Kerala
കൊച്ചി: കരുമാല്ലൂരില്‍ നിന്നും കാണാതായ 12കാരിയെയും തട്ടിക്കൊണ്ടുപോയ യുവാവിനെയും ഇന്ന് വൈകുന്നേരത്തോടെ ആലുവയിലെത്തിക്കും. ശനിയാഴ്ച കാണാതായ പെണ്‍കുട്ടിയെ ചൊവ്വാഴ്ച പൂന റെയില്‍വേ സ്റ്റേഷനില്‍ നിസാമുദീന്‍ എക്സ്പ്രസില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്.
മുനമ്പം ഭാഗത്ത് ഐസ്ക്രീം വില്‍പ്പന നടത്തിയിരുന്ന കൊല്ലം ക്ലാപ്പന വരവിള ക്രിസ്ത്യന്‍ തറ വീട്ടില്‍ അഭിജിത്തിന് (25) ഒപ്പമാണ് പെണ്‍കുട്ടി പോയത്. ഇന്‍സ്റ്റഗ്രാം വഴിയാണു യുവാവും വിദ്യാര്‍ഥിനിയും പരിചയത്തിലാകുന്നത്. ഒരു വര്‍ഷത്തോളമായി ഇരുവരും സുഹൃത്തുക്കളായിട്ട്.
യുവാവ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തിരുന്നുവെങ്കിലും ഇടയ്ക്ക് ഓണ്‍ ചെയ്തിരുന്നു. യുവാവിന്റെ സുഹൃത്തുക്കള്‍ വഴി ഇന്‍സ്റ്റഗ്രാമിലൂടെ മെസേജ് അയച്ചാണ് ലൊക്കേഷന്‍ കണ്ടെത്തിയത്. ആലുവയില്‍ എത്തിക്കുന്ന പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കും.
ശനിയാഴ്ച കൂട്ടുകാരിയുടെ വീട്ടില്‍ പുസ്തകം വാങ്ങാനെന്നു പറഞ്ഞു പോയ വിദ്യാര്‍ഥിനി ഏറെ വൈകിയും വീട്ടില്‍ തിരികെയെത്താത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Kerala
കൊഴിഞ്ഞാമ്പാറ: കാളവണ്ടിയോട്ട മത്സരം നടത്തുന്നതിനിടെയുണ്ടായ തർക്കത്തിൽ യുവാവ് കുത്തേറ്റു മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്കേറ്റു.
വടകരപ്പതി ലാലക്കാട് സ്വദേശിയായ മുഹമ്മദ് ഷഫീഖ് (24) ആണു മരിച്ചത്. കൂടെയുണ്ടായിരുന്ന സിംസൺ മാർട്ടിൻ (18) ഗുരുതര പരിക്കുകളോടെ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വടകരപ്പതി ലാലക്കാട്ടിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് സംഭവം. കാളവണ്ടിയോട്ട മത്സരവുമായി ബന്ധപ്പെട്ട് രണ്ടു വിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി. തുടർന്ന് വീട്ടിൽനിന്നു കത്തിയുമായി എത്തിയ നെൽസൺ എന്നയാൾ ഇരുവരെയും കുത്തിപ്പരിക്കേൽപ്പിച്ചെന്നാണു പോലീസ് പറയുന്നത്.
ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ കോഴിപ്പാറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മുഹമ്മദ് ഷഫീഖ് ഇന്നലെ പുലർച്ചെ മരിച്ചു.
സിംസൺ മാർട്ടിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് കൊഴിഞ്ഞാമ്പാറ പോലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.
Kerala
കൊച്ചി: മദ്യപാനത്തിനിടെ സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തില്‍ സംഘര്‍ഷം. മദ്യം കഴിച്ചിരുന്ന ഗ്ലാസ് ഉടച്ച് ചില്ലുകൊണ്ട് കുത്തി ഒരാള്‍ക്ക് പരിക്ക്.
