Sports
കൊയിലാണ്ടി: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ കോഴിക്കോട്ടെത്തി കേരള താരം സഞ്ജു സാംസണ്.
സുഹൃത്തും കേരള ക്രിക്കറ്റ് ടീം താരവുമായ രോഹൻ കുന്നുമ്മലിന്റെ കൊല്ലംചിറയ്ക്ക് സമീപമുള്ള വീട്ടിലാണ് സഞ്ജു സാംസണ് എത്തിയത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ സഞ്ജു തിരക്കുകളിൽനിന്നു മാറിനിൽക്കാനായാണ് കോഴിക്കോട്ടെത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
എലത്തൂരിലെ റിസോർട്ടിൽ നിന്നുമാണ് സഞ്ജു രോഹന്റെ വീട്ടിലെത്തിയത്. സഞ്ജുവിനെ രോഹന്റെ പിതാവ് സുശീൽ കുന്നുമ്മൽ, മുത്തച്ഛന് ഗോവിന്ദൻ എന്നിവര്‍ ചേർന്ന് സ്വീകരിച്ചു.
കേരള ക്രിക്കറ്റ് താരം സൽമാനും റാഷിദ് ഫറൂഖും കൂടെയുണ്ടായിരുന്നു. സഞ്ജുവും രോഹനും ഒരുമിച്ച് കേരളത്തിനു വേണ്ടിയും ഇന്ത്യൻ അണ്ടർ 19 ടീമിലും കളിച്ചിട്ടുണ്ട്.
National
ബംഗുളൂരു: കർണാടകയിൽ മുൻ ഭാര്യയ്ക്ക് സമ്മാനങ്ങൾ വാങ്ങാൻ സുഹൃത്തിനെ കൊലപ്പെടുത്തി പണം മോഷ്ടിച്ച യുവാവ് പിടിയിൽ. ചിക്കമംഗളൂരു ജില്ലയിലെ ബിരൂർ സ്വദേശിയായ ഷാഫിയാണ് അറസ്റ്റിലായത്. വെൽഡറായ പുട്ടരാജ് ആണ് കൊല്ലപ്പെട്ടത്.
ഫെബ്രുവരി 19 ന് ഒരു ധനകാര്യ കമ്പനി നടത്തുന്ന സ്വർണ ലേലത്തിൽ പങ്കെടുക്കാമെന്ന് പറഞ്ഞാണ് ഷാഫി, പുട്ടരാജുവിനെ വിളിച്ചുവരുത്തിയത്. ലേലത്തിൽ പങ്കെടുക്കാൻ 2.5 ലക്ഷം രൂപയുമായാണ് പുട്ടരാജു വീട്ടിൽനിന്നിറങ്ങിയത്.
തുടർന്ന് രാത്രിയോടെ പ്രതി പുട്ടരാജുവിനെ ബൈക്കിൽ കയറ്റി ഹൊന്നവള്ളിക്ക് സമീപമുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. ഇവിടെവച്ച്, വടിവാൾ ഉപയോഗിച്ച് പുട്ടരാജുവിനെ കൊലപ്പെടുത്തുകയും പണവുമായി കടന്നുകളയുകയുമായിരുന്നു.
പിറ്റേന്ന് രാവിലെ, ഇതുവഴി പോയ പാൽ വിൽപ്പനക്കാരൻ മൃതദേഹം കാണുകയും വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടത് പുട്ടരാജുവാണെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. തുടരന്വേഷണത്തിൽ പുട്ടരാജു അവസാനമായി ബന്ധപ്പെട്ടത് ഷാഫിയെ ആണെന്ന് കണ്ടെത്തുകയും അന്വേഷണം ഇയാളിലേക്ക് എത്തുകയുമായിരുന്നു.
കൊലപാതകം നടത്തിയ ശേഷം, ഷാഫി തന്റെ മുൻഭാര്യയെ അരസിക്കെരെയിലെ ഒരു ലോഡ്ജിൽ വച്ച് കണ്ടുമുട്ടുകയും ഇവർക്ക് 60,000 രൂപ നൽകുകയും ചെയ്തു. പിന്നീട് ഇവർക്ക് ഒരു ടിവി വാങ്ങി നൽകിയെന്നും പോലീസ് കണ്ടെത്തി. പോലീസ് ഷാഫിയെ അറസ്റ്റ് ചെയ്തു.
ഷാഫിയും പുട്ടരാജുവും ഏഴ് വർഷമായി സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: കൊറിയന്‍ ലവ് എന്ന ഗെയിം കളിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സഹോദരിമാരായ മൂന്നു പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ഇടയാക്കിയ സംഭവത്തിന് പിന്നാലെ ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ ആത്മഹത്യയും ചര്‍ച്ചകളില്‍ നിറയുകയാണ്. ജനുവരി 27ന് ആണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ആദിത്യയെ ഉപയോഗശൂന്യമായ കരിങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്. എന്നാല്‍ കുട്ടിയുടെ ഫോണോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടോ പോലീസ് ഇതുവരെ പരിശോധിച്ചിട്ടില്ല.
