കൊണ്ടോട്ടി: പോലീസ് എയ്ഡ് പോസ്റ്റ് തകർത്തതടക്കം വിവിധ ജില്ലകളിൽ നൂറിലധികം കേസുകളിൽ പ്രതികളായ അഞ്ചു കൊടുംകുറ്റവാളികൾ കൊണ്ടോട്ടി പോലീസിന്റെ പിടിയിലായി. കോഴിക്കോട് താമരശേരി അമ്പായത്തോട് പുത്തൻ പുരക്കൽ അഷ്റഫ്(28), കോഴിക്കോട് ചാലപ്പുറം പടന്ന ചീരക്കുഴി കല്യാണ്പുരി അശ്വിൻ (19), കോഴിക്കോട് വെളളയിൽ പണിക്കർ റോഡ് നാലുകുടി പറമ്പ് നഫീസ മൻസിലിൽ ലങ്കീഷ് ഖാൻ(28), കോഴിക്കോട് മാത്തോട്ടം അരക്കിണർ വലിയ വീട്ടിൽ ജുനൈദ്(24), കുറ്റ്യാടി ഉൗരത്ത് കുഞ്ഞിപ്പറമ്പത്ത് അൽത്താഫ് (22) എന്നിവരെയാണു കൊണ്ടോട്ടിയിൽ വാഹനത്തിൽ സഞ്ചരിക്കവേ പോലീസ് പിടികൂടിയത്. അഞ്ചിൽ ലങ്കീഷ് ഖാൻ ഒഴികെയുളളവർ നേരത്തെ കേസുകളിൽ പിടിയിലായി ശിക്ഷ അനുഭവിച്ചവരാണ്. പ്രതികളിൽ നിന്ന് ഒരു കാറും രണ്ടു ബൈക്കും പോലീസ് കണ്ടെടുത്തു.
കോഴിക്കോട്, കണ്ണൂർ, വയനാട്,പാലക്കാട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ നൂറിലധികം കേസുകളിൽ പ്രതികളായ ഇവർക്കെതിരേ 16 കേസുകൾ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്. രണ്ടുതവണ കോഴിക്കോട് എയ്ഡ് പോസ്റ്റ് തകർത്ത കേസിലും പ്രതികളാണ്. പിടിയിലായ അമ്പായത്തോട് അഷ്റഫ് ആണ് സംഘത്തവലൻ. മോഷണം നടത്താനുദ്ദേശിക്കുന്ന കടക്കു സമീത്തെ സിസിടിവി കാമറ നശിപ്പിച്ച് കടകളുടെ ഷട്ടർ തകർത്ത് അകത്ത് കയറിയാണ് ഇവരുടെ മോഷണം. മദ്യം,കഞ്ചാവ് ലഹരിക്ക് അടിമകളാണ് മുഴുവൻ പേരും. പണവും,സ്വർണവുമാണ് മോഷ്ടിക്കുന്നത്. വാടകയ്ക്ക് കാർ എടുത്ത് കറങ്ങി രാത്രിയിലാണ് മോഷണം. ആഡംബര ജീവിതമാണ് സംഘത്തിന്റെ ലക്ഷ്യം. സംഘത്തലവൻ അഷ്റഫിന് ഒരു ദിവസത്തെ ചെലവിന് തന്നെ 7000 രൂപ വരെ വേണമെന്ന് പോലീസ് പറഞ്ഞു. തങ്ങളെ എതിർക്കുന്നവരെ നിലംപരിശിക്കാനുളള ആയോധന വിദ്യയും ഇവർക്ക് വശമുണ്ട്.
സംഘത്തിൽ ഒമ്പത് പേരാണുളളത്. ഇവരിൽ കണ്ണൂർ കുടിയാൻമല സാഹിർ(24), കണ്ണൂർ കുടിയാൻമല അർജുൻ എന്നിവർ കണ്ണൂർ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്. കണ്ണൂർ പടപ്പേങ്ങാട് കെ.കെ.ജാബിർ മുഹമ്മദിനേയും മറ്റൊരു പ്രതിയേയും പിടികൂടാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
പിടിയിലായ അശ്വിൻ വിദ്യാർഥികൂടിയാണ്. അഷ്റഫിന്റെ കൂട്ടാളിയായി കൂടിയതാണ്. എസ്പി ദേബേഷ് കുമാർ ബെഹ്റയുടെ നിർദേശത്തിൽ കൊണ്ടോട്ടി സിഐ മുഹമ്മദ് ഹനീഫ, എസ്ഐ സാബു, സ്പെഷൽ സ്ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, എം.പി.സത്യനാഥ്, ശശി കുണ്ടറക്കാട്, ശ്രീകുമാർ, സജീവൻ, ഉണ്ണികൃഷ്ണൻ, സുലൈമാൻ, സന്തോഷ്,ഷാഹുൽ ഹയ്യ്, അബ്ദുൾ ഗഫൂർ തുടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.
പ്രതികളെ മലപ്പുറം കോടതിയിൽ ഹാജരാക്കി.
ഷട്ടർ ഒറ്റവലിക്ക് ഉയർത്തി പൊട്ടിക്കും
കൊണ്ടോട്ടി: അടച്ചിട്ട കടകളുടെ ഷട്ടർ ഒറ്റവലിക്ക് ഉയർത്തി പൊട്ടിക്കാനുളള ആരോഗ്യം. ആരേയും കൂസാത്ത പ്രകൃതം, പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഭക്ഷണം, മദ്യത്തിന്റേയും മയക്കു മരുന്നിന്റേയും ഉപയോഗം യഥേഷ്ടം. കൊണ്ടോട്ടിയിൽ പിടിയിലായ അഞ്ച് കൊടുംകുറ്റവാളികളെ ചോദ്യം ചെയ്തപ്പോൾ പോലീസിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ.
പിടിയിലായ അഞ്ചുപേരും കോഴിക്കോട് ജില്ലക്കാരും ഒരേ സംഘത്തിൽ പ്രവർത്തിക്കുന്നവരുമാണ്.
കോഴിക്കോട് താമരശേരി അമ്പായത്തോട് പുത്തൻപുരക്കൽ അഷ്റഫ്(28) ആണ് സംഘത്തലവൻ. ഇയാളുടെ ഒരുദിവസത്തെ ചെലവിനുതന്നെ വേണം ആറായിരം രൂപ മുതൽ ഏഴായിരം രൂപവരെയെന്ന് ചോദ്യം ചെയ്യലിൽ പോലീസിനു ബോധ്യമായി. പഞ്ചനക്ഷത്ര ഹോട്ടലുകളