ഒറ്റപ്പാലം: പാലക്കാട്- കുളപ്പുള്ളി പാതയിൽ രൂപംകൊണ്ട വലിയ കുഴികൾ അടിയന്തരമായി നികത്തണമെന്നാവശ്യം ശക്തം.
കനത്തമഴയിൽ നഗരത്തിലടക്കം വലിയ കുഴികളാണ് രൂപപ്പെട്ടിരിക്കുന്നത്. മുമ്പ് അടച്ച പല കുഴികളും വീണ്ടും വെള്ളം നിറഞ്ഞ് പടുകുഴികളായി മാറിക്കഴിഞ്ഞു. മഴവെള്ളം കെട്ടിനിൽക്കുന്നതിന്നാൽ വലിയ അപകട സാധ്യതയാണ് പാതയിലുള്ളത്. ജൂൺ 23ന് വാണിയംകുളത്ത് ഇരുചക്രവാഹന യാത്രികർ വീണതിനെത്തുടർന്ന് വലിയകുഴികൾ കോൺക്രീറ്റ് മിശ്രിതമുപയോഗിച്ച് വ്യാപകമായി അടച്ചിരുന്നു. എന്നാൽ ഇവിടെ മഴവെള്ളം കെട്ടിനിന്നതോടെ വീണ്ടും കുഴികളായി.
20 വർഷത്തോളം പഴക്കമുള്ള റോഡ് റീ- ടാറിംഗ് നടത്താത്ത ഭാഗങ്ങളിലാണ് കൂടുതലായി കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. പാതയിലെ വെള്ളക്കെട്ടുമാറ്റാൻ ചെളിയും മണ്ണും അടിഞ്ഞ അരികുചാലുകൾ വൃത്തിയാക്കുന്നതിന് അടിയന്തര നടപടിയുണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.
കൂടാതെ അപകടഭീഷണിയായി റോഡിലേക്ക് നിൽക്കുന്ന മരങ്ങളും കൊമ്പുകളും വെട്ടിനീക്കുന്നതിനും നടപടിയെടുക്കണ്ടതുണ്ട്. പ്രീ- മൺസൂൺ പ്രവൃത്തിക്ക് ദർഘാസ് നടപടി പൂർത്തിയായെന്നും ഉടൻ പണി തുടങ്ങുമെന്നും പൊതുമരാമത്ത് വിഭാഗം അധികൃതർ പറഞ്ഞിരുന്നുവെങ്കിലും ഒരു നടപടികളുമുണ്ടായിട്ടില്ല.