കൊച്ചി: എംഎസ്സി എല്‍സ 3 കപ്പല്‍ ചരക്കുമായി കേരളതീരത്തു മുങ്ങിയിട്ട് ഒരു വര്‍ഷമായിട്ടും അവശിഷ്ടങ്ങളും കടലിനടിയില്‍ ചിതറിക്കിടക്കുന്ന കണ്ടെയ്നറുകളും നീക്കം ചെയ്യാന്‍ എന്തു നടപടിയാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന് ഹൈക്കോടതി.
ഇതുവരെ സ്വീകരിച്ചതും സ്വീകരിക്കാനിരിക്കുന്നതും നിലവിലെ സാഹചര്യവും അറിയിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് കഴിഞ്ഞ 16ന് പുറപ്പെടുവിച്ച ഉത്തരവിലൂടെ നിര്‍ദേശിച്ചിരുന്നതാണ്. എന്നാല്‍, അതില്‍ വിശദീകരണമില്ല. 2025 മേയ് ഒമ്പതിനുശേഷം ഇക്കാര്യത്തില്‍ കാര്യമായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്നും ജസ്റ്റീസുമാരായ രാജ വിജയരാഘവന്, കെ.വി. ജയകുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വിമര്‍ശിച്ചു.
പരിസ്ഥിതി, വനം മന്ത്രാലയങ്ങളും കേന്ദ്രസര്‍ക്കാരിന്റെ മറ്റ് ബന്ധപ്പെട്ട ഏജന്‍സികളും ഷിപ്പിംഗ് ഡയറക്ടര്‍ ജനറലും വിഷയം ചര്‍ച്ച ചെയ്യുന്നുണ്ടെന്നും സമഗ്ര റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കാമെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി വീണ്ടും ജൂലൈ 14ന് പരിഗണിക്കാന്‍ മാറ്റി.
കടലിനടിയില്‍ ചിതറിക്കിടക്കുന്ന കണ്ടെയ്നറുകൾ സംബന്ധിച്ച് കപ്പല്‍ കമ്പനി നല്കിയ വിവരങ്ങളും കോടതിക്കു ലഭിച്ച റിപ്പോര്‍ട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. പരിസ്ഥിതിവിഷയങ്ങള്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷിച്ചുവരികയാണെന്ന് കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അറിയിച്ചു.
സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണവും നടക്കുന്നുണ്ട്. അവശിഷ്ടങ്ങളുടെ നാലിലൊന്നു ഭാഗം ചെളിയില്‍ പൂണ്ട നിലയിലാണ്. ഇതു പരിശോധിക്കാന്‍ എര്‍ത്ത് സയന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ സഹായം തേടിയിട്ടുണ്ടെന്നും അറിയിച്ചു.
പ്ലാസ്റ്റിക് പെല്ലറ്റുകള്‍ അടങ്ങിയ കണ്ടെയ്നര്‍ കപ്പലില്‍ ഉണ്ടായിരുന്നെന്നും ഇതു തകര്‍ന്നാല്‍ ഗുരുതര പാരിസ്ഥിതിക പ്രത്യാഘാതമുണ്ടാകുമെന്നും കോടതി പറഞ്ഞു. ഇത് മത്സ്യങ്ങള്‍ ഭക്ഷിക്കാനിടയുണ്ട്.
1.5 മൈല്‍ ചുറ്റളവില്‍ 96 കണ്ടെയ്നറുകള്‍ ചിതറിക്കിടക്കുന്നുണ്ട്. തകര്‍ന്ന കപ്പലിനുള്ളില്‍ 475 കണ്ടെയ്നറുകള്‍ വേറെയുമുണ്ട്. കപ്പലിനു പുറത്ത് സ്ട്രാപ്പുകള്‍ കൊണ്ടു മാത്രം ബന്ധിച്ച നിലയിൽ കാത്സ്യം കാര്‍ബൈഡ് അടങ്ങിയ കണ്ടെയ്നറുകള്‍ ശക്തമായ തിരയില്‍ തീരത്തേക്ക് എത്താന്‍ സാധ്യതയുണ്ട്.
കോസ്റ്റ് ഗാര്‍ഡ്, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജിഎസ്) തുടങ്ങിയ ഏജന്‍സികള്‍ സംയുക്ത പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു.
Tags : Kerala High Court sunken ship wreckage