ന്യൂഡല്‍ഹി: വിവാദങ്ങളും പ്രതിഷേധങ്ങളും അവഗണിച്ച് വിദേശ സംഭാവന നിയന്ത്രണ നിയമ (എഫ്സിആര്‍എ) വ്യവസ്ഥകള്‍ കൂടുതല്‍ കര്‍ക്കശമാക്കിക്കൊണ്ടുള്ള പുതിയ ഭേദഗതി കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ഭാഗികമായെങ്കിലും വിദേശ സംഭാവന ലഭിച്ച എല്ലാ സന്നദ്ധസംഘടനകളുടെയും അസോസിയേഷനുകളുടെയും പ്രവര്‍ത്തനങ്ങളില്‍ രാഷ്ട്രീയ ഉള്ളടക്കവും വിദേശികളുടെ നേരിട്ടുള്ള പ്രവര്‍ത്തനങ്ങളും നിരോധിച്ചു.
സമൂഹമാധ്യമ അക്കൗണ്ടുകള്‍ പ്രഖ്യാപിക്കണം, പ്രഖ്യാപിത ഉദ്ദേശ്യങ്ങളും നിര്‍ദിഷ്ട പ്രവര്‍ത്തനമേഖലകളും പ്രവര്‍ത്തനങ്ങളും ഭൂമിശാസ്ത്രപരമായ വ്യാപ്തിയും വെളിപ്പെടുത്തണം, നിര്‍ദിഷ്ട പ്രവര്‍ത്തനങ്ങളില്‍ മാത്രം തുടരണം തുടങ്ങിയ നിരവധി വ്യവസ്ഥകള്‍ കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുതിയ എഫ്സിആര്‍എ ഭേദഗതിയില്‍ ഉള്‍പ്പെടുത്തി. ഹിന്ദിയിലും ഇംഗ്ലീഷിലുമായി 28 പേജുള്ള സര്‍ക്കാര്‍ വിജ്ഞാപനം അസാധാരണ ഗസറ്റായി തിങ്കളാഴ്ചയാണു പ്രസിദ്ധീകരിച്ചത്.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി എഫ്സിആര്‍എ ഭേദഗതി നിയമം പ്രസിദ്ധീകരിച്ചെങ്കിലും പാര്‍ലമെന്റിലും പുറത്തും വലിയ പ്രതിഷേധം ഉയര്‍ന്നതിനെത്തുടര്‍ന്ന് തത്കാലത്തേക്കു മരവിപ്പിച്ചിരുന്നു. കേരളത്തില്‍ ക്രൈസ്തവ വോട്ടര്‍മാരെ ആശങ്കയിലാഴ്ത്തിയ എഫ്സിആര്‍എ ഭേദഗതികള്‍ ബിജെപിക്ക് തെരഞ്ഞെടുപ്പില്‍ തിരിച്ചടിയായെന്നും വിലയിരുത്തപ്പെട്ടു.
ഭേദഗതിപ്രകാരം വിദേശ പൗരന്മാരെ പ്രധാന പ്രവര്‍ത്തകരായി ഉള്‍പ്പെടുത്തിയിരിക്കുന്ന എന്‍ജിഒകള്‍ക്ക് രജിസ്ട്രേഷന് നല്‍കില്ല. ഇന്ത്യന്‍ വംശജര്‍ ഒഴികെയുള്ള വിദേശപൗരന്മാര് പ്രധാനികളായുള്ള ഏതൊരു അസോസിയേഷനെയും നിയമപ്രകാരം രജിസ്ട്രേഷന് നല്‍കുന്നതിനോ വിദേശഫണ്ട് സ്വീകരിക്കുന്നതിനുള്ള മുന്‍കൂര്‍ അനുമതിക്കോ സാധാരണഗതിയില്‍ പരിഗണിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു. അതേസമയം, പ്രത്യേക ഉത്തരവിലൂടെ അത്തരം കേസുകള്‍ അനുവദിക്കുന്നതിന് കേന്ദ്രസര്‍ക്കാരിനുള്ള വ്യവസ്ഥ നിലനിര്‍ത്തി.
രജിസ്ട്രേഷന് അര്‍ഹതയുള്ള നിരവധി വിഭാഗങ്ങളില്‍നിന്നു മതപരിവര്‍ത്തനം ഒഴിവാക്കിയിട്ടുണ്ടെന്ന വിജ്ഞാപനത്തിലെ വ്യവസ്ഥ ദുരുപയോഗിക്കപ്പെടുമോയെന്ന ആശങ്കയുണ്ട്.
ന്യൂനപക്ഷവിഭാഗങ്ങളുടെ എന്‍ജിഒകളെ ലക്ഷ്യമിട്ടാണിതെന്ന് കരുതുന്നു. എഫ്സിആര്‍എ രജിസ്ട്രേഷന് തേടുന്ന എന്‍ജിഒകള്‍ അവരുടെ കൃത്യമായ ഉദ്ദേശ്യവും പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിക്കുന്ന സംസ്ഥാനമോ കേന്ദ്രഭരണ പ്രദേശമോ വ്യക്തമാക്കേണ്ടതുണ്ട്. ഒപ്പം വിശ്വാസാധിഷ്ഠിത പ്രവര്‍ത്തനങ്ങളുടെ ഒരു ശ്രേണിയും പുതിയ ഭേദഗതിയില്‍ അനുവദിക്കുന്നുണ്ട്.
വാര്‍ത്തകളോ സമകാലിക സംഭവങ്ങളോ നിര്‍മിക്കുന്നതിനോ പ്രക്ഷേപണം ചെയ്യുന്നതിനോ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. എന്‍ജിഒകള്‍ അല്ലെങ്കില്‍ അവരുടെ പ്രധാന പ്രവര്‍ത്തകര്‍ ഏതെങ്കിലും പുസ്തകങ്ങളോ ലേഖനങ്ങളോ പ്രസിദ്ധീകരിച്ചിട്ടുണ്ടോയെന്നു പ്രഖ്യാപിക്കണമെന്നും നിയമഭേദഗതിയിലുണ്ട്.