Kerala
കല്യോട്ട് (കാസര്‍ഗോഡ്): അക്രമത്തില്‍ അല്ല, കോണ്‍ഗ്രസ് വിശ്വസിക്കുന്നത് ത്യാഗത്തിലാണെന്ന് കര്‍ണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര. കല്യോട്ട് നടന്ന ഏഴാമത് ശരത്ലാല്-കൃപേഷ് രക്തസാക്ഷിദിനാചരണചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഹിംസാ മാര്‍ഗത്തിലൂടെയാണ് നാം സ്വാതന്ത്ര്യം നേടിയെടുത്തത്. മഹാത്മഗാന്ധിയും ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിനായി സ്വന്തം ജീവന് ത്യാഗം ചെയ്തവരാണ്. രൂപീകൃതകാലം മുതല്‍ സമാധാനത്തിനും സാമുദായിക സൗഹാര്‍ദത്തിനും സാമൂഹ്യനീതിക്കും വികസനത്തിനും വേണ്ടി നിലകൊണ്ട മറ്റൊരു പാര്‍ട്ടിയും ലോകത്തില്ല.
ദൗര്ഭാഗ്യവാല് അക്രമം നടമാടുന്ന കാലത്താണ് നാം ജീവിക്കുന്നത്. കമ്യൂണിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവര്‍ ആളുകളെ കൊല്ലുകയും നാടിന്റെ സമാധാനാന്തരീക്ഷം നശിപ്പിക്കുകയും ചെയ്യുന്നു. രാജ്യത്തിന്റെ വികസനത്തിന് കോണ്‍ഗ്രസ് പഞ്ചവത്സരപദ്ധതികളിലൂടെ അടിത്തറയിട്ടപ്പോള്‍ ബിജെപി സര്‍ക്കാര്‍ ആസൂത്രണകമ്മീഷനെ തന്നെ പിരിച്ചുവിട്ടിരിക്കുകയാണ്.
തൊഴിലുറപ്പ് പദ്ധതിയിൽ ഗാന്ധിജിയുടെ പേര് പോലും നീക്കം ചെയ്യപ്പെട്ടിരിക്കുന്നു. കേരളം തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ്. കഴിഞ്ഞതവണ തനിക്കും അശോക് ഗെഹ്ലോട്ടിനുമായിരുന്നു കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതല.
യുഡിഎഫിന് ഭരണം കിട്ടില്ലെന്ന് അന്നെനിക്ക് ബോധ്യപ്പെട്ടിരുന്നു. കേരളത്തിലെ നേതാക്കളോട് ഇക്കാര്യം പങ്കുവച്ചപ്പോള്‍ അന്ന് അവര്‍ മുഖവിലയ്ക്കെടുത്തില്ല. എന്നാല്‍ ഫലം വന്നപ്പോള്‍ അതു തന്നെ സംഭവിച്ചു. എന്നാല്‍ യുഡിഎഫ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന കാര്യത്തില്‍ തനിക്ക് യാതൊരു സംശയവുമില്ലെന്ന് പരമേശ്വര കൂട്ടിച്ചേര്‍ത്തു.
Kerala
കാസർഗോഡ്: മഞ്ചേശ്വരം തുമിനാട് മകളെയും ബന്ധുവിനെയും വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ ഇന്ന് രാവിലെ പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. പ്രതി ഉമ്മർ ഫറൂഖിനെ കൊലപാതകം നടന്ന വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ്.
ഫെബ്രുവരി രണ്ടിന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. 18കാരിയായ ഏക മകൾ മറിയം ജുമൈലയേയും ബന്ധു ഷേക്കുഞ്ഞിയേയും ഉമ്മർ ഫറൂഖ് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പ്രതിയെ അഞ്ച് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്.
ഉമ്മർ ഫറൂഖും ഭാര്യ താഹിറയും തമ്മിലുള്ള കുടുംബ പ്രശ്നം ചർച്ച ചെയ്യുന്നതിനിടെയുണ്ടായ വാക്കുതർക്കമാണ് കൊലപാതകങ്ങളിൽ കലാശിച്ചത്. ഷേക്കുഞ്ഞിയുടെ വീട്ടിൽ വച്ചായിരുന്നു കൊലപാതകം. ഷേക്കുഞ്ഞിയെ കൊലപ്പെടുത്താനായി പുതിയ കത്തി വാങ്ങിയാണ് പ്രതി എത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.
Kerala
കാസർഗോഡ്: പാണക്കാട് കുടുംബത്തെ പുകഴ്ത്തി സമസ്ത കേരള ജംഇയത്തുല്‍ ഉലമ മുശാവറ അംഗം ഉമര്‍ ഫൈസി മുക്കം. പാണക്കാട് കുടുംബം തണലാണെന്ന് ഉമര്‍ ഫൈസി മുക്കം പറഞ്ഞു. സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഉമര്‍ ഫൈസി.
