ലഹരിമാഫിയ ആക്രമിച്ചെന്ന വിദ്യാര്‍ഥിയുടെ പരാതി വ്യാജമെന്നു പോലീസ്
Saturday, October 25, 2014 12:13 AM IST
കൊച്ചി: മയക്കുമരുന്നു വില്പനയെപ്പറ്റി വിവരം നല്‍കിയതിന് ഉദയംപേരൂരില്‍ ലഹരിമാഫിയ മര്‍ദിച്ചെന്ന വിദ്യാര്‍ഥിയുടെ പരാതി വ്യാജമെന്നു പോലീസ്. ബൈക്കിലെത്തിയ നാലംഗസംഘം തന്നെ ആക്രമിക്കുകയും കാല്‍ തല്ലിയൊടിക്കുകയും ചെയ്തെന്നതു കുട്ടിയുടെ ഭാവന മാത്രമായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായതായി പോലീസ് പറഞ്ഞു. പരാതിക്കാരനായ ജിഷ്ണുവിന്റെ കാലിനു പരിക്കില്ലെന്നു വൈദ്യപരിശോധനയില്‍ വ്യക്തമായതായും ഇക്കാര്യം വിദ്യാര്‍ഥി സമ്മതിച്ചതായും പോലീസ് അറിയിച്ചു.

കഴിഞ്ഞയാഴ്ചയാണു സ്കൂളിനടുത്തുള്ള കടയില്‍ ലഹരി വസ്തുക്കള്‍ വില്‍ക്കുന്നതു പുറത്തു പറഞ്ഞതിനു ബൈക്കിലെത്തിയ സംഘം കാലു തല്ലിയൊടിച്ചെന്നാണ് ഉദയംപേരൂര്‍ സ്കൂളിലെ വിദ്യാര്‍ഥി ജിഷ്ണു പരാതി നല്‍കിയത്. എന്നാല്‍, ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി പോലീസ് പറഞ്ഞു. ആക്രമണം നടന്നെന്നു പറ ഞ്ഞ വഴിയിലൂടെയല്ല, മറ്റൊരു വഴിയിലൂടെയാണു സംഭവദിവസം ജിഷ്ണു വീട്ടിലേക്കു പോയതെന്നും പോലീസ് കണ്െടത്തിയിട്ടുണ്ട്. ജിഷ്ണുവിന്റെ കാലുകള്‍ക്കു പരിക്കേറ്റിട്ടില്ലെന്നു മൂന്ന് ആശുപത്രികളിലായി നടത്തിയ പരിശോധനയില്‍ വ്യക്തമായതായും പോലീസ് പറഞ്ഞു.


സംഭവത്തെക്കുറിച്ചുള്ള ജിഷ്ണുവിന്റെ മൊഴികളില്‍ തുടക്കം മുതല്‍തന്നെ പോലീസിനു സംശയം തോന്നിയിരുന്നു. പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണു സംഭവം വ്യാജമാണെന്നു ബോധ്യപ്പെട്ടതെന്നു പോലീസ് അറിയിച്ചു. സ്കൂള്‍ പരിസരത്തെ ലഹരിവില്പനയെപ്പറ്റി പരാതിപ്പെട്ടതിനു വിദ്യാര്‍ഥിക്കു മര്‍ദനമേറ്റ സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ആഭ്യന്തരമന്ത്രി ഉന്നതതല അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.