ലാത്ത ഷോക്കായി.''
""ശരി. നിങ്ങളുടെ വിഷമത്തിൽ ഞാനും ഖേദിക്കുന്നു.'' ""എന്നിട്ട് ഈ കാര്യത്തിൽ മാക്സിം എന്തുചെയ്യാൻ പോകുന്നു? അതുകൂടി അറിയാനാണ് ഞാൻ വന്നത്. ഇന്നത്തെ വൃത്തികെട്ട ആ വിചാരണയും വിധിയും കഴിഞ്ഞപ്പോൾ ഇനി സമാധാനമായി ഇരിക്കാമെന്നാണോ മാക്സിം കരുതിയത്?''
അയാളുടെ മുഖത്തെ പുഞ്ചിരിയെല്ലാം മാഞ്ഞു. ഭാവം മാറി. മുഖം രൂക്ഷമായി. സംസാരം ഉച്ചത്തിലായി. ""എന്റെ റെബേക്കയ്ക്കു നീതിലഭിച്ചോ എന്നെനിക്കറിയണം. പരമപുച്ഛത്തോടെ അയാൾ തുടർന്നു: ആത്മഹത്യ!! ആ കിഴവൻ അധികാരിയും ജൂറി അംഗങ്ങളും ഒരേ സ്വരത്തിൽ പറഞ്ഞു- ആത്മഹത്യ!'' എന്റെ മുന്നിലേക്ക് അല്പം കുനിഞ്ഞിട്ട്: ""എനിക്കും നിങ്ങൾക്കും അറിയാം. ആത്മഹത്യയല്ലെന്ന്, അറിയില്ലേ?''
ഈ നിമിഷത്തിൽ വാതിൽതുറന്ന് മാക്സിം കടന്നുവന്നു. ഒപ്പം ഫ്രാങ്കും. മാക്സിം വാതിൽക്കൽ നിശ്ചലം നിന്നു. ക്ഷുഭിതനായി ചോദിച്ചു: ""നിനക്കെന്താ ഇവിടെ കാര്യം? എന്തിനു വന്നു?'' ഫാവെൽ ഒരുനിമിഷം നിശബ്ദനായി നിന്നിട്ട് ഒന്നു ചിരിച്ചു. ""മാക്സിം, പഴയ ചങ്ങാതി! ഞാൻ വന്നത് ഇന്നത്തെ വിധിയിൽ നിന്നെ അനുമോദിക്കാനാണ്.'' ""ഇവിടെനിന്നു നീ ഉടനെ ഇറങ്ങിപ്പോകണം. ഇല്ലെങ്കിൽ ഞാനും ഫ്രാങ്കുംകൂടി നിന്നെ തള്ളിപ്പുറത്താക്കും.''
""ഒരു നിമിഷം ക്ഷമിക്ക്! ക്ഷമിക്ക് ഒരു നിമിഷം.'' അയാൾ വീണ്ടുമൊരു സിഗരറ്റ് എടുത്തു കത്തിച്ചു. എന്നിട്ട് സോഫയുടെ കൈയിൽ ഇരുന്നു. ""ഞാനിനി പറയാൻ പോകുന്നത് ഫ്രിത്ത് കേൾക്കേണ്ട എന്നുണ്ടെങ്കിൽ ആ വാതിലടയ്ക്കൂ.'' മാക്സിം അനങ്ങിയില്ല. എങ്കിലും ഫ്രാങ്ക് ചെന്നു വാതിലടച്ചു.
""മാക്സിം! ശ്രദ്ധിച്ചുകേൾക്കൂ. ഈ പ്രശ്നത്തിൽനിന്നു പ്രതീക്ഷിച്ചതിലും ഭംഗിയായി നിങ്ങൾ തലയൂരിപ്പോന്നു. ഞാൻ കോടതിയിലുണ്ടായിരുന്നു, തുടക്കംമുതൽ ഒടുക്കംവരെ. വിചാരണയുടെ സമയത്തു വളരെ കൃത്യമായി നിങ്ങളുടെ ഭാര്യയ്ക്ക് പെട്ടെന്നു തലചുറ്റുണ്ടായതും, വേഗം രക്ഷിക്കണേ എന്ന് ഉത്കണ്ഠയോടെ വിളിച്ചുപറഞ്ഞതും ഒരുപക്ഷേ സ്വാഭാവികമായിരിക്കാം. ജൂറിയുടെ സിന്പതി നേടാനും തീരുമാനം അനുകൂലമാക്കാനും നടത്തിയ ഒരു ഒത്തുകളിയായിട്ട് എനിക്കു തോന്നി. തോന്നിക്കൂടേ?''
