Tech
ബംഗളൂരു : പുതിയ ആർട്ടിഫിഷൽ ഇന്റലിജൻസ് മോഡൽ വികസിപ്പിച്ച് ഗൂഗിൾ. ജെമ്മ 4 എന്ന ആർട്ടിഫിഷൽ ഇന്റലിജൻസ് മോഡലാണ് ഗൂഗിൾ വികസിപ്പിച്ചിരിക്കുന്നത്. ഏപ്രിൽ രണ്ടിന് അവതരിപ്പിക്കപ്പെട്ട ഈ മോഡൽ, ആർട്ടിഫിഷൽ ഇന്റലിജൻസ് സാങ്കേതികവിദ്യയെ സാധാരണക്കാരുടെ സ്മാർട്ട്ഫോണുകളിലേക്ക് നേരിട്ട് എത്തിക്കുന്നു.ചെറിയ പതിപ്പുകളിൽ ആഡിയോ സപ്പോർട്ടും ഈ പുതിയ മോഡലിൽ വികസിപ്പിച്ചിട്ടുണ്ട്.
മൾട്ടിമോഡൽ ശേഷിയും ഏത് സാഹചര്യത്തിലും ഉപയോഗിക്കാനുള്ള സൗകര്യവുമാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. ടെക്സ്റ്റ്, ഇമേജ് എന്നിവ ഒരേസമയം പ്രോസസ്സ് ചെയ്യാനും ടെക്സ്റ്റ് ഔട്ട്പുട്ടുകൾ നൽകാനും ഈ മോഡലിന് സാധിക്കും.വലിയ കമ്പനികളുടെ ക്ലൗഡ് സെർവറുകളെ ആശ്രയിക്കാതെ തന്നെ അത്യാധുനിക എഐ സേവനങ്ങൾ ഇനി വിരൽത്തുമ്പിൽ ലഭ്യമാകും.
അപ്പാച്ചെ 2.0 ലൈസൻസിന് കീഴിൽ പുറത്തിറക്കിയിക്കുന്ന ജെമ്മ 4 ഒരു ഓപ്പൺ സോഴ്സ് മോഡലാണ്. ഡെവലപ്പർമാർക്കും ഉപയോക്താക്കൾക്കും മോഡലിന് മേൽ പൂർണ്ണ നിയന്ത്രണവും ഡിജിറ്റൽ പരമാധികാരവും ഉണ്ട്. നിങ്ങളുടെ ഡാറ്റ ക്ലൗഡിലേക്ക് അയക്കാതെ തന്നെ ഫോണിലെ പ്രോസസ്സർ ഉപയോഗിച്ച് പ്രവർത്തിപ്പിക്കാം എന്നതിനാൽ വിവരങ്ങളുടെ സ്വകാര്യത പൂർണ്ണമായും സംരക്ഷിക്കപ്പെടും.
മുൻ മോഡലുകളെ അപേക്ഷിച്ച് 60 ശതമാനം കുറവ് ബാറ്ററി മാത്രമേ ജെമ്മ 4 ഉപയോഗിക്കൂ.പ്രവർത്തന വേഗതയിൽ നാല് മടങ്ങ് വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മലയാളം ഉൾപ്പെടെ 140ലധികം ഭാഷകൾ ജെമ്മ 4 പിന്തുണയ്ക്കുന്നു.ടെക്സ്റ്റ് കൂടാതെ ചിത്രങ്ങൾ, വീഡിയോകൾ, ഓഡിയോ എന്നിവയും വിശകലനം ചെയ്യാൻ ഈ മോഡലിന് സാധിക്കും. ആൻഡ്രോയിഡ് ഫോണുകളിലും ലാപ്ടോപ്പ് ജിപിയുകളിലും ജെമ്മ 4 സുഗമമായി പ്രവർത്തിക്കുമെന്ന് ഗൂഗിൾ അറിയിച്ചു.സ്വന്തം സെർവറുകളിലോ ക്ലൗഡിലോ സുരക്ഷിതമായി എഐ ആപ്ലിക്കേഷനുകൾ നിർമിക്കാൻ ഇത് ഡെവലപ്പർമാരെ സഹായിക്കും.
ഡെൻസ് , മിക്സ്ചർ ഓഫ് എക്സ്പെർട്ട്സ് എന്നീ ആർക്കിടെക്ചറുകൾ സംയോജിപ്പിച്ചാണ് ഇത് നിർമിച്ചിരിക്കുന്നത്. കൂടാതെ, ലോക്കൽ ഗ്ലോബൽ പ്രോസസ്സിംഗ് കൂട്ടിയിണക്കുന്ന ഹൈബ്രിഡ് അറ്റൻഷൻ മെക്കാനിസം ഇതിന് മികച്ച വേഗതയും പ്രകടനവും നൽകുന്നു.ചിത്രങ്ങൾ വിശകലനം ചെയ്യുക, ഡോക്യുമെന്റുകൾ വായിക്കുക, ഗ്രാഫുകൾ മനസ്സിലാക്കുക തുടങ്ങിയ സങ്കീർണ്ണമായ ജോലികൾക്കും സ്പീച്ച് റെക്കഗ്നിഷൻ പോലുള്ള ഓഡിയോ സംബന്ധമായ കാര്യങ്ങൾക്കും ജെമ്മ 4 ഉപയോഗപ്രദമാണ്.
International
ടെഹ്റാൻ: പ്രമുഖ അമേരിക്കൻ കമ്പനികൾക്ക് മുന്നറിയിപ്പുമായി ഇറാൻ റെവല്യൂഷണറി ഗാർഡ്സ്. തങ്ങളുടെ ഉന്നത നേതാക്കളെ വധിച്ചതിനുള്ള തിരിച്ചടിയായാണ് അമേരിക്കൻ കമ്പനികൾ ആക്രമിക്കുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
ഏപ്രിൽ ഒന്ന് മുതൽ 18 മുൻനിര അമേരിക്കൻ കമ്പനികൾക്കെതിരെ ആക്രമണം ആരംഭിക്കുമെന്നാണ് മുന്നറിയിപ്പുള്ളത്. ആപ്പിൾ, മെറ്റാ, ഗൂഗിൾ, മൈക്രോസോഫ്റ്റ്, ഇന്റൽ, ഐബിഎം, ഡെൽ, ടെസ്ല, എൻവിഡിയ, ബോയിംഗ്, എച്ച്പി, സിസ്കോ, ഒറാക്കിൾ, പാലാന്റിർ, ജെ.പി മോർഗൻ, ജിഇ, സ്പയർ സൊല്യൂഷൻസ്, ജി42 എന്നീ കമ്പനികൾക്ക് നേരെ ആക്രമണമുണ്ടാകുമെന്നാണ് അറിയിപ്പ്.
