ജയ്വിലാസ് കൊട്ടാരം
മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയില്‍ സ്ഥിതിചെയ്യുന്ന മനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ് ജവ്ഹര്‍. പ്രകൃതിഭംഗികൊണ്ടും നൂറ്റാണ്ടുകള്‍ പഴക്കമുള്ള സമ്പന്നമായ ഒരു ഗോത്രവര്‍ഗ രാജവംശത്തിന്റെ ചരിത്രംകൊണ്ടും ശ്രദ്ധേയമാണ് ഇവിടം.
ഇവിടെ പ്രധാനമായും വാര്‍ലി, കോക്ന, കത്കരി തുടങ്ങിയ ഗോത്രവിഭാഗങ്ങളാണ് അധിവസിച്ചിരുന്നത്. പിന്നീട് മുഗള്‍, മറാത്ത, ബ്രിട്ടീഷ് ഭരണങ്ങള്‍ പ്രദേശത്തെ സ്വാധീനിച്ചെങ്കിലും, അവയ്ക്കൊന്നിനും ജവ്ഹറിന്റെ സാംസ്കാരിക പൈതൃകത്തിന് പോറലേല്‍പ്പിക്കാനായില്ല.
എഡി 1306ല്‍ ജയബ മുഖ്നെ എന്ന കോലി വിഭാഗം ഗോത്രത്തലവനാണ് ജവ്ഹര്‍ രാജവംശം സ്ഥാപിച്ചത്. ഒരു പ്രാദേശിക കോട്ടയുടെ നിയന്ത്രണം ഏറ്റെടുത്തുകൊണ്ടാണ് അദ്ദേഹം രാജ്യത്തിന് അടിത്തറയിട്ടത്.
പിന്നീട് അദ്ദേഹത്തിന്റെ മൂത്ത മകന് ദുല്ബറാവു രാജ്യത്തിന്റെ അതിരുകള്‍ വികസിപ്പിക്കുകയും നാസിക്, ഥാനെ മേഖലകളിലായി 22 കോട്ടകള്‍ പണിയുകയും ചെയ്തു.
എഡി 1343 ജൂണ്‍ അഞ്ചിന് ഡല്‍ഹി സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ തുഗ്ലക്ക് അദ്ദേഹത്തെ രാജാവായി ഔദ്യോഗികമായി അംഗീകരിക്കുകയും ‘നിംഷാ' എന്ന പദവി നല്‍കുകയും ചെയ്തു. ഈ ചരിത്രദിവസത്തിന്റെ ഓര്‍മയ്ക്കായി ജവ്ഹറില് ആറ് നൂറ്റാണ്ടുകളിലധികം സ്വന്തമായി ഒരു കലണ്ടര്‍ വര്‍ഷം നിലവിലുണ്ടായിരുന്നു.
പതിനേഴാം നൂറ്റാണ്ടില്‍ മറാത്ത സാമ്രാജ്യത്തിന്റെ വളര്‍ച്ചയോടെ ജവ്ഹര്‍ രാജാക്കന്മാര് അവര്‍ക്കൊപ്പം നിന്നു. ഛത്രപതി ശിവജി സൂറത്ത് ആക്രമിക്കാന്‍ പോയ വഴിയില്‍ ജവ്ഹറിലെ ഒരു കുന്നിന്മുകളില് ക്യാമ്പ് ചെയ്തിരുന്നു. ജവ്ഹറിലെ രാജാവ് വിക്രം ഷാ ഒന്നാമന് ശിവജിയെ അവിടെ സ്വീകരിക്കുകയും കിരീടത്തില്‍ ഒരു തൂവല്‍ ചാര്‍ത്തുകയും ചെയ്തു.
