Kerala
തിരുവനന്തപുരം: ചോദ്യപേപ്പർ മാറി നൽകിയതിനെത്തുടർന്ന് പരീക്ഷ റദ്ദാക്കാനിടയായ സംഭവത്തിൽ വിശദമായ അന്വേഷണം നടത്താൻ പിഎസ്സി. ഇന്നലെ ചേർന്ന പിഎസ്സി യോഗമാണ് ഇതു സംബന്ധിച്ച തീരുമാനമെടുത്തത്. പിഎസ്സിയിലെ ആഭ്യന്തര വിജിലൻസ് എസ്പിക്കാണ് അന്വേഷണച്ചുമതല.
കഴിഞ്ഞ ശനിയാഴ്ചയാണ് പിഎസ്സി പരീക്ഷയുടെ ചോദ്യപേപ്പർ മാറി നൽകിയ വിവാദ സംഭവമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്കുശേഷം നടക്കേണ്ടിയിരുന്ന ലാസ്റ്റ് ഗ്രേഡ് പരീക്ഷയുടെ ചോദ്യപേപ്പർ രാവിലെ നടന്ന പരീക്ഷയ്ക്ക് മാറി നൽകുകയായിരുന്നു. ഇതേത്തുടർന്ന് ഉച്ചയ്ക്കുശേഷം നടക്കേണ്ടിയിരുന്ന പരീക്ഷ റദ്ദാക്കിയതായി പരീക്ഷാ സെന്ററിലെത്തിയ ഉദ്യോഗാർഥികളെ അറിയിച്ചു.
സംഭവത്തിൽ യുവജന സംഘടനകൾ ഉൾപ്പെടെയുള്ളവർ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിശദ അന്വേഷണത്തിന് പിഎസ്സി തീരുമാനമെടുത്തത്.
അതേസമയം, നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണവും പുരോഗമിക്കുകയാണ്. അന്വേഷണത്തിന്റെ ഭാഗമായി ഇന്നലെയും ക്രൈംബ്രാഞ്ച് സംഘം പിഎസ്സി ആസ്ഥാനത്തെത്തി.
ചോദ്യ പേപ്പർ തയാറാക്കുന്നതും മൂല്യനിർണയം നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നേരിട്ട് വിശദമായി മനസിലാക്കുന്നതിനായാണ് സംഘം പിഎസ്സി ആസ്ഥാനത്ത് എത്തിയത്.
Kerala
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഐസ് ഫാക്ടറിയിൽ അമോണിയ ചോർച്ച. ചാന്നാങ്കരയിൽ പ്രവർത്തിക്കുന്ന ഐസ് ഫാക്ടറിയിലാണ് സംഭവം. ഇതേതുടർന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഒരാളെ ആശുപത്രിയിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
പമ്പ് ഓപ്പറേറ്ററായ ആസാം സ്വദേശിയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സയിലുള്ളത്. ഇന്ന് വൈകിട്ട് ആറ് മണിയോടെയാണ് സംഭവം. ചാന്നാങ്കരയിലെ ബിസ്മി ഐസ് പ്ലാന്റിലാണ് അമോണിയ ചോർച്ചയുണ്ടായത്.
വാൽവ് തകരാറിലായതാണ് അമോണിയ ചോർച്ചയ്ക്ക് കാരണമെന്നാണ് ലഭിക്കുന്ന വിവരം. ഇതേ തുടർന്ന് കഴക്കൂട്ടത്ത് നിന്നും എത്തിയ അഗ്നിശമന സേന യൂണിറ്റ് വാൽവ് അടച്ച് ചോർച്ച പരിഹരിച്ചു.
National
ന്യൂഡൽഹി: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട കേസിൽ ഒരാൾകൂടി അറസ്റ്റിൽ.
ഡൽഹിയിൽ പ്രവർത്തിക്കുന്ന രേണുകായ് കരിയർ സെന്റർ സ്ഥാപകൻ ശിവരാജ് രഘുനാഥ് മോട്ടെഗാവോങ്കറെയാണു ഞായറാഴ്ച കേസന്വേഷിക്കുന്ന സിബിഐ സംഘം മഹാരാഷ്ട്രയിലെ ലാത്തൂരിൽനിന്ന് പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ പത്തുദിവസത്തെ സിബിഐ കസ്റ്റഡിയിൽവിട്ട് വിചാരണക്കോടതി ഉത്തരവിട്ടു.അറസ്റ്റിനു പിന്നാലെ നടത്തിയ വിശദ പരിശോധനയിൽ ചോർത്തിയ ചോദ്യാവലി ശിവരാജിന്റെ മൊബൈൽ ഫോണിൽ നിന്ന് കണ്ടെത്തിയിരുന്നു.
