Kerala
ആലപ്പുഴ: ലഹരിക്കേസിൽ റിമാൻഡിൽ കഴിഞ്ഞ അഭിഭാഷക ജീവനൊടുക്കി. അമ്പലപ്പുഴ സ്വദേശി അഡ്വ. സത്യമോള്‍ (46) ആണ് മരിച്ചത്.
ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷമാണ് അഭിഭാഷകയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സത്യമോളെയും മകനെയും ഒക്ടോബറിൽ പോലീസ് എംഡിഎംഎയുമായി അറസ്റ്റ് ചെയ്തിരുന്നു. വീട്ടിൽ നിന്ന് എംഡിഎംഎ കഞ്ചാവ് എന്നിവ കണ്ടെത്തിയിരുന്നു.
അഭിഭാഷക ഉൾപ്പെട്ട ലഹരിക്കേസ് വലിയ വാർത്താപ്രാധാന്യം നേടിയിരുന്നു. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Kerala
പാലക്കാട്: സൗഹൃദം നടിച്ച് യുവ അഭിഭാഷകയുടെ നഗ്നദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ച കേസിൽ ഗുമസ്തൻ അറസ്റ്റിൽ. വക്കീൽ ഗുമസ്തനായ പിരായിരി കൃഷ്ണ റോഡിൽ കറുപ്പം വീട്ടിൽ മുഹമ്മദ് ഷഫീഖ് (24) ആണ് ടൗണ്‍ സൗത്ത് പോലീസിന്റെ പിടിയിലായത്.
ജനുവരി ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം. യുവ അഭിഭാഷകയും ഗുമസ്തനായ ഷഫീക്കും സൗഹൃദത്തിലായിരുന്നു. ഈ സമയത്താണ് അഭിഭാഷക അറിയാതെ നഗ്നചിത്രങ്ങൾ പകർത്തിയത്. യുവതിയുടെ വിവാഹശേഷം ഇരുവരും തമ്മിലുള്ള സൗഹൃദം തകർന്നു. ഈ വൈരാഗ്യത്തിൽ യുവതിയുടെ ബന്ധുക്കൾക്കു വാട്സാപ്പിലൂടെ ദൃശ്യങ്ങൾ അയച്ചുകൊടുക്കുകയായിരുന്നു.
യുവതിയുടെ പരാതിയിൽ ടൗണ്‍ സൗത്ത് പോലീസ് മുഹമ്മദ് ഷഫീഖിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞവർഷം ജൂലൈയിൽ സ്വർണം വാങ്ങാനെന്ന വ്യാജേന നഗരത്തിലെ ജ്വല്ലറിയിലെത്തി ഏഴുപവന്റെ സ്വർണക്കട്ടി കവർന്ന കേസിലെ മൂന്നു പ്രതികളിലൊരാളാണ് ഷഫീഖ്. പ്രതികളിലൊരാൾ ജ്വല്ലറി ഉടമയെ കബളിപ്പിച്ച് സ്വർണക്കട്ടിയുമായി പുറത്തേക്കോടുകയും ബൈക്കിൽ കാത്തുനിന്ന ഷഫീഖിനൊപ്പം രക്ഷപ്പെടുകയുമായിരുന്നു.
Kerala
തിരുവനന്തപുരം: ജയിലിൽ അഭിഭാഷകനുമായി ചർച്ചയ്ക്ക് അവസരം വേണമെന്ന ആവശ്യവുമായി ശബരിമല സ്വ൪ണക്കൊള്ള കേസിൽ ജയിലിൽ കഴിയുന്ന തന്ത്രി കണ്ഠര് രാജീവര് കോടതിയെ സമീപിച്ചു.
ദ്വാരപാലക ശിൽപ്പപാളിക്കേസിൽ കൂടി അറസ്റ്റിന് കോടതി അനുമതി നൽകിയതിനു പിന്നാലെയാണ്, പ്രത്യേകം അഭിഭാഷകനെ വേണമെന്നും ജയിലിൽ കേസ് കാര്യങ്ങൾ ചർച്ച ചെയ്യാൻ അഭിഭാഷകനെ അനുവദിക്കണമെന്നും തന്ത്രി കോടതിയിൽ അപേക്ഷ നൽകിയത്. എന്നാൽ ഇതിനെ എസ്ഐടി എതിർക്കുമെന്നാണു വിവരം. ശ്രീകോവിലിലെ കട്ടിളപ്പാളിയും പ്രഭാമണ്ഡലവും കൊള്ളയടിച്ച കേസിൽ പതിമ്മൂന്നാം പ്രതിയായ തന്ത്രി റിമാൻഡിലാണ്.
