ലക്നോ: ഉത്തർപ്രദേശിലെ മിർസാപൂരിൽ പ്രഭാതസവാരിക്കിറങ്ങിയ അഭിഭാഷകനെ ബൈക്കിലെത്തിയ അക്രമികൾ വെടിവച്ചു കൊന്നു. മുൻ ഗ്രാമത്തലവനായ അഭിഭാഷകൻ രാജീവ് സിംഗ് (45) ആണ് മരിച്ചത്. ബൈക്കിൽ എത്തിയ രണ്ടു പേരാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. ബൈക്കിലെത്തിയ രണ്ട് പേരിലൊരാൾ താഴെയിറങ്ങി രാജിവിനെ വെടിവയ്ക്കുകയായിരുന്നു. അദ്ദേഹം സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
കൊലപാതകത്തിന് ശേഷം ഇരുവരും രക്ഷപ്പെടാൻ ശ്രമിച്ചുവെങ്കിലും വാഹനം സ്റ്റാർട്ടായില്ല. ഈ സമയം നാട്ടുകാരിൽ ചിലർ അടുത്തേയ്ക്ക് വരാൻ ശ്രമിച്ചുവെങ്കിലും അക്രമി തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയതോടെ അവർ പിന്മാറി. കുറച്ച് നേരത്തെ പരിശ്രമത്തിനൊടുവിൽ ബൈക്ക് സ്റ്റാർട്ടാവുകയും അക്രമികൾ അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു.
രാജീവിന് ഇതിന് മുന്പ് രണ്ട് തവണ ആക്രമണങ്ങൾ നേരിട്ടിട്ടുണ്ട്. സംഭവത്തിൽ കേസെടുത്ത പോലീസ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചു.