Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 159 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. ഒരാൾ ഡെങ്കിപ്പനി ബാധിച്ച് മരിച്ചു. 15 പേർക്ക് കൂടി ഷിഗെല്ലയും 22 പേർക്ക് എലിപ്പനിയും സ്ഥിരീകരിച്ചു. ഒരാൾക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്. സംസ്ഥാനത്താകെ 13,747 പനി ബാധിതരുണ്ട്.
നിപ രോഗബാധിതന്റെ സമ്പർക്കപ്പട്ടികയിൽ 21 ദിവസത്തെ നിരീക്ഷണം പൂർത്തിയാക്കിയ കുറഞ്ഞ റിസ്ക് വിഭാഗത്തിൽപെട്ട 11 പേരെ നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കി. നിരീക്ഷണ വേളയിൽ ഒരു രോഗലക്ഷണങ്ങളും ഉണ്ടാകാത്തതിനെതുടർന്നാണിത്.
നിപ രോഗബാധിതന്റെ സമ്പക്കപ്പെട്ടികയിലുള്ള ആരെയും പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടില്ല. നിലവിൽ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ട നാല് പേരും ഉയർന്ന ഭാഗത്തിൽപ്പെട്ട 14 പേരും ക്വാറന്റൈനിലാണ്.
കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ട 75 പേർ നിരീക്ഷണത്തിലാണ്. നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളജിൽ വെന്റിലേറ്ററിൽ ചികിത്സ തുടരുകയാണ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരേ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ്. 30 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേരാണ്. വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂവെന്ന് വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പിനേയും മന്ത്രിയേയും ഏറ്റവും കൂടുതൽ ആക്രമിച്ചയാളാണ് മുരളീധരൻ. അന്നത്തെ വാക്കുകളൊക്കെ ഇന്ന് ബൂമറാംഗ് പോലെ ശക്തമായി തിരിച്ചെത്തുന്നത് കണ്ടുതുടങ്ങിയിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരോഗ്യ മേഖലയിലുണ്ടായ നേട്ടങ്ങളെക്കുറിച്ചും വീണ ജോർജ് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.
വീണയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-
"സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത് . ഇടതുപക്ഷ സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവാണ് യുഡിഎഫ് വകയിരുത്തിയിരിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്."
25 ലക്ഷം രൂപ സൗജന്യ ചികിത്സ നൽകുന്ന പദ്ധതി യുഡിഎഫിന്റെ ഇലക്ഷൻ ഗ്യാരന്റി ആയിരുന്നു. പക്ഷെ ഇതിനായി ബജറ്റിൽ ആകെ നീക്കി വച്ചിരിക്കുന്നത് 10 കോടി രൂപയാണ്.
എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷം 8700 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ കാസ്പ് കാർഡുള്ള ഓരോ കുടുംബത്തിനും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഓരോ വർഷവും എൽഡിഎഫ് നൽകി വന്നു.
42.5 ലക്ഷം കുടുംബങ്ങൾക്കാണ് ആരോഗ്യ പരിരക്ഷാ കാർഡ് ഉണ്ടായിരുന്നത്. ഫെബ്രുവരിയിലെ ബജറ്റിൽ 900 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി എൽഡിഎഫ് വകയിരുത്തിയിരുന്നത്. യുഡിഎഫ് സർക്കാരിന്റെ ബജറ്റ് അനുസരിച്ചാണെങ്കിൽ അവർ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് 700 കോടി രൂപ.
അതായത് എൽഡിഎഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവ്. 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകണമെങ്കിൽ ഇതിന്റെ എത്രയോ ഇരട്ടി ബജറ്റിൽ മാറ്റിവയ്ക്കണം. അത് ഉണ്ടായിട്ടില്ല.
സൗജന്യ ചികിത്സയ്ക്കായി നിലവിൽ ഇടതുപക്ഷ സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവാണ് യുഡിഎഫ് വകയിരുത്തിയിരിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ ആൻജിയോപ്ലാസ്റ്റി, സങ്കീർണ ശസ്ത്രക്രിയകൾ, കാൻസർ ചികിത്സ ഉൾപ്പെടെയുള്ള ചിലവേറിയ ചികിത്സകൾക്ക് ലക്ഷക്കണക്കിന് ആളുകൾക്ക് സഹായകരമാകുന്ന സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കപ്പെടരുത്. സൗജന്യ ചികിത്സാ പദ്ധതി തുടരും എന്ന് മുഖ്യമന്ത്രി ഉറപ്പാക്കണം.
എൽഡിഎഫ് സർക്കാർ ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് വകയിരുത്തിയതിനേക്കാൾ കുറവാണ് യുഡിഎഫ് സർക്കാരിന്റെ ബജറ്റ് വിഹിതം.
District News
പള്ളിക്കത്തോട്: ആനിക്കാട് മന്ദിരം വിലങ്ങുപാറയിൽ തോമസ് (ബാബു)-വത്സമ്മ ദമ്പതികളുടെ മകൾ ജൂലി തോമസ് (35) പനിബാധിച്ച് മരിച്ചു. ശനിയാഴ്ച പുലർച്ചെ മെഡിക്കൽ കോളജിലാണ് മരണം സംഭവിച്ചത്. സംസ്കാരം അരുവിക്കുഴി ലൂർദ് മാതാ പള്ളി സെമിത്തേരിയിൽ നടത്തി. സഹോദരൻ: ജിബിൻ തോമസ്.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് പനി വ്യാപനം അതീവ ഗുരുതരമായി തുടരുന്നു. ശനിയാഴ്ച മാത്രം പനി ബാധിച്ച് മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്. രോഗവ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രത വേണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
പകർച്ചവ്യാധി പ്രതിരോധത്തിന് അടിയന്തര രൂപരേഖ തയാറാക്കാൻ ഹൈപവർ കമ്മിറ്റി യോഗം ചേർന്നു. ശനിയാഴ്ച മാത്രം 13,187 പേരാണ് പനി ബാധിച്ച് വിവിധ ആശുപത്രികളിൽ ചികിത്സ തേടിയത്. അതേസമയം 13 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചത് ആശങ്ക ഇരട്ടിയാക്കുന്നുണ്ട്.
എബോള ബാധിച്ചെന്ന് സംശയിച്ച് നിരീക്ഷണത്തിലായിരുന്ന കോട്ടയം സ്വദേശിനിക്ക് രോഗമില്ലെന്ന് സ്ഥിരീകരിച്ചു. പകർച്ചവ്യാധികൾ പടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ സ്വയംചികിത്സ ഒഴിവാക്കണമെന്നും ശുചിത്വം പാലിക്കണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു.
District News
തലശേരി: പാനൂരിൽ പനി ബാധിച്ച് യുവതി മരിച്ചു. ഒളവിലം രാമകൃഷ്ണ ഹൈസ്കൂളിന് സമീപത്തെ കുന്നുമ്മൽ ആദർശിന്റെ ഭാര്യ റിയ (21) ആണ് മരിച്ചത്. ആന്ധ്രാപ്രദേശിൽ നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു.
പനിയെ തുടർന്ന് കണ്ണൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആലപ്പുഴ ചതുർത്യാകരി വേണാട്ടുകാടു മുപ്പതിൻചിറയിലെ ലിനീഷ്-മിനിമോൾ ദമ്പതികളുടെ മകളാണ്. സഹോദരൻ: റിൻസ്.
കഴിഞ്ഞ ദിവസം പാനൂരിനടുത്ത കൂറ്റേരി ശ്രീനാരായണ മഠത്തിന് സമീപം കാരോള്ളതിൽ ശ്യാം പ്രസാദ് (29) പനി ബാധിച്ച് മരിച്ചിരുന്നു. ഇതോടെ പാനൂർ മേഖലയിൽ പനി ബാധിച്ച് മരിച്ചവരുടെ എണ്ണം രണ്ടായി.
Kerala
പാലക്കാട്: സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം റിപ്പോര്‍ട്ട് ചെയ്തു. പാലക്കാട് കരിമ്പുഴ പഞ്ചായത്തിലാണ് സംഭവം. പൊമ്പ്ര അമ്പലംപാടം കന്നിച്ചാലില്‍ മറിയ (62) ആണ് മരിച്ചത്.