ഇപ്പോള്‍ ഇവിടം 'ഷിര്പമാല്' എന്നറിയപ്പെടുന്ന പ്രശസ്തമായ ചരിത്രസ്മാരകമാണ്. പിന്നീട് പേഷ്വ ഭരണകാലത്ത് ജവ്ഹര്‍ മറാത്ത ഭരണത്തിന് കീഴിലായി. മറാത്ത സാമ്രാജ്യത്തിന്റെ തകര്‍ച്ചയ്ക്കുശേഷം, 1802ല്‍ ജവ്ഹര്‍ രാജാവ് ബ്രിട്ടീഷുകാരുമായി സന്ധിയിലേര്‍പ്പെടുകയും ബ്രിട്ടീഷ് ഭരണത്തിനു കീഴിലെ നാട്ടുരാജ്യമാവുകയും ചെയ്തു.
പതംഗ് ഷാ നാലാമന്, വിക്രം ഷാ അഞ്ചാമന് തുടങ്ങിയ ഭരണാധികാരികളുടെ കാലത്ത് ജവ്ഹറില് വലിയ വികസന പ്രവര്‍ത്തനങ്ങള്‍ നിലവിൽവന്നു. റോഡുകള്‍, സ്കൂളുകള്‍, ആശുപത്രികള്‍ എന്നിവയൊക്കെ സ്ഥാപിതമായി.
ജവ്ഹറിലെ അവസാന മഹാരാജാവായിരുന്നു യശ്വന്ത് റാവു മുഖ്നെ. മികച്ച വിദ്യാഭ്യാസം നേടിയ അദ്ദേഹം രണ്ടാം ലോകമഹായുദ്ധകാലത്ത് റോയല്‍ ഇന്ത്യന്‍ എയര്‍ഫോഴ്സില്‍ പൈലറ്റായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
അദ്ദേഹം നിര്‍മിച്ചതാണ് ജവ്ഹറിലെ മുഖ്യ ആകര്‍ഷണമായ ജയ് വിലാസ് കൊട്ടാരം. പിങ്ക് നിറത്തിലുള്ള അപൂര്‍വ്വമായ സയനൈറ്റ് കല്ലുകള്‍ ഉപയോഗിച്ച് നിര്‍മിച്ച കൊട്ടാരം ഇന്തോ-വെസ്റ്റേണ്‍ വാസ്തുവിദ്യാ ശൈലിയുടെ തിളങ്ങുന്ന ഒരു ഉദാഹരണമാണ്.
1947ല്‍ ഇന്ത്യ സ്വാതന്ത്ര്യം നേടിയശേഷം യശ്വന്ത് റാവു മുഖ്നെ ജവ്ഹര്‍ നാട്ടുരാജ്യത്തെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിച്ചു. പിന്നീട് അദ്ദേഹം രാഷ്ട്രീയത്തില്‍ സജീവമാകുകയും പാര്‍ലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
ചരിത്രത്തിനൊപ്പം ജവ്ഹറിനെ മറ്റൊരു രീതിയില്‍ പ്രശസ്തമാക്കുന്നത് അവിടുത്തെ വര്‍ളി ഗോത്രവര്‍ഗക്കാരുടെ പരമ്പരാഗത ചിത്രകലയാണ്. അരിപ്പൊടി കുഴച്ചുണ്ടാക്കുന്ന വെളുത്ത മിശ്രിതം ഉപയോഗിച്ച് വീടുകളുടെ ചുവരുകളില്‍ പ്രകൃതിയെയും മനുഷ്യജീവിതത്തെയും വരച്ചിടുന്ന കലാരൂപം ജവ്ഹറിന്റെ സാംസ്കാരിക അടയാളമാണ്.
ജയ് വിലാസ് കൊട്ടാരം, ഷിര്പമാല്, ദാഭോസ വെള്ളച്ചാട്ടം, ഹനുമാന് പോയിന്റ് എന്നിവ കാണാന്‍ ഇപ്പോഴും നിരവധി സഞ്ചാരികള്‍ എത്തുന്നു. പ്രകൃതിഭംഗി, സാംസ്കാരിക പൈതൃകം എന്നിവയുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്രയിലെ ‘മിനി മഹാബലേശ്വര്‍' എന്നാണ് ജവ്ഹര്‍ വിശേഷിപ്പിക്കപ്പെടുന്നത്.