സംസ്ഥാനത്തെ വായ്പാ-നിക്ഷേപ അനുപാതത്തില്‍ ഇടിവ്
Saturday, November 29, 2014 12:10 AM IST
തിരുവനന്തപുരം: സംസ്ഥാനത്തെ വാണിജ്യ ബാങ്കുകളുടെ വായ്പാ-നിക്ഷേപ അനുപാതത്തില്‍ ഇടിവ്. പ്രവാസി നിക്ഷേപത്തില്‍ ഗണ്യമായ വര്‍ധന. മൊത്തം നിക്ഷേപത്തില്‍ ആഭ്യന്തര നിക്ഷേപത്തിന്റെ തോത് കുറഞ്ഞുവരുന്ന പ്രവണത തുടരുന്നു.

ഇന്നലെ തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് അവലോകന സമിതി യോഗത്തില്‍ അവതരിപ്പിച്ച കണക്കുകളിലാണ് ഇക്കാര്യങ്ങള്‍ വെളിവായത്. സെപ്റ്റംബര്‍ 30ന് അവസാനിച്ച മൂന്നു മാസത്തിനിടെ വായ്പാ- നിക്ഷേപ അനുപാതത്തില്‍ 1.97 ശതമാനത്തിന്റെ ഇടിവാണു രേഖപ്പെടുത്തിയിട്ടുള്ളത്. നിലവില്‍ 69.83 ശതമാനമാണ് അനുപാതം. നഗര മേഖലകളില്‍ അനുപാതം 82.36 ശതമാനമായപ്പോള്‍ ഗ്രാമീണ മേഖലയില്‍ അത് 81.02 ശതമാനമാണ്. അര്‍ധനഗര പ്രദേശങ്ങളില്‍ ഇത് 60.22 ശതമാനം മാത്രമാണ്. പത്തനംതിട്ട ജില്ലയില്‍ വായ്പാ-നിക്ഷേപ അനുപാതം 36.33 ശതമാനം മാത്രമാണ്. ഇടുക്കിയിലാകട്ടെ ഇത് 143.03 ശതമാനമാണ്.

സംസ്ഥാനത്തെ ബാങ്കുകളിലെ പ്രവാസി നിക്ഷേപം ഒരു ലക്ഷം കോടി രൂപ എത്താറായി. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 80,909 കോടി ആയിരുന്ന നിക്ഷേപം ഇപ്പോള്‍ 97,465 കോടിയായി വര്‍ധിച്ചു. ഒരു വര്‍ഷത്തിനിടെ 16,556 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. അതായത് 20.46 ശതമാനം വളര്‍ച്ച.


ബാങ്കുകളിലെ മൊത്തം നിക്ഷേപം ഒരു വര്‍ഷത്തിനിടെ 15.99 ശതമാനം വളര്‍ച്ചയോടെ 2,92,709 കോടി രൂപയായി. എന്നാല്‍ മൊത്തം നിക്ഷേപത്തിലെ ആഭ്യന്തര നിക്ഷേപത്തിന്റെ തോത് കുറഞ്ഞുവരുകയാണ്. പ്രവാസി നിക്ഷേപത്തിലുണ്ടായിക്കൊണ്ടിരിക്കുന്ന വന്‍ വര്‍ധനയാണിതിനു കാരണം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മൊത്തം നിക്ഷേപത്തിന്റെ 67.93 ശതമാനമായിരുന്നത് ഈ വര്‍ഷം സെപ്റ്റംബറില്‍ 66.70 ശതമാനമായി കുറഞ്ഞു.

മുന്‍ഗണനാമേഖലയ്ക്കു സംസ്ഥാനത്തെ ബാങ്കുകള്‍ നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ആറു മാസം 38915 കോടി രൂപയാണു വിതരണം ചെയ്തത്. വാര്‍ഷിക ലക്ഷ്യത്തിന്റെ 41.79 ശതമാനമാണിത്. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇതേ കാലയളവില്‍ നല്‍കിയതിനേക്കാള്‍ 4006 കോടി രൂപ കൂടുതലാണിത്.

മുന്‍ഗണനാ മേഖലയ്ക്കു കൂടുതല്‍ വായ്പ നല്‍കിയത് സഹകരണ ബാങ്കുകളാണ്- 13357 കോടി. ദേശസാത്കൃതബാങ്കുകള്‍ 9145 കോടി നല്‍കി. സംസ്ഥാനത്തെ ബാങ്കുകള്‍ നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ആറുമാസം 961.07 കോടി രൂപ വിദ്യാഭ്യാസ വായ്പയായി നല്‍കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.