ഇതു കേട്ടയുടനെ ക്ഷുഭിതനായി ഫാവെലിനെ അടിക്കാനായി കയ്യോങ്ങിയപ്പോഴേക്കും ഫാവെൽ ആ കൈയ്യിൽ കയറിപ്പിടിച്ചു. എന്നിട്ടു തെല്ലും ക്ഷോഭിക്കാതെ പറഞ്ഞു: ""അല്പം ക്ഷമിക്ക്, ക്ഷമിക്ക്! ഞാൻ പറഞ്ഞുപൂർത്തിയാക്കിയില്ല. ഞാൻ വിചാരിച്ചാൽ നിങ്ങൾക്ക് ഇഷ്ടക്കേടു മാത്രമല്ല, ആപത്തുണ്ടാക്കാനും സാധിക്കും.''
""ആപത്തോ? എന്ത് ആപത്ത് നിനക്കുണ്ടാക്കാൻ കഴിയും?'' നിങ്ങൾ മൂന്നുപേരും ഇവിടെയുണ്ട്. കേൾക്കുന്നതുകൊണ്ടു വിരോധമില്ല. റെബേക്കയും ഞാനും നന്നേ ചെറുപ്പംമുതൽ അടുത്ത കൂട്ടുകാരായിരുന്നു. അവൾ കടലിൽ മുങ്ങിമരിച്ചെന്നും, പിന്നീടു വളരെ ദൂരെനിന്നു ജഡം കണ്ടെടുത്തെന്നും അറിഞ്ഞു. അതെനിക്കു വല്ലാത്ത ഷോക്കായി. പിന്നെ അടുത്തനാളിൽ പത്രത്തിൽ വാർത്ത വന്നപ്പോൾ ചിത്രം മാറി. ബോട്ടിന്റെ കാബിനിൽ കുടുങ്ങി റെബേക്ക മരിച്ചുവെന്ന്! ഉടനെ മിസിസ് ഡാൻവേഴ്സിനെ ഞാൻ വിളിച്ചു. അവർ പറഞ്ഞു ബോട്ടിനുള്ളിൽ കണ്ടത് റെബേക്കയുടെ ബോഡിയാണെന്ന്. എല്ലാം കഴിഞ്ഞ് എല്ലാവരുംകൂടി വിധിയെഴുതി- ആത്മഹത്യ! റെബേക്ക അതുചെയ്യില്ല. ഒരിക്കലും ചെയ്യില്ല. നിങ്ങൾ ആർക്കുമറിയില്ല, അവൾ എഴുതിയ ഒരു കത്തുണ്ട് എന്റെ കൈയിൽ. അവൾ അവസാനമായിട്ട് എഴുതിയ കത്ത്. ഞാനതു വായിക്കാം.''
ഫാവെൽ തന്റെ പോക്കറ്റിൽനിന്ന് ആ കത്തെടുത്ത് സോഫയിൽ ഇരുന്നുകൊണ്ട് വായിച്ചു. അത് ഇങ്ങനെയായിരുന്നു. "ഫ്ളാറ്റിൽനിന്നു ഫോണിൽ വിളിച്ചെങ്കിലും മറുപടിയില്ല. ഞാൻ നേരിട്ടു മാൻഡെർലിയിലേക്കു മടങ്ങുകയാണ്. വൈകുന്നേരം ഞാൻ കോട്ടേജിലുണ്ടാകും. അതിനകം എന്റെ ഈ കുറിപ്പ് കൈയിൽ കിട്ടിയാൽ കാറുമായി എത്തുമല്ലോ. ഞാനിന്നു രാത്രി കോട്ടേജിലാണ് ഉണ്ടാവുക. നിങ്ങൾക്കുവേണ്ടി ഞാൻ വാതിൽ തുറന്നിടുന്നതാണ്. ചില സുപ്രധാന കാര്യങ്ങൾ നിങ്ങളോടു പറയാനുണ്ട്. അതിന് ഏറ്റവും വേഗം എത്തണം- റെബേക്ക.'
