Sports
കറാച്ചി: പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ ഇസ്ലാമാബാദ് യുണൈറ്റഡുമായുള്ള കരാർ ലംഘിച്ച സിംബാബ് വെ ഫാസ്റ്റ് ബൗളർ ബ്ലെസിംഗ് മുസറബാനിക്കെതിരേ നിയമ നടപടിയുമായി പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി).
ഷമാർ ജോസഫിന് പകരക്കാരനായി 1.1 കോടി രൂപയ്ക്കാണ് മുസാറബാനി ഇസ്ലാമാബാദ് യുണൈറ്റഡുമായി കരാറിലേർപ്പെട്ടിരുന്നത്. എന്നാൽ, ഈ കരാർ അവഗണിച്ച് താരം ഐപിഎല്ലിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ചേരാൻ തീരുമാനിക്കുകയായിരുന്നു.
മുസ്തഫിസുർ റഹ്മാന് പകരക്കാരനായാണ് മുസറബാനി കോൽക്കത്തയിൽ എത്തിയത്. മാർച്ച് 26 മുതൽ മെയ് മൂന്നു വരെ നടക്കാനിരിക്കുന്ന പിഎസ്എൽ ഉപേക്ഷിച്ച് ഐപിഎല്ലിലേക്ക് പോയത് കരാർ ലംഘനമാണെന്നും നിയമനടപടി സ്വീകരിക്കുമെന്നും പിസിബി വ്യക്തമാക്കി.
പിഎസ്എൽ കരാർ ഒപ്പിട്ട ശേഷം താരങ്ങൾ ഐപിഎല്ലിലേക്ക് മാറുന്ന രണ്ടാമത് സംഭവമാണിത്. കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കൻ താരം കോർബിൻ ബോഷ് പെഷവാർ സാൽമിയുമായുള്ള കരാർ ലംഘിച്ച് മുംബൈ ഇന്ത്യൻസിൽ ചേർന്നിരുന്നു. തുടർന്ന് ബോഷിന് ഒരു സീസണിൽ പിഎസ്എല്ലിൽ കളിക്കുന്നതിന് പിസിബി വിലക്കേർപ്പെടുത്തിയിരുന്നു.
Kerala
തിരുവനന്തപുരം: ചട്ടം ലംഘിച്ചു സംസ്ഥാന വിവരാവകാശ കമ്മീഷണറെ നിയമിച്ചതായി ആരോപണം. യുഡിഎഫിന്റെ പുതുയുഗ യാത്രയിലായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിവരാവകാശ കമ്മീഷണറുടെ തെരഞ്ഞെടുപ്പു സമിതി അംഗമെന്ന നിലയിൽ ആ ദിവസം യോഗത്തിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. അതേസമയം, തെരഞ്ഞെടുപ്പു സമിതി അംഗമായ പ്രതിപക്ഷ നേതാവിനെ ചട്ടപ്രകാരമല്ല ചീഫ് സെക്രട്ടറി ക്ഷണിച്ചതെന്നും പരാതിയുണ്ട്.
പ്രതിപക്ഷ നേതാവ് അസൗകര്യം അറിയിച്ച ദിവസം ചേർന്ന യോഗത്തിൽ മുഖ്യമന്ത്രിയും നിയമമന്ത്രിയും ചേർന്ന് വിവരാവകാശ കമ്മീഷൻ അംഗത്തെ തെരഞ്ഞെടുക്കുകയായിരുന്നു. വിവരാവകാശ കമ്മീഷൻ അംഗങ്ങളെ തെരഞ്ഞെടുക്കേണ്ടത് മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, നിയമമന്ത്രി എന്നിവരടങ്ങിയ മൂന്നംഗ സമിതിയാണ്.
കഴിഞ്ഞ 23ന് ഇതിനായി ചേർന്ന യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പങ്കെടുത്തിരുന്നില്ല. 22നാണ് ഇതുസംബന്ധിച്ച അറിയിപ്പ് പ്രതിപക്ഷ നേതാവിന് ലഭിച്ചത്. യുഡിഎഫിന്റെ പുതുയുഗയാത്ര നടക്കുന്നതിനാൽ പങ്കെടുക്കാൻ അസൗകര്യമുണ്ടെന്ന് അദ്ദേഹം ചീഫ് സെക്രട്ടറിയെ അറിയിച്ചിരുന്നു. ചട്ടപ്രകാരമല്ല ക്ഷണമെന്നും പ്രതിപക്ഷനേതാവ് ചൂണ്ടിക്കാട്ടിയിരുന്നു. ഇതു പരിഗണിക്കാത മുഖ്യമന്ത്രിയും നിയമമന്ത്രിയും ചേർന്ന് തിരുവനന്തപുരം ജില്ലയിലെ സിപിഎം നേതാവുകൂടിയായ ഹരിലാലിനെ കമ്മീഷൻ അംഗമായി ശിപാർശ ചെയ്യുകയായിരുന്നു. ഇത് ലോക്ഭവന് കൈമാറിയെങ്കിലും ഗവർണർ അംഗീകരിച്ചില്ല.
കമ്മീഷനിലെ ഒരു ഒഴിവ് നികത്താനായി കഴിഞ്ഞ ഒക്ടോബറിലാണ് അപേക്ഷ സ്വീകരിച്ചത്. തെരഞ്ഞെടുപ്പ് സമിതിയോഗത്തിൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തശേഷം നിയമനത്തിൽ വിയോജിപ്പുണ്ടെങ്കിൽ അക്കാര്യവും മിനിറ്റ്സിൽ രേഖപ്പെടുത്തിയാണ് ശിപാർശ ഗവർണർക്ക് കൈമാറേണ്ടത്. എന്നാൽ പ്രതിപക്ഷ നേതാവ് പങ്കെടുത്തില്ലെന്ന് സൂചിപ്പിച്ചാണ് ശിപാർശ ചീഫ് സെക്രട്ടറി ലോക്ഭവന് നൽകിയത്. ഗവർണർ അംഗീകരിച്ചാൽ മാത്രമേ നിയമനത്തിന് അംഗീകാരമാകൂ.
Kerala
തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ദേശീയപാത നിർമാണം നടക്കുന്നതെങ്കിൽ സംസ്ഥാന സർക്കാരിനും ഇടപെടാൻ നിയമങ്ങൾ ഏറെയുണ്ട്. കേന്ദ്ര സർക്കാരിനൊപ്പം സംസ്ഥാന സർക്കാരും നിയമങ്ങൾ പ്രയോഗിക്കാതിരുന്നതാണ് സംസ്ഥാനത്തു സുരക്ഷിതത്വമില്ലാതെ ദേശീയപാത നിർമിക്കുന്നതിനെ തുടർന്ന് അടിക്കടി അപകടങ്ങൾ ഉണ്ടാകാൻ കാരണമാകുന്നത്.
കളക്ടർമാർക്കും പോലീസിനും തൊഴിൽ വകുപ്പിനും ദേശീയപാത വിഭാഗത്തിനും മലിനീകരണ നിയന്ത്രണ ബോർഡിനും അടക്കം നിർമാണത്തിലെ അപാകതകളും സുരക്ഷിതത്വമില്ലായ്മയും പൊടിശല്യവും തടയാൻ നിയമത്തിൽ ഒട്ടേറെ വ്യവസ്ഥകളുണ്ട്. നിർമാണ സൈറ്റുകളിലെ സുരക്ഷ ഉറപ്പാക്കാൻ 1996ലെ ബിസിഒഡബ്ല്യു നിയമപ്രകാരം തൊഴിൽ വകുപ്പിനും ദേശീയപാതയുടെ സുരക്ഷയ്ക്ക് കേരള ഹൈവേ പ്രൊട്ടക്ഷൻ ആക്ട് പ്രകാരം ജില്ലാ കളക്ടർമാർക്കും പൊതുമരാമത്ത് വകുപ്പിനും ഇടപെടാനാകും.പ്രകൃതിദുരന്ത സാധ്യതയുള്ള പ്രദേശങ്ങളിൽ ദുരന്ത നിവാരണ നിയമം-2005 പ്രകാരം കളക്ടർ അധ്യക്ഷനായ ഡിസാസ്റ്റർ മാനേജ്മെന്റ് അഥോറിറ്റിക്കും ഇടപെടാനാകും.
നിർമാണം നടക്കുന്പോഴും സുരക്ഷിതമായ ഗതാഗത സൗകര്യം ഒരുക്കേണ്ടതുണ്ടെന്നാണ് വിവിധ സുപ്രീംകോടതി വിധികൾ വ്യക്തമാക്കുന്നത്. ഇതിന്റെ നഗ്നമായ ലംഘനമാണ് കൊല്ലം കൊട്ടിയത്തെ ദേശീയപാത നിർമാണത്തിലെ അപാകത ചൂണ്ടിക്കാട്ടുന്നത്. നാട്ടുകാർ പരാതിപ്പെട്ടിട്ടും ഉദ്യോഗസ്ഥ തലത്തിൽ സുരക്ഷ പരിശോധിക്കാൻ തയാറാകാതിരുന്ന ഉദ്യോഗസ്ഥർക്കെതിരേയും കേസ് അടക്കമുള്ള നിയമ നടപടി സ്വീകരിക്കാൻ പോലീസിനു കഴിയും.
ദേശീയപാത കേന്ദ്ര പട്ടികയിലാണ് ഉൾപ്പെടുത്തിയതെങ്കിലും പൊതു ക്രമം (പബ്ലിക് ഓർഡർ), പോലീസ്, റോഡ് സുരക്ഷാ നടപ്പാക്കൽ എന്നിവയെല്ലാം സംസ്ഥാനത്തിന്റെ ചുമതലയിലാണ് വിഭാവനം ചെയ്യുന്നത്.
ഭാരതീയ ന്യായ സംഹിത പ്രകാരം അശ്രദ്ധമൂലമുണ്ടാകുന്ന മരണം, ജീവന് അപകടമുണ്ടാക്കുന്ന പ്രവൃത്തികൾ, പൊതുവഴിയിൽ അപകടമുണ്ടാക്കൽ തുടങ്ങിയ വകുപ്പുകൾ പ്രകാരം കരാറുകാർക്കും എൻജിനീയർമാർക്കും ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരേ എഫ്ഐആർ ഇട്ട് പോലീസിന് കേസെടുക്കാം. അസ്ഥിരമായ മണ്തിട്ടകൾ, വേലികെട്ടാത്ത കുഴികൾ, വെളിച്ചമില്ലാത്ത വഴിതിരിച്ചുവിടലുകൾ തുടങ്ങിയ അപകട സാഹചര്യങ്ങളിൽ ജില്ലാ/സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് ഉത്തരവിടാനാകും.
അപകടങ്ങൾ ഒഴിവാക്കാനും ജീവനും സ്വത്തിനും സംരക്ഷണം നൽകാനും റോഡ് സുരക്ഷ ഉറപ്പാക്കാനും പോലീസിനുള്ള കടമകളും നിയമത്തിൽ പറയുന്നുണ്ട്.എന്നാൽ, കേരളത്തിലെ പോലീസ് ഹെൽമറ്റും സീറ്റ് ബെൽറ്റും പിടിച്ച് സംസ്ഥാന സർക്കാരിന് പൈസ ഉണ്ടാക്കാനുള്ള നടപടി മാത്രമാണ് സ്വീകരിക്കുന്നതെന്ന വിമർശനവും സംസ്ഥാനത്തു വ്യാപകമാണ്.
സുരക്ഷിതമല്ലാത്ത പാതകളിൽ ഗതാഗതം നിയന്ത്രിക്കേണ്ടതും ബാരിക്കേഡുകളും സൈനേജുകളും ലൈറ്റിംഗ് തുടങ്ങിയവ നിർബന്ധമാക്കേണ്ടതും പോലീസിന്റെ അധികാര പരിധിയിൽ വരുന്നവയാണ്. ഇതോടൊപ്പം കേരള റോഡ് സുരക്ഷാ അഥോറിറ്റി ആക്ട് അനുസരിച്ച് സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും ഇവിടെ സംസ്ഥാന സർക്കാരും സ്വീകരിച്ചിട്ടില്ലെന്നതു വ്യക്തമാണ്.