മില്ലു വഴി അഴീക്കടവില്‍ ശ്രീകാന്തിന് (47) ആണ് പരിക്കേറ്റത്. നെറ്റിയില്‍ പുരികത്തിന്റെ ഭാഗത്ത് കുത്തേറ്റ ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകിട്ട് വൈപ്പിന്‍ പണിക്കര്പടി ഭാഗത്തായിരുന്നു സംഭവം. ശ്രീകാന്തിന്റെ പരാതിയില്‍ പുതുവൈപ്പ് സ്വദേശി സോമന് (60) എന്നയാള്‍ക്കെതിരെ മുളവുകാട് പോലീസ് കേസ് എടുത്തു.
International
ബൊഗോട്ട: കൊളംബിയൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തീവ്രവലതുപക്ഷ നേതാവ് അബെലാർഡോ ഡി ലാ എസ്പ്രിയേലയ്ക്കു ജയം.
എതിർസ്ഥാനാർഥി ഇവാൻ സെപെഡയെ നേരിയ ഭൂരിപക്ഷത്തിനാണ് അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ അടുപ്പക്കാരനായ എസ്പ്രിയേല മറികടന്നത്.
ഇലക്ടറൽ അഥോറിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം 99.9 ശതമാനം ഫലം അറിവായപ്പോൾ എസ്പ്രിയേലയ്ക്ക് 49.7 ശതമാനം വോട്ട് ലഭിച്ചിട്ടുണ്ട്.
സ്ഥാനമൊഴിയുന്ന പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ ഇടത് നയങ്ങളുടെ പൊളിച്ചെഴുത്താവും നാൽപ്പത്തിയേഴുകാരനായ എസ്പ്രിയേലയുടെ ഭരണമെന്നാണു കരുതുന്നത്.
National
മുംബൈ: ടെലിവിഷൻ നടി സഞ്ചിത ഉഗാലെ(22)യുടെ അപ്രതീക്ഷിത വിയോഗത്തിന് പിന്നാലെ, മരണത്തിന് മാസങ്ങൾക്ക് മുൻപ് തന്നെ താരം ജീവനൊടുക്കുന്നതിനെക്കുറിച്ച് പലതവണ സംസാരിച്ചിരുന്നതായി സുഹൃത്ത് ഗീതാഞ്ജലി.
അന്വേഷണത്തെ സഹായിക്കുന്നതിനായി സഞ്ചിതയുമായുള്ള വ്യക്തിപരമായ സന്ദേശങ്ങൾ കൈമാറാൻ താൻ തയാറാണെന്നും ഗീതാഞ്ജലി അറിയിച്ചു. എന്നാൽ, ഈ സന്ദേശങ്ങൾ സോഷ്യൽ മീഡിയയിലെ വെറും ഉള്ളടക്കങ്ങളായി മാറിപ്പോകരുതെന്നും അവർ ആവശ്യപ്പെട്ടു.
നടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ ഈ വെളിപ്പെടുത്തലുകൾ നിർണായകമാകുമെന്നാണ് കരുതുന്നത്.
"ഒരാൾ താൻ ആത്മഹത്യ ചെയ്യുമെന്ന് പലതവണ പറയുന്നുണ്ടെങ്കിൽ, ആ മരണം ഒരിക്കലും അപ്രതീക്ഷിതമല്ല. മരിക്കണമെന്നും ജീവിക്കാൻ താല്പര്യമില്ലെന്നും കഴിഞ്ഞ ആറ് മാസമായി അവൾ നിരന്തരം പറയുമായിരുന്നു.' ഗീതാഞ്ജലി ടെല്ലി ടോക്ക് ഇന്ത്യയോട് വെളിപ്പെടുത്തി.