വായിച്ചുതീർന്നശേഷം കത്ത് തന്റെ കൈയിലിട്ടൊന്നു തിരിച്ചശേഷം പോക്കറ്റിൽ വച്ചു. ""ആത്മഹത്യചെയ്യാൻ പോകുന്നയാൾ ഇങ്ങനെയൊരു കത്തെഴുതുമോ? എഴുതുമോ ഇങ്ങനെയൊരു കത്ത്? റെബേക്ക ലണ്ടനിലുണ്ടെന്ന് എനിക്കറിയില്ലായിരുന്നു. ഒരു പരിപാടികഴിഞ്ഞു രാത്രി തിരിച്ചുവന്നപ്പോഴാണ് ഞാനീ കുറിപ്പുകണ്ടത്. ഉടനെ കാറുമെടുത്ത് പുറപ്പെട്ടു. രാത്രി പന്ത്രണ്ടുമണിയോടെ ഞാനെത്തി. അപ്പോൾ കേൾക്കുന്ന വാർത്ത റെബേക്ക മുങ്ങിമരിച്ചെന്ന്.'' ആരും ഒന്നും മിണ്ടുന്നില്ല. നിമിഷങ്ങൾ കഴിഞ്ഞ് അയാൾ പറഞ്ഞു. ""ഈ കത്ത് ഞാൻ വിചാരണസമയത്തു കാണിച്ചിരുന്നുവെങ്കിൽ എന്താകുമായിരുന്നു സ്ഥിതി?''
""എന്തുകൊണ്ടു നിങ്ങൾ എഴുന്നേറ്റുനിന്ന് ഈ കത്ത് അദ്ദേഹത്തെ ഏല്പിച്ചില്ല?'' ""ഇങ്ങനെ ഒരു വിധി പറഞ്ഞ ആളെ ഇതേൽപ്പിച്ചാൽ അതോടെ എന്റെ പിടിവള്ളിയും തെളിവും നഷ്ടപ്പെടും. പിന്നെ അതിൽനിന്നു തലയൂരിപ്പോരാൻ നിങ്ങൾ പല കളിയും കളിക്കും. അതിന് എന്നെ കിട്ടില്ല. മാക്സിമിനോടു ഞാനൊന്നു പറയട്ടെ. നിങ്ങൾ ഒരിക്കലും എന്റെ ഒരു നല്ല ഫ്രണ്ടായിരുന്നിട്ടില്ല. അതുകൊണ്ട് നിനക്ക് എന്നോടു സിന്പതിയും കാണില്ല. ഞാൻ ചുരുക്കിപ്പറയട്ടെ. ഈ നൂലാമാലകളെല്ലാം ഒഴിവാക്കാൻ നമുക്കൊരു ഒത്തുതീർപ്പിലെത്തിയാലോ? നീ വലിയ കോടീശ്വരൻ. ഞാൻ വലിയ പണക്കാരനല്ല. എനിക്കും ജീവിക്കണം. അതുകൊണ്ടു നിങ്ങൾ മൂന്നുപേരും കൂടിയാലോചിച്ച് ഗണ്യമായ വലിയൊരു സംഖ്യ തന്നാൽ അതോടെ ഈ പ്രശ്നം ഇവിടെ അവസാനിപ്പിക്കാം. ദൈവം സാക്ഷിയായി ഞാൻ പറയുന്നു, പിന്നെ എന്നെക്കൊണ്ട് ഒരു ശല്യവുമുണ്ടാവില്ല. എന്തു പറയുന്നു?'' മാക്സിം കർക്കശസ്വരത്തിൽ പറഞ്ഞു: ""നേരത്തേ ഞാൻ നിന്നോടു പറഞ്ഞു ഇവിടെനിന്ന് ഇറങ്ങിപ്പോകാൻ. വീണ്ടും ഞാനതു പറയുന്നില്ല. അടഞ്ഞുകിടക്കുന്ന ആ വാതിൽ തുറന്ന് നീതന്നെ പൊയ്ക്കോളൂ.''
