കാസർഗോഡ്: കാസർഗോഡ് ആദിവാസി കുടുംബത്തിന്റെ വീട് ജപ്തി ചെയ്ത് മഹീന്ദ്ര ഫിനാൻസ്. കാസർഗോഡ് മുള്ളംകോട് സ്വദേശി രഘുവിന്റെ വീടാണ് വീട്ടുകാർ സ്ഥലത്തില്ലാത്ത സമയത്ത് ജപ്തി ചെയ്തതായി പരാതിയുള്ളത്.
മൂന്ന് വർഷം മുൻപ് മഹീന്ദ്ര ഫിനാൻസിൽ നിന്നെടുത്ത മൂന്നര ലക്ഷം രൂപയാണ് രഘു തിരിച്ചടക്കാനുള്ളത്. പണം തിരിച്ചടയ്ക്കാൻ വൈകിയതിനെ തുടർന്നാണ് നടപടി. ജപ്തി നടപടിയുണ്ടായതിനെ തുടർന്ന് കുടുംബം ബുധനാഴ്ച വീടിന്റെ വരാന്തയിലാണ് കുടുംബം കഴിഞ്ഞത്.
ലൈഫ് ഭവന പദ്ധതിയുടെ ഭാഗമായി ലഭിച്ച വീടാണ് ജപ്തി നടപടി നേരിട്ടത്. വീട് പുതുക്കാനായി എടുത്ത ലോൺ ആണ് നിലവിൽ ആദിവാസി കുടുംബത്തിന് വീട് നഷ്ടമാകുന്നതിലേക്ക് നയിച്ചത്. ജപ്തി നടപടിയെ കുറിച്ച് അറിയിച്ചിരുന്നില്ലയെന്നും കുടുംബം ആരോപിക്കുന്നു.
നേരത്തെ രണ്ട് തവണ നോട്ടീസ് പതിച്ചിരുന്നതായും എന്നാൽ നോട്ടീസ് ഇംഗ്ലിഷിൽ ആയിരുന്നതിനാൽ വിഷയം മനസിലായില്ലെന്നും കുടുംബം പറയുന്നു. ജോലി കഴിഞ്ഞ് തിരിച്ചെത്തുമ്പോഴാണ് വീട് ജപ്തി ചെയ്ത വിവരം കുടുംബം അറിയുന്നത്.