"വർഷത്തിന്റെ തുടക്കം മുതൽ തന്നെ സഞ്ചിത കടുത്ത വിഷാദരോഗവുമായി പോരാടുകയായിരുന്നു. ജനുവരി മുതലാണ് ഇത് തുടങ്ങിയത്. അവൾ കടുത്ത വിഷാദത്തിലായിരുന്നു. ചില സമയങ്ങളിൽ സഞ്ചിത ദിവസങ്ങളോളം ഉറങ്ങാതെ ഇരിക്കുമായിരുന്നു. തുടർച്ചയായി അഞ്ച് ദിവസത്തോളം ഉറങ്ങാതെ അവൾ കഴിഞ്ഞിട്ടുണ്ട്.' ഗീതാഞ്ജലി കൂട്ടിച്ചേർത്തു.
യഥാർഥത്തിൽ എന്താണ് ഇതിന് കാരണമായതെന്ന് വ്യക്തമല്ല, സഞ്ചിത ഏതെങ്കിലും തരത്തിലുള്ള ആഘാതത്തിലൂടെയോ മാനസിക വിഷമതകളിലൂടെയോ കടന്നുപോകുന്നതായി തനിക്ക് തോന്നിയിരുന്നു. "കുമകും ഭാഗ്യ' പരമ്പരയിൽ പ്രധാന വേഷം ലഭിച്ചിരുന്നിട്ടും, ജോലിയിലുള്ള താല്പര്യം സഞ്ചിതയ്ക്ക് നഷ്ടപ്പെടുന്നതിന്റെ ലക്ഷണങ്ങളും പ്രകടമായിരുന്നു.
ഗുജറാത്തിലെ ചിത്രീകരണത്തിന് ശേഷം മടങ്ങിയെത്തിയ സഞ്ചിതയ്ക്ക് തന്റെ ജോലിയിൽ വൈകാരികമായ ഒരു അടുപ്പവും തോന്നുന്നില്ലെന്ന് പറഞ്ഞിരുന്നു. ലഭിച്ച വലിയ അവസരത്തെക്കുറിച്ച് ഓർമിപ്പിച്ച് സഞ്ചിതയെ പ്രോത്സാഹിപ്പിക്കാൻ താൻ ശ്രമിച്ചപ്പോൾ, "ഇല്ല, എനിക്ക് ഒന്നിനെക്കുറിച്ചും നല്ലൊരു തോന്നലില്ല. ഇതൊക്കെ എന്ത് ജീവിതമാണ്? എനിക്കിത് വലിയൊരു പീഡനമായി തോന്നുന്നു'. എന്ന് സഞ്ചിത പറഞ്ഞതായി ഗീതാജ്ഞലി ഓർത്തെടുത്തു.
നിർമാണ കമ്പനിയുമായി സഞ്ചിതയ്ക്ക് എന്തെങ്കിലും തരത്തിലുള്ള തർക്കങ്ങൾ ഉണ്ടായിരുന്നെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ ഗീതാഞ്ജലി തള്ളിപ്പറഞ്ഞു. സഞ്ചിതയുടെ മാനസികാവസ്ഥ മനസ്സിലാക്കാനും അവളെ സഹായിക്കാനുമായി നിർമാണ കമ്പനിയിലുള്ളവർ നിരവധി ഡോക്ടർമാരുടെ അടുത്ത് കൊണ്ടുപോയിരുന്നതായും ഗീതാഞ്ജലി വ്യക്തമാക്കി.
സഞ്ചിതയ്ക്ക് വിഷാദരോഗം ഉണ്ടായിരുന്നു എന്ന നടിയുടെ പിതാവിന്റെ പ്രസ്താവനയെ ശരിവയ്ക്കുന്നതാണ് സുഹൃത്ത് ഗീതാഞ്ജലിയുടെ ഈ വെളിപ്പെടുത്തലുകൾ.
National
ലക്നോ: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ 17 വയസുകാരനായ സൂര്യ പ്രതാപ് ചൗഹാൻ കുത്തേറ്റു മരിച്ച സംഭവത്തിലെ പ്രതിയെ പോലീസ് വെടിവച്ചു കൊന്നു. അസദ് എന്നയാളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച അർധരാത്രിയോടെയാണ് യുപിയിലെ ഖോദ പ്രദേശത്ത് ഏറ്റുമുട്ടൽ ഉണ്ടായത്.
