Kerala
പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് കരിമ്പുഴ പഞ്ചായത്തിലാണ് സംഭവം. പൊമ്പ്ര അമ്പലംപാടം കന്നിച്ചാലില്‍ മറിയ (62) ആണ് മരിച്ചത്.
മൂന്ന് ദിവസം മുമ്പാണ് ഇവര്‍ക്ക് പനി ബാധിച്ചത്. എലുമ്പുലാശേരി കുടുബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പനി മാറാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയില്‍ എത്തി നടത്തിയ പരിശോധനയിലാണ് ഡെങ്കിപനി ആണെന്ന് സ്ഥിരീകരിച്ചത്.
പനി കടുത്തതിനെ തുടര്‍ന്ന് വമ്പലം സ്വകാര്യ ആശുപത്രിയിലെത്തിച്ച് വെറ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
Kerala
തിരുവനന്തപുരം: ഷിഗെല്ല ആശങ്കകള്‍ക്കിടെ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. ഇന്നലെ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത് 10,853 പേരാണ്. പുതിയ കണക്കുകള്‍ പ്രകാരം പനിബാധിതര്‍ കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ നിന്ന് മാത്രം ഇന്നലെ 2117 പേര് പനിയ്ക്ക് ചികിത്സ തേടി. തൃശൂരില്‍ 1062 പേരും, പാലക്കാട് 970 പേരും തിരുവനന്തപുരത്ത് 829 ആളുകളും കോഴിക്കോട് 862 പേരും കാസര്‍ഗോഡ്, എറണാകുളം ജില്ലകളില്‍ 804 പേരും കണ്ണൂര്‍ 746 പേരും ചികിത്സ തേടി.
District News
കാഞ്ഞിരപ്പള്ളി: കപ്പാട് ഗവൺമെന്റ് പന്നി ഫാമിലെ പന്നികളിൽ ആഫ്രിക്കന്‍ സ്വൈൻ പനി കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാമിലെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കി. ഫാമിലെ 20 വലിയ പന്നികളെയും 175 കുഞ്ഞുപന്നികളെയുമാണ് കൊന്നൊടുക്കിയത്. പന്നികളില്‍ മാത്രം കണ്ടുവരുന്ന രോഗമാണിതെന്നും മനുഷ്യരിലേക്ക് പകരില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
മറ്റ് മൃഗങ്ങളിലേക്കു രോഗം പകരുന്നതിനുള്ള സാധ്യതയില്ല. കഴിഞ്ഞ 21-നാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ഒന്നിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ദുരന്തനിവാരണ യോഗത്തില്‍ ഇവയെ നിര്‍മാര്‍ജനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
കപ്പാട് പ്രവര്‍ത്തിക്കുന്ന പന്നി ഫാമിനോട് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റ് പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളില്ലാത്തതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.
Sports
മെക്സിക്കോ: ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇനി എട്ട് ദിവസം ബാക്കി. ഓരോ ടീമും തയാറെടുപ്പിന്റെ പൂർണതയിലേക്ക് കടന്നു. മത്സരം തത്സമയം വീക്ഷിക്കാനുള്ള ഇന്ത്യൻ ആരാധകരുടെ ആശങ്കയ്ക്കും കഴിഞ്ഞ ദിവസം പരിഹാരമായി.
ഇന്ത്യയിലെ സംപ്രേഷണാവകാശം സീ ന്യൂസ് സ്വന്തമാക്കി. എന്നാൽ ഇന്ത്യൻ ആരാധകർക്ക് മറ്റൊരു സന്തോഷം കൂടി ഇത്തവണത്തെ ലോകകപ്പിനുണ്ട്.
ഇന്ത്യ ലോകകപ്പ് കളിക്കുന്നില്ലെങ്കിലും ഒരു മലയാളിയടക്കം രണ്ട് ഇന്ത്യൻ താരങ്ങൾ പന്ത് തട്ടും.
ഖത്തറിനായി മലയാളി താരം തഹ്സിൻ മുഹമ്മദും ന്യൂസിലൻഡിനായി പഞ്ചാബ് സ്വദേശി സർപ്രീത് സിംഗും.
National
ബംഗളൂരു: കർണാടകത്തിലെ ശിവമോഗയിൽ വന്യമൃഗ കേന്ദ്രത്തിൽ ചികിത്സ നൽകാനെത്തിയ വനിതാ ഡോക്ടറെ ഹിപ്പപ്പൊട്ടാമസ് ആക്രമിച്ചു കൊന്നു.