അമേരിക്കൻ കമ്പനികൾ കൊലപാതകങ്ങളിൽ പങ്കാളികളാണെന്ന് ഇറാൻ ആരോപിക്കുന്നു. ജീവൻ രക്ഷിക്കാനായി ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ ഉടനടി ജോലിസ്ഥലം വിട്ടുപോകണമെന്ന് ഇറാൻ നിർദേശിച്ചു.
ഇതുകൂടാതെ അമേരിക്കൻ കമ്പനികൾക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവരും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദേശമുണ്ട്. ഇറാൻ സമയം ഏപ്രിൽ ഒന്ന് ബുധനാഴ്ച രാത്രി 8 മുതൽ ആക്രമണങ്ങൾ പ്രതീക്ഷിക്കാമെന്ന് റെവല്യൂഷണറി ഗാർഡ്സ് പ്രസ്താവനയിൽ അറിയിച്ചു.
Business
മുംബൈ: ഗൂഗിൾ പ്ലേ സ്റ്റോറിലെ നിക്ഷേപ ആപ്പുകൾക്ക് പുതിയ ബാഡ്ജ് വരുന്നു. ഇന്ത്യയിലെ അംഗീകൃത നിക്ഷേപ ആപ്പുകൾക്ക് ’വെരിഫൈഡ് ലേബൽ’ നൽകാനാണ് ഗൂഗിളിന്റെ തീരുമാനം.
വ്യാജ ആപ്പുകളെ തിരിച്ചറിയുക, ഓണ്‍ലൈൻ സാന്പത്തിക തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് ഗൂഗിൾ ഈ സവിശേഷത അവതരിപ്പിച്ചിരിക്കുന്നത്. നിക്ഷേപകർക്ക് യഥാർഥ വ്യാപാര പ്ലാറ്റ്ഫോമുകൾ തിരിച്ചറിയുന്നതിനും തട്ടിപ്പുകളിൽനിന്ന് രക്ഷപ്പെടുന്നതിനും ഈ നീക്കം സഹായകരമാകും.
ഇന്ത്യയിലെ ഓഹരി വിപണി നിയന്ത്രണ ഏജൻസിയായ സെബിയുടെ നിർദേശപ്രകാരമാണ് ഗൂഗിൾ ഈ സുരക്ഷാ സംവിധാനം ഒരുക്കുന്നത്.
സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ബ്രോക്കർമാരുടെ സ്റ്റോക്ക് ട്രേഡിംഗ് ആപ്പുകൾക്കായി വെരിഫൈഡ് ലേബൽ എന്ന പേരിൽ പുതിയ നിക്ഷേപ സംരക്ഷണ സംവിധാനം സെബി ചെയർമാൻ തുഹിൻ കാന്ത പാണ്ഡെ അവതരിപ്പിച്ചു. വ്യാജ ട്രേഡിംഗ് ആപ്പുകളുടെ അതിപ്രസരം ചെറുകിട നിക്ഷേപകർക്ക് വലിയൊരു ഭീഷണിയായി മാറിയിരിക്കുകയാണ്.
യഥാർഥ ആപ്പുകളെ അനുകരിച്ചുകൊണ്ട് തട്ടിപ്പുകാർ നടത്തുന്ന ഇത്തരം കെണികളിൽ പെടുന്ന നിക്ഷേപകർ, തങ്ങളുടെ നിക്ഷേപം അംഗീകൃത സെക്യൂരിറ്റീസ് മാർക്കറ്റിലേക്കാണ് എത്തുന്നതെന്ന് തെറ്റിദ്ധരിച്ച് വഞ്ചിതരാകുന്നു. ഇതിനു പരിഹാരമായാണ് സെബിയും ഗൂഗിളും സംയുക്തമായി ഗൂഗിൾ പ്ലേ സ്റ്റോറിൽ ഇതാദ്യമായി വെരിഫൈഡ് ബാഡ്ജ് അവതരിപ്പിക്കുന്നത്.
രാജ്യത്തെ സെക്യൂരിറ്റീസ് മാർക്കറ്റിൽ ഇപ്പോൾ 14 കോടിയിലധികം നിക്ഷേപകരുണ്ടെന്നും വിപണി മൂലധനം 423 ട്രില്യണ്‍ രൂപ എത്തിയെന്നും പാണ്ഡെ പറഞ്ഞു. നിലവിൽ ഇന്ത്യയിലെ ഏകദേശം 600 സാന്പത്തിക സേവന ആപ്പുകൾക്ക് ഈ വെരിഫൈഡ് ലേബൽ ലഭിച്ചിട്ടുണ്ട്.
സോഷ്യൽ മീഡിയയിലൂടെയും ആപ്പുകൾ വഴിയും അംഗീകാരമില്ലാത്ത സാന്പത്തിക ഉപദേശകർ വഴിയും പ്രചരിക്കപ്പെടുന്ന വ്യാജ നിക്ഷേപ ആപ്പുകളുടെയും ഓണ്‍ലൈൻ തട്ടിപ്പുകളുടെയും വർധനയെത്തുടർന്നാണ് ഈ നീക്കം. ഉറപ്പായ ഉയർന്ന ലാഭം വാഗ്ദാനം ചെയ്ത് നിക്ഷേപകരെ ആകർഷിക്കുകയും യഥാർഥ ആപ്പുകളുടെ സാമ്യമുള്ള വ്യാജ ആപ്പുകൾ ഡൗണ്‍ലോഡ് ചെയ്യിപ്പിക്കുകയുമാണ് തട്ടിപ്പുകാർ സാധാരണയായി ചെയ്യുന്നത്. ഇത് സാന്പത്തിക നഷ്ടത്തിനും വിപണിയിലുള്ള വിശ്വാസം നഷ്ടമാകുന്നതിനും കാരണമാകുന്നു.
തട്ടിപ്പുകൾ തടയുന്നതിനായി സെബിയിൽ രജിസ്റ്റർ ചെയ്തിട്ടില്ലാത്ത സാന്പത്തിക ഉപദേശകരുമായി ബന്ധം പുലർത്തുന്നതിന് രജിസ്റ്റർ ചെയ്തിട്ടുള്ള ബ്രോക്കർമാർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ അനുമതിയില്ലാതെ നിക്ഷേപക ഉപദേശം നല്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർമാർക്കെതിരേ വിപണിയിൽനിന്ന് വിലക്കേർപ്പെടുത്തുന്നതും ഫണ്ട് കണ്ടുകെട്ടുന്നതും ഉൾപ്പെടെയുള്ള നടപടികൾ സെബി സ്വീകരിച്ചിട്ടുണ്ട്.
പരസ്യങ്ങൾക്കായി കൂടുതൽ കർശനമായ നിബന്ധനകൾ കൊണ്ടുവരാനും സെബി പദ്ധതിയിടുന്നതായി ചെയർമാൻ പറഞ്ഞു. ഇതുപ്രകാരം, സെബിയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള സ്ഥാപനങ്ങൾക്കു മാത്രമേ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ ആപ്പുകൾ ഓപ്പറേറ്റ് ചെയ്യുന്ന ഗൂഗിളിലും മെറ്റയിലും പരസ്യം നൽകാൻ സാധിക്കൂ.
