തിരുവനന്തപുരം: സംസ്ഥാനത്ത് പകർച്ചവ്യാധികൾ വ്യാപിക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കെ. മുരളീധരനെതിരേ രൂക്ഷവിമർശനവുമായി മുൻ ആരോഗ്യമന്ത്രി വീണ ജോർജ്. 30 ദിവസത്തിനുള്ളിൽ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 87 പേരാണ്. വിടുവായത്തം നിർത്തി വകുപ്പിനെ ഏകോപനത്തോടെ നയിക്കൂവെന്ന് വീണ ജോർജ് ഫേസ്ബുക്കിൽ കുറിച്ചു.
എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് ആരോഗ്യവകുപ്പിനേയും മന്ത്രിയേയും ഏറ്റവും കൂടുതൽ ആക്രമിച്ചയാളാണ് മുരളീധരൻ. അന്നത്തെ വാക്കുകളൊക്കെ ഇന്ന് ബൂമറാംഗ് പോലെ ശക്തമായി തിരിച്ചെത്തുന്നത് കണ്ടുതുടങ്ങിയിട്ടുണ്ടെന്നും വീണ ജോർജ് പറഞ്ഞു.
എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് ആരോഗ്യ മേഖലയിലുണ്ടായ നേട്ടങ്ങളെക്കുറിച്ചും വീണ ജോർജ് പോസ്റ്റിൽ വിശദീകരിക്കുന്നുണ്ട്.
വീണയുടെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ:-
"സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത് . ഇടതുപക്ഷ സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവാണ് യുഡിഎഫ് വകയിരുത്തിയിരിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്."
25 ലക്ഷം രൂപ സൗജന്യ ചികിത്സ നൽകുന്ന പദ്ധതി യുഡിഎഫിന്‍റെ ഇലക്ഷൻ ഗ്യാരന്‍റി ആയിരുന്നു. പക്ഷെ ഇതിനായി ബജറ്റിൽ ആകെ നീക്കി വച്ചിരിക്കുന്നത് 10 കോടി രൂപയാണ്.
എൽഡിഎഫ് സർക്കാർ കഴിഞ്ഞ അഞ്ച് വർഷം 8700 കോടി രൂപയുടെ സൗജന്യ ചികിത്സയാണ് നൽകിയത്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെ കാസ്പ് കാർഡുള്ള ഓരോ കുടുംബത്തിനും 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ ഓരോ വർഷവും എൽഡിഎഫ് നൽകി വന്നു.
42.5 ലക്ഷം കുടുംബങ്ങൾക്കാണ് ആരോഗ്യ പരിരക്ഷാ കാർഡ് ഉണ്ടായിരുന്നത്. ഫെബ്രുവരിയിലെ ബജറ്റിൽ 900 കോടി രൂപയാണ് സൗജന്യ ചികിത്സയ്ക്കായി എൽഡിഎഫ് വകയിരുത്തിയിരുന്നത്. യുഡിഎഫ് സർക്കാരിന്‍റെ ബജറ്റ് അനുസരിച്ചാണെങ്കിൽ അവർ ബജറ്റിൽ നീക്കിവച്ചിരിക്കുന്നത് 700 കോടി രൂപ.
അതായത് എൽഡിഎഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവ്. 25 ലക്ഷം രൂപയുടെ സൗജന്യ ചികിത്സ നൽകണമെങ്കിൽ ഇതിന്‍റെ എത്രയോ ഇരട്ടി ബജറ്റിൽ മാറ്റിവയ്ക്കണം. അത് ഉണ്ടായിട്ടില്ല.
സൗജന്യ ചികിത്സയ്ക്കായി നിലവിൽ ഇടതുപക്ഷ സർക്കാർ വകയിരുത്തിയതിനേക്കാൾ 200 കോടി കുറവാണ് യുഡിഎഫ് വകയിരുത്തിയിരിക്കുന്നത് എന്നത് ആശങ്ക സൃഷ്ടിക്കുന്നതാണ്.
സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാധാരണ ജനങ്ങൾക്ക് സൗജന്യ ചികിത്സ നിഷേധിക്കുന്ന സാഹചര്യം ഉണ്ടാകാൻ പാടില്ല. ഇടതുപക്ഷ സർക്കാർ നടപ്പിലാക്കിയ ആൻജിയോപ്ലാസ്റ്റി, സങ്കീർണ ശസ്ത്രക്രിയകൾ, കാൻസർ ചികിത്സ ഉൾപ്പെടെയുള്ള ചിലവേറിയ ചികിത്സകൾക്ക് ലക്ഷക്കണക്കിന് ആളുകൾക്ക് സഹായകരമാകുന്ന സൗജന്യ ചികിത്സാ പദ്ധതി അട്ടിമറിക്കപ്പെടരുത്. സൗജന്യ ചികിത്സാ പദ്ധതി തുടരും എന്ന് മുഖ്യമന്ത്രി ഉറപ്പാക്കണം.
എൽഡിഎഫ് സർക്കാർ ബജറ്റിൽ ആരോഗ്യ മേഖലയ്ക്ക് വകയിരുത്തിയതിനേക്കാൾ കുറവാണ് യുഡിഎഫ് സർക്കാരിന്‍റെ ബജറ്റ് വിഹിതം.