മുംബൈ: ഇന്ത്യയുടെ ഓഹരിവിപണി, വിപണി മൂലധനത്തിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. വിദേശ നിക്ഷേപകർ വൻതോതിൽ ഓഹരികൾ വിറ്റഴിച്ചതും, കന്പനികളുടെ ദുർബലമായ വരുമാന വളർച്ചയും, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഓഹരികളുടെ കുറവുമാണ് ഇന്ത്യക്ക് തിരിച്ചടിയായത്.
എഐ ചിപ്പ് നിർമാതാക്കളുടെ കരുത്തിൽ ഈ വർഷം ദക്ഷിണ കൊറിയൻ ഓഹരികൾ വൻ മുന്നേറ്റമാണു നടത്തിയത്. ഇതോടെ കോസ്പി, കോസ്ഡാക്, കോണക്സ് എന്നീ എക്സ്ചേഞ്ചുകളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള കന്പനികളുടെ ആകെ വിപണി മൂല്യം 86 ശതമാനം വർധിച്ച് 5.01 ലക്ഷം കോടി ഡോളറായി ഉയർന്നു. എക്സ്ചേഞ്ച് വിവരങ്ങൾ പ്രകാരം, ഇന്ത്യയിലെ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിന്റെ (എൻഎസ്ഇ) ആകെ വിപണിമൂല്യം 4.85 ലക്ഷം കോടി ഡോളറായി കുറഞ്ഞു.
വളർന്നു വരുന്ന വിപണികളിൽ ഒരുകാലത്ത് ഏറെ പ്രിയങ്കരമായിരുന്ന ഇന്ത്യ, കഴിഞ്ഞ മാസം തായ്വാനു പിന്നിലായതിനു ശേഷം ഇപ്പോൾ രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും രണ്ട് സ്ഥാനങ്ങൾ കൂടി താഴേക്ക് പോയിരിക്കുന്നു.
◄ കൊറിയയ്ക്ക് കരുത്തായി എഐ ചിപ്പ് നിർമാതാക്കൾ
എഐ അധിഷ്ഠിത ഓഹരികളുടെ വർധിച്ചുവരുന്ന ആവശ്യകതയുടെ കരുത്തിൽ, ദക്ഷിണ കൊറിയൻ ചിപ്പ് നിർമാതാക്കളായ സാംസംഗ് ഇലക്ട്രോണിക്സ്, എസ്കെ ഹൈനിക്സ് എന്നിവയുടെ മൂല്യം ഈ വർഷം കുതിച്ചുയർന്നു. ഒരു ട്രില്യണ്‍ ഡോളർ വിപണി മൂല്യമുള്ള കന്പനികളുടെ ക്ലബ്ബിൽ പുതുതായി ഇവ ഇടംപിടിച്ചു. ഈ കന്പനികളുടെ മികവാണ് കൊറിയൻ ഓഹരി വിപണിക്ക് കരുത്ത് പകർന്നത്. എഐ മെമ്മറി ചിപ്പുകളിലെ തങ്ങളുടെ ആധിപത്യത്തിലൂടെ കോസ്പി സൂചികയുടെ 2026ലെ നേട്ടം 100 ശതമാനം മുകളിലെത്തി. ഇതേസമയം തായ്വാൻ എസ്ഇ വെയ്റ്റഡ് സൂചിക 59% നേട്ടമുണ്ടാക്കുകയും ചെയ്തു. ഈ വർഷം കാനഡ, ജർമനി, യുകെ, ഫ്രാൻസ് എന്നീ രാജ്യങ്ങളെയാണ് കൊറിയ മറികടന്നത്.
എന്നാൽ, ഇതിനു വിപരീതമായി ആർട്ടിഫിഷൽ ഇന്റലിജൻസ് അധിഷ്ഠിത നിക്ഷേപ കുതിച്ചുചാട്ടത്തിന്റെ പ്രയോജനം നേടാൻ ഇന്ത്യ പ്രയാസപ്പെടുകയാണ് ചെയ്തത്.
◄ ഇന്ത്യൻ വിപണിയിൽ നിന്ന് നിക്ഷേപങ്ങൾ പിൻവലിക്കൽ
ഇന്ത്യയുടെ നിഫ്റ്റി 50, ബിഎസ്ഇ സെൻസെക്സ് എന്നിവ ഈ വർഷം യഥാക്രമം 10.1%, 12.5% വീതം നഷ്ടം രേഖപ്പെടുത്തി. വിപണി സൂചികകളിൽ രണ്ടാമത്തെ ഏറ്റവും വലിയ സ്വാധീനമുള്ള ഐടി ഇൻഡെക്സ് 19 ശതമാനമാണ് ഇടിഞ്ഞത്. കന്പനികളുടെ വരുമാന പ്രതീക്ഷയിലെ കുറവും വിദേശ നിക്ഷേപകരുടെ തുടർച്ചയായ ഓഹരി വിറ്റഴിക്കലുമാണ് ഇടിവിനു കാരണം.
2026ൽ ഇതുവരെ വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികളിൽ നിന്ന് 2,640 കോടി ഡോളറാണ് (26.4 ബില്യണ്‍ ഡോളർ) പിൻവലിച്ചത്. ഇതിനുമുന്‍പത്തെ വാർഷിക റിക്കാർഡായ 2025ലെ 1,891 കോടി ഡോളറിനേക്കാൾ (18.91 ബില്യണ്‍ ഡോളർ) കൂടുതലാണിത്.
കൂടാതെ, എംഎസ്സിഐ ഗ്ലോബൽ സ്റ്റാൻഡേർഡ് സൂചികയിലെ ഇന്ത്യയുടെ വിഹിതം 2024 സെപ്റ്റംബറിലെ ഉയർന്ന നിരക്കായ 21%-ൽ നിന്ന് 12.3% ആയി ചുരുങ്ങുകയും ചെയ്തു.
“ഏകദേശം 18 മാസങ്ങൾക്ക് മുന്‍പ്, ഇന്ത്യയുടെ ഓഹരിവിപണി മൂല്യം ദക്ഷിണ കൊറിയയുടേതിനേക്കാൾ ഏകദേശം 3.5 മടങ്ങും തായ്വാന്റേതിനേക്കാൾ ഇരട്ടിയിലധികവുമായിരുന്നു. എന്നാൽ 2026-ലെ ആദ്യ അഞ്ച് മാസങ്ങൾ പിന്നിടുന്പോഴേക്കും ആ മേധാവിത്വം പൂർണമായും ഇല്ലാതായിരിക്കുന്നു,” ബേണ്‍സ്റ്റൈൻ അനലിസ്റ്റുകളായ വേണുഗോപാൽ ഗാരെയും നിഖിൽ അരേലയും ഒരു കുറിപ്പിൽ വ്യക്തമാക്കി.
ലോകത്തെ ഏറ്റവും വലിയ ഓഹരിവിപണികളിൽ ആദ്യ അഞ്ചിൽ യുഎസ്, ചൈന, ജപ്പാൻ, ഹോങ്കോംഗ്, തായ്വാൻ എന്നിവയാണ്.