കേരള മുസ്ലിങ്ങളെ നയിക്കുന്നത് പാണക്കാട് തങ്ങളാണെന്നും ഉമര്‍ ഫൈസി മുക്കം അഭിപ്രായപ്പെട്ടു. മുസ്ലിം ലീഗ് വിരോധമുള്ള സഖാവാണ് താന്‍ എന്നത് തെറ്റായ പ്രചാരണമാണെന്നും അദ്ദേഹം വ്യക്തമാക്കി.
തനിക്ക് ഒരിക്കലും സഖാവാകാന്‍ കഴിയില്ലെന്നും ഉമര്‍ ഫൈസി മുക്കം കൂട്ടിച്ചേർത്തു. നേരത്തെ പാണക്കാട് കുടുംബത്തിനെതിരെ അധിക്ഷേപ പരാമർശം നടത്തിയതിനെ തുടർന്ന് ഉമര്‍ ഫൈസി മുക്കത്തിനെതിരെ സമസ്തയിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഇതേ തുടർന്ന് സമസ്ത നേതാക്കള്‍ ഉമർ ഫൈസിയെ ശാസിച്ച് രംഗത്തെത്തിയിരുന്നു. ഉമര്‍ ഫൈസിയുടെ പരാമര്‍ശം സമസ്തയുടെ ഒരു പ്രവര്‍ത്തകനും ഒരിക്കലും ഭൂഷണമല്ലാത്തതും തീര്‍ത്തും അപമര്യാദയുമാണെന്ന് സമസ്ത നേതൃത്വം അന്ന് വിലയിരുത്തിയിരുന്നു.
ഇത്തരം പ്രവര്‍ത്തനം സമസ്തയുടേയോ സമസ്ത പ്രവര്‍ത്തകരുടേയോ രീതിയല്ലെന്നും നേതാക്കൾ വിമർശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പൊതുവേദിയിൽ പാണക്കാട് കുടുംബത്തെ പുകഴ്ത്തി ഉമര്‍ ഫൈസി മുക്കത്തിന്റെ പ്രസംഗം.
Kerala
കാസർഗോഡ്: കുമ്പള ആരിക്കാടി ടോൾപ്ലാസ അടച്ചുപൂട്ടാൻ കേന്ദ്ര സർക്കാർ തീരുമാനം. ദേശീയപാത 66ലെ ആരിക്കാടി ടോൾപ്ലാസയ്ക്കെതിരെ പ്രതിഷേധങ്ങൾ ശക്തമായതിന് പിന്നാലെയാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം.
ബിജെപി സംസ്ഥാന നേതൃത്വത്തെ കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചതായി ബിജെപി ജില്ല പ്രസിഡന്റ് എം.എല്‍. അശ്വിനി വ്യക്തമാക്കി. ഇതുസംബന്ധിച്ച ഉത്തരവ് ബുധനാഴ്ച പുറത്തിറങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.
ആരിക്കാടി ടോള്‍പ്ലാസയ്ക്കെതിരെ വലിയ പ്രതിഷേധങ്ങളും നിയമപോരാട്ടങ്ങളും ആരംഭിച്ചിരുന്നു. ഇതേ തുടർന്നാണ് കേന്ദ്ര സർക്കാരിന്റെ തീരുമാനം. ദിവസങ്ങൾക്ക് മുൻപ് തന്നെ ഇവിടെ പണമായി ടോൾ പിരിവ് നടത്തുന്നത് അവസാനിപ്പിച്ചിരുന്നു.
പിന്നാലെ ഫാസ്ടാഗ് ഉപയോഗിച്ചുള്ള ടോൾ പിരിവും നിർത്തിയിരുന്നു. 60 കിലോമീറ്ററിനുള്ളില്‍ രണ്ട് ടോള്‍ പ്ലാസകള്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇത് നിലനില്‍ക്കെയാണ് തലപ്പാടിക്ക് പുറമെ കുമ്പള ആരിക്കാടിയിലും ടോള്‍ ബൂത്ത് പ്രവർത്തിച്ചിരുന്നത്.
Kerala
കാസർഗോഡ്: സഹകരണ ബാങ്ക് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊടവലം പട്ടർ കണ്ടത്തെ എം. നിധീഷ് (35) ആണ് മരിച്ചത്. കുശാൽ നഗർ പത്തായ പുരയ്ക്ക് സമീപമാണ് നിധീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
പുല്ലൂർ സർവീസ് സഹകരണ ബാങ്കിലെ ജീവനക്കാരനാണ്. ചൊവ്വാഴ്ച വൈകുന്നേരം ആറോടെയാണ് നിധീഷിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ നിന്നും ഏറെ അകലെയാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സ്ഥലം. യുവാവിന്റെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.
