Kerala
തിരുവനന്തപുരം: ബിജെപി പ്രവർത്തകന്റെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ കത്തിനശിച്ച നിലയിൽ. ചിറയിൻ കീഴിലാണ് സംഭവം.
രണ്ട് ബൈക്കുകൾ, ഒട്ടോ റിക്ഷ, സ്കൂട്ടി എന്നിവയാണ് കത്തിനശിച്ചത്. ബിജെപി പ്രവർത്തകനായ ബാബുവിന്റെ വീട്ടിലാണ് സംഭവം.
Kerala
തേഞ്ഞിപ്പലം: രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ പോർവിളി നടത്തിയതിന് പിന്നാലെ മുസ്ലീം ലീഗ് നേതാവിനെ മർദിച്ച രണ്ട് സിപിഎം പ്രവർത്തകർ അറസ്റ്റിൽ. ചേലേമ്പ്ര കുറ്റിപ്പാല സ്വദേശി പടിഞ്ഞാറെ കോട്ടായിൽ അബ്ദു സലാമിനാണ് മർദനമേറ്റത്.
സംഭവത്തിൽ ചേലേമ്പ്ര കൊളക്കാട്ടുചാലി സ്വദേശി പറമ്പിൽ അനൂപ് (43), ചേലൂപ്പാടം സ്വദേശി ചേളാശേരി പറമ്പിൽ സജിത്ത് (33)എന്നിവരാണ് അറസ്റ്റിലായത്. വ്യാഴാഴ്ച്ച രാത്രി 11.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. വാട്ട്സ് ഗ്രൂപ്പിലുണ്ടായ രാഷ്ട്രീയ തർക്കം ഒടുവിൽ വ്യക്തിപരമായ വെല്ലുവിളിയിലേക്ക് എത്തുകയും സിപിഎം പ്രവർത്തകർ ലീഗ് നേതാവിന്റെ വീട്ടിലെത്തി ആക്രമണം നടത്തുകയുമായിരുന്നു.
ഇരുമ്പ് വടി കൊണ്ടുള്ള അടിയേറ്റ് തലക്ക് സാരമായി പരിക്കേറ്റ അബ്ദുൾ സലാം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Kerala
കോട്ടയം: പാലായിൽ നിർത്തിയിട്ടിരുന്ന ബൈക്കിലും ഓട്ടോയിലും കാറിടിച്ച ശേഷം ഒളിവിൽ പോയ പ്രതിയ്ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു. പാലാ സ്വദേശിയായ ജോർജ്കുട്ടി ആനിത്തോട്ടമാണ് ഡമ്മി പ്രതിയെ ഹാജരാക്കിയിരുന്നു.
പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് സ്റ്റേഷനിൽ ഹാജരാക്കിയത് ഡമ്മി പ്രതിയാണെന്ന് കണ്ടെത്തിയത്. തുടർന്ന് ഇരുവർക്കുമെതിരെ പോലീസ് ആൾമാറാട്ടത്തിന് കേസെടുത്തു. ബുധനാഴ്ചയാണ് ജോർജ്കുട്ടി കാറിടിച്ച ശേഷം നിർത്താതെ പോയത്.
പാലാ-രാമപുരം റോഡിൽ പാലാ സിവിൽ സ്റ്റേഷന് സമീപമായിരുന്നു അപകടം നടന്നത്. ഓട്ടോയിലുണ്ടായിരുന്ന റോസമ്മ ഉലഹന്നാൻ എന്ന സ്ത്രീക്ക് ഗുരുതരമായി പരിക്കേറ്റു. അവർ ആശുപത്രിയിൽ ചികിത്സയിലാണ്.
അപകടത്തിന് ശേഷം സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് വാഹനം ആരുടേതാണെന്ന് കണ്ടെത്തിയത്. അപകടമുണ്ടാക്കിയ വാഹനം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
Kerala
കൊച്ചി: ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ കേസിൽ അമ്മൂമ്മ അറസ്റ്റിൽ. കറുകുറ്റി കരിപ്പാല ഭാഗത്ത് പയ്യപ്പിള്ളി വീട്ടിൽ റോസി (63) യെയാണ് അങ്കമാലി പോലീസ് അറസ്റ്റ് ചെയ്തത്.
കറുകുറ്റി കോരമന ഭാഗത്ത് താമസിക്കുന്ന ദമ്പതികളുടെ ആറുമാസം പ്രായമായ ഡൽന മറിയം സാറയെയാണ് അമ്മൂമ്മ കൊലപ്പെടുത്തിയത്. അഞ്ചാം തീയതി രാവിലെ ഒമ്പതോടെയാണ് സംഭവം.