ബക്രീദ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്നാണ് സൂര്യ പ്രതാപ് ചൗഹാൻ കൊല്ലപ്പെട്ടത്.
11-ാം ക്ലാസ് വിദ്യാർഥിയായ സൂര്യ പ്രതാപിന്റെ കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് കനത്ത വർഗീയ സംഘർഷാവസ്ഥയും വലിയ ജനരോഷവും നിലനിന്നിരുന്നു. കുറ്റവാളികളെ ഉടനടി പിടികൂടണമെന്നും എൻകൗണ്ടർ ചെയ്യണമെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകളും നാട്ടുകാരും പ്രതിഷേധ പ്രകടനങ്ങൾ നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഒളിവിൽ പോയ മുഖ്യപ്രതി അസദിനായി പോലീസ് തിരച്ചിൽ ശക്തമാക്കിയത്.
അസദ് തന്റെ കൂട്ടാളികളെ കണ്ട് പണം വാങ്ങി രക്ഷപ്പെടാൻ ശ്രമിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് ഖോദ പ്രദേശത്ത് പരിശോധന കർശനമാക്കി.
ഒരു ബൈക്കിൽ സുഹൃത്തിനൊപ്പം എത്തിയ അസദിനെ തടയാൻ ശ്രമിച്ചപ്പോൾ, ഇയാൾ പോലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ പ്രത്യാക്രമണത്തിലാണ് അസദിന് വെടിയേറ്റത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇയാൾ മരണപ്പെടുകയായിരുന്നു. ഏറ്റുമുട്ടലിൽ ഒരു പോലീസ് കോൺസ്റ്റബിളിനും പരിക്കേറ്റിട്ടുണ്ട്.
Kerala
കൊച്ചി: എറണാകുളം പച്ചാളത്ത് മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ആല്‍ജൂഡ് എന്ന യുവാവിനെയാണ് ഫ്രൈയിംഗ് പാന്‍ കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പ്രതി പച്ചാളം സ്വദേശിയായ സിനോഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സിനോഷിന്റെ വീടിന്റെ ടെറസിലാണ് മൃതദേഹം കണ്ടെത്തിയത്.
കഞ്ചാവ്, ലഹരി കേസുകളില്‍ പ്രതിയാണ് മരിച്ച ആല്‍ജൂഡ്. പച്ചാളത്തെ സിനോഷിന്റെ ശാരദ നിവാസ് എന്ന വീട്ടില്‍ ആല്‍ജൂഡ് നിത്യേനെ മദ്യപിക്കാനായി എത്താറുണ്ട്. ഞായറാഴ്ച പതിവുപോലെ മദ്യപിക്കാനെത്തിയ ഇവര്‍ തമ്മിലുണ്ടായ അസ്വാരസ്യങ്ങളും വാക്കുതര്‍ക്കവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.
വീടിന്റെ താഴത്തെ നിലയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന അന്യസംസ്ഥാന തൊഴിലാളികളാണ് വിവരം സമീപവാസികളെയും പോലീസിനെയും അറിയിച്ചത്. ആല്ജൂഡുമായി തര്‍ക്കമുണ്ടായെന്നും തലയ്ക്ക് അടിച്ചെന്നും സിനോഷ് പോലീസിനോട് സമ്മതിച്ചു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന മൂന്നാമനായുള്ള അന്വേഷണത്തിലാണ് പോലീസ്.
Sports
കൊയിലാണ്ടി: ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ കോഴിക്കോട്ടെത്തി കേരള താരം സഞ്ജു സാംസണ്.