സ്വർണപ്പാളികൾ കടത്തിയതിനെക്കുറിച്ച് തന്ത്രിക്ക് കൃത്യമായ അറിവുണ്ടായിരുന്നു എന്നതിനും പോറ്റിക്ക് സ്വർണക്കൊള്ളയ്ക്ക് ഒത്താശ ചെയ്തതിനും ഗൂഢാലോചനയിൽ പങ്കാളിയായതിനുമുള്ള തെളിവുകൾ ലഭിച്ചിട്ടുണ്ടെന്ന് എസ്ഐടി പറയുന്നു.
കട്ടിളപ്പാളി, ദ്വാരപാലക ശിൽപ്പ കേസുകൾക്ക് പുറമെ 2017ൽ പഴയ കൊടിമരം മാറ്റി പുതിയത് സ്ഥാപിച്ചതിലെ ക്രമക്കേടുകളും എസ്ഐടി അന്വേഷിക്കുകയാണ്. പുതിയ കൊടിമരം സ്ഥാപിച്ചപ്പോൾ പഴയതിലുണ്ടായിരുന്ന വാജിവാഹനം തനിക്ക് അവകാശപ്പെട്ടതെന്നു പറഞ്ഞ് തന്ത്രി കൊണ്ടുപോയിരുന്നു. വാജിവാഹനം ആന്ധ്രയിലെ വൻവ്യവസായിക്ക് നൽകിയെന്നും സ്വർണക്കൊള്ള പുറത്തായതോടെ തിരികെവാങ്ങിയെന്നുമാണ് വിവരം. ഇത് തന്ത്രിയുടെ വീട്ടിൽ നിന്ന് എസ്ഐടി പിടിച്ചെടുത്തിരുന്നു.
കൊടിമരം മാറ്റിയ കാലത്തുണ്ടായിരുന്ന ഉദ്യോഗസ്ഥരെ ചോദ്യംചെയ്തു. കോൺഗ്രസ് നേതാവായിരുന്ന പ്രയാർ ഗോപാലകൃഷ്ണൻ ബോർഡ് പ്രസിഡന്റായിരുന്നപ്പോഴാണ് കൊടിമരം മാറ്റിയത്. കൊടിമരത്തിൽ നിന്ന് മാറ്റിയ അഷ്ടദിഗ്പാലകരുടെ ശിൽപങ്ങളും ഇതുവരെ കണ്ടെത്തിയിട്ടില്ല. ഇതിന്റെയെല്ലാം വിവരങ്ങളുള്ള തിരുവാഭരണം രജിസ്റ്ററുകൾ നശിപ്പിക്കപ്പെട്ടെന്നാണ് സൂചന.
Kerala
കോട്ടയം: സ്വന്തം തോക്കിൽ നിന്നും അബദ്ധത്തിൽ വെടിയേറ്റ് അഭിഭാക്ഷകൻ മരിച്ചു. ഉഴവൂർ സ്വദേശി അഡ്വ. ജോബി ഓക്കാട്ടാണ് മരിച്ചത്.
തോക്കുമായി സ്കൂട്ടറിൽ പോകുമ്പോൾ നിയന്ത്രണം വിട്ട് വാഹനം മറിഞ്ഞു. ഇതിനിടയിൽ തോക്കിൽ നിന്നും വെടിയേൽക്കുകയായിരുന്നു.
ഉടന്‍ തന്നെ ജോബിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തോക്കിന് ലൈസൻസ് ഉണ്ടായിരുന്നുവെന്ന് പോലീസ് പറയുന്നു.
Kerala
തിരുവനന്തപുരം: വാർത്താവിലക്ക് കേസിൽ റിപ്പോർട്ടർ ടിവി ഉടമകളെ കോടതിയിൽ തള്ളിപ്പറഞ്ഞ് അഭിഭാഷകൻ. തന്റെ കക്ഷികൾ കേരളത്തിൽ രജിസ്റ്റർ ചെയ്ത തട്ടിപ്പ് കേസുകളിൽ പ്രതികളാണെന്ന കാര്യം അറിയില്ലായിരുന്നുവെന്നും ആ വിവരം അറിയാതെയാണ് കേസുകൾ സംബന്ധിച്ച വാർത്തകൾ നീക്കം ചെയ്യണമെന്ന അപേക്ഷ കോടതിയിൽ നൽകിയതെന്നും ബംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതിയെ അഭിഭാഷകൻ അറിയിച്ചു.
ഇതുൾപ്പെടെ പരാതിക്കാരുടെ നടപടികളിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി നീതിന്യായ പ്രക്രിയയുടെ കടുത്ത ദുരുപയോഗം എന്നാണ് വാർത്താ വിലക്ക് ഹർജിയെ വിശേഷിപ്പിച്ചത്. ബംഗളൂരു സിറ്റി സിവിൽ കോടതിയിൽ നൽകിയ വാർത്താ വിലക്ക് ഹർജി പിൻവലിക്കാൻ റിപ്പോർട്ടർ ടി വി ഉടമകൾ നൽകിയ അപേക്ഷയിലെ വാദത്തിനിടയിലാണ് കക്ഷികളുടെ ഭൂതകാല ചെയ്തികളെപ്പറ്റി അറിവില്ലായിരുന്നുവെന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചത്.
മുട്ടിൽ മരം മുറി, മാംഗോ ഫോൺ തട്ടിപ്പ് കേസുകളിൽ റിപ്പോർട്ടർ ഉടമകൾ പ്രതിയാണെന്ന കാര്യം അറിയാതെയാണ് വാർത്താ വിലക്ക് ഹർജി ഫയൽ ചെയ്തതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. കോടതിയെ തെറ്റിദ്ധരിപ്പിച്ച് വാർത്താ വിലക്ക് ഉത്തരവ് നേടുകയാണ് റിപ്പോർട്ടർ ഉടമകൾ ചെയ്തതെന്ന ഏഷ്യാനെറ്റ് ന്യൂസ് ഉൾപ്പെടെയുള്ള എതിർ കക്ഷികളുടെ വാദത്തിന് മറുപടിയായാണ് തന്നെയും കക്ഷികൾ കബളിപ്പിക്കുകയായിരുന്നെന്ന് അഭിഭാഷകൻ വ്യക്തമാക്കിയത്.
വാർത്താ വിലക്ക് ഹർജിയിൽ റിപ്പോർട്ടർ ടിവിക്ക് ബംഗളൂരു സിറ്റി സിവിൽ സെഷൻസ് കോടതി കഴിഞ്ഞ ദിവസം പതിനായിരം രൂപ പിഴയിട്ടിരുന്നു.
Kerala
ആലപ്പുഴ: യുവ അഭിഭാഷകയെ മരിച്ചനിലയിൽ കണ്ടെത്തി. പുന്നപ്ര പറവൂർ തൂക്കുകുളം സ്വദേശി അഡ്വ. അഞ്ജിത ബി. പിള്ള (23) ആണ് മരിച്ചത്.
വീട്ടിനുള്ളിൽ തൂങ്ങി മരിച്ചനിലയിലായിരുന്നു മൃതദേഹം. പുന്നപ്ര പോലീസ് സ്ഥലത്തെത്തി മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിക്കു പിന്നാലെ തനിക്കെതിരെ രൂക്ഷമായ സൈബർ അധിക്ഷേപം നടക്കുന്നുവെന്ന് അതിജീവിതയുടെ അഭിഭാഷക ടി.ബി. മിനി.
തനിക്കു നേരെ വ്യക്തി അധിക്ഷേപവും നുണ പ്രചരിപ്പിക്കലും ഉണ്ടാകുന്നുവെന്നും വക്കാലത്ത് അവസാനിച്ച ശേഷം കൂടുതൽ കാര്യങ്ങൾ പറയാനുണ്ടെന്നും അഭിഭാഷക മാധ്യമങ്ങളോട് വ്യക്തമാക്കി.
Kerala
കൊച്ചി: തനിക്കെതിരായ സൈബര്‍ ആക്രമണത്തില്‍ തകരില്ലെന്ന് നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ അഭിഭാഷകയായ ടി.ബി. മിനി. ദിലീപ് പീഡിപ്പിച്ചാല്‍ കുഴപ്പമില്ലെന്ന് താന്‍ പറഞ്ഞതായി ചിലയാളുകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും അതില്‍ ഒരു സത്യവും ഇല്ലെന്നും മിനി വ്യക്തമാക്കി. താന്‍ പറഞ്ഞതില്‍ നിന്നും അടര്‍ത്തി എടുത്ത് പ്രചരിപ്പിക്കുന്ന വരികളാണിതെന്ന് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
"ഇയാള്‍ ചെയ്ത തെറ്റിന്റെ ആഴവും അപമാനവും പറഞ്ഞതിന്റെ തുടര്‍ച്ചയായി ആണ് ഞാന്‍ ഇത് വിശദീകരിച്ചത്. വരികള്‍ അടര്‍ത്തി എടുത്ത് ആര്‍മാദിക്കുന്നവരോട് സഹതാപം മാത്രം. 12-ാം തീയതിക്ക് ശേഷം നമ്മള് വിശദീകരിക്കും. പീഡനം തന്നെ ഒരു കുറ്റകൃത്യമാണ്. ക്വട്ടേഷന്‍ കൊടുത്ത് ചെയ്യിക്കുമ്പോഴത് "ഡബിള്‍ റേപ്പ്' ആണ്. നിങ്ങളുടെ അറിവിലേക്ക് പറഞ്ഞതാണ്', മിനി പറഞ്ഞു.