ചോദ്യപേപ്പർ ചോർത്തിയ സംഘത്തിലെ സജീവ അംഗമാണ് ഇയാളെന്ന് സിബിഐ പറയുന്നു. ചോദ്യപേപ്പർ വിവിധയിടങ്ങളിൽ എത്തിച്ചതിൽ നിർണായക പങ്ക് പ്രതിയുടേതാണ്. പരീക്ഷയ്ക്ക് പത്തുദിവസം മുന്‍പ് ഏപ്രിൽ 23 നാണ് മോട്ടെഗാവോങ്കറിന് ചോദ്യപേപ്പർ ലഭിക്കുന്നത്. ഇതിന്റെ പകർപ്പും കൈയെഴുത്ത് പ്രതിയുമാണ് മോട്ടെഗാവോങ്കർ വിതരണം ചെയ്തത്.
ചോദ്യപേപ്പർ ചോർച്ചയുടെ സൂത്രധാരൻ അറസ്റ്റിലായ പ്രഹ്ളാദ് വിതൽറാവു കുൽക്കർണി എന്ന പി.വി കുൽക്കർണിയുമായി ഇയാൾക്കു ബന്ധമുണ്ടോയെന്ന കാര്യം പരിശോധിച്ചുവരികയാണ്. മുംബൈയിലെ കോളജ് അധ്യാപിക ഉൾപ്പെടെ ഏതാനും പേർ നേരത്തെ അറസ്റ്റിലായിരുന്നു.
National
ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ രാജസ്ഥാനിലെ യുവമോർച്ച നേതാവ് ഉൾപ്പെടെ അഞ്ചുപേരെ സിബിഐ എറസ്റ്റ്ചെയ്തു.
ജയ്പുരിലെ യുവമോർച്ച നേതാവ് ദിനേശ് ബിവാൽ സഹോദരൻ മംഗിലാൽ ബിവാൽ, വികാസ് ബിവാൽ, നാസിക് സ്വദേശി ശുഭം ഖൈര്‍നാര്‍, ഗുരുഗ്രാം സ്വദേശി യാഷ് യാദവ് എന്നിവരാണു പിടിയിലായത്.
സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കള്‍ക്കൊപ്പം നില്ക്കുന്ന ഒട്ടേറെ ചിത്രങ്ങൾ ദിനേശ് ബിവാൽ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറെ നാളായി സികാര്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനം. ഇവരുടെ അടുത്ത ബന്ധുക്കളായ നാലു പേർ കഴിഞ്ഞവർഷം നീറ്റ് പരീക്ഷയില്‍ വിജയിച്ചിരുന്നു. ഇതും സംശയത്തിന് ഇടയാക്കുകയാണ്.
അറസ്റ്റിലായ യാഷ് യാദവിൽ നിന്ന് കഴിഞ്ഞവർഷവും ഇവർ ചോദ്യപേപ്പർ വാങ്ങിയെന്നാണ് സംശയം.
ഗുരുഗ്രാമില്‍ എംബിബിഎസ് കൗണ്‍സിലിംഗ് നൽകുന്ന സ്ഥാപനത്തിന്റെ ഉടമയാണ് യാഷ് യാദവ്. 15 ലക്ഷം രൂപയ്ക്കാണ് ഇയാൾ ചോദ്യാവലി ദിനേശ് ബിവാലിനു നൽകിയത്. നീറ്റ് പരീക്ഷയ്ക്ക് നാലുദിവസം മുമ്പായിരുന്നു കൈമാറ്റം.
ഇത് ബിഹാര്‍, ജമ്മുകാഷ്മീര്‍ സ്വദേശികളായ ഏതാനും പേര്‍ക്കു ദിനേഷ് ബിവാൽ കൈമാറി. സിബിഐ പിടികൂടിയ ശുഭം ഖൈര്‍നാറിനു കൊറിയര്‍ വഴി ചോദ്യപേപ്പറിന്റെ ഡിജിറ്റല്‍ പകര്‍പ്പ് കൈമാറിയതു മഹാരാഷ്ട്ര സ്വദേശി ധനഞ്ജയ് ലോഖണ്ഡേ എന്നയാളാണെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ സിബിഐ സംഘം പരിശോധന നടത്തി.
National
ചെന്നൈ: നടനും ടിവികെ നേതാവുമായ വിജയ് നായകനായ ജനനായകൻ സിനിമയുടെ സെൻസർ പതിപ്പ് ചോർന്ന സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി തമിഴ് സിനിമാലോകം.
കുറ്റക്കാരെ കണ്ടെത്തി തക്കതായ ശിക്ഷ നൽകണമെന്ന് സൂപ്പർതാരം രജനികാന്ത് ആവശ്യപ്പെട്ടു. സിനിമ ചോർന്നത് ഞെട്ടലും വേദനയുമുളവാക്കുന്ന സംഭവമാണ്. സിനിമാലോകം ഒന്നടങ്കം ഇതിനെതിരേ പ്രതിഷേധിക്കണം.
കുറ്റക്കാർക്കെതിരേ സർക്കാർ കർശന നടപടിയെടുക്കണമെന്നും രജനികാന്ത് എക്സിൽ ആവശ്യപ്പെട്ടു. സിനിമയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത് കലയ്ക്കും കലാകാരനും നേരേയുള്ള ആക്രമണമാണെന്ന് കമൽഹാസൻ പറഞ്ഞു.
ചോർന്നത് സ്വാഭാവികമല്ലെന്നും വ്യവസ്ഥാപിത സ്ഥാപനങ്ങളുടെ പരാജയമാണ് തെളിയിക്കുന്നതെന്നും കമൽ പറഞ്ഞു. ഒരുസംഘത്തിന്റെ മുഴുവൻ സ്വപ്നങ്ങളും പ്രതീക്ഷകളും ഇല്ലാതാക്കുന്നതാണ് സംഭവമെന്ന് നടൻ സൂര്യ പ്രതികരിച്ചു.
ഓൺലൈനിൽ വന്ന സിനിമ ആരും കാണുകയോ പങ്കുവയ്ക്കുകയോ ചെയ്യരുതെന്നും നടൻ അഭ്യർഥിച്ചു. ജനനായകൻ സിനിമ സംഘത്തിന് പൂർണപിന്തുണ നൽകുന്നുവെന്നും സൂര്യ പറഞ്ഞു.
തെലുങ്ക് സൂപ്പർ താരം ചിരഞ്ജീവിയുൾപ്പെടെ മറ്റ് നിരവധി സിനിമാപ്രവർത്തകർ പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.വിജയ്യുടെ അവസാന ചിത്രമെന്ന് പേരിൽ ശ്രദ്ധനേടിയ ജനനായകൻ സിനിമയുടെ പതിപ്പ് പലഭാഗങ്ങളായാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്.
മൂന്നുമണിക്കൂർ ദൈർഘ്യമുള്ള സിനിമയുടെ ഇൻട്രോ സീൻ, ടൈറ്റിൽകാർഡ്, ഗാനരംഗങ്ങൾ എന്നിവയുടെ എച്ച്ഡി പതിപ്പുകളാണ് അനധികൃതമായി പുറത്തുവന്നിരിക്കുന്നത്.
Kerala
പുതുക്കാട്: കൊച്ചി-സേലം പാചകവാതക പൈപ്പ്ലൈനിൽ ചോർച്ച. പുതുക്കാട് പാലിയേക്കരയിൽ ബിപിസിഎൽ പെട്രോൾ പൈപ്പ്ലൈനിന്റെ അറ്റകുറ്റപ്പണിക്കെത്തിയ തൊഴിലാളികൾ പൈപ്പ്ലൈൻ മാറി എട്ടുമീറ്റർ അപ്പുറത്തുള്ള കെഎസ്പിപിഎൽ കമ്പനിയുടെ ഗ്യാസ് പൈപ്പ്ലൈനിൽ ഡ്രില്ല് ഉപയോഗിച്ചതാണ് ചോർച്ചയ്ക്കു കാരണം.
വലിയതോതില്‍ എല്‍പിജി ചോര്‍ച്ച ഉണ്ടായതോടെ പൈപ്പ് ലൈനിന്റെ രണ്ടുവശത്തുള്ള വാല്‍വ് അടച്ചു. പുതുക്കാട് അഗ്നിരക്ഷാസേന ചോര്‍ച്ചയിലേക്കു വെള്ളം പമ്പ് ചെയ്തു സ്ഥിതിഗതികള്‍ നിയന്ത്രിച്ചു.
ചോര്‍ച്ചയുണ്ടായ പ്രദേശത്തു ഗന്ധം അനുഭവപ്പെടുന്നുണ്ട്. മേഖലയിലെ വീടുകളിലും സ്ഥാപനങ്ങളിലും പോലീസും അഗ്നിരക്ഷാസേനയും വില്ലേജ് ഓഫീസ് അധികൃതരുമെത്തി മുന്‍കരുതൽ നിർദേശങ്ങൾ നൽകി. വീടുകളിലും സ്ഥാപനങ്ങളിലും തീ ഉപയോഗിക്കുന്നതിലും വൈദ്യുതി ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിലും നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
പൈപ്പ് ലൈനിന്റെ ചുമതലയുള്ള കെഎസ്പിപിഎല്‍, പെട്രോളിയം കമ്പനികളായ ബിപിസിഎല്‍, ഐഒസിഎല്‍ അധികൃതർ സ്ഥലത്തെത്തിയിരുന്നു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അധികൃതര്‍ അറിയിച്ചു. ഗ്യാസ് ചോർച്ച തുടരുന്നതിനിടെ മണലി-മടവാക്കര റോഡ് അടച്ച് ഗതാഗതം നിരോധിച്ചിരുന്നു.
ആശങ്കയായി തീപിടിത്തം
പാചകവാതക പൈപ്പ് ലൈന്‍ ചോര്‍ച്ച തുടരുന്നതിനിടെ പാലിയേക്കര പഴയ ദേശീയപാതയോരത്തെ പാടത്ത് തീപടര്‍ന്നത് ആശങ്ക പരത്തി. ഇന്നലെ ഉച്ചയ്ക്കാണ് പാതയോരത്തെ വര്ക്ഷോപ്പുകള്ക്കു സമീപം മാലിന്യത്തില്‍ തീ പടര്‍ന്നത്.
കാറ്റിന്റെ ശക്തിയില്‍ തീ പാടത്തേക്കു വ്യാപിച്ചെങ്കിലും പുതുക്കാടുനിന്ന് ഫയര്‍ഫോഴ്സ് എത്തി തീ നിയന്ത്രണവിധേയമാക്കി. മാലിന്യക്കൂമ്പാരത്തിന് ആരോ തീയിട്ടതാണെന്നു പറയുന്നു. തീപിടിത്തമുണ്ടായ പാടത്തിന് അരക്കിലോമീറ്റര്‍ മാറിയാണ് ഗ്യാസ് പൈപ്പ് ലൈന്‍ ചോര്‍ച്ച.
National
ന്യൂഡൽഹി: നാളെ ആരംഭിക്കുന്ന സിബിഎസ്ഇ ബോർഡ് പരീക്ഷയുടെ ചോദ്യപേപ്പർ ചോർന്നെന്ന വ്യാജ പ്രചാരണത്തിൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സിബിഎസ്ഇ. സംഭവത്തിൽ പരാതി നൽകുമെന്നും ബോർഡ് വ്യക്തമാക്കി.
വിദ്യാർഥികൾക്കിടയിൽ ആശങ്കയുണ്ടാക്കാനുള്ള ആസൂത്രിതമായ ശ്രമമാണെന്നും സിബിഎസ്ഇ വ്യക്തമാക്കി. പരീക്ഷയുടെ സുഗമമായ നടത്തിപ്പിന് എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.
Kerala
തൃശൂർ: മണ്ണുത്തി ഒല്ലൂക്കരയിൽ പ്രവർത്തിക്കുന്ന സത്യം ഐസ് ഫാക്ടറിയിൽ അമോണിയം വാതകം ചോർച്ച. ഒഴിവായത് വൻ ദുരന്തം.
ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു സംഭവം. അമോണിയം പൈപ്പിന്റെ വാൽവിനുണ്ടായ തകരാറാണ് ചോർച്ചയ്ക്ക് ഇടയാക്കിയത്. സംഭവ സമയം ക്ലീനിംഗ് സ്റ്റാഫുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
വിവരമറിഞ്ഞ് തൃശൂരിൽ നിന്നും പുതുക്കാട് നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി വെള്ളമടിച്ച് നിർവീര്യമാക്കി. അപകടകാരിയായ അമോണിയം അലർജിക്കും മരണത്തിനും വരെ സാധ്യത ഏറെയുള്ളതാണ്.
25,000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കറിലാണ് അമോണിയം സംഭരിച്ചിരുന്നത്. ഫാക്ടറിക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായെന്ന് ജില്ലാ ഫയർ ഓഫീസർ ബി. വൈശാഖും കോർപ്പറേഷൻ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാറും പറഞ്ഞു.
ഫാക്ടറിയിൽ ഓഡിറ്റിംഗ് നടത്താൻ നിർദേശിക്കുമെന്നും തൃശൂർ ജില്ലാ ഫയർഫോഴ്സ് ഓഫീസർ ബി. വൈശാഖ് പറഞ്ഞു
National
മുംബൈ : മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയ്ക്ക് സമീപം വസായ് വെസ്റ്റ് പ്രദേശത്ത് ക്ലോറിൻ വാതക ചോർച്ച. വിഷവാതക ചർച്ചയെ തുടർന്ന് ഒരാൾ മരിച്ചു. സമീപവാസിയായ 59 കാരനാണ് മരിച്ചത്.
18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഒരു ആൺകുട്ടിയും രണ്ട് കൗമാരക്കാരായ പെൺകുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.
രൂക്ഷമായ മഞ്ഞ-പച്ച നിറത്തിലുള്ള പുക പ്രദേശത്ത് പരന്നിട്ടുണ്ട്. ചൊവ്വാഴ്ച ദിവാൻമാൻ ശ്മശാനത്തിന് സമീപമുള്ള ഒരു വാട്ടർ ടാങ്കിന് സമീപം നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾക്കിടെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം നടന്നതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സിഇഒ കൂടിയായ റസിഡന്റ് ഡെപ്യൂട്ടി കളക്ടർ സുഭാഷ് ബാഗ്ഡെ പറഞ്ഞു.
10 മുതൽ 15 വർഷം വരെ പഴക്കമുള്ള ഒരു ക്ലോറിൻ സിലിണ്ടറിന്റെ വാൽവ് ചോരാൻ തുടങ്ങിയതോടെ ചുറ്റുമുള്ള പ്രദേശത്തേക്ക് വിഷ പുക പടരുകയായിരുന്നു. സൺസിറ്റി ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി ചോർച്ച അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ അവരിൽ പലർക്കും വാതകം ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി.
തുടർന്ന് ഇവരെ ഉൾപ്പടെ 18 പേരെ മൂന്ന് വ്യത്യസ്ത ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. വാതക ചോർച്ചയിൽ നിന്ന് കൂടുതൽ ഭീഷണിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിഭ്രാന്തരാകരുതെന്നും മുൻകരുതൽ നടപടിയായി പ്രദേശത്ത് അനാവശ്യമായ സഞ്ചാരം ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.
District News
തൊടുപുഴ: മൂലമറ്റത്തെ അഞ്ച്, ആറ് നന്പർ ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകൾ മാറ്റിസ്ഥാപിക്കുന്നതിനായാണ് അടുത്തമാസം 11 മുതൽ ഡിസംബർ 10 വരെ ഭൂഗർഭ വൈദ്യുതി നിലയം അടയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ജനറേറ്ററുകളിലെ സീലുകൾ ശരിയായി പ്രവർത്തിക്കാത്തതു മൂലം സ്ഫെറിക്കൽ വാൽവിൽനിന്നു പരിധിയിലധികമുള്ള വെള്ളത്തിന്റെ ചോർച്ച കണ്ടെത്തിയിരുന്നു. ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഭാവിയിൽ ഡൗണ്‍സ്ട്രീം ഭാഗത്ത് അറ്റകുറ്റപ്പണികൾ സുരക്ഷിതമായി നടത്താൻ കഴിയാത്ത സ്ഥിതിവരും. ഈ സാഹചര്യത്തിലാണ് ഭൂഗർഭ വൈദ്യുതിനിലയം പൂർണമായും അടച്ച് അറ്റകുറ്റപ്പണി നടത്താൻ ബോർഡ് തീരുമാനിച്ചത്.
മെയിൻ ഇൻലെറ്റ് വാൽവുകളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താതിരിക്കുന്നത് നിലയത്തിന്റെ സുരക്ഷയെതന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. 4, 5, 6 നന്പർ ജനറേറ്ററുകളിലേക്ക് വെള്ളമെത്തിക്കുന്ന ബട്ടർഫ്ളൈ വാൽവിന്റെ രണ്ടാം നന്പറിൽ കൂടുതൽ ചോർച്ച കണ്ടെത്തിയിട്ടുമുണ്ട്. ഇതിനാൽ അറ്റകുറ്റപ്പണിക്കായി ഇൻടേക്ക് ഷട്ടർ താഴ്ത്തുകയും പവർ ടണൽ പൂർണമായി ഡ്രെയിൻ ചെയ്യുകയും വേണം.
എന്നാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തനിലയിൽ കാലവർഷ സമയത്ത് ഇവിടെ ഉത്പാദനം പരമാവധി വർധിപ്പിക്കുകയും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വൈദ്യുതി നൽകുകയും ചെയ്തിരുന്നു. നവംബർ. ഡിസംബർ മാസങ്ങളിൽ ഇതിനു പകരം വൈദ്യുതി ലഭ്യമാക്കാനുള്ള മുൻകരുതൽ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇതിലൂടെ അധിക സാന്പത്തിക ബാധ്യതയില്ലാതെ ഷട്ട്ഡൗണ്‍ കാലത്തെ വൈദ്യുതി ലഭ്യത ഉറപ്പാക്കാനാകുമെന്നാണ് ബോർഡധികൃതർ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളിൽ ജനറേറ്ററുകളിലെ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിൽ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുകയും തുറന്നുവിടേണ്ടതായും വരുമായിരുന്നു. വേനലിൽ മൂവാറ്റുപുഴയാറിലെ വെള്ളം ഉപയോഗപ്പെടുത്തിയുള്ള കുടിവെള്ളവിതരണവും ജലസേചന സൗകര്യം മുൻനിർത്തിയും കാലവർഷം തിമിർത്തുപെയ്യുന്നതും മൂലമാണ് അറ്റകുറ്റപണി നീട്ടിവച്ചത്.
മൂലമറ്റം വൈദ്യുതി നിലയത്തിൽ 130 മെഗാവാട്ട് ശേഷിയുള്ള ആറു ജനറേറ്ററുകളാണുള്ളത്.
പെൻസ്റ്റോക്കിലൂടെ ടർബൈനിലേക്ക് പ്രവേശിക്കുന്ന വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി പവർഹൗസിൽ മെയിൻ ഇൻലെറ്റ് വാൽവുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇടുക്കി പവർഹൗസിൽ 1600 മില്ലിമീറ്റർ വ്യാസമുള്ള സ്ഫെറിക്കൽ വാൽവുകളാണ് മെയിൻ ഇൻലെറ്റ് വാൽവുകളായി ഉപയോഗിച്ചിട്ടുള്ളത്.
ഈ വാൽവുകളിൽ സർവീസ് ഡൗണ്‍സ്ട്രീം സീലും മെയിന്റനൻസ് അപ്സ്ട്രീം സീലുകളുമാണുള്ളത്. ജനറേറ്ററുകൾ നിർത്തിവയ്ക്കുന്നതിനു ഡൗണ്‍സ്ട്രീം സീൽ സ്വയം പ്രവർത്തിച്ച് ടർബൈനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയും.
ഡൗണ്‍സ്ട്രീം ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തേണ്ട സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി അപ്പ്സ്ട്രീം സീൽ പ്രവർത്തിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ നിലവിൽ തയാറാക്കിയിരിക്കുന്ന അറ്റകുറ്റപ്പണികൾ ഏറെ പ്രാധാന്യമുള്ളതാണെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.