മൂന്ന് ദിവസം മുമ്പാണ് ഇവര്‍ക്ക് പനി ബാധിച്ചത്. എലുമ്പുലാശേരി കുടുബാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ പനി മാറാത്തതിനെ തുടര്‍ന്ന് വെള്ളിയാഴ്ച വീണ്ടും ആശുപത്രിയില്‍ എത്തി നടത്തിയ പരിശോധനയിലാണ് ഡെങ്കിപനി ആണെന്ന് സ്ഥിരീകരിച്ചത്.
പനി കടുത്തതിനെ തുടര്‍ന്ന് വമ്പലം സ്വകാര്യ ആശുപത്രിയിലെത്തിച്ച് വെറ്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെയാണ് മരിച്ചത്.
Kerala
തിരുവനന്തപുരം: ഷിഗെല്ല ആശങ്കകള്‍ക്കിടെ സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണത്തിലും വന്‍ വര്‍ധന. ഇന്നലെ പനി ബാധിച്ച് ആശുപത്രിയില്‍ ചികിത്സ തേടിയത് 10,853 പേരാണ്. പുതിയ കണക്കുകള്‍ പ്രകാരം പനിബാധിതര്‍ കൂടുതല്‍ മലപ്പുറം ജില്ലയിലാണ്. ജില്ലയില്‍ നിന്ന് മാത്രം ഇന്നലെ 2117 പേര് പനിയ്ക്ക് ചികിത്സ തേടി. തൃശൂരില്‍ 1062 പേരും, പാലക്കാട് 970 പേരും തിരുവനന്തപുരത്ത് 829 ആളുകളും കോഴിക്കോട് 862 പേരും കാസര്‍ഗോഡ്, എറണാകുളം ജില്ലകളില്‍ 804 പേരും കണ്ണൂര്‍ 746 പേരും ചികിത്സ തേടി.
District News
കാഞ്ഞിരപ്പള്ളി: കപ്പാട് ഗവൺമെന്റ് പന്നി ഫാമിലെ പന്നികളിൽ ആഫ്രിക്കന്‍ സ്വൈൻ പനി കണ്ടെത്തിയതിനെ തുടര്‍ന്ന് ഫാമിലെ മുഴുവന്‍ പന്നികളെയും കൊന്നൊടുക്കി. ഫാമിലെ 20 വലിയ പന്നികളെയും 175 കുഞ്ഞുപന്നികളെയുമാണ് കൊന്നൊടുക്കിയത്. പന്നികളില്‍ മാത്രം കണ്ടുവരുന്ന രോഗമാണിതെന്നും മനുഷ്യരിലേക്ക് പകരില്ലെന്നും മൃഗസംരക്ഷണ വകുപ്പ് അധികൃതര്‍ അറിയിച്ചു.
മറ്റ് മൃഗങ്ങളിലേക്കു രോഗം പകരുന്നതിനുള്ള സാധ്യതയില്ല. കഴിഞ്ഞ 21-നാണ് രോഗലക്ഷണങ്ങള്‍ കണ്ടെത്തുന്നത്. തുടര്‍ന്ന് ഭോപ്പാലിലെ ലാബില്‍ നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ഒന്നിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ദുരന്തനിവാരണ യോഗത്തില്‍ ഇവയെ നിര്‍മാര്‍ജനം ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.
കപ്പാട് പ്രവര്‍ത്തിക്കുന്ന പന്നി ഫാമിനോട് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ മറ്റ് പന്നിവളര്‍ത്തല്‍ കേന്ദ്രങ്ങളില്ലാത്തതിനാല്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതര്‍ പറഞ്ഞു.
Sports
മെക്സിക്കോ: ഫിഫ ലോകകപ്പ് ഫുട്ബോളിന് ഇനി എട്ട് ദിവസം ബാക്കി. ഓരോ ടീമും തയാറെടുപ്പിന്റെ പൂർണതയിലേക്ക് കടന്നു. മത്സരം തത്സമയം വീക്ഷിക്കാനുള്ള ഇന്ത്യൻ ആരാധകരുടെ ആശങ്കയ്ക്കും കഴിഞ്ഞ ദിവസം പരിഹാരമായി.
ഇന്ത്യയിലെ സംപ്രേഷണാവകാശം സീ ന്യൂസ് സ്വന്തമാക്കി. എന്നാൽ ഇന്ത്യൻ ആരാധകർക്ക് മറ്റൊരു സന്തോഷം കൂടി ഇത്തവണത്തെ ലോകകപ്പിനുണ്ട്.
ഇന്ത്യ ലോകകപ്പ് കളിക്കുന്നില്ലെങ്കിലും ഒരു മലയാളിയടക്കം രണ്ട് ഇന്ത്യൻ താരങ്ങൾ പന്ത് തട്ടും.
ഖത്തറിനായി മലയാളി താരം തഹ്സിൻ മുഹമ്മദും ന്യൂസിലൻഡിനായി പഞ്ചാബ് സ്വദേശി സർപ്രീത് സിംഗും.
National
ബംഗളൂരു: കർണാടകത്തിലെ ശിവമോഗയിൽ വന്യമൃഗ കേന്ദ്രത്തിൽ ചികിത്സ നൽകാനെത്തിയ വനിതാ ഡോക്ടറെ ഹിപ്പപ്പൊട്ടാമസ് ആക്രമിച്ചു കൊന്നു.
ശിവമോഗ തവരെക്കൊപ്പ വന്യമൃഗ പരിചരണകേന്ദ്രത്തിൽ നടന്ന ദാരുണസംഭവത്തിൽ 26 കാരിയായ ഡോ. സമീക്ഷ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ബംഗളുരു സ്വദേശിനിയാണ്.
വ്യാഴാഴ്ച രാത്രി പത്തുമണിയോടെ ഒരു പക്ഷിയെ പരിചരിക്കുന്നതിന് ജീവനക്കാർ ഡോക്ടറെ അടിയന്തരമായി വിളിച്ചുവരുത്തുകയായിരുന്നു. ഇതിനുശേഷം ഗർഭിണിയായ ഒരു ഹിപ്പപ്പൊട്ടാമസിനെക്കൂടി പരിശോധിക്കണമെന്ന് ജീവനക്കാർ ആവശ്യപ്പെട്ടു. ശരീരത്തിലെ താപനില പരിശോധിക്കുന്നതിനിടെ ഹിപ്പപ്പൊട്ടാമസ് ഡോക്ടറെ ആക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഉടൻ ആശുപത്രിയിലെത്തിച്ചു. ഇന്നലെ രാവിലെ ശസ്ത്രക്രീയ പൂർത്തിയാക്കിയെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.
Sports
വഡോദര: 2026 വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി-20 ക്രിക്കറ്റ് ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ ക്യാപ്റ്റന്‍ സ്മൃതി മന്ദാന കളിച്ചത് കടുത്ത പനി വകവയ്ക്കാതെയെന്നു വെളിപ്പെടുത്തല്‍. ടീമിന്റെ മുഖ്യപരിശീലകനായ മലോലന്‍ രംഗരാജനാണ് ഫൈനലിലെ ജയത്തിനുശേഷം ഇക്കാര്യം വെളിപ്പെടുത്തിയത്.
“തന്റെ ഏറ്റവും മികച്ച ഇന്നിംഗ് ഫൈനലിനായി സ്മൃതി കരുതിവച്ചിരിക്കുകയായിരുന്നു. സ്മൃതി ഫൈനല്‍ കളിച്ചത് ശക്തമായ പനി വകവയ്ക്കാതെയാണ്. പനിയുള്ള കാര്യം ആരുമായും വെളിപ്പെടുത്താനും സ്മൃതി തയാറാകില്ല, അത്തരം സ്വഭാവക്കാരിയാണ് അവള്’’ - മലോലന്‍ പറഞ്ഞു.