കുട്ടിയെ റോസിയുടെ അടുത്ത് കിടത്തിയശേഷം റോസിക്ക് കഞ്ഞിയെടുക്കാൻ കുഞ്ഞിന്റെ അമ്മ അടുക്കളയിലേക്ക് പോയ സമയത്താണ് കൊലപാതകം. റോസി കത്തികൊണ്ട് കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
കുട്ടിയുടെ കഴുത്തിലേറ്റ ആഴത്തിലുള്ള മുറിവാണ് മരണ കാരണം. കൊലപാതകം നടത്താനുള്ള കത്തി പ്രതി മുമ്പേ കരുതി വച്ചിരുന്നു.
ഡിവൈഎസ്പി റ്റി.ആര്. രാജേഷ്, ഇന്‍സ്പെക്ടര്‍ എ. രമേഷ്, എസ്ഐമാരായ കെ. പ്രദീപ്കുമാര്‍, ബിജീഷ് എന്നിവര്‍ ഉള്‍പ്പെടുന്ന സംഘമാണ് കേസ് അന്വേഷിക്കുന്നത്.
National
ഭുവനേശ്വർ: ഒഡീഷയിൽ യുവതിയെ തട്ടിക്കൊണ്ടുപോയി തടവിലാക്കി മാസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതി. ബാലസോർ സ്വദേശിനിയായ 23കാരിയാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്.
പ്രദേശവാസിയായ ഒരാൾ തന്നെ തട്ടിക്കൊണ്ടുപോയി മയൂർഭഞ്ച് ജില്ലയിലെ ബാരിപാഡയിൽ ആറുമാസം തടവിലാക്കി നിരവധി പ്രാവശ്യം പീഡിപ്പിച്ചെന്നാണ് പരാതി. തന്നെ കൂട്ടബലാത്സംഗത്തിനും പീഡനങ്ങൾക്കും ഇരയാക്കിയെന്നും ഭോഗ്രായി പോലീസ് സ്റ്റേഷനിൽ നൽകിയ പരാതിയിൽ യുവതി പറയുന്നു.
അതേസമയം, മകൾ ഒരാളോടൊപ്പം ഒളിച്ചോടിയെന്നും മൂന്ന് ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ മോഷ്ടിച്ചെന്ന് കാണിച്ച് യുവതിയുടെ അമ്മ മാർച്ച് മൂന്നിന് പരാതി നൽകിയതായി ഭോഗ്രായി പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഇൻ ചാർജ് രോഹിത് കുമാർ ബാൽ പറഞ്ഞു.
സ്ത്രീയെ ബാലസോറിലെ ഒരു പുനരധിവാസ കേന്ദ്രത്തിലേക്ക് അയച്ചു. യുവതിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി. പ്രതികളെ പിടികൂടാനുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
Kerala
തിരുവനന്തപുരം: വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് കേസില്‍ രാഹുൽ മാങ്കൂട്ടത്തിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. ശനിയാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തിന് നോട്ടീസ് നല്കി.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടാക്കിയെന്നത് ഏറെ വിവാദമായിരുന്നു. ഈ സംഭവത്തില്‍ തിരുവനന്തപുരം മ്യൂസിയം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.
മ്യൂസിയം പോലീസ് രാഹുലിനെ വിളിച്ചു വരുത്തി ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എന്നാല്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി രാഹുലിന് നേരിട്ട് ബന്ധപ്പെടുത്താനുള്ള തെളിവ് ലഭിച്ചില്ലെന്നാണ് പോലീസ് സൂചിപ്പിച്ചിരുന്നത്.
രാഹുലുമായി അടുത്ത ബന്ധമുള്ള ചില ആളുകളെ അന്ന് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെ ഫോണ്‍ വിദഗ്ധ പരിശോധനയ്ക്കായി അയക്കുകയും ചെയ്തു.
കേസിലെ മൂന്നാം പ്രതിയുടെ ഫോണിലുള്ള ശബ്ദ സന്ദേശത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെപ്പറ്റിയുള്ള പരാമര്‍ശം അടങ്ങിയത് വീണ്ടെടുത്തിരുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുക ലക്ഷ്യമിട്ടാണ് ക്രൈംബ്രാഞ്ച് രാഹുല്‍ മാങ്കൂട്ടത്തിലിനെ വിളിച്ചു വരുത്തുന്നത്.