സാന്പത്തിക തട്ടിപ്പുകൾ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനുള്ള പദ്ധതികൾക്കായി സെബി കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐടി മന്ത്രാലയവുമായി ഒരു മാസത്തിനുള്ള കരാറിലേർപ്പെടുമെന്നും അറിയിച്ചിട്ടുണ്ട്.
International
ലോസ് ഏഞ്ചല്‍സ്: അമിതമായ സമൂഹമാധ്യമ ഉപയോഗം കുട്ടികളുടെ ശാരീരിക-ബൗദ്ധിക വളർച്ചയെ ദോഷകരമായി ബാധിക്കുന്നുവെന്ന കണ്ടെത്തൽ ലോകമെങ്ങും ചർച്ചയായിരിക്കെ ചരിത്ര വിധിയുമായി യുഎസ് കോടതി.
വ്യക്തികളില്‍ ആസക്തിയുണ്ടാക്കുന്ന വിധത്തില്‍ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് പ്രവര്‍ത്തിക്കുന്നെന്ന പരാതിയില്‍ മെറ്റയ്ക്കും ഗൂഗിളിനും അമേരിക്കയിലെ കോടതി 56 കോടി രൂപ നഷ്ടപരിഹാരം വിധിച്ചു.
ഇന്‍സ്റ്റഗ്രാമിന്റെ മാതൃസ്ഥാപനമായ മെറ്റ, യുട്യൂബിന്റെ മാതൃസ്ഥാപനമായ ഗൂഗിള്‍ എന്നിവയ്ക്കാണ് ലോസ് ഏഞ്ചല്‍സിലെ കോടതി പിഴ ചുമത്തിയത്. മെറ്റ 4.2 ദശലക്ഷം ഡോളറും ഗൂഗിള്‍ 1.8 ദശലക്ഷം ഡോളറും നഷ്ടപരിഹാരം നല്‍കണമെന്നാണു കോടതിയുടെ ഉത്തരവ്. മെറ്റയും യുട്യൂബും കാരണം മാനസികാരോഗ്യം തകർന്നെന്ന യുവതിയുടെ ഹർജിയിലാണ് വിധി.
ചെറുപ്പം മുതലുള്ള സോഷ്യല്‍ മീഡിയ ഉപയോഗം മൂലം നിരവധി മാനസികാരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുവെന്നു ചൂണ്ടിക്കാട്ടി കലിഫോര്‍ണിയ സ്വദേശിനിയായ കാലെ(20)യാണു കോടതിയെ സമീപിച്ചത്. പരാതിയില്‍ ഒമ്പതു ദിവസങ്ങളിലായി 40 മണിക്കൂറിലധികം നീണ്ട വാദങ്ങള്‍ക്കു ശേഷമാണ് കോടതി വിധി പറഞ്ഞത്.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക്, വാട്സാപ് എന്നിവയും ഗൂഗിളും യുവതിയുടെ മാനസികാരോഗ്യത്തിനു ഹാനികരമായ ആസക്തി ഉളവാക്കുന്ന സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ മനഃപൂർവം നിർമിച്ചതായി കോടതി കണ്ടെത്തി.
കുട്ടികളുടെ മനസിനെ ബാധിക്കുന്നുവെന്ന് അറിഞ്ഞിട്ടും കമ്പനികൾ പ്ലാറ്റ്ഫോമുകളിൽ മാറ്റം വരുത്തിയില്ലെന്നും കോടതി നിരീക്ഷിച്ചു.
സോഷ്യല്‍ മീഡിയ മേഖലയിലെ ഭീമന് കമ്പനികളായ മെറ്റയ്ക്കും ഗൂഗിളിലും ഇപ്പോള്‍ ചുമത്തിയിരിക്കുന്ന പിഴത്തുക വളരെ ചെറുതാണെങ്കിലും സമാനമായ നിയമനടപടികള്‍ക്കു തുടര്‍ച്ചയുണ്ടാകും.
ഇൻസ്റ്റഗ്രാം, ഫേസ്ബുക്ക് പ്ലാറ്റ്ഫോമുകളിലൂടെ കുട്ടികളുടെ മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയും ലൈംഗിക ചൂഷണ സാധ്യതകൾ മറച്ചുവയ്ക്കുകയും ചെയ്തുവെന്ന പരാതിയിൽ മെറ്റ കുറ്റക്കാരാണെന്ന് ന്യൂ മെക്സിക്കോയിലെ ജൂറിയും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.
സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഉള്ളടക്കത്തേക്കാൾ, ആപ്പുകൾ നിർമിച്ചിരിക്കുന്ന രീതിയാണു കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടത്. കുട്ടികളെയും കൗമാരക്കാരെയും ചൂഷണം ചെയ്യുന്നതിനായി മനഃപൂർവം 'ആസക്തി' ഉളവാക്കുന്ന രീതിയിലാണ് ഇൻസ്റ്റഗ്രാമും യുട്യൂബും രൂപകല്പന ചെയ്തിരിക്കുന്നതെന്ന് ജൂറി കണ്ടെത്തി.വിധിയിൽ സന്തോഷമുണ്ടെന്ന് ജൂറി അംഗങ്ങൾ വ്യക്തമാക്കി.
കുട്ടികളുടെ അനുഭവക്കുറവും മാനസികമായ പ്രത്യേകതകളും മുതലെടുക്കുന്ന 'മനഃസാക്ഷിക്കു നിരക്കാത്ത' ബിസിനസ് രീതികളാണു മെറ്റ പിന്തുടരുന്നത്, പ്ലാറ്റ്ഫോമുകളുടെ സുരക്ഷയെക്കുറിച്ച് മെറ്റ മേധാവികൾ പൊതുമധ്യത്തിൽ തെറ്റായ പ്രസ്താവനകൾ നടത്തി തുടങ്ങിയ വാദങ്ങളാണു പ്രോസിക്യൂഷൻ കമ്പനിക്കെതിരേ ഉയർത്തിയത്.അപ്പീൽ നൽകുമെന്ന് മെറ്റയും ഗൂഗിളുംകോടതിവിധിക്കെതിരേ അപ്പീല്‍ നല്‍കുമെന്ന് മെറ്റയും ഗുഗിളും വ്യക്തമാക്കി.