ശിവമോഗ തവരെക്കൊപ്പ വന്യമൃഗ പരിചരണകേന്ദ്രത്തിൽ നടന്ന ദാരുണസംഭവത്തിൽ 26 കാരിയായ ഡോ. സമീക്ഷ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ബംഗളുരു സ്വദേശിനിയാണ്.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ഒരു പക്ഷിയെ പരിചരിക്കുന്നതിന് ജീവനക്കാർ ഡോക്ടറെ അടിയന്തരമായി വിളിച്ചുവരുത്തുകയായിരുന്നു. ഇതിനുശേഷം ഗർഭിണിയായ ഒരു ഹിപ്പപ്പൊട്ടാമസിനെക്കൂടി പരിശോധിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ശരീരത്തിലെ താപനില പരിശോധിക്കുന്നതിനിടെ ഹിപ്പപ്പൊട്ടാമസ് ഡോക്ടറെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാവിലെ ശസ്ത്രക്രീയ പൂർത്തിയാക്കിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
Sports
വഡോദര: 2026 വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റ് ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ക്യാപ്റ്റന്‍ സ്മൃതി മന്ദാന കളിച്ചത് കടുത്ത പനി വകവയ്ക്കാതെയെന്നു വെളിപ്പെടുത്തല്‍. ടീമിന്റെ മുഖ്യപരിശീലകനായ മലോലന്‍ രംഗരാജനാണ് ഫൈനലിലെ ജയത്തിനുശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്.
“തന്റെ ഏറ്റവും മികച്ച ഇന്നിംഗ് ഫൈനലിനായി സ്മൃതി കരുതിവച്ചിരിക്കുകയായിരുന്നു. സ്മൃതി ഫൈനല്‍ കളിച്ചത് ശക്തമായ പനി വകവയ്ക്കാതെയാണ്. പനിയുള്ള കാര്യം ആരുമായും വെളിപ്പെടുത്താനും സ്മൃതി തയാറാകില്ല, അത്തരം സ്വഭാവക്കാരിയാണ് അവള്’’ - മലോലന്‍ പറഞ്ഞു.
ഉറ്റസുഹൃത്തായ ജെമീമ റോഡ്രിഗസ് നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറ് വിക്കറ്റിനു കീഴടക്കിയായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 2026 ഡബ്ല്യുപിഎല്‍ കിരീടം സ്വന്തമാക്കിയത്. ഡല്‍ഹി മുന്നോട്ടുവച്ച 203/4 എന്ന റിക്കാര്‍ഡ് സ്കോര്‍ ആര്‍സിബി പിന്തുടര്ന്നു ജയിച്ചത് സ്മൃതിയുടെ (41 പന്തില്‍ 87) ഇന്നിംഗ്സിലൂടെയായിരുന്നു. ഫൈനലിലെ പ്ലെയര്‍ ഓഫ് ദ മാച്ചും സ്മൃതിയാണ്.
ജോര്‍ജിയ വോളിനൊപ്പം (54 പന്തില്‍ 79) സ്മൃതി രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 165 റണ്‍സ് നേടി, വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. ഡബ്ല്യുപിഎല്‍ ഫൈനലുകളിലെ ഏറ്റവും ഉയര്‍ന്ന സ്കോറും, ഡബ്യുപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസിംഗുമായിരുന്നു വഡോദരയിലേത്.
ഡബ്ല്യുപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ രണ്ടാം കിരീടമാണ്. 2024ല്‍ ആയിരുന്നു ആദ്യ കിരീട നേട്ടം. അതേസമയം, ഇതുവരെ അരങ്ങേറിയ നാല് ഡബ്ല്യുപിഎല്ലിന്റെയും ഫൈനലില്‍ പ്രവേശിച്ചെങ്കിലും കിരീടത്തില്‍ മുത്തമിടാന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു സാധിച്ചില്ല.
District News
പരപ്പ: പനി ബാധിച്ച് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു. എരംകുന്നിലെ കവളമാക്കൽ തോമസ് (കുഞ്ഞ്- 56) ആണ് മരിച്ചത്. ജോസഫ്-റോസമ്മ ദന്പതികളുടെ മകനാണ്.
ഭാര്യ: ഷിജി. മക്കൾ: യോഹന്നാൻ, പരേതനായ ജോസഫ്. സഹോദരങ്ങൾ: ജോസ് (രയറോം), പാപ്പച്ചൻ (ചപ്പാരപ്പടവ്), ബെന്നി (വെള്ളരിക്കുണ്ട്), സിബി (നടുവിൽ), സജി (കനകപ്പള്ളി), സിജി (എറണാകുളം), സിനി (ആലുവ), ബിജു (തൃശൂർ), പരേതനായ മാത്യു.
Kerala
ഇടുക്കി: ഇടമലക്കുടിയിൽ പനിബാധിച്ച് അഞ്ചുവയസുകാരൻ മരിച്ചു. കൂടലാർക്കുടി സ്വദേശികളായ മൂർത്തി-ഉഷ ദമ്പതികളുടെ മകൻ കാർത്തിക്ക് ആണ് മരിച്ചത്.
അസുഖബാധിതനായ കുട്ടിയെ കിലോമീറ്ററുകൾ ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും ആരോഗ്യസ്ഥിതി വഷളായതിനാൽ കുട്ടിയെ അടിമാലിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
അടിമാലി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി കുട്ടി മരിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം തിരികെ വീട്ടിലേക്ക് കൊണ്ടപോയതും കാട്ടിലൂടെ ആളുകൾ ചുമന്നാണ്. മൃതദേഹം സംസ്കരിച്ചു.