താന്‍ തന്നെയാണ് ആ പെണ്‍കുട്ടി എന്ന് വിചാരിച്ച് നടക്കുന്ന ഒരാളാണ് താനെന്നും അതിനപ്പുറം തന്റെ സഹോദരിയാണ് എന്ന് കരുതി രാപ്പകലില്ലാതെ അവരുടെ നീതിക്കു വേണ്ടി അധ്വാനിക്കുന്ന തന്നെ അപകീര്‍ത്തിപ്പെടുത്തുക അവരുടെ ലക്ഷ്യം ആണെന്നും മിനി കൂട്ടിച്ചേര്‍ത്തു. താനതില്‍ കുലുങ്ങില്ലെന്നും കുറ്റവാളികളുടേതല്ല കേരള സമൂഹമെന്നും അഭിഭാഷക വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ദിലീപിനെ വെറുതെ വിട്ടതിന് പിന്നാലെ മിനിക്ക് വലിയ രീതിയില്‍ സൈബര്‍ ആക്രമണം നേരിടേണ്ടി വന്നിരുന്നു. കേസില്‍ ഗൂഢാലോചനക്കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ സാധിച്ചില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് എട്ടാം പ്രതി ദിലീപ് ഉള്‍പ്പെടെയുള്ളവരെ കോടതി വെറുതെ വിട്ടത്.
കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത കേസിലെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്ന് വിചാരണ കോടതി വിധിച്ചു. ഇവര്‍ക്കെതിരേ ചുമത്തിയ മുഴുവന്‍ കുറ്റങ്ങളും നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. ഇവരുടെ ശിക്ഷ 12ന് വിധിക്കും.
National
തെങ്കാശി: തമിഴ്നാട്ടിലെ തെങ്കാശിയിൽ സർക്കാർ അഭിഭാഷകനെ ബൈക്കിലെത്തിയ അക്രമി വെട്ടിക്കൊന്നു. മുത്തുകുമാരസ്വാമി (45) ആണു കൊല്ലപ്പെട്ടത്.
ഭൂമി തർക്കമാണു കൊലപാതകത്തിനു കാരണമെന്നാണു പോലീസ് സംശയിക്കുന്നത്. സ്വന്തം ഓഫീസിനു വെളിയിലാണു മുത്തുകുമാരസ്വാമി ആക്രമിക്കപ്പെട്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
Kerala
തിരുവനന്തപുരം: യുവതി ലൈംഗീക പീഡന പരാതി നൽകിയതിന് പിന്നാലെ മുൻകൂർ ജാമ്യത്തിന് നീക്കം നടത്തി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. കൊച്ചിയിലെ ഹൈക്കോടതി അഭിഭാഷകനുമായി രാഹുൽ മാങ്കൂട്ടത്തിൽ ചർച്ച നടത്തിയതായും മുൻകൂർ ജാമ്യത്തിനുള്ള സാധ്യത പരിശോധിച്ചുവെന്നുമാണ് വിവരം.
പരാതിയുടെ പകർപ്പും കേസിന്റെ സ്വഭാവവും പരിഗണിച്ചശേഷം തുടർ നടപടി ആലോചിക്കുമെന്നാണ് റിപ്പോർട്ട്.
അതേസമയം, ക്രൈംബ്രാഞ്ച് മേധാവി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയിട്ടുണ്ട്. രാഹുലിനെ അറസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട വിവരങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തേക്കുമെന്നാണ് സൂചന. അതിജീവിതയുടെ മൊഴി ഇന്ന് തന്നെ രേഖപ്പെടുത്തും.
മുഖ്യമന്ത്രിയുടെ ഓഫീസിൽ നേരിട്ടെത്തി തെളിവുകളുള്‍പ്പെടെയാണ് അതിജീവിതയായ യുവതി പരാതി കൈമാറിയത്. പരാതി നിയമപരമായി നേരിടുമെന്ന് എംഎൽഎ പ്രതികരിച്ചു.
District News
പത്തനംതിട്ട: ജില്ലാ ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യുവ അഭിഭാഷകർക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ ജഡ്ജി എൻ. ഹരികുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ ബാർ അസോസിയേഷൻ പ്രസിഡന്റ് കെ. ജയവർമ അധ്യക്ഷത വഹിച്ചു.
തോമസ് മാത്യു ഇടത്തിൽ പരിശീലന ക്ലാസ് നയിച്ചു. ബാർ അസോസിയേഷൻ സെക്രട്ടറി ഡെന്നി ജോർജ്, ട്രഷറാർ ഷൈനി ജോർജ്, ലാലു ജോൺ, തോമസ് ജോൺ മരുതേത്ത്, ആതിര കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.