സുഹൃത്തും കേരള ക്രിക്കറ്റ് ടീം താരവുമായ രോഹൻ കുന്നുമ്മലിന്റെ കൊല്ലംചിറയ്ക്ക് സമീപമുള്ള വീട്ടിലാണ് സഞ്ജു സാംസണ് എത്തിയത്. കഴിഞ്ഞ ദിവസം നാട്ടിലെത്തിയ സഞ്ജു തിരക്കുകളിൽനിന്നു മാറിനിൽക്കാനായാണ് കോഴിക്കോട്ടെത്തിയതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
എലത്തൂരിലെ റിസോർട്ടിൽ നിന്നുമാണ് സഞ്ജു രോഹന്റെ വീട്ടിലെത്തിയത്. സഞ്ജുവിനെ രോഹന്റെ പിതാവ് സുശീൽ കുന്നുമ്മൽ, മുത്തച്ഛന് ഗോവിന്ദൻ എന്നിവര്‍ ചേർന്ന് സ്വീകരിച്ചു.
കേരള ക്രിക്കറ്റ് താരം സൽമാനും റാഷിദ് ഫറൂഖും കൂടെയുണ്ടായിരുന്നു. സഞ്ജുവും രോഹനും ഒരുമിച്ച് കേരളത്തിനു വേണ്ടിയും ഇന്ത്യൻ അണ്ടർ 19 ടീമിലും കളിച്ചിട്ടുണ്ട്.
National
ബംഗുളൂരു: കർണാടകയിൽ മുൻ ഭാര്യയ്ക്ക് സമ്മാനങ്ങൾ വാങ്ങാൻ സുഹൃത്തിനെ കൊലപ്പെടുത്തി പണം മോഷ്ടിച്ച യുവാവ് പിടിയിൽ. ചിക്കമംഗളൂരു ജില്ലയിലെ ബിരൂർ സ്വദേശിയായ ഷാഫിയാണ് അറസ്റ്റിലായത്. വെൽഡറായ പുട്ടരാജ് ആണ് കൊല്ലപ്പെട്ടത്.
ഫെബ്രുവരി 19 ന് ഒരു ധനകാര്യ കമ്പനി നടത്തുന്ന സ്വർണ ലേലത്തിൽ പങ്കെടുക്കാമെന്ന് പറഞ്ഞാണ് ഷാഫി, പുട്ടരാജുവിനെ വിളിച്ചുവരുത്തിയത്. ലേലത്തിൽ പങ്കെടുക്കാൻ 2.5 ലക്ഷം രൂപയുമായാണ് പുട്ടരാജു വീട്ടിൽനിന്നിറങ്ങിയത്.
തുടർന്ന് രാത്രിയോടെ പ്രതി പുട്ടരാജുവിനെ ബൈക്കിൽ കയറ്റി ഹൊന്നവള്ളിക്ക് സമീപമുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. ഇവിടെവച്ച്, വടിവാൾ ഉപയോഗിച്ച് പുട്ടരാജുവിനെ കൊലപ്പെടുത്തുകയും പണവുമായി കടന്നുകളയുകയുമായിരുന്നു.
പിറ്റേന്ന് രാവിലെ, ഇതുവഴി പോയ പാൽ വിൽപ്പനക്കാരൻ മൃതദേഹം കാണുകയും വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടത് പുട്ടരാജുവാണെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. തുടരന്വേഷണത്തിൽ പുട്ടരാജു അവസാനമായി ബന്ധപ്പെട്ടത് ഷാഫിയെ ആണെന്ന് കണ്ടെത്തുകയും അന്വേഷണം ഇയാളിലേക്ക് എത്തുകയുമായിരുന്നു.
കൊലപാതകം നടത്തിയ ശേഷം, ഷാഫി തന്റെ മുൻഭാര്യയെ അരസിക്കെരെയിലെ ഒരു ലോഡ്ജിൽ വച്ച് കണ്ടുമുട്ടുകയും ഇവർക്ക് 60,000 രൂപ നൽകുകയും ചെയ്തു. പിന്നീട് ഇവർക്ക് ഒരു ടിവി വാങ്ങി നൽകിയെന്നും പോലീസ് കണ്ടെത്തി. പോലീസ് ഷാഫിയെ അറസ്റ്റ് ചെയ്തു.
