Kerala
കോഴിക്കോട്: താമരശേരി ചുരത്തിൽ യുവാവിനെ പെരുമ്പാമ്പ് കടിച്ചു. കൽപ്പറ്റ സ്വദേശി ആസാദിനാണ് കടിയേറ്റത്. റോഡിന്റെ നടുവിൽ കിടന്ന പെരുമ്പാമ്പിനെ പിടിച്ചു മാറ്റാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്.
ചുരത്തിലെ ഒമ്പതാം വളവിലാണ് സംഭവം. പെരുമ്പാമ്പ് റോഡിൽ കിടക്കുന്നത് കാരണം ഗതാഗത തടസം ഉണ്ടായിരുന്നു. കൽപ്പറ്റയിൽ നിന്നും ഒടുങ്ങാക്കാടുള്ള ഹോട്ടലിലേക്ക് കാറിൽ ഭക്ഷണം കഴിക്കാൻ വരികയായിരുന്ന ആസാദ് കാറിൽ നിന്നും ഇറങ്ങി പാമ്പിനെ മാറ്റാൻ ശ്രമിച്ചപ്പോഴാണ് കടിയേറ്റത്.
പാമ്പിനെ മാറ്റുന്നതിനായി പാമ്പിന്റെ ദേഹത്ത് കൈ കൊണ്ട് പിടിച്ച സമയത്താണ് ആസാദിനെ പാന്പ് കടിച്ചത്. ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി എട്ടോടെയാണ് സംഭവം. പാമ്പ് പിന്നീട് ഇഴഞ്ഞ് റോഡിന്റെ എതിർവശത്തേക്ക് നീങ്ങി.
Kerala
നീലേശ്വരം: വീട്ടുപറമ്പിലെത്തിയ കൂറ്റൻ പെരുമ്പാമ്പിനെ അയല്‍വാസിയായ യുവതി സാഹസികമായി പിടികൂടി ചാക്കിലാക്കി. നീലേശ്വരം കടിഞ്ഞിമൂലയിലാണ് സംഭവം. കഴിഞ്ഞ ദിവസം രാത്രി 7.30ഓടെയാണ് കടിഞ്ഞിമൂലയിലെ ഗിരിജയുടെ വീട്ടില്‍ പെരുമ്പാമ്പിനെ കണ്ടത്. വീട്ടുകാരുടെ ബഹളം കേട്ട് ഓടിയെത്തിയ അയല്‍വാസിയായ ദിവ്യ പ്രകാശന് പാന്പിനെ കണ്ട് പേടിച്ചു പിൻമാറാൻ തയാറായില്ല.
പാമ്പിനെ പിടിക്കാനുള്ള പരിശീലനമൊന്നും കിട്ടിയില്ലെങ്കിലും പിടികൂടാൻ തന്നെ തീരുമാനിച്ചു. ഇതിനിടയില്‍ അടുത്ത പറമ്പിലേക്കു കടന്ന പാമ്പിനെ പിന്നാലെ ചെന്ന ദിവ്യ ഒരു കമ്പിന്റെ മാത്രം സഹായത്തോടെ സാഹസികമായി പിടികൂടി ചാക്കിലാക്കി. ഇതോടെ കണ്ടുനിന്നവർക്ക് ആശ്വാസം. പലരും ദിവ്യയെ അഭിനന്ദിച്ചു. തുടര്‍ന്ന് വനംവകുപ്പിനെ വിവരമറിയിച്ചു. എന്നാൽ, പാമ്പിനെ ഏറ്റുവാങ്ങിയെങ്കിലും പരിശീലനമില്ലാത്തയാൾ പിടിച്ചതിനെ അത്ര പ്രോത്സാഹിപ്പിക്കാൻ അവർ തയാറായില്ല.
മതിയായ പരിശീലനമില്ലാതെ പൊതുജനങ്ങള്‍ പാമ്പുകളെ പിടികൂടുന്നത് അപകടകരമാണെന്ന മുന്നറിയിപ്പോടെയാണ് രാത്രി വൈകി വനംവകുപ്പ് ജീവനക്കാരെത്തി പെരുമ്പാമ്പിനെ ഏറ്റുവാങ്ങിയത്. ഇനി പാമ്പിനെ കണ്ടാൽ വനംവകുപ്പിനെ വിളിക്കുകയാണ് വേണ്ടതെന്ന നിർദേശവും നൽകിയാണ് അവർ മടങ്ങിയത്. ദിവ്യ പാമ്പിനെ പിടിക്കാൻ സന്നദ്ധയാണെങ്കിൽ പരിശീലനം നേടണമെന്ന് ഉപദേശിക്കുകയും ചെയ്തു.
Kerala
കാഞ്ഞങ്ങാട്: രാത്രിയിൽ പാതയോരത്തുനിന്ന് ഫോണിൽ സംസാരിച്ചുനിൽക്കേ യുവാവിന്റെ കാലിൽ ചുറ്റിപ്പിടിച്ച് പെരുമ്പാമ്പ്. മനസ്സാന്നിധ്യം വിടാതെ യുവാവ് പാമ്പിനെ കുടഞ്ഞുമാറ്റി പിടികൂടി ചാക്കിൽ കെട്ടി. ഒരു തവണ പാമ്പ് ചാക്കിൽനിന്നു രക്ഷപ്പെട്ടെങ്കിലും വീണ്ടും പിടികൂടി ചാക്കിലാക്കി കാഞ്ഞങ്ങാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസിൽ സുരക്ഷിതമായി എത്തിച്ച് മാവുങ്കാൽ പുതിയകണ്ടത്തെ മണികണ്ഠൻ താരമായി.
സ്വന്തം നിലയിൽ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി ഓട്ടോറിക്ഷയിൽ ഫോറസ്റ്റ് ഓഫീസിലെത്തിച്ചിട്ടും വണ്ടിക്കൂലി പോലും കിട്ടാതിരുന്നതിൽ മണികണ്ഠന് ചില്ലറ പരിഭവമുണ്ട്. എങ്കിലും പെരുമ്പാമ്പിനെ ഉപദ്രവിച്ചുവെന്നു പറഞ്ഞ് കേസൊന്നും എടുത്തില്ലല്ലോ എന്ന കാര്യത്തിൽ ആശ്വാസം.
ഞായറാഴ്ച രാത്രി 10 ഓടെ മാവുങ്കാൽ കുശവൻകുന്നിൽ സംസ്ഥാനപാതയോരത്തായിരുന്നു സംഭവം. ഒരാളിനേക്കാൾ നീളവും 20 കിലോയോളം തൂക്കവുമുള്ളതായിരുന്നു പെരുമ്പാമ്പ്. കുടഞ്ഞുകളഞ്ഞിട്ടും പാമ്പ് അധികമൊന്നും അനങ്ങാതെ പാതയോരത്തു കിടക്കുകയായിരുന്നു.
വയർ വീർത്ത നിലയിലുമായിരുന്നു. അവിടെത്തന്നെ ഉപേക്ഷിച്ചുപോയാൽ സംസ്ഥാനപാതയിൽ വണ്ടിയിടിച്ചു ചാകാനിടയുണ്ടെന്നു തോന്നിയതോടെയാണ് മണികണ്ഠൻ പാമ്പിനെ ചാക്കിലാക്കിയത്. നേരം പുലർന്ന ശേഷം വനംവകുപ്പിന് കൈമാറാമെന്നു കരുതി ചാക്കുകെട്ട് സ്വന്തം വീട്ടിലെത്തിച്ച് സൂക്ഷിച്ചു.
വായു കടക്കാനായി ചാക്കിൽ നേരിയ വിടവും ഉണ്ടാക്കിയിരുന്നു. പുലർച്ചെ മൂന്നോടെ എഴുന്നേറ്റു നോക്കിയപ്പോൾ ചാക്കിനുള്ളിൽ പാമ്പിനെ കണ്ടില്ല. ഇതോടെ പരിഭ്രാന്തിയായി. പാമ്പിനെ എടുത്ത് വീട്ടിലെത്തിച്ചത് അബദ്ധമായോ എന്ന ചിന്തയായി.
സമീപത്തുള്ള സുഹൃത്തുക്കളെ വിളിച്ച് വീണ്ടും തെരഞ്ഞപ്പോൾ മുറിയുടെ ചുവരിലെ എയർ ഹോളിൽ പതുങ്ങിക്കിടക്കുന്ന പാമ്പിനെ കണ്ടെത്തി. മുറിക്കുള്ളിലെ കേബിൾ വഴിയാകാം എയർ ഹോളിലേക്ക് കയറിയതെന്ന് കരുതുന്നു. സുഹൃത്തുക്കളുടെ സഹായത്തോടെ വീണ്ടും ചാക്കിലാക്കിയാണ് രാവിലെ വനംവകുപ്പ് ഓഫീസിലെത്തിച്ചത്.