കൊച്ചി: ഡിജിറ്റല്‍ തെളിവുകള്‍ പരിശോധിച്ച ശേഷമാണ് ഒന്നാം പ്രതി ഹുസൈനെ കുറ്റവിമക്തനാക്കിയതെന്ന് ഹുസൈന്‍റെ അഭിഭാഷകന്‍. പ്രോസിക്യൂഷന്‍ ഹാജരാക്കിയ സാക്ഷികള്‍ വ്യാജമാണെന്ന് കോടതി കണ്ടെത്തിയെന്നും ഡിജിറ്റല്‍ തെളിവുകള്‍ വിശദമായി പരിശോധിച്ച ശേഷമാണ് ഹുസൈനെ കുറ്റവിമുക്തനാക്കിയതെന്നും അഭിഭാഷകന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഒന്നാം പ്രതിക്കെതിരെ പ്രോസിക്യൂഷന്‍ ഡിജിറ്റല്‍ തെളിവുകളും എട്ട്, 19 സാക്ഷികളുമാണ് ഹാജരാക്കിയത്. എട്ടാം സാക്ഷി മധുവിന്‍റെ അടുത്ത ബന്ധുവാണ്. 19-ാം സാക്ഷി ഓട്ടോ ഡ്രൈവര്‍ മണികണ്ഠനാണ്. ഈ സാക്ഷികള്‍ അവിടെ ഉണ്ടായിരുന്നില്ല എന്ന് കാണിക്കാനായി പ്രോസിക്യൂഷന്‍ ഹാജരാക്കിയ ഡിജിറ്റല്‍ തെളിവുകള്‍ തന്നെയാണ് ഡിഫന്‍സും ഉപയോഗിച്ചത്.
അത് ഹൈക്കോടതി വിശദമായി പരിശോധിച്ചു. അത് കള്ളസാക്ഷികളാണെന്ന് മനസിലായി. ഒന്നാം പ്രതിക്കെതിരെ മതിയായ തെളിവുകളില്ല എന്ന് മനസിലായിട്ടാണ് വെറുതെ വിട്ടത്. അവിടെ ഉണ്ടായിരുന്ന അനേകം ജനങ്ങളില്‍ ഒരാളായിരുന്നു ഹുസൈന്‍. ഒന്നാം പ്രതിയുടെ ചവിട്ടിനെ തുടര്‍ന്നാണ് മധു മരണപ്പെട്ടത് എന്നാണ് ആരോപണം.
പ്രോസിക്യൂഷന് ലഭിച്ച അതേ തെളിവുകള്‍ ഡിഫന്‍സിന് കിട്ടിയിരുന്നില്ലെങ്കില്‍ ഒന്നാം പ്രതിക്ക് ശിക്ഷ നല്‍കുമായിരുന്നു. പ്രോസിക്യൂഷന്‍ കൊണ്ടുവന്ന സാക്ഷികള്‍ വ്യാജമായിരുന്നു. ഈ സംഭവം നടന്ന സമയത്ത് ഇവര്‍ രണ്ടു കടകളില്‍ നില്‍ക്കുകയായിരുന്നു എന്ന് അഭിഭാഷകന്‍ പറഞ്ഞു.
അതേസമയം, നാലും പതിനൊന്നും പ്രതികളെ കീഴ്‌ക്കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു. ആ നടപടി ഹൈക്കോടതി ശരിവച്ചു. 16-ാം പ്രതിയുടെ ശിക്ഷ വര്‍ധിപ്പിക്കും. മൂന്നു മാസമായിരുന്നു 16-ാം പ്രതിയെ ശിക്ഷിച്ചിരുന്നത്. ആ ശിക്ഷയ്ക്കെതിരേ സര്‍ക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചിരുന്നു. മറ്റ് പ്രതികള്‍ നല്‍കിയ അപ്പീല്‍ കോടതി തള്ളി.