ഉറ്റസുഹൃത്തായ ജെമീമ റോഡ്രിഗസ് നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ ആറ് വിക്കറ്റിനു കീഴടക്കിയായിരുന്നു റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു 2026 ഡബ്ല്യുപിഎല്‍ കിരീടം സ്വന്തമാക്കിയത്. ഡല്‍ഹി മുന്നോട്ടുവച്ച 203/4 എന്ന റിക്കാര്‍ഡ് സ്കോര്‍ ആര്‍സിബി പിന്തുടര്ന്നു ജയിച്ചത് സ്മൃതിയുടെ (41 പന്തില്‍ 87) ഇന്നിംഗ്സിലൂടെയായിരുന്നു. ഫൈനലിലെ പ്ലെയര്‍ ഓഫ് ദ മാച്ചും സ്മൃതിയാണ്.
ജോര്‍ജിയ വോളിനൊപ്പം (54 പന്തില്‍ 79) സ്മൃതി രണ്ടാം വിക്കറ്റ് കൂട്ടുകെട്ടില്‍ 165 റണ്‍സ് നേടി, വനിതാ പ്രീമിയര്‍ ലീഗ് ചരിത്രത്തിലെ ഏതൊരു വിക്കറ്റിലെയും ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട്. ഡബ്ല്യുപിഎല്‍ ഫൈനലുകളിലെ ഏറ്റവും ഉയര്‍ന്ന സ്കോറും, ഡബ്യുപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസിംഗുമായിരുന്നു വഡോദരയിലേത്.
ഡബ്ല്യുപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന്റെ രണ്ടാം കിരീടമാണ്. 2024ല്‍ ആയിരുന്നു ആദ്യ കിരീട നേട്ടം. അതേസമയം, ഇതുവരെ അരങ്ങേറിയ നാല് ഡബ്ല്യുപിഎല്ലിന്റെയും ഫൈനലില്‍ പ്രവേശിച്ചെങ്കിലും കിരീടത്തില്‍ മുത്തമിടാന്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു സാധിച്ചില്ല.
District News
പരപ്പ: പനി ബാധിച്ച് ചികിത്സയിലായിരുന്ന പെയിന്റിംഗ് തൊഴിലാളി മരിച്ചു. എരംകുന്നിലെ കവളമാക്കൽ തോമസ് (കുഞ്ഞ്- 56) ആണ് മരിച്ചത്. ജോസഫ്-റോസമ്മ ദന്പതികളുടെ മകനാണ്.
ഭാര്യ: ഷിജി. മക്കൾ: യോഹന്നാൻ, പരേതനായ ജോസഫ്. സഹോദരങ്ങൾ: ജോസ് (രയറോം), പാപ്പച്ചൻ (ചപ്പാരപ്പടവ്), ബെന്നി (വെള്ളരിക്കുണ്ട്), സിബി (നടുവിൽ), സജി (കനകപ്പള്ളി), സിജി (എറണാകുളം), സിനി (ആലുവ), ബിജു (തൃശൂർ), പരേതനായ മാത്യു.
Kerala
ഇടുക്കി: ഇടമലക്കുടിയിൽ പനിബാധിച്ച് അഞ്ചുവയസുകാരൻ മരിച്ചു. കൂടലാർക്കുടി സ്വദേശികളായ മൂർത്തി-ഉഷ ദമ്പതികളുടെ മകൻ കാർത്തിക്ക് ആണ് മരിച്ചത്.
അസുഖബാധിതനായ കുട്ടിയെ കിലോമീറ്ററുകൾ ചുമന്നാണ് മാങ്കുളത്തെ ആശുപത്രിയിലെത്തിച്ചത്. അവിടെ നിന്നും ആരോഗ്യസ്ഥിതി വഷളായതിനാൽ കുട്ടിയെ അടിമാലിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.
അടിമാലി താലൂക്കാശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി കുട്ടി മരിക്കുകയായിരുന്നു. കുഞ്ഞിന്റെ മൃതദേഹം തിരികെ വീട്ടിലേക്ക് കൊണ്ടപോയതും കാട്ടിലൂടെ ആളുകൾ ചുമന്നാണ്. മൃതദേഹം സംസ്കരിച്ചു.