Kerala
തൃശൂർ: മണ്ണുത്തി ഒല്ലൂക്കരയിൽ പ്രവർത്തിക്കുന്ന സത്യം ഐസ് ഫാക്ടറിയിൽ അമോണിയം വാതകം ചോർച്ച. ഒഴിവായത് വൻ ദുരന്തം.
ഇന്ന് രാവിലെ 8.45 ഓടെയായിരുന്നു സംഭവം. അമോണിയം പൈപ്പിന്റെ വാൽവിനുണ്ടായ തകരാറാണ് ചോർച്ചയ്ക്ക് ഇടയാക്കിയത്. സംഭവ സമയം ക്ലീനിംഗ് സ്റ്റാഫുകൾ മാത്രമാണ് ഉണ്ടായിരുന്നത്.
വിവരമറിഞ്ഞ് തൃശൂരിൽ നിന്നും പുതുക്കാട് നിന്നും മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് എത്തി വെള്ളമടിച്ച് നിർവീര്യമാക്കി. അപകടകാരിയായ അമോണിയം അലർജിക്കും മരണത്തിനും വരെ സാധ്യത ഏറെയുള്ളതാണ്.
25,000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കറിലാണ് അമോണിയം സംഭരിച്ചിരുന്നത്. ഫാക്ടറിക്ക് ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഇല്ലായെന്ന് ജില്ലാ ഫയർ ഓഫീസർ ബി. വൈശാഖും കോർപ്പറേഷൻ സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ വിനോദ് കുമാറും പറഞ്ഞു.
ഫാക്ടറിയിൽ ഓഡിറ്റിംഗ് നടത്താൻ നിർദേശിക്കുമെന്നും തൃശൂർ ജില്ലാ ഫയർഫോഴ്സ് ഓഫീസർ ബി. വൈശാഖ് പറഞ്ഞു
National
മുംബൈ : മഹാരാഷ്ട്ര തലസ്ഥാനമായ മുംബൈയ്ക്ക് സമീപം വസായ് വെസ്റ്റ് പ്രദേശത്ത് ക്ലോറിൻ വാതക ചോർച്ച. വിഷവാതക ചർച്ചയെ തുടർന്ന് ഒരാൾ മരിച്ചു. സമീപവാസിയായ 59 കാരനാണ് മരിച്ചത്.
18 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിച്ചവരിൽ ഒരു ആൺകുട്ടിയും രണ്ട് കൗമാരക്കാരായ പെൺകുട്ടികളും അഞ്ച് സ്ത്രീകളും ഉൾപ്പെടുന്നുവെന്നാണ് റിപ്പോർട്ടുകൾ.
രൂക്ഷമായ മഞ്ഞ-പച്ച നിറത്തിലുള്ള പുക പ്രദേശത്ത് പരന്നിട്ടുണ്ട്. ചൊവ്വാഴ്ച ദിവാൻമാൻ ശ്മശാനത്തിന് സമീപമുള്ള ഒരു വാട്ടർ ടാങ്കിന് സമീപം നടന്നുകൊണ്ടിരിക്കുന്ന അറ്റകുറ്റപ്പണികൾക്കിടെ വൈകുന്നേരം മൂന്നരയോടെയാണ് സംഭവം നടന്നതെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ സിഇഒ കൂടിയായ റസിഡന്റ് ഡെപ്യൂട്ടി കളക്ടർ സുഭാഷ് ബാഗ്ഡെ പറഞ്ഞു.
10 മുതൽ 15 വർഷം വരെ പഴക്കമുള്ള ഒരു ക്ലോറിൻ സിലിണ്ടറിന്റെ വാൽവ് ചോരാൻ തുടങ്ങിയതോടെ ചുറ്റുമുള്ള പ്രദേശത്തേക്ക് വിഷ പുക പടരുകയായിരുന്നു. സൺസിറ്റി ഫയർ സ്റ്റേഷനിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സ്ഥലത്തെത്തി ചോർച്ച അടയ്ക്കാൻ ശ്രമിക്കുന്നതിനിടെ അവരിൽ പലർക്കും വാതകം ശ്വസിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി.
തുടർന്ന് ഇവരെ ഉൾപ്പടെ 18 പേരെ മൂന്ന് വ്യത്യസ്ത ആശുപത്രികളിലേക്ക് മാറ്റുകയായിരുന്നു. സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണവിധേയമാണെന്ന് അധികൃതർ അറിയിച്ചു. വാതക ചോർച്ചയിൽ നിന്ന് കൂടുതൽ ഭീഷണിയില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. പരിഭ്രാന്തരാകരുതെന്നും മുൻകരുതൽ നടപടിയായി പ്രദേശത്ത് അനാവശ്യമായ സഞ്ചാരം ഒഴിവാക്കണമെന്നും അധികൃതർ ജനങ്ങളോട് അഭ്യർഥിച്ചു.
District News
തൊടുപുഴ: മൂലമറ്റത്തെ അഞ്ച്, ആറ് നന്പർ ജനറേറ്ററുകളുടെ അപ്സ്ട്രീം സീലുകൾ മാറ്റിസ്ഥാപിക്കുന്നതിനായാണ് അടുത്തമാസം 11 മുതൽ ഡിസംബർ 10 വരെ ഭൂഗർഭ വൈദ്യുതി നിലയം അടയ്ക്കുന്നതെന്ന് അധികൃതർ വ്യക്തമാക്കി.
ജനറേറ്ററുകളിലെ സീലുകൾ ശരിയായി പ്രവർത്തിക്കാത്തതു മൂലം സ്ഫെറിക്കൽ വാൽവിൽനിന്നു പരിധിയിലധികമുള്ള വെള്ളത്തിന്റെ ചോർച്ച കണ്ടെത്തിയിരുന്നു. ഈ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ ഭാവിയിൽ ഡൗണ്‍സ്ട്രീം ഭാഗത്ത് അറ്റകുറ്റപ്പണികൾ സുരക്ഷിതമായി നടത്താൻ കഴിയാത്ത സ്ഥിതിവരും. ഈ സാഹചര്യത്തിലാണ് ഭൂഗർഭ വൈദ്യുതിനിലയം പൂർണമായും അടച്ച് അറ്റകുറ്റപ്പണി നടത്താൻ ബോർഡ് തീരുമാനിച്ചത്.
മെയിൻ ഇൻലെറ്റ് വാൽവുകളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താതിരിക്കുന്നത് നിലയത്തിന്റെ സുരക്ഷയെതന്നെ ബാധിക്കുമെന്നാണ് വിലയിരുത്തൽ. 4, 5, 6 നന്പർ ജനറേറ്ററുകളിലേക്ക് വെള്ളമെത്തിക്കുന്ന ബട്ടർഫ്ളൈ വാൽവിന്റെ രണ്ടാം നന്പറിൽ കൂടുതൽ ചോർച്ച കണ്ടെത്തിയിട്ടുമുണ്ട്. ഇതിനാൽ അറ്റകുറ്റപ്പണിക്കായി ഇൻടേക്ക് ഷട്ടർ താഴ്ത്തുകയും പവർ ടണൽ പൂർണമായി ഡ്രെയിൻ ചെയ്യുകയും വേണം.
എന്നാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാകാത്തനിലയിൽ കാലവർഷ സമയത്ത് ഇവിടെ ഉത്പാദനം പരമാവധി വർധിപ്പിക്കുകയും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങൾക്ക് വൈദ്യുതി നൽകുകയും ചെയ്തിരുന്നു. നവംബർ. ഡിസംബർ മാസങ്ങളിൽ ഇതിനു പകരം വൈദ്യുതി ലഭ്യമാക്കാനുള്ള മുൻകരുതൽ നടപടിയും സ്വീകരിച്ചിട്ടുണ്ട്. ഇതിലൂടെ അധിക സാന്പത്തിക ബാധ്യതയില്ലാതെ ഷട്ട്ഡൗണ്‍ കാലത്തെ വൈദ്യുതി ലഭ്യത ഉറപ്പാക്കാനാകുമെന്നാണ് ബോർഡധികൃതർ വ്യക്തമാക്കുന്നത്.
കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളിൽ ജനറേറ്ററുകളിലെ അറ്റകുറ്റപ്പണി നടത്തിയിരുന്നെങ്കിൽ ഇടുക്കി അണക്കെട്ടിൽ ജലനിരപ്പുയരുകയും തുറന്നുവിടേണ്ടതായും വരുമായിരുന്നു. വേനലിൽ മൂവാറ്റുപുഴയാറിലെ വെള്ളം ഉപയോഗപ്പെടുത്തിയുള്ള കുടിവെള്ളവിതരണവും ജലസേചന സൗകര്യം മുൻനിർത്തിയും കാലവർഷം തിമിർത്തുപെയ്യുന്നതും മൂലമാണ് അറ്റകുറ്റപണി നീട്ടിവച്ചത്.
മൂലമറ്റം വൈദ്യുതി നിലയത്തിൽ 130 മെഗാവാട്ട് ശേഷിയുള്ള ആറു ജനറേറ്ററുകളാണുള്ളത്.
പെൻസ്റ്റോക്കിലൂടെ ടർബൈനിലേക്ക് പ്രവേശിക്കുന്ന വെള്ളത്തിന്റെ ഒഴുക്ക് നിയന്ത്രിക്കുന്നതിനായി പവർഹൗസിൽ മെയിൻ ഇൻലെറ്റ് വാൽവുകൾ സ്ഥാപിച്ചിട്ടുണ്ട്. ഇടുക്കി പവർഹൗസിൽ 1600 മില്ലിമീറ്റർ വ്യാസമുള്ള സ്ഫെറിക്കൽ വാൽവുകളാണ് മെയിൻ ഇൻലെറ്റ് വാൽവുകളായി ഉപയോഗിച്ചിട്ടുള്ളത്.
ഈ വാൽവുകളിൽ സർവീസ് ഡൗണ്‍സ്ട്രീം സീലും മെയിന്റനൻസ് അപ്സ്ട്രീം സീലുകളുമാണുള്ളത്. ജനറേറ്ററുകൾ നിർത്തിവയ്ക്കുന്നതിനു ഡൗണ്‍സ്ട്രീം സീൽ സ്വയം പ്രവർത്തിച്ച് ടർബൈനിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്ക് തടയും.
ഡൗണ്‍സ്ട്രീം ഭാഗത്ത് അറ്റകുറ്റപ്പണികൾ നടത്തേണ്ട സാഹചര്യങ്ങളിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി അപ്പ്സ്ട്രീം സീൽ പ്രവർത്തിപ്പിക്കേണ്ടതുണ്ട്. ഈ സാഹചര്യത്തിൽ നിലവിൽ തയാറാക്കിയിരിക്കുന്ന അറ്റകുറ്റപ്പണികൾ ഏറെ പ്രാധാന്യമുള്ളതാണെന്നും കെഎസ്ഇബി അധികൃതർ വ്യക്തമാക്കി.