കൗമാരക്കാരുടെ മാനസികാരോഗ്യം വളരെ സങ്കീർണമായ ഒന്നാണെന്നും അതിനെ ഒരു ആപ്പുമായി മാത്രം ബന്ധിപ്പിക്കാനാകില്ലെന്നും മെറ്റ വ്യക്തമാക്കി. യുട്യൂബ് ഒരു സോഷ്യൽ മീഡിയ സൈറ്റല്ലെന്നും മറിച്ച് ഉത്തരവാദിത്വത്തോടെ നിർമിച്ച ഒരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമാണെന്നും ഈ കേസിൽ യുട്യൂബിനെ തെറ്റായി വ്യാഖ്യാനിക്കുകയാണു ചെയ്തതെന്നും ഗൂഗിൾ പറഞ്ഞു.
Business
ന്യൂയോർക്ക്: ഗൂഗിളിന്റെ മാതൃകമ്പനിയായ ആൽഫബെറ്റ് സിഇഒ സുന്ദർ പിച്ചൈയുടെ മൊത്തം പ്രതിഫലത്തിൽ വൻ വർധന. അടുത്ത മൂന്നു വർഷത്തേക്ക് ഏകദേശം 692 മില്യൺ ഡോളർ (ഏകദേശം 63,617 കോടി രൂപ) വരെ ലഭിക്കാവുന്ന പുതിയ പാക്കേജാണ് കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന കോർപ്പറേറ്റ് മേധാവികളിൽ ഒരാളായി പിച്ചൈ മാറി.
ഫിനാൻഷൽ ടൈംസ് പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം, പിച്ചൈയുടെ പ്രതിഫലത്തിന്റെ വലിയൊരു ഭാഗം ഓഹരികളുമായി ബന്ധപ്പെട്ടതാണ്. കമ്പനിയുടെ ലാഭവിഹിതവും വളർച്ചയും അടിസ്ഥാനമാക്കി നിശ്ചയിച്ചിട്ടുള്ള ഈ പാക്കേജിൽ 126 മില്യൺ ഡോളർ മൂല്യമുള്ള ഓഹരികളാണുള്ളത്. ലക്ഷ്യങ്ങൾ കൈവരിക്കുകയാണെങ്കിൽ ഇത് ഇരട്ടിയായി (252 മില്യൺ ഡോളർ) വർധിക്കാൻ സാധ്യതയുണ്ട്.
നേട്ടങ്ങളുടെ കരുത്തിൽ
2015ൽ ഗൂഗിൾ സിഇഒ ആയി ചുമതലയേറ്റ ശേഷം കമ്പനിയുടെ വിപണി മൂല്യം ഏഴിരട്ടിയോളം വർധിപ്പിക്കാൻ സുന്ദർ പിച്ചൈയ്ക്ക് സാധിച്ചു. 535 ബില്യൺ ഡോളറിൽനിന്ന് 3.6 ട്രില്യൺ ഡോളറിലേക്കാണ് ഗൂഗിളിന്റെ വിപണി മൂല്യം കുതിച്ചുയർന്നത്. കഴിഞ്ഞ ജനുവരിയിൽ ഇത് നാല് ട്രില്യൺ ഡോളർ വരെ എത്തിയിരുന്നു.
മറ്റ് പ്രമുഖ കമ്പനികളുമായി താരതമ്യം ചെയ്യുമ്പോൾ മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല (96.5 മില്യൺ ഡോളർ), ആപ്പിൾ സിഇഒ ടിം കുക്ക് (74.3 മില്യൺ ഡോളർ) എന്നിവരേക്കാൾ ബഹുദൂരം മുന്നിലാണ് പിച്ചൈയുടെ പുതിയ പാക്കേജ്.
► അടിസ്ഥാന ശമ്പളം: പ്രതിവർഷം 2 മില്യൺ ഡോളർ (ഏകദേശം 18 കോടി രൂപ).
► ഭാവി സംരംഭങ്ങൾക്കുള്ള ഇൻസെന്റീവ്: സ്വയം നിയന്ത്രിത ഡ്രൈവിംഗ് സാങ്കേതികവിദ്യയായ “വേമോ’’ (Waymo), ഡ്രോൺ ഡെലിവറി സേവനമായ “വിംഗ്’’ (Wing) എന്നിവയുടെ വളർച്ചയ്ക്കായി 350 മില്യൺ ഡോളറിന്റെ പ്രത്യേക ഓഹരി ആനുകൂല്യങ്ങളും പാക്കേജിലുണ്ട്.
► ഓഹരി നിക്ഷേപം: പിച്ചൈയ്ക്കും ഭാര്യയ്ക്കുമായി നിലവിൽ 1.67 മില്യൺ ഗൂഗിൾ ഓഹരികളുണ്ട്. ഇതിന്റെ വിപണി മൂല്യം ഏകദേശം 498 മില്യൺ ഡോളറാണ്.
NRI
ബെർലിൻ: ആഗോള സാങ്കേതിക വിദ്യാ ഭീമനായ ഗൂഗിൾ ജർമനിയുടെ തലസ്ഥാനമായ ബെർലിനിൽ തങ്ങളുടെ അത്യാധുനിക എഐ സെഇആർ വ്യാഴാഴ്ച തുറന്നു.
കഴിഞ്ഞ നവംബറിൽ ജർമനിയിൽ ഗൂഗിൾ പ്രഖ്യാപിച്ച 5.5 ബില്യൺ യൂറോയുടെ (ഏകദേശം 6.4 ബില്യൺ ഡോളർ) നിക്ഷേപ പദ്ധതിയുടെ ഭാഗമായാണ് ഈ കേന്ദ്രം സജ്ജമാക്കിയിരിക്കുന്നത്.
ബെർലിൻ മേയർ കെ. വാഗ്നർ, ജർമൻ ഡിജിറ്റൽ മന്ത്രി കാർസ്റ്റൺ വൈൽഡ്ബെർഗർ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം. യൂറോപ്യൻ സാങ്കേതിക മേഖലയിൽ അമേരിക്കൻ കമ്പനികളുടെ അമിത സ്വാധീനത്തെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുന്നുണ്ടെങ്കിലും പുതിയ കേന്ദ്രത്തെ രാഷ്ട്രീയ നേതൃത്വം സ്വാഗതം ചെയ്തു.
മൈക്രോസോഫ്റ്റ്, ഓപ്പൺ എഐ തുടങ്ങിയ കമ്പനികളുമായുള്ള എഐ മത്സരത്തിൽ മുൻപന്തിയിൽ നിൽക്കുന്ന ഗൂഗിളിന്റെ ഈ നീക്കം ജർമനിക്ക് നിർണായകമാണ്.
പ്രധാന ലക്ഷ്യങ്ങൾ
ഗവേഷണ കേന്ദ്രം: ഗൂഗിൾ ഡീപ് മൈൻഡ്, ഗൂഗിൾ റിസർച്ച്, ഗൂഗിൾ ക്ലൗഡ് എന്നിവടങ്ങളിൽ നിന്നുള്ള പ്രമുഖ ഗവേഷകർക്കും ഡെവലപ്പർമാർക്കും ഒരുമിച്ചിരുന്ന് പ്രവർത്തിക്കാനുള്ള ഇടമായി ഈ കേന്ദ്രം മാറും.
പങ്കാളിത്തം: ശാസ്ത്രജ്ഞർ, ബിസിനസ് പ്രമുഖർ, രാഷ്ട്രീയക്കാർ എന്നിവരുമായി ആശയവിനിമയം നടത്താനും എഐ രംഗത്തെ വെല്ലുവിളികൾ ചർച്ച ചെയ്യാനുമുള്ള വേദിയായി ഇത് പ്രവർത്തിക്കും.
അക്കാദമിക് സഹകരണം: മ്യൂണിച്ച് ടെക്നിക്കൽ യൂണിവേഴ്സിറ്റിയുമായി പുതിയ ഗവേഷണ പങ്കാളിത്തം ആരംഭിക്കുന്നതായും ഉദ്ഘാടന വേളയിൽ ഗൂഗിൾ അറിയിച്ചു.
അക്കാദമിക് കമ്യൂണിറ്റിയും നയരൂപീകരണക്കാരും ബിസിനസ് സ്ഥാപനങ്ങളുമായി ചേർന്ന് എഐ സാങ്കേതികവിദ്യയെ മുന്നോട്ട് കൊണ്ടുപോകാനാണ് ഈ കേന്ദ്രം ലക്ഷ്യമിടുന്നത് എന്ന് ഗൂഗിൾ ജർമനി പ്രതിനിധി ഫിലിപ്പ് ജസ്റ്റസ് പറഞ്ഞു.
ബെർലിൻ ഒരു അന്താരാഷ്ട്ര ശാസ്ത്ര-സാങ്കേതിക ഹബ് ആണെന്നതിന്റെ തെളിവാണ് ഗൂഗിളിന്റെ ഈ പുതിയ നീക്കമെന്ന് മേയർ കൈ വാഗ്നർ അഭിപ്രായപ്പെട്ടു.
സജീവമായ സ്റ്റാർട്ടപ്പ് സംസ്കാരവും മികച്ച സർവകലാശാലകളും ബെർലിനെ ഇത്തരം ഇന്നൊവേഷനുകൾക്ക് അനുയോജ്യമായ ഇടമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തീർച്ചയായും, ബർലിനിൽ ഗൂഗിളിന്റെ പുതിയ എഐ സെന്റർ തുറക്കുന്നത് ജർമനിയിലുള്ള മലയാളി ഐടി പ്രഫഷണലുകൾക്കും വിദ്യാർഥികൾക്കും വലിയ അവസരങ്ങളാണ് തുറന്നുനൽകുന്നത്.
ഇതിന്റെ പ്രധാന വശങ്ങൾ താഴെ പറയുന്നവയാണ്:
1. ഐടി പ്രൊഫഷണലുകൾക്കുള്ള അവസരങ്ങൾ
ഗൂഗിൾ ഡീപ് മൈൻഡ്, ഗൂഗിൾ റിസർച്ച് തുടങ്ങിയ വിഭാഗങ്ങൾ ബെർലിൻ കേന്ദ്രീകരിച്ച് പ്രവർത്തനം ശക്തമാക്കുന്നതോടെ താഴെ പറയുന്ന മേഖലകളിൽ ജോലി സാധ്യത വർധിക്കും:
AI & Machine Learning Engineers: എഐ മോഡലുകൾ വികസിപ്പിക്കാനും പരിശീലിപ്പിക്കാനും കഴിവുള്ളവർക്ക് വൻ ഡിമാൻഡ് ഉണ്ടാകും.
Cloud Architects: ഗൂഗിൾ ക്ലൗഡ് സേവനങ്ങളുമായി ബന്ധപ്പെട്ട വിദഗ്ധർക്ക് കൂടുതൽ അവസരങ്ങൾ ലഭിക്കും.
Data Scientists: ബിഗ് ഡേറ്റ കൈകാര്യം ചെയ്യുന്നതിലും വിശകലനം ചെയ്യുന്നതിലും വൈദഗ്ധ്യമുള്ളവർക്ക് പുതിയ സെന്ററിൽ മുൻഗണന ലഭിക്കാം.
Software Developers: പൈത്തൺ, സി++ തുടങ്ങിയ പ്രോഗ്രാമിംഗ് ഭാഷകളിൽ മികവുള്ള ഡെവലപ്പർമാർക്ക് എഐ പ്രോജക്റ്റുകളിൽ പങ്കാളികളാകാം.
2. വിദ്യാർഥികൾക്കുള്ള ഗുണങ്ങൾ
മ്യൂണിച്ച് ടെക്നിക്കൽ യൂണിവേഴ്സിറ്റിയുമായി ഗൂഗിൾ പ്രഖ്യാപിച്ച പങ്കാളിത്തം ഗവേഷണ താല്പര്യമുള്ള വിദ്യാർഥികൾക്ക് ഗുണകരമാകും:
വർക്കിംഗ് സ്റ്റുഡന്റസ് ജോബ്: എഐ മേഖലയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഗൂഗിളിന്റെ പ്രോജക്റ്റുകളിൽ ഇന്റേൺഷിപ്പ് ചെയ്യാനും വർക്കിംഗ് സ്റ്റുഡന്റായി ജോലി ചെയ്യാനും കൂടുതൽ അവസരം ലഭിക്കും.
Research Grants: പിഎച്ച്ഡി അല്ലെങ്കിൽ മാസ്റ്റേഴ്സ് ഗവേഷണം നടത്തുന്നവർക്ക് ഗൂഗിളിന്റെ ഫണ്ടിംഗോടെ പ്രോജക്റ്റുകൾ ചെയ്യാനുള്ള സാധ്യതയുണ്ട്.
ബെർലിനിലെ സെന്റർ ഒരു ഹബ് ആയി പ്രവർത്തിക്കുന്നതിനാൽ, ലോകോത്തര ഗവേഷകരുമായി സംവദിക്കാനും കരിയർ മെച്ചപ്പെടുത്താനുമുള്ള അവസരം ലഭിക്കും.
3. സ്റ്റാർട്ടപ്പ് മേഖലയിലെ ചലനങ്ങൾ
ബെർലിനിലെ സജീവമായ സ്റ്റാർട്ടപ്പ് സംസ്കാരത്തിന് ഗൂഗിളിന്റെ സാന്നിധ്യം കൂടുതൽ ഊർജ്ജം നൽകും.
മലയാളികൾ ഉൾപ്പെടെയുള്ളവർ നടത്തുന്ന പുതിയ സ്റ്റാർട്ടപ്പുകൾക്ക് ഗൂഗിളിന്റെ എഐ ടൂളുകളും വൈദഗ്ധ്യവും പ്രയോജനപ്പെടുത്താൻ എളുപ്പമാകും.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
നൈപുണ്യ വികസനം: ഗൂഗിൾ പോലുള്ള കമ്പനികളിലേക്ക് പ്രവേശിക്കാൻ എഐ, ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്നിവയിൽ സർട്ടിഫിക്കേഷനുകൾ നേടുന്നത് ഗുണകരമാകും.