Kerala
കാസർഗോഡ്: തൃക്കരിപ്പൂരിൽ ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപിച്ച് ഹോട്ടലിന് നേരെ ആക്രമണം. ബുധനാഴ്ച വൈകുന്നേരം ആണ് സംഭവം നടന്നത്. ആക്രമണത്തിൽ അന്യസംസ്ഥാന തൊഴിലാളികൾക്ക് പരിക്കേറ്റിട്ടുണ്ട്.
തൃക്കരിപ്പൂരിലെ പോക്കോപ് എന്ന ഹോട്ടലിലാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച വൈകുന്നേരം ഹോട്ടലിൽ നാല് യുവാക്കൾ ഭക്ഷണം കഴിക്കാനെത്തിയിരുന്നു. പിന്നാലെ ഭക്ഷണം നൽകാൻ വൈകിയെന്ന് ആരോപിച്ച് ജീവനക്കാരുമായി തർക്കത്തിലേർപ്പെടുകയായിരുന്നു.
ഇതേ തുടർന്ന് യുവാക്കൾ ഹോട്ടലിലെ ഗ്ലാസുകളും പാത്രങ്ങളും എറിഞ്ഞുടച്ചു. ഹോട്ടലുടമ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി യുവാക്കളെ കസ്റ്റഡിയിലെടുത്തു. പോലീസ് കസ്റ്റഡിയിലെടുത്ത യുവാക്കളെ പിന്നീട് വിട്ടയച്ചിരുന്നു.
തുടർന്ന് 25ഓളം പേർ ഹോട്ടലിലെത്തി ആക്രമണം നടത്തുകയായിരുന്നു. ഹോട്ടലും ഡെലിവെറി വാഹനങ്ങളും അടിച്ചുതകർക്കുകയും ജീവനക്കാരെ മർദിക്കുകയും ചെയ്തു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കാസർഗോഡ്: കാസർഗോഡ് നിന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പിടിയിലായ പ്രതിയുടെ വീട്ടിൽനിന്ന് കള്ളനോട്ട് ശേഖരവും നോട്ടെണ്ണുന്ന യന്ത്രവും കണ്ടെത്തി. ചട്ടഞ്ചാൽ ബെണ്ടിച്ചാലിലെ കെ. വിജയന്റെ വീട്ടിൽ നിന്നാണ് കള്ളനോട്ട് ശേഖരവും നോട്ടെണ്ണുന്ന യന്ത്രവും കണ്ടെത്തിയത്.
2000, 1000 രൂപകളുടെ കള്ളനോട്ടുകളാണ് പോലീസ് പരിശോധനയിൽ കണ്ടെത്തിയത്. ഇതോടൊപ്പം പിൻവലിച്ച 500 രൂപയുടെ നോട്ടുകളും പോലീസ് ഇവിടെ നിന്ന് പിടിച്ചെടുത്തു. വീടിനോട് ചേർന്ന ഷെഡിൽനിന്നാണ് നോട്ടുകൾ കണ്ടെത്തിയത്.
നിരോധിത നോട്ടിടപാടുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് യുവാവിനെ തട്ടിക്കൊണ്ടുപോയതെന്നാണ് വിവരം. കേസിന്റെ തുടരന്വേഷണത്തിനായി പ്രതികളെ പോലീസ് ശനിയാഴ്ച കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
Kerala
കാസർഗോട്: ഹനാൻ ഷായുടെ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലുംപെട്ട് നിരവധി പേർക്ക് പരിക്കേറ്റ സംഭവത്തിൽ സംഘാടകർക്കെതിരെ കേസെടുത്ത് പോലീസ്. കഴിഞ്ഞ ദിവസം രാത്രി നടന്ന പരിപാടിയിലാണ് നിരവധി പേർക്ക് പരിക്കേറ്റത്.
പരിപാടിയുടെ സംഘാടകരായ അഞ്ചു പേർക്കെതിരെയും കമ്മിറ്റി അംഗങ്ങൾക്കെതിരെയുമാണ് നിലവിൽ കേസെടുത്തിരിക്കുന്നത്. കാസർഗോട്ട് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തുള്ള മൈതാനത്ത് ആയിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്.
3,000ഓളം പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ എന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും എന്നാൽ പരിപാടിയിൽ 10,000ൽ അധികം പേരെ പ്രവേശിപ്പിച്ചെന്നുമാണ് എഫ്ഐആറിൽ. തിക്കിലും തിരക്കിലും പെട്ട 15ലേറെ പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.