ബംഗുളൂരു: കർണാടകയിൽ മുൻ ഭാര്യയ്ക്ക് സമ്മാനങ്ങൾ വാങ്ങാൻ സുഹൃത്തിനെ കൊലപ്പെടുത്തി പണം മോഷ്ടിച്ച യുവാവ് പിടിയിൽ. ചിക്കമംഗളൂരു ജില്ലയിലെ ബിരൂർ സ്വദേശിയായ ഷാഫിയാണ് അറസ്റ്റിലായത്. വെൽഡറായ പുട്ടരാജ് ആണ് കൊല്ലപ്പെട്ടത്.
ഫെബ്രുവരി 19 ന് ഒരു ധനകാര്യ കമ്പനി നടത്തുന്ന സ്വർണ ലേലത്തിൽ പങ്കെടുക്കാമെന്ന് പറഞ്ഞാണ് ഷാഫി, പുട്ടരാജുവിനെ വിളിച്ചുവരുത്തിയത്. ലേലത്തിൽ പങ്കെടുക്കാൻ 2.5 ലക്ഷം രൂപയുമായാണ് പുട്ടരാജു വീട്ടിൽനിന്നിറങ്ങിയത്.
തുടർന്ന് രാത്രിയോടെ പ്രതി പുട്ടരാജുവിനെ ബൈക്കിൽ കയറ്റി ഹൊന്നവള്ളിക്ക് സമീപമുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. ഇവിടെവച്ച്, വടിവാൾ ഉപയോഗിച്ച് പുട്ടരാജുവിനെ കൊലപ്പെടുത്തുകയും പണവുമായി കടന്നുകളയുകയുമായിരുന്നു.
പിറ്റേന്ന് രാവിലെ, ഇതുവഴി പോയ പാൽ വിൽപ്പനക്കാരൻ മൃതദേഹം കാണുകയും വിവരം പോലീസിൽ അറിയിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടത് പുട്ടരാജുവാണെന്ന് അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. തുടരന്വേഷണത്തിൽ പുട്ടരാജു അവസാനമായി ബന്ധപ്പെട്ടത് ഷാഫിയെ ആണെന്ന് കണ്ടെത്തുകയും അന്വേഷണം ഇയാളിലേക്ക് എത്തുകയുമായിരുന്നു.
കൊലപാതകം നടത്തിയ ശേഷം, ഷാഫി തന്റെ മുൻഭാര്യയെ അരസിക്കെരെയിലെ ഒരു ലോഡ്ജിൽ വച്ച് കണ്ടുമുട്ടുകയും ഇവർക്ക് 60,000 രൂപ നൽകുകയും ചെയ്തു. പിന്നീട് ഇവർക്ക് ഒരു ടിവി വാങ്ങി നൽകിയെന്നും പോലീസ് കണ്ടെത്തി. പോലീസ് ഷാഫിയെ അറസ്റ്റ് ചെയ്തു.
ഷാഫിയും പുട്ടരാജുവും ഏഴ് വർഷമായി സുഹൃത്തുക്കളായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
Tags : Karnataka murder friend Cash Gifts Ex-Wife police arrest