ചീഫ് എന്‍ജിനിയര്‍മാരുടെ സസ്പെന്‍ഷന്‍: പരാതികള്‍ മുഖ്യമന്ത്രി ആഭ്യന്തര സെക്രട്ടറിക്കു കൈമാറി
Monday, August 3, 2015 12:03 AM IST
തിരുവനന്തപുരം: പൊതുമരാമത്ത്-ജലവിഭവ ചീഫ് എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്ത ആഭ്യന്തരവകുപ്പിന്റെ നടപടിക്കെതിരേ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കു ലഭിച്ച പരാതികള്‍ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിക്കു കൈമാറി. ഉചിതമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചാണു മുഖ്യമന്ത്രിയുടെ ഓഫീസ് ആഭ്യന്തരവകുപ്പിനു കൈമാറിയത്.

പൊതുമരാമത്ത് റോഡ്സ് വിഭാഗം ചീഫ് എന്‍ജിനിയര്‍ കെ. സതീഷിന്റെ പരാതിയും ജലവിഭവ ചീഫ് എന്‍ജിനിയര്‍ക്കു വേണ്ടിയുള്ള ജലവിഭവ സെക്രട്ടറിയുടെ റിപ്പോര്‍ട്ടും അടക്കമുള്ള ഫയലുകളാണ് ആഭ്യന്തര സെക്രട്ടറിക്കു നല്‍കിയത്.

എന്നാല്‍, അഴിമതിക്കേസില്‍ ഉള്‍പ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ 1994ലെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ആഭ്യന്തര വകുപ്പിനു കഴിയുമെന്ന മറുപടി ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിയുടെ ഓഫീസിനെ മറുപടിയായി അറിയിച്ചിട്ടുണ്ട്. വിജിലന്‍സ് ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരേ നടപടി സ്വീകരിച്ചത്. അച്ചടക്ക നടപടി സ്വീകരിക്കുന്നതിനു മുമ്പ് അഡ്വക്കറ്റ് ജനറലിന്റെ ഉപദേശം തേടിയിരുന്നു. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു നടപടി സ്വീകരിച്ചത്.


അതേസമയം, അഴിമതിക്കാരെന്നു വിജിലന്‍സ് കണ്െടത്തുന്നവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെന്ന പരാതിയും വ്യാപകമാണ്. അഴിമതിക്കേസായതിനാല്‍ സസ്പെന്‍ഷന്‍ നടപടി തത്കാലം പുനഃപരിശോധിക്കേണ്ട കാര്യമില്ലെന്നാണ് ആഭ്യന്തര വകുപ്പിന്റെ നിലപാട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.