ലിങ്ക്ഡ്ഇൻ അപ്ഡേഷൻ: ഗൂഗിൾ ജർമനിയുടെ റിക്രൂട്ട്മെന്റ് പേജുകളും ലിങ്ക്ഡ്ഇൻ നോട്ടിഫിക്കേഷനുകളും ശ്രദ്ധിക്കുന്നത് അവസരങ്ങൾ വേഗത്തിൽ അറിയാൻ സഹായിക്കും.
NRI
കലിഫോർണിയ: കലിഫോർണിയയിലെ പ്രാദേശിക പത്രപ്രവർത്തനത്തെയും ജനകീയ ഇടപെടലുകളെയും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപീകരിച്ച 20 ദശലക്ഷം ഡോളറിന്റെ പദ്ധതിയുടെ ഉപദേശക സമിതിയിലേക്ക് ഇന്ത്യൻ വംശജയായ ജൂലി പട്ടേൽ ലിസിനെ നിയമിച്ചു.
കലിഫോർണിയ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ അസോസിയേറ്റ് പ്രഫസറാണ് ഇവർ. കലിഫോർണിയ സർക്കാരും ഗൂഗിളും സംയുക്തമായി നടപ്പിലാക്കുന്ന ഈ പദ്ധതിക്ക് 20 ദശലക്ഷം ഡോളർ (ഏകദേശം 165 കോടി രൂപ) ബജറ്റാണുള്ളത്. പ്രാദേശിക വാർത്താമാധ്യമങ്ങളെ ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ ലക്ഷ്യം.
ഇന്ത്യയിൽ ജനിച്ച് നിലവിൽ കലിഫോർണിയയിൽ സ്ഥിരതാമസമാക്കിയ ജൂലി, മുൻപ് പ്രശസ്ത മാധ്യമങ്ങളായ സൺ സെന്റിനൽ, സാൻ ജോസ് മെർക്കുറി ന്യൂസ് എന്നിവിടങ്ങളിൽ ഇൻവെസ്റ്റിഗേറ്റീവ് റിപ്പോർട്ടറായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി പുരസ്കാരങ്ങളും ഇവർക്ക് ലഭിച്ചിട്ടുണ്ട്.
വിശ്വസനീയമായ പ്രാദേശിക വാർത്തകൾ ലൈബ്രറികളെയും സ്കൂളുകളെയും പോലെ ഒരു പൊതു ആവശ്യമാണെന്നും ജനങ്ങളെ ഭരണകൂടവുമായി ബന്ധിപ്പിക്കാൻ ഇത്തരം സംരംഭങ്ങൾ സഹായിക്കുമെന്നും ജൂലി പറഞ്ഞു.
കലിഫോർണിയ ഗവർണറുടെ കീഴിലുള്ള ബിസിനസ് ആൻഡ് ഇക്കണോമിക് ഡെവലപ്മെന്റ് ഓഫീസാണ് ഈ ഉപദേശക സമിതി രൂപീകരിച്ചത്.
Business
ഇന്ത്യ അതിവേഗം നിർമിത ബുദ്ധിയുമായി ബന്ധപ്പെട്ട നിക്ഷേപങ്ങൾക്കുള്ള ഒരു പ്രധാന കേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു. ആമസോണ്‍, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ വൻകിട ടെക് സ്ഥാപനങ്ങളടക്കമുള്ള ലോകത്തിലെ വലിയ സ്വാധീനമുള്ള കന്പനികൾ നിക്ഷേപങ്ങൾക്കായി ഇന്ത്യയിൽ എത്തുകയാണ്.
ആമസോണ്‍, ഗൂഗിൾ, മൈക്രോസോഫ്റ്റ് തുടങ്ങിയ മൂന്നു വൻകിട ഐടി കന്പനികളും ചേർന്ന് 67.5 ബില്യണ്‍ ഡോളറാണ് ഇന്ത്യയിൽ നിക്ഷേപിക്കുന്നത്. രാജ്യത്തെ യുവജനങ്ങളുടെ കഴിവും ഡിജിറ്റൽ മുന്നേറ്റത്തിനുള്ള സാധ്യതയും കണക്കിലെടുത്താണ് വൻ നിക്ഷേപങ്ങൾ നടത്തുന്നത്.
യുവതലമുറയും ചെലവ് കുറഞ്ഞ ഡാറ്റയുടെ ലഭ്യതയും രാജ്യത്തെ എഐ അധിഷ്ഠിത വളർച്ചയ്ക്ക് ഒരു ഫലഭൂയിഷ്ഠമായ മണ്ണാക്കി മാറ്റുന്നത്.
നിയന്ത്രണപരമായ തടസങ്ങളും ശക്തമായ പ്രാദേശിക മത്സരങ്ങളും നേരിടുന്നുണ്ടെങ്കിലും ലോകത്തെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യം ആമസോണ്‍, ആൽഫബെറ്റ് ഇൻകോർപറേറ്റഡിന്റെ ഗൂഗിൾ തുടങ്ങിയ വലിയ യുഎസ് ഇന്റർനെറ്റ് കന്പനികൾക്ക് ഉയർന്ന വളർച്ചയുള്ള വിപണിയായി തുടരുന്നു.
ആമസോണ്‍
തങ്ങളുടെ ഏറ്റവും വലിയ ആഗോള വിപണികളിലൊന്നായ ഇന്ത്യയുമായുള്ള ബന്ധം ദൃഢമാക്കിക്കൊണ്ട് 2030ഓടെ 35 ബില്യണ്‍ ഡോളർ രാജ്യത്ത് നിക്ഷേപിക്കുമെന്ന് ഇന്നലെ പ്രഖ്യാപിച്ചു. ഇ കൊമേഴ്സ് വന്പന്മാരായ യുഎസ് കന്പനി ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചർ തുടങ്ങിയ പ്രധാന മേഖലകളിൽ നിക്ഷേപം നടത്താനും തങ്ങളുടെ ക്ലൗഡ് കംപ്യൂട്ടിംഗ്, ക്വിക് കൊമേഴ്സ് ബിസിനസുകൾ വിപുലീകരിക്കാനും പദ്ധതിയിടുന്നു. ഈ നിക്ഷേപങ്ങൾക്ക് 2030ഓടെ രാജ്യത്ത് 38 ലക്ഷത്തിലധികം നേരിട്ടും അല്ലാത്തതുമായ ജോലികൾ സൃഷ്ടിക്കാൻ കഴിയുമെന്ന് ആമസോണിന്റെ എമേർജിംഗ് മാർക്കറ്റ്സ് സീനിയർ വൈസ് പ്രസിഡന്റ് അമിത് അഗർവാൾ പറഞ്ഞു.
മൈക്രോസോഫ്റ്റ്
മൈക്രോസോഫ്റ്റിന്റെ സിഇഒ സത്യ നദെല്ല കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുകയും 2026 മുതൽ 2029 വരെ നാലുവർഷങ്ങൾക്കുള്ളിൽ 17.5 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുമെന്നു പ്രഖ്യാപിക്കുകയും ചെയ്തു. ഏഷ്യയിൽ മൈക്രോസോഫ്റ്റിന്റെ ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണിത്.
രാജ്യത്തുടനീളമുള്ള മൈക്രോസോഫ്റ്റിന്റെ ക്ലൗഡ് കംപ്യൂട്ടിംഗ്, എഐ വിപുലീകരണങ്ങൾ നടപ്പി ലാക്കുക, ബംഗളൂരു, പൂന, ഹൈദരാബാദ്, ഗുരുഗ്രാം, നോയി, കൂടാതെ മറ്റ് നഗരങ്ങളിലുമുള്ള 22,000 ത്തിലധികം വരുന്ന ജീവനക്കാർക്ക് ഉയർന്ന പരിശീലനം നല്‍കുക എന്നിവയാണ് ലക്ഷ്യം.
മൈക്രോസോഫ്റ്റിന്റെ ഈ നിക്ഷേപത്തിന്റെ ഭാഗമായി ഹൈദരാബാദിൽ കന്പനിയുടെ ഏറ്റവും വലിയ ഹൈപ്പർ സ്കെയിൽ ഡാറ്റാ സെന്റർ 2026 പകുതിയോടെ പ്രവർത്തനസജ്ജമാകും. വിദ്യാർഥികൾക്ക് സൗജന്യ ലഭ്യത ഉറപ്പാക്കിക്കൊണ്ട് എഐ അസിസ്റ്റന്റായ കോപൈലറ്റിനെ പ്രോത്സാഹിപ്പിക്കാനും മൈക്രോസോഫ്റ്റ് ലക്ഷ്യമിടുന്നുണ്ട്.
ക്ലൗഡ്, എഐ അടിസ്ഥാന സൗകര്യങ്ങൾ, നൈപുണ്യ വികസനം എന്നിവയിലേക്ക് അടുത്ത രണ്ടു വർഷത്തിനുള്ളിൽ മൂന്നു ബില്യൺ ഡോളറിന്റെ നിക്ഷേപം നടത്തുമെന്ന് ഈ വർഷം ആദ്യ നദെല്ല പ്രഖ്യാപിച്ചിരുന്നു.
ഗൂഗിൾ
ഒക്ടോബർ ആദ്യം ഗൂഗിൾ വിശാഖപട്ടണത്ത് വലിയ എഐ ഹബ് സ്ഥാപിക്കുന്നതിനായി 15 ബില്യണ്‍ ഡോളർ നിക്ഷേപം നടത്തുമെന്ന് അറിയിച്ചു. യുഎസിന് പുറത്ത് കന്പനി നടത്തുന്ന ഏറ്റവും വലിയ നിക്ഷേപമാകുമിത്.
ഇന്ത്യയിലെ ആദ്യത്തെ ഗിഗാവാട്ട് സ്കെയിൽ ഡാറ്റാ സെന്റർ കാന്പസായിരിക്കും ഇത്. എഐ ഇൻഫ്രാസ്ട്രക്ചറും ഡാറ്റാ സെന്ററുകളും പുനരുപയോഗ ഉൗർജ ശേഷിയുമായി സംയോജിപ്പിക്കുന്നതാണ് ഈ സൗകര്യമെന്ന് ഗൂഗിൾ പറഞ്ഞിരുന്നു.
ഇന്റൽ, കോഗ്നിസന്റ്, ഓപ്പണ്‍എഐ
നിർമിത ബുദ്ധിയുടെ പ്രധാനചാലകശക്തിയായി കണക്കാക്കപ്പെടുന്ന സെമികണ്ടക്ടറുകളുടെ പ്രാദേശിക നിർമാണത്തിന് ടാറ്റാ ഇലക്ട്രോണിക്സിന്റെ വരാനിരിക്കുന്ന ചിപ്പ് നിർമാണ കേന്ദ്രങ്ങൾക്ക് ഇന്റലിനെ ഒരു ശക്തനായ ഉപഭോ ക്താവായി ലഭിച്ചിരിക്കുകയാണ്. ഗുജറാത്തിലെയും ആസാമിലെയും കേന്ദ്രങ്ങളിൽ ടാറ്റ ഇലക്ട്രോണിക്സ് ഇന്റലിനായി ചിപ്പുകൾ നിർമിക്കുകയും അസംബിൾ ചെയ്യുകയും ചെയ്യും.
ധാരണപത്രപ്രകാരം ടാറ്റാ ഇലക്ട്രോണിക്സിന്റെ പൂർത്തിയാകാനിരിക്കുന്ന പ്ലാന്റുകളിൽ പ്രദേശികവിപണികൾക്കായുള്ള ഇന്റൽ ഉത്പന്നങ്ങളുടെ നിർമാണവും പാക്കേജിംഗും നടത്തും. ഇതിനായി ടാറ്റാ ഇലക്ട്രോണിക് 14 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. ഇന്റലുമായി ചേർന്ന് ടാറ്റാ ഇലക്ട്രോണിക്സ് ഇന്ത്യയിലെ ഉപഭോക്തൃ, എന്റർപ്രൈസ് വിപണികൾക്കായി എഐ പിസി സൊല്യൂഷനുകൾ അതിവേഗം വിപുലീകരിക്കാനുള്ള സാധ്യതകളും പരിശോധിക്കും.
മറ്റൊരു ഐടി ഭീമന്മാരായ കോഗ്നിസെന്റ് ഇന്ത്യയുടെ എഐ ഫസ്റ്റ് സംരംഭത്തോടുള്ള പ്രതിബന്ധത അറിയിച്ചിട്ടുണ്ട്.
ചാറ്റ്ജിപിടിയുടെ നിർമാക്കളുടെ എഐ പദ്ധതിയായ സ്റ്റാർഗേറ്റിന്റെ ഇന്ത്യാ ചാപ്റ്റർ ആരംഭിക്കുന്നതിനായി ഓപ്പണ്‍എഐ ടാറ്റ കണ്‍സൾട്ടൻസി സർവീസസുമായി ചർച്ചയിലാണെന്ന് റിപ്പോർട്ടുകളുണ്ട്.
Tech
ഗൂഗിളിന്റെ പുതിയ നാനോ ബനാന പ്രോ പരിഹരിച്ച ഹോം വര്‍ക്ക് സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയാകുന്നു. ഉപയോക്താവിന്റെ അതേ കൈയക്ഷരത്തില്‍ തന്നെ കൃത്യമായി വായിക്കാനും ചിത്രങ്ങള്‍ ജനറേറ്റ് ചെയ്യാനും നാനോ ബനാനയ്ക്ക് കഴിയുമെന്ന് കാണിച്ച് ഒരു ഉപയോക്താവ് സമൂഹമാധ്യമത്തില്‍ കുറിപ്പിടുകയുണ്ടായി.