ഷാഫിയും പുട്ടരാജുവും ഏഴ് വർഷമായി സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Kerala
കൊച്ചി: കൊറിയന്‍ ലവ് എന്ന ഗെയിം കളിക്കുന്നത് വിലക്കിയതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ സഹോദരിമാരായ മൂന്നു പെണ്‍കുട്ടികള്‍ ജീവനൊടുക്കാന്‍ ഇടയാക്കിയ സംഭവത്തിന് പിന്നാലെ ചോറ്റാനിക്കരയിലെ പതിനാറുകാരിയുടെ ആത്മഹത്യയും ചര്‍ച്ചകളില്‍ നിറയുകയാണ്. ജനുവരി 27ന് ആണ് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ ആദിത്യയെ ഉപയോഗശൂന്യമായ കരിങ്കല്‍ ക്വാറിയിലെ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെട്ട കൊറിയന്‍ സുഹൃത്തിന്റെ മരണത്തില്‍ മനംനൊന്താണ് താന്‍ ജീവനൊടുക്കുന്നതെന്നായിരുന്നു പെണ്‍കുട്ടിയുടെ ആത്മഹത്യാ കുറിപ്പ്. എന്നാല്‍ കുട്ടിയുടെ ഫോണോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടോ പോലീസ് ഇതുവരെ പരിശോധിച്ചിട്ടില്ല.
ഒരാഴ്ച മുമ്പാണ് സുഹൃത്ത് മരണപ്പെട്ടതെന്ന് പറയുന്നു. തന്നെ ഏറെ സ്നേഹിക്കുന്ന അച്ഛനെയും അമ്മയെയും ഓര്‍ത്ത് വിഷമമുണ്ടെന്നും എന്നാല്‍ സുഹൃത്തിന്റെ മരണം താങ്ങാനാവുന്നില്ലെന്നുമാണ് പെണ്‍കുട്ടി കുറിപ്പില്‍ പറഞ്ഞത്. കൊറിയന്‍ ഭാഷയിലുള്ള കുറിപ്പുകളും പുസ്തകത്തില്‍ ഉണ്ടായിരുന്നു. തിരുവാങ്കുളം കക്കാട് കിണറ്റിങ്കല്‍ പറമ്പില്‍ മഹേഷിന്റെയും രമ്യയുടെയും മകളാണ് ആദിത്യ.
National
മുംബൈ: കടം വാങ്ങിയ പണം തിരികെ ചോദിച്ചതിന് വിവാഹത്തലേന്ന് സുഹൃത്തിനെ യുവാവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലാണ് സംഭവം. ചന്ദ് (30) എന്ന യുവാവിനെയാണ് സുഹൃത്ത് ആതിഖ് തംബോളി കൊലപ്പെടുത്തിയത്.
ആതിഖ് കൊല്ലപ്പെട്ട ചന്ദിന്റെ പക്കിൽ നിന്നും ഒന്നര ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ നൽകിയില്ലെങ്കിൽ വിവാഹ വേദിയിൽ വന്ന് പണം ആവശ്യപ്പെടുമെന്നും ചന്ദ് ആതിഖിനെ ഭീഷണിപ്പെടുത്തിയിരുന്നു.
ഇതേ തുടർന്ന് വിവാഹം തടസപ്പെടുമെന്ന് ഭയന്നാണ് ഇയാൾ ചന്ദിനെ കല്ല് കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ആതിഖിന്റെ വിവാഹ ദിവസം ഖോകർമോയിലെ ആളൊഴിഞ്ഞ പ്രദേശത്ത് വച്ച് ചന്ദിന്റെ മൃതദേഹം കണ്ടതോടെയാണ് പോലീസ് അന്വേഷണം ആരംഭിച്ച് പ്രതിക്കെതിരെ കേസെടുത്തത്. ആതിഖിനെതിരെ കൊലപാതകക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു.
