ചെന്നൈ: മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷിക്കപ്പെട്ട് 31 വർഷത്തെ ജയിൽവാസത്തിന് ശേഷം മോചിതനായ എ.ജി. പേരറിവാളൻ ഇനി അഭിഭാഷക വേഷമണിയും. തമിഴ്നാട്-പുതുച്ചേരി ബാർ കൗൺസിലിൽ എൻറോൾ ചെയ്ത പേരറിവാളൻ മദ്രാസ് ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിക്കും.
2022 മേയ് മാസത്തിൽ സുപ്രീംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് മോചിതനായതിന് പിന്നാലെയാണ് പേരറിവാളൻ എൽഎൽബി പഠനം ആരംഭിച്ചത്. 2025ൽ ഓൾ ഇന്ത്യ ബാർ എക്സാമിനേഷൻ അദ്ദേഹം വിജയകരമായി പൂർത്തിയാക്കി. ഏപ്രിൽ 27 തിങ്കളാഴ്ചയാണ് അദ്ദേഹം ഔദ്യോഗികമായി ബാറിൽ അംഗത്വമെടുത്തത്. മദ്രാസ് ഹൈക്കോടതിക്ക് പുറമേ മറ്റ് കീഴ്ക്കോടതികളിലും അദ്ദേഹം പ്രാക്ടീസ് ചെയ്യും.
19-ാം വയസ്സിൽ രാജീവ് ഗാന്ധി വധക്കേസിൽ ബോംബ് നിർമാണത്തിന് സഹായിച്ചു എന്നാരോപിച്ചാണ് പേരറിവാളൻ അറസ്റ്റിലായത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട അദ്ദേഹത്തിന്റെ ശിക്ഷ പിന്നീട് 2014-ൽ സുപ്രീം കോടതി ജീവപര്യന്തമായി കുറച്ചു. ദയാഹർജി പരിഗണിക്കുന്നതിൽ ഗവർണർ വരുത്തിയ കാലതാമസം ചൂണ്ടിക്കാട്ടി 2022 മേയ് 18നാണ് സുപ്രീംകോടതി അദ്ദേഹത്തെ ജയിൽമോചിതനാക്കാൻ ഉത്തരവിട്ടത്.
ജയിൽവാസത്തിനിടയിലും പഠനത്തിൽ താത്പര്യം പ്രകടിപ്പിച്ചിരുന്ന പേരറിവാളൻ നിരവധി ഡിഗ്രികളും ഡിപ്ലോമകളും കരസ്ഥമാക്കിയിരുന്നു. നീണ്ട നിയമപോരാട്ടത്തിനൊടുവിൽ സ്വതന്ത്രനായ അദ്ദേഹം ഇപ്പോൾ നീതിനിർവ്വഹണത്തിന്റെ മറ്റൊരു തലത്തിലേക്കാണ് ചുവടുവെക്കുന്നത്.
Tags : Perarivalan Madras High Court Lawyer Latest News