ഉപയോക്താവ് നല്കിയ ഗണിത പ്രശ്നം പരിഹരിച്ച് അയാളുടെ അതേ കൈയക്ഷരത്തില്‍ തന്നെ നാനോ ബനാന നല്‍കുകയും ചെയ്തു. നാനോ ബനാന പ്രോയുടെ ഇതുവരെയുള്ളതില്‍ വച്ച് ഏറ്റവും മികച്ച ഇമേജ് ജനറേഷന് എഐ ആണിത് എന്ന അടിക്കുറിപ്പോടെയാണ് പങ്കുവച്ചത്.
ചിത്രം വിശകലനം ചെയ്യുകയും തന്റെ കൈയക്ഷരത്തില്‍ തന്നെ ഫലം സൃഷ്ടിക്കുകയും ചെയ്ത രീതി പ്രതീക്ഷകള്‍ക്ക് അപ്പുറമായിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മെച്ചപ്പെടുത്തിയ യുക്തിബോധവും തത്സമയ വിവരങ്ങളും ഉപയോഗിച്ച് കൂടുതല്‍ കൃത്യതയുള്ളതും സന്ദര്‍ഭോചിതവുമായ പ്രതികരണങ്ങള്‍ നല്കാന് ഈ ടൂള്‍ പരിശീലനം നേടിയിട്ടുണ്ട്.
ഗൂഗിള്‍ എഐ സ്റ്റുഡിയോ, വെര്‍ട്ടെക്സ് എഐ തുടങ്ങിയവയിലും നാനോ ബനാന പ്രോ സംയോജിപ്പിച്ചിട്ടുണ്ട്. നാനോ ബനാന എന്നത് ഗൂഗിളിന്റെ ജെമിനി എഐയിലെ ഇമേജ് ജനറേഷന് ടൂളാണ്.
ടെക്സ്റ്റ് പ്രോംപ്റ്റുകള്‍ ഉപയോഗിച്ച് ഉയര്‍ന്ന നിലവാരമുള്ള ചിത്രങ്ങള്‍ സൃഷ്ടിക്കാനും നിലവിലുള്ള ഫോട്ടോകള്‍ എഡിറ്റ് ചെയ്യാനും ഇത് സഹായിക്കുന്നു.
സെല്‍ഫി മിനിയേച്ചര്‍ ഫിഗറുകളാക്കി മാറ്റുന്നത് മുതല്‍ പഴയ ഫോട്ടോകള്‍ റീസ്റ്റോര്‍ ചെയ്യുന്നത് വരെ ഈ ടൂള്‍ ക്രിയേറ്റീവ് ലോകത്ത് വിപ്ലവം സൃഷ്ടിച്ചിരുന്നു.
Business
കൊച്ചി/മുംബൈ: ഇന്ത്യയിലുടനീളം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിപ്ലവം ത്വരിതപ്പെടുത്തുന്നതിനായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡും ഗൂഗിളും ചേർന്ന് വിപുലമായ പങ്കാളിത്തം പ്രഖ്യാപിച്ചു. റിലയൻസിന്റെ ’എഐ എല്ലാവർക്കും’ എന്ന കാഴ്ചപ്പാടാണ് ഈ പങ്കാളിത്തം ലക്ഷ്യമാക്കുന്നത്.
രാജ്യത്ത് റിലയൻസിന്റെ വൻതോതിലുള്ള വ്യാപ്തിയും കണക്റ്റിവിറ്റിയും ഗൂഗിളിന്റെ ലോകോത്തര എഐ സാങ്കേതികവിദ്യയുമായി സംയോജിപ്പിക്കുന്ന പദ്ധതിയാണ് പ്രാബല്യത്തിലാകുന്നത്. എഐ സാങ്കേതികവിദ്യയെ ജനങ്ങളിലേക്ക് എത്തിക്കുകയും ഇന്ത്യയുടെ എഐ സൂപ്പർ പവറാകുനുള്ള യാത്രയ്ക്ക് ഡിജിറ്റൽ അടിത്തറ കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുകയാണ് ലക്ഷ്യം.
ഗൂഗിൾ, റിലയൻസ് ഇന്റലിജൻസുമായി ചേർന്ന്, ഗൂഗിൾ ജെമിനി യുടെ ഏറ്റവും പുതിയ പതിപ്പോടുകൂടിയ ഗൂഗിൾ എഐ പ്രോ പ്ലാൻ തെരഞ്ഞെടുക്കപ്പെട്ട ജിയോ ഉപയോക്താക്കൾക്ക് 18 മാസത്തേക്ക് സൗജന്യമായി നൽകും. 18 മാസത്തെ ഈ സൗജന്യ ഓഫറിന് 35,100 രൂപയാണ് ചെലവാകുന്നത്. ഇതാണ് ഉപയോക്താക്കൾക്ക് സൗജന്യമായി ലഭിക്കുന്നത്.
Tech
ഗൂഗിള്‍ ക്രോം ബ്രൗസറിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്ഡേറ്റ് ചെയ്യാത്ത ഉപഭോക്താക്കളുടെ ഡാറ്റയും മറ്റു വിവരങ്ങളും ചോര്‍ത്താന്‍ സാധ്യതയെന്ന് മുന്നറിയിപ്പ്.
വിന്‍ഡോസ്, മാക് എന്നിവയില്‍ 132.0.6834.110/111ന് താഴെയുള്ള ഗൂഗിള്‍ ക്രോം പതിപ്പുകളെയും ലിനക്സില്‍ 132.0.6834.110ന് താഴെയുള്ള പതിപ്പുകളെയും ഈ പ്രശ്നങ്ങള്‍ ബാധിക്കും.
ഈ പതിപ്പുകള്‍ ഉപയോഗിക്കുന്നവര്‍ അപകടസാധ്യതകള്‍ ഒഴിവാക്കാനും ഉപകരണങ്ങളും ഡാറ്റയും സംരക്ഷിക്കാനും അവരുടെ ബ്രൗസര്‍ ഉടനടി അപ്ഡേറ്റ് ചെയ്യാനുമാണ് നിര്‍ദ്ദേശം.
വിന്‍ഡോസ്, മാക് ഒഎസ്, ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളില്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ക്കെല്ലാം ഈ മുന്നറിയിപ്പ് ബാധകമാണ്.
ഓട്ടോമാറ്റിക് ഗൂഗിള്‍ ക്രോം അപ്ഡേറ്റുകള് എങ്ങനെ പ്രവര്‍ത്തനക്ഷമമാക്കാം?