“When you want something, all the universe conspires in helping you to achieve it.” പൗലോ കൊയ്ലോയുടെ ‘ആൽക്കെമിസ്റ്റ്’ എന്ന പുസ്തകത്തിലെ പ്രസിദ്ധമായ വാക്യമാണിത്.
രണ്ട് ആഴ്ചകൾക്കു മുമ്പു വന്ന ഈ വർഷത്തെ സിവിൽ സർവീസ് പരീക്ഷയിൽ മൂന്നാം റാങ്ക് നേടിയ ആകാംക്ഷ് ദുൽ എന്ന ചെറുപ്പക്കാരനും ഇത്തരമൊരു തിരുമാനത്തിന്റെ ഉടമയാണ്. കഴിഞ്ഞ നാലുവർഷമായി ഞാൻ എന്റെ കഴിവനുസരിച്ചു യുപിഎസ്സി പരീക്ഷയ്ക്കു ആകാംക്ഷിനെ പഠിപ്പിക്കുകയായിരുന്നു. അദ്ദേഹം ഇത്തവണ മൂന്നാം റാങ്ക് നേടിയത് എന്നെ അദ്ഭുതപ്പെടുത്തുന്നില്ല. കാരണം അത്രയും ചിട്ടയോടെയും നേടുമെന്ന ഉറച്ച വിശ്വാസത്തോടെയുമുള്ള പഠനരീതിയായിരുന്നു അത്.
ആകാംക്ഷ് ദുൽ ആ മൂന്നാം റാങ്കിൽ എങ്ങനെ എത്തിയെന്ന് നമ്മൾ ആലോചിക്കണം. അതിന് ആറു കാരണങ്ങൾ ഉണ്ട് എന്നാണ് ഞാൻ മനസിലാക്കുന്നത്.
‘താൻ യുപിഎസ്സി പരീക്ഷ വിജയിച്ചേ അടങ്ങൂ, ഐഎഎസ് പദവി നേടിയിരിക്കും’ - നാലുവർഷംമുമ്പ് ആദ്യതവണ പരീക്ഷ എഴുതുമ്പോഴേയുള്ള ആകാംക്ഷിന്റെ ഉറച്ച തീരുമാനമായിരുന്നു അത്. അതുതന്നെയാണ് ആ വിജയത്തിളക്കത്തിന്റെ ആദ്യ കാരണം! താൻ വിജയിക്കും എന്ന ഉറച്ച വിശ്വാസമുണ്ടാക്കിയെടുക്കുന്ന ആർക്കും എവിടെയും ഒന്നാമതെത്താനാവും. ആകാംക്ഷിന്റെ വിജയത്തിനു പിന്നിൽ ആ ഉറച്ച തീരുമാനമുണ്ടായിരുന്നു എന്നുകാണാം. ‘യുപിഎസ്സി സർവീസ് കൊണ്ടല്ലാതെ താൻ തൃപ്തിപ്പെടില്ല’ എന്ന ചിന്തയോടെ പഠനം തുടങ്ങിയെന്നതാണ് മറ്റൊരു കാര്യം. അതൊരു അസന്നിഗ്ദ്ധമായ തീരുമാനം ആയിരുന്നിരിക്കണം. മറ്റേതെങ്കിലുമൊക്കെ പരീക്ഷയെഴുതാൻ ശ്രമിച്ചാൽ യുപിഎസ്സി തയാറെടുപ്പിനു സമയം കുറയുമെന്നദ്ദേഹം മനസിലാക്കിയിരുന്നു. അതുകൊണ്ടാണ് ഈ നാലുവർഷവും യുപിഎസ്സിക്കുവേണ്ടി മാത്രം പഠിച്ചത്. സിവിൽ സർവീസ് നേടാൻ ആഗ്രഹിക്കുന്നവർക്കൊക്കെ ഇതൊരു പാഠമാണ്.
ആദ്യതവണ എഴുത്തുപരീക്ഷ വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും തീരുമാനം ഉറച്ചതായതിനാൽ പിന്മാറാൻ അദ്ദേഹം തയാറല്ലായിരുന്നു. രണ്ടാമത്തെ തവണ 296 ാമത്തെ റാങ്ക് നേടുകയും ഇന്ത്യൻ ഓഡിറ്റ് ആൻഡ് അക്കൗണ്ട് സർവീസിൽ പ്രവേശിക്കുകയും ചെയ്തു. പക്ഷെ അവിടം കൊണ്ടു തൃപ്തിപ്പെടാൻ കൂട്ടാക്കിയില്ല. മൂന്നാം തവണയും പരീക്ഷ എഴുതി. എന്നാൽ നല്ല മാർക്കുണ്ടായിരുന്നെങ്കിലും ഇന്റർവ്യൂവിലെ പിഴവുകൊണ്ട് റാങ്കു മെച്ചപ്പെടുത്താൻ കഴിഞ്ഞില്ല. കഠിനപരിശ്രമത്തോടെ നാലാം തവണ എഴുതുമ്പോൾ 3ാം റാങ്കിൽ എത്തുകയുണ്ടായി. ആദ്യതവണയും രണ്ടാം തവണയുമൊക്കെ പരാജയപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചിട്ടില്ല എന്ന ഭാവത്തിൽ മുന്നോട്ടു പോവുകയും വിജയിക്കുകയും ചെയ്യുക എന്നതാണ് അദ്ദേഹം ചെയ്തത്. അതായിരുന്നു വേറൊരു സവിശേഷത.
സാധാരണ ഗതിയിൽ ഇത്തരം പരീക്ഷയെഴുതി അക്കൗണ്ട് ആൻഡ് ഓഡിറ്റ് സർവീസ് പോലെയുള്ള ജോലിയിൽ പ്രവേശിച്ചാൽ അതൊരു സുരക്ഷിത മേഖലയായി കണ്ട് അവിടെ തുടരുകയാണ് പലരുടെയും പതിവ്. ഇനിയും എന്തിനു വെറുതേ ബുദ്ധിമുട്ടണം എന്ന ചിന്തയും ഉണ്ടാവും. മാത്രമല്ല ശമ്പളവും ഏറെക്കുറെ തുല്യമായിരിക്കും. എന്നാൽ ആകാംക്ഷ് അങ്ങനെയല്ല ചിന്തിച്ചത്. തനിക്കു ജോലിയേ കിട്ടിയിട്ടില്ല എന്നു കരുതി തുടർന്നു പഠിച്ചതിനാൽ മികച്ച പ്രകടനം നടത്താനും ആഗ്രഹിച്ചതു നേടാനും കഴിഞ്ഞു.
ഡിഗ്രിയും മാസ്റ്റർ ഡിഗ്രിയുമൊക്കെ വിജയിച്ച പലരും യുപിഎസ്സിയിൽ തങ്ങളുടെ വിഷയം മാറ്റുന്നത് സർവസാധാരണമാണ്. എന്നാൽ കോമേഴ്സ് ഡിഗ്രി വിദ്യാർത്ഥിയായ ആകാംക്ഷ് യുപിഎസ്സിയിലും അതുതന്നെ തെരഞ്ഞെടുത്തുവെന്നതാണ് വിജയത്തിനു പിന്നിലെ വേറൊരു കാര്യം. പ്ലസ്ടുവിനും ഡിഗ്രിക്കും പിജിയ്ക്കുമൊക്കെ പഠിക്കുന്ന വിഷയം തന്നെ യുപിഎസ്സിക്കും തെരഞ്ഞെടുത്താൽ നിശ്ചയമായും അതിന്റെ ഗുണം കിട്ടുമെന്നുതന്നെയാണ് എന്റെയും അഭിപ്രായം. കാരണം നമ്മൾ പഠിച്ച വിഷയവും യുപിഎസ്സിയിൽ നമ്മൾ തെരഞ്ഞെടുക്കുന്ന വിഷയവും തമ്മിലൊരു ചേർച്ചയുണ്ടായിക്കുകയും അതു നമുക്കു മികച്ച മാർക്കുനേടിത്തരാൻ സഹായിക്കുകയും ചെയ്യും. മാത്രമല്ല, പൊതുവിജ്ഞാനത്തിലും ഇന്റർവ്യൂവിലും ധാരാളം ചോദ്യങ്ങൾ കോമേഴ്സ് സബ്ജക്ടിലായിരുന്നു. ആ ചോദ്യങ്ങളുടെ മറുപടി വളരെ എളുപ്പത്തിൽ നല്കാൻ ആകാംക്ഷിനു സാധിച്ചു.
സ്വയം വിശകലനം ചെയ്തു വിലയിരുത്താനായി എന്നത് ആ വിജയത്തിലെ പ്രധാനപ്പെട്ട മറ്റൊരു കാര്യമായി കാണാം. നാലുതവണ പരീക്ഷയെഴുതിയപ്പോഴും ഒരോ തവണയും എഴുത്തുപരീക്ഷയിൽ അദ്ദേഹം നില മെച്ചപ്പെടുത്തിയിട്ടുണ്ട് എന്നുകാണാം. എന്തുകൊണ്ട് തനിക്ക് എഴുത്തുപരീക്ഷയിൽ മാർക്കു കുറഞ്ഞു എന്നു വിലയിരുത്തി അതെങ്ങനെ മറികടക്കാൻ കഴിയുമെന്ന് അദ്ദേഹം ആലോചിച്ചു. മുൻ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ വലിയ ജാഗ്രതയാണ് പുലർത്തിയത്. ഉന്നത വിജയത്തിന് അതു നിർബന്ധമാണുതാനും. യുപിഎസ്സിയിൽഎഴുത്തുപരീക്ഷയും ഇന്റർവ്യൂവും ഒരുപോലെ പരമപ്രധാനമാണ്.
ആയിരക്കണക്കിനു മോക്ക് ഇന്റർവ്യൂകളിൽ പങ്കെടക്കുകയെന്ന തീരുമാനം പരമപ്രധാനമായ ഒരു കാരണമായി ഞാൻ വിലയിരുത്തുന്നു. ‘ലക്ഷ്യം നേടുന്നതിനേക്കാൾ വലിയ തടസം പരാജയപ്പെടുമോ എന്ന ഭയമാണ്. ആ ഭയത്തെ കീഴടക്കുന്നവനാണ് യഥാർഥ ആൽക്കെമിസ്റ്റ്’ എന്ന് പൗലോ കൊയ്ലോ പറഞ്ഞത് ഓർക്കുക.
അതുകൊണ്ട് എത്രത്തോളം മോക് ഇന്റർവ്യൂവിൽ പങ്കെടുക്കാമോ അത്രയും പങ്കെടുക്കുക. അത് ഭയം മാറ്റാനും അടുത്ത തവണത്തേയ്ക്ക് കൂടുതൽ കരുത്തു പകരാനും ഭാഷാപ്രാവീണ്യം നേടാനും ഉപകരിക്കും. ഓരോ തവണയും കിട്ടുന്ന മാർക്കു വിവരങ്ങൾ ഗൂഗിളിൽ സെർച്ചു ചെയ്താൽ ആർക്കും കാണാവുന്നതാണ്.
സിവിൽ സർവീസ് നേടുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ലെങ്കിലും ആകാംക്ഷ് ദുല്ലിനെപ്പോലെ കഠിനമായ പരിശ്രമവും മനഃസാന്നിധ്യവുമുള്ള ആർക്കും ആദ്യത്തെ പത്തു റാങ്കുകൾക്കുള്ളിൽ എത്താൻ കഴിയും എന്നുറപ്പാണ്.
Tags : ranks IAS Rishimozhi UPSC exam