Kerala
പാലക്കാട്: വടക്കഞ്ചേരിയില്‍ യുവാവ് മരിച്ച സംഭവത്തിൽ സുഹൃത്ത് അറസ്റ്റിൽ. ചൂലിപ്പാടം പള്ളിക്കൽ വീട്ടിൽ ആഷിഫാണ് (21) അറസ്റ്റിലായത്. മുഹമ്മദ് റാഫിയാണ് മരിച്ചത്.
വെള്ളിയാഴ്ച ഇരുവരും ചേർന്ന് വൈദ്യുതക്കെണി ഉപയോഗിച്ച് തോട്ടിൽ മീൻ പിടിക്കുന്നതിനിടെ മുഹമ്മദ് റാഫിക്ക് ഷോക്കേൽക്കുകയായിരുന്നു. പോസ്റ്റ്മോർട്ടത്തിൽ ഷോക്കേറ്റതാണ് മരണ കാരണമെന്നും തെളിഞ്ഞു.
സമീപത്തുള്ള വൈദ്യുത പോസ്റ്റിൽ നിന്ന് അനധികൃതമായി വൈദ്യുതി എടുക്കുകയായിരുന്നെന്ന് പAലീസ് പറഞ്ഞു. ആഷിഫിന്റെ പേരിൽ മനപൂർവമല്ലാത്ത നരഹത്യയ്ക്കും വൈദ്യുത മോഷണത്തിനുമാണ് കേസെടുത്തിട്ടുള്ളത്.
സംഭവ സ്ഥലത്ത് നിന്ന് വൈദ്യുതി എടുക്കാനുപയോഗിച്ച വയറും തോട്ടിയും പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
തിരുവനന്തപുരം: നെയ്യാറ്റിൻകര ചെറിയ കൊല്ലയിൽ ഏഴാം ക്ലാസുകാരൻ കുളത്തിൽ മുങ്ങി മരിച്ചു.മലയിൻ കാവ് സ്വദേശി ഷാജി ഷമീന ദമ്പതികളുടെ മകൻ നിയാസ് (13) ആണ് മരിച്ചത്.
ഉണ്ടൻകോട് എച്ച്എസ്എസിലെ ഏഴാം ക്ലാസ് വിദ്യാർഥിയാണ് നിയാസ്. കൂട്ടുകാരനുമൊത്ത് കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്.
Kerala
തൃശൂര്‍: ഹോണടിച്ചതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തിൽ പിതാവിനും മകനും സുഹൃത്തിനും കുത്തേറ്റു. തൃശൂർ പേരാമംഗലത്ത് ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
മുണ്ടൂർ സ്വദേശി ബിനീഷ് (46) , മകൻ അഭിനവ് (19) , സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്കാണ് കുത്തേറ്റത്. ഇവരെ ആക്രമിച്ച കേച്ചേരി സ്വദേശി കൃഷ്ണ കിഷോർ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു.
മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനാണ് അക്രമി. രണ്ടു ബൈക്കുകളിലായാണ് അച്ഛനും മകനും സുഹൃത്തും യാത്ര ചെയ്തിരുന്നത്. ബാഡ്മിന്റണ്‍ കളിച്ചു മടങ്ങുകയായിരുന്നു ഇവർ. ബൈക്കിലാണ് ആക്രമിയും എത്തിയത്.
അഭിനവ് ഹോണടിച്ചതിൽ അക്രമി പ്രകോപിതനാവുകയായിരുന്നു. തുടര്‍ന്ന് ബൈക്ക് തടഞ്ഞുനിര്‍ത്തി വാക്കുതർക്കമുണ്ടായി. തുടര്‍ന്നായിരുന്നു ആക്രമണം. തമിഴ് നാട്ടിലേയ്ക്കു കടന്ന അക്രമിക്കായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.