ഒരാഴ്ച മുമ്പാണ് സുഹൃത്ത് മരണപ്പെട്ടതെന്ന് പറയുന്നു. തന്നെ ഏറെ സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും ഓര്‍ത്ത് വിഷമമുണ്ടെന്നും എന്നാല്‍ സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നുമാണ് പെണ്‍കുട്ടി കുറിപ്പില്‍ പറഞ്ഞത്. കൊറിയന്‍ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകത്തില്‍ ഉണ്ടായിരുന്നു. തിരുവാങ്കുളം കക്കാട് കിണറ്റിങ്കല്‍ പറമ്പില്‍ മഹേഷിന്റെയും രമ്യയുടെയും മകളാണ് ആദിത്യ.
National
മുംബൈ: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് വിവാഹത്തലേന്ന് സുഹൃത്തിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. ചന്ദ് (30) എന്ന യുവാവിനെയാണ് സുഹൃത്ത് ആതിഖ് തംബോളി കൊലപ്പെടുത്തിയത്.
ആതിഖ് കൊല്ലപ്പെട്ട ചന്ദിന്റെ പക്കിൽ നിന്നും ഒന്നര ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ നൽകിയില്ലെങ്കിൽ വിവാഹ വേദിയിൽ വന്ന് പണം ആവശ്യപ്പെടുമെന്നും ചന്ദ് ആതിഖിനെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇതേ തുടർന്ന് വിവാഹം തടസപ്പെടുമെന്ന് ഭയന്നാണ് ഇയാൾ ചന്ദിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ആതിഖിന്റെ വിവാഹ ദിവസം ഖോകർമോയിലെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ചന്ദിന്റെ മൃതദേഹം കണ്ടതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ച് പ്രതിക്കെതിരെ കേസെടുത്തത്. ആതിഖിനെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
Kerala
പാലക്കാട്: വടക്കഞ്ചേരിയില്‍ യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ചൂലിപ്പാടം പള്ളിക്കൽ വീട്ടിൽ ആഷിഫാണ് (21) അറസ്റ്റിലായത്. മുഹമ്മദ് റാഫിയാണ് മരിച്ചത്.
വെള്ളിയാഴ്ച ഇരുവരും ചേർന്ന് വൈദ്യുതക്കെണി ഉപയോഗിച്ച് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ മുഹമ്മദ് റാഫിക്ക് ഷോക്കേൽക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഷോക്കേറ്റതാണ് മരണ കാരണമെന്നും തെളിഞ്ഞു.
സമീപത്തുള്ള വൈദ്യുത പോസ്റ്റിൽ നിന്ന് അനധികൃതമായി വൈദ്യുതി എടുക്കുകയായിരുന്നെന്ന് പAലീസ് പറഞ്ഞു. ആഷിഫിന്റെ പേരിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്കും വൈദ്യുത മോഷണത്തിനുമാണ് കേസെടുത്തിട്ടുള്ളത്.
സംഭവ സ്ഥലത്ത് നിന്ന് വൈദ്യുതി എടുക്കാനുപയോഗിച്ച വയറും തോട്ടിയും പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ ഏഴാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു.മലയിൻ കാവ് സ്വദേശി ഷാജി ഷമീന ദമ്പതികളുടെ മകൻ നിയാസ് (13) ആണ് മരിച്ചത്.
ഉണ്ടൻകോട് എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് നിയാസ്. കൂട്ടുകാരനുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
Kerala
തൃശൂര്‍: ഹോണടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ പിതാവിനും മകനും സുഹൃത്തിനും കുത്തേറ്റു. തൃശൂർ പേരാമംഗലത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
മുണ്ടൂർ സ്വദേശി ബിനീഷ് (46) , മകൻ അഭിനവ് (19) , സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ ആക്രമിച്ച കേച്ചേരി സ്വദേശി കൃഷ്ണ കിഷോർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനാണ് അക്രമി. രണ്ടു ബൈക്കുകളിലായാണ് അച്ഛനും മകനും സുഹൃത്തും യാത്ര ചെയ്തിരുന്നത്. ബാഡ്മിന്റണ്‍ കളിച്ചു മടങ്ങുകയായിരുന്നു ഇവർ. ബൈക്കിലാണ് ആക്രമിയും എത്തിയത്.
അഭിനവ് ഹോണടിച്ചതിൽ അക്രമി പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി വാക്കുതർക്കമുണ്ടായി. തുടര്‍ന്നായിരുന്നു ആക്രമണം. തമിഴ് നാട്ടിലേയ്ക്കു കടന്ന അക്രമിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.