അപ്പോഴേക്കും ഫ്രാങ്ക് ഇടപെട്ടു. ഫാവെലിനോടു പറഞ്ഞു: ""പുതിയപുതിയ പ്രശ്നങ്ങൾ കുത്തിപ്പൊക്കിക്കൊണ്ടുവന്നാൽ അതു മാക്സിമിന് ഇനിയും കൂടുതൽ ബുദ്ധിമുട്ടുകളുണ്ടാക്കും. ഞാൻ പറഞ്ഞാൽ മാക്സിം വഴിപ്പെടും. ഇതു രമ്യമായി അവസാനിപ്പിക്കാൻ മാക്സിം എറ്റവും ചുരുങ്ങിയത് എത്ര സംഖ്യ തണമെന്നാണ് നിങ്ങൾ ആവശ്യപ്പെടുന്നത്?'' മാക്സിം ഉറച്ചസ്വരത്തിൽ: ""ഫ്രാങ്ക്! വേണ്ട വേണ്ട. ഇത്തരം ബ്ലാക്ക്മെയിലിംഗ് ഒന്നും ഇവിടെ നടക്കില്ല. ഇവൻ എന്തുവേണമെങ്കിലും ചെയ്യട്ടെ. ഞാൻ ഒന്നിനെയും ഭയപ്പെടുന്നില്ല.'' തുടർന്ന് ഫാവെലിനോടു പറഞ്ഞു: ""മര്യാദയ്ക്ക് ഇവിടെനിന്നു പോകുന്നില്ലെങ്കിൽ അടുത്ത മുറിയിൽ ഫോണുണ്ട്. കേണൽ ജൂലിയനെ ഞാൻ വിളിച്ചുവരുത്തും. അദ്ദേഹം മജിസ്ട്രേറ്റാണ്. നിന്റെ ഈ കഥ കേൾക്കാൻ അദ്ദേഹത്തിനു താത്പര്യമുണ്ടാകും.''
ഫാവെൽ ഇതുകേട്ട് ചിരിച്ചു: ""ഹോ! നല്ല ഭീഷണി. അതുകൊള്ളാം. മോനേ! നിന്നെ കഴുവിലേറ്റാനുള്ള തെളിവെല്ലാം എന്റെ പക്കലുണ്ട്.'' മാക്സിം നേരേ ലിറ്റിൽ റൂമിലേക്കു പോയി. ഫോണ് ചെയ്യുന്നതിന്റെ സ്വരം എനിക്കു കേൾക്കാം. ഫാവെലിന്റെ മുഖം മങ്ങി. ഉള്ളിൽ പരിഭ്രമം. അല്പംകഴിഞ്ഞു മാക്സിം തിരിച്ചുവന്നു. ""കേണൽ ജൂലിയൻ പത്തുമിനിറ്റിനുള്ളിൽ ഇവിടെയെത്തും.'' പിന്നെയും ചില വാക്കുതർക്കങ്ങളും ആരോപണങ്ങളും കുറ്റപ്പെടുത്തലുകളും ന്യായവാദങ്ങളും നടന്നു.
പറഞ്ഞതുപോലെ കേണലിന്റെ കാറെത്തി. ഫ്രിത്ത് അദ്ദേഹത്തെ ഞങ്ങളിരിക്കുന്ന മുറിയിലെത്തിച്ചു തിരിച്ചുപോയി. അദ്ദേഹത്തെ ഞങ്ങൾ ആദരപൂർവം സ്വീകരിച്ചിരുത്തി. കേണൽ എത്തുമെന്ന് ഫാവെൽ പ്രതീക്ഷിച്ചതേയില്ല. അതിനാൽ അദ്ദേഹത്തോട് എങ്ങനെ എന്തെല്ലാം കാര്യങ്ങൾ പറയണമെന്ന് ഫാവെൽ മനസുകൊണ്ട് ഒരുങ്ങിയിട്ടില്ല. എങ്കിലും ഉയർന്ന സ്വരത്തിൽ പറയാൻതുടങ്ങി: ""മിസ്റ്റർ കേണൽ ജൂലിയൻ! ഇന്നു നടന്ന കേസ് വിസ്താരവും വിധിയും എനിക്ക് ഒട്ടും തൃപ്തിയായില്ല.'' ""ഓ, അങ്ങനെയാണോ? എങ്കിൽ അക്കാര്യം മിസ്റ്റർ മാക്സിമാണ് പറയേണ്ടത്, നിങ്ങളല്ല.'' ""പറയാനുള്ള അവകാശം എനിക്കുണ്ട്. റെബേക്ക എന്റെ കസിനാണ്. അതോടൊപ്പം എന്റെ കൂട്ടുകാരിയും.'' പിന്നെ എന്തൊക്കെയോ പറയണമെന്ന് ഉള്ളിലുണ്ട്. അതിനുള്ള തയാറെടുപ്പില്ലാത്തതിനാൽ ഒന്നു മിഴിച്ചുനിന്നു. കേണൽ ചോദിച്ചു: ""മിസ്റ്റർ ഫാവെൽ! യഥാർഥത്തിൽ എന്താണ് നിങ്ങളുടെ പ്രശ്നം? ഞാനിവിടെ വരാനിടയാക്കിയ കാരണമെന്താണ്?''
ഫാവെൽ പോക്കറ്റിൽനിന്ന് റെബേക്ക എഴുതിയ കത്ത് പുറത്തെടുത്തു കാണിച്ചു. ""ഈ കത്ത് റെബേക്ക മുങ്ങിമരിച്ചുവെന്നു പറയപ്പെടുന്ന സമയത്തിനു മണിക്കൂറുകൾക്കുമുന്പ് എഴുതിയതാണ്. സാറിതൊന്നു വായിച്ചുനോക്കണം. എന്നിട്ടു സാറു പറയണം, ആത്മഹത്യചെയ്യാൻ പോകുന്ന ഒരു പെണ്ണ് ഇങ്ങനെയൊരു കത്തെഴുതുമോ?''കേണൽ കണ്ണടയെടുത്തുവച്ച് കത്ത് മുഴുവൻ വായിച്ചു തിരിച്ചുകൊടുത്തിട്ടു പറഞ്ഞു: ""ഇല്ല. ഒറ്റനോട്ടത്തിൽ പറഞ്ഞാൽ ഇങ്ങനെ എഴുതില്ല. പക്ഷേ, ഇങ്ങനെയൊരു കത്ത് എന്ത് ഉദ്ദേശത്തിലാണ് എഴുതിയത്? ഒരുപക്ഷേ അതു നിങ്ങൾക്കറിയാം. അല്ലെങ്കിൽ മിസ്റ്റർ മാക്സിമിനറിയാം.''
ഫാവെൽ ഉയർന്ന സ്വരത്തിൽ ആവേശപൂർവം പറഞ്ഞു: ""ആ രാത്രി എന്നെ കാണണമെന്ന് അവൾ പറഞ്ഞത് വളരെ പ്രധാനപ്പെട്ട എന്തോ സംഗതി എന്നോടു പറയാനാണ്. അതിനുവേണ്ടിയാണ് അവൾ അന്നു കോട്ടേജിൽ താമസിച്ചത്.'' ""ആയിരിക്കാം. അതിനിപ്പോൾ ഇവിടെ എന്റെ മുന്നിൽ ബഹളംകൂട്ടി സംസാരിച്ചിട്ടെന്താ കാര്യം? കേസിന്റെ വിചാരണ നടത്തിയ ആൾ ഞാനല്ല. ജൂറിയിലെ അംഗങ്ങളിൽ ഞാനില്ല. ഞാനീ ജില്ലയിലെ മജിസ്ട്രേറ്റു മാത്രമാണ്. മിസ്റ്റർ മാക്സിമിന് ഇതേപ്പറ്റി എന്തെങ്കിലും പറയാനുണ്ടോ?''
""പറയാനുള്ളതെല്ലാം അയാൾക്കാണ്. എനിക്കു യാതൊന്നും പറയാനില്ല.'' പൊട്ടിച്ചിരി
Tags : SUNDAY DEEPIKA FEATURE REBECCA