ഡാളസ്: അമേരിക്കൻ പ്രവാസിയും കോട്ടയം സ്വദേശിയുമായ ജോസഫ് ചാണ്ടി മാനേജിംഗ് ട്രസ്റ്റിയായ ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രഥമ "മദർ തെരേസാ ജീവകാരുണ്യ സേവാ പുരസ്കാരം' പ്രഫസർ കേണൽ ഡോ. കാവുമ്പായി ജനാർദ്ദനന് സമ്മാനിച്ചു.
കോട്ടയം പബ്ലിക് ലൈബ്രറിയിൽ നടന്ന ചടങ്ങിൽ പരസ്പരം മാസികയുടെ മാനേജിംഗ് എഡിറ്റർ എസ്. സരോജമാണ് അവാർഡ് സമ്മാനിച്ചത്.
ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റ് സെക്രട്ടറി ജെയിംസ് ജോസഫിന്റെയും കോഓർഡിനേറ്ററും സൗത്ത് ഇന്ത്യൻ ബാങ്കിന്റെ പൂർവ എജിഎമുമായ ഗോപീകൃഷ്ണന്റെയും സാന്നിധ്യത്തിലാണ് പുരസ്കാരം സമ്മാനിച്ചത്.
പരസ്പരം വായന കൂട്ടത്തിന്റെ ഡയറക്ടറും പരസ്പരം മാസികയുടെ ചീഫ് എഡിറ്ററുമായ ഔസേഫ് ചിറ്റക്കാട്, ഡോ. അജു കെ. നാരായണൻ (പ്രഫസർ സ്കൂൾ ഓഫ് ലെറ്റേഴ്സ് എംജി യൂണിവേഴ്സിറ്റി), പ്രസന്നൻ, സന്ദീപ് സലിം, എം. എം. ഷാജി, സലിം കുളത്തിപ്പടി, ഉണ്ണികൃഷ്ണൻ അമ്പാടി, കെ. കെ. അനിൽകുമാർ, പി. ഗിരീഷ് തുടങ്ങി നിരവധി പ്രമുഖർ അവാർഡ് ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഇന്ത്യയിലെ വിവിധ കോളജുകളിലും സ്കൂളുകളിലും പഠിക്കുന്ന പാവപ്പെട്ട വിദ്യാർഥികൾക്ക് ഇന്ത്യൻ ജീവകാരുണ്യ ട്രസ്റ്റിന്റെ സ്കോളർഷിപ്പ് നൽകി പ്രോത്സാഹിപ്പിക്കുകയും അഖിലേന്ത്യാ തലത്തിൽ മറ്റു ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്ത നിസ്വാർഥ സേവനങ്ങൾ പരിഗണിച്ചാണ് പുരസ്കാരം കാവുമ്പായി ജനാർദ്ദനന് സമ്മാനിച്ചത്.
വിരമിച്ച സീനിയർ ആർമി ഓഫീസറും കൺസൾട്ടന്റ് സൈക്കോളജിസ്റ്റും മന:ശാസ്ത്ര ഉപദേഷ്ടാവും മഹാത്മാഗാന്ധി മിഷൻ ഗ്രൂപ്പ് ഓഫ് കോളജുകളുടെ ഡയറക്ടറും പ്രൊഫസറും നിരവധി പുസ്തകങ്ങളുടെ രചയിതാവും നിരവധി ദേശീയ സംഘടനകളുടെ ആജീവനാന്ത അംഗവും പ്രഭാഷകനുമാണ് ഡോ. കാവുമ്പായി ജനാർദ്ദനൻ.
പതിനഞ്ചിലേറെ ദേശീയരാജ്യാന്തര റഫറൻസ് ബുക്കുകളിൽ ജീവചരിത്രം പ്രസിദ്ധീകരിച്ചിട്ടുണ്ട്. പതിനാറിലധികം രാജ്യാന്തര ദേശീയ പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. സാഹിത്യം, കല, സാമൂഹ്യസേവനം, കാരുണ്യ പ്രവർത്തനം, വിദ്യാഭ്യാസം എന്നിവയിൽ ഇന്ത്യയിലുടനീളമുള്ള സംഘടനകളിൽ നിന്ന് നിരവധി ബഹുമതികളും സമ്മാനങ്ങളും മെഡലുകളും നേടിയിട്ടുണ്ട്.
"കൊറോണ മഹാമാരിയെ നേരിടാം' എന്ന പേരിൽ കറന്റ് ബുക്സ് പ്രസിദ്ധീകരിച്ച ശാസ്ത്ര സാഹിത്യ പുസ്തകത്തിനുള്ള ഈ വർഷത്തെ പി.കെ. ഗോപാലൻ സ്മാരക ശാസ്ത്ര സാഹിത്യ പുരസ്കാരം ഡോ. കാവുമ്പായി ജനാർദ്ദനനും ഡോ. മേജർ നളിനി ജനാർദ്ദനനും നേടിയിരുന്നു.
കഴിഞ്ഞ 29 വർഷമായി കേരളത്തിലും ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലുമുള്ള പാവപ്പെട്ട മൂന്നര ലക്ഷത്തോളം സ്കൂൾ വിദ്യാർഥികൾക്കും 25,000ത്തിലേറെ കോളജ് വിദ്യാർഥികൾക്കും ജോസഫ് ചാണ്ടിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ ജീവകാരുണ്യ ചാരിറ്റബിൾ ട്രസ്റ്റ് സ്കോളർഷിപ്പുകളും നിർധനരായവർക്ക് വീട് നിർമാണ സഹായവും മറ്റും കാരുണ്യ പ്രവർത്തനങ്ങളും നൽകി വരുന്നുണ്ട്.
വിദ്യാഭ്യാസ ധനസഹായത്തിനു പുറമേ, അനാഥാലയങ്ങൾ, സാധു പെൺകുട്ടികളുടെ വിവാഹം, ഭവന നിർമാണം, സ്വയംതൊഴിൽ പദ്ധതി, ചികിത്സാസഹായം, വികലാംഗർക്കു സഹായം എന്നിങ്ങനെ വിവിധ കാരുണ്യ പ്രവർത്തനങ്ങൾക്കായി 12 കോടിയിലധികം രൂപ ഇതിനകം നൽകി കഴിഞ്ഞു. എ.പി. ജിനനാണ് ഈ സംഘടനയുടെ ചീഫ് കോഓർഡിനേറ്റർ.
|