ന്യൂഡൽഹി: നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിൽ രാജസ്ഥാനിലെ യുവമോർച്ച നേതാവ് ഉൾപ്പെടെ അഞ്ചുപേരെ സിബിഐ എറസ്റ്റ്ചെയ്തു.
ജയ്പുരിലെ യുവമോർച്ച നേതാവ് ദിനേശ് ബിവാൽ സഹോദരൻ മംഗിലാൽ ബിവാൽ, വികാസ് ബിവാൽ, നാസിക് സ്വദേശി ശുഭം ഖൈര്‍നാര്‍, ഗുരുഗ്രാം സ്വദേശി യാഷ് യാദവ് എന്നിവരാണു പിടിയിലായത്.
സംസ്ഥാനത്തെ പ്രമുഖ ബിജെപി നേതാക്കള്‍ക്കൊപ്പം നില്ക്കുന്ന ഒട്ടേറെ ചിത്രങ്ങൾ ദിനേശ് ബിവാൽ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഏറെ നാളായി സികാര്‍ കേന്ദ്രീകരിച്ചാണ് ഇയാളുടെ പ്രവർത്തനം. ഇവരുടെ അടുത്ത ബന്ധുക്കളായ നാലു പേർ കഴിഞ്ഞവർഷം നീറ്റ് പരീക്ഷയില്‍ വിജയിച്ചിരുന്നു. ഇതും സംശയത്തിന് ഇടയാക്കുകയാണ്.
അറസ്റ്റിലായ യാഷ് യാദവിൽ നിന്ന് കഴിഞ്ഞവർഷവും ഇവർ ചോദ്യപേപ്പർ വാങ്ങിയെന്നാണ് സംശയം.
ഗുരുഗ്രാമില്‍ എംബിബിഎസ് കൗണ്‍സിലിംഗ് നൽകുന്ന സ്ഥാപനത്തിന്റെ ഉടമയാണ് യാഷ് യാദവ്. 15 ലക്ഷം രൂപയ്ക്കാണ് ഇയാൾ ചോദ്യാവലി ദിനേശ് ബിവാലിനു നൽകിയത്. നീറ്റ് പരീക്ഷയ്ക്ക് നാലുദിവസം മുമ്പായിരുന്നു കൈമാറ്റം.
ഇത് ബിഹാര്‍, ജമ്മുകാഷ്മീര്‍ സ്വദേശികളായ ഏതാനും പേര്‍ക്കു ദിനേഷ് ബിവാൽ കൈമാറി. സിബിഐ പിടികൂടിയ ശുഭം ഖൈര്‍നാറിനു കൊറിയര്‍ വഴി ചോദ്യപേപ്പറിന്റെ ഡിജിറ്റല്‍ പകര്‍പ്പ് കൈമാറിയതു മഹാരാഷ്ട്ര സ്വദേശി ധനഞ്ജയ് ലോഖണ്ഡേ എന്നയാളാണെന്നും കണ്ടെത്തിയിട്ടുണ്ട്. രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ സിബിഐ സംഘം പരിശോധന നടത്തി.
Tags : NEET question paper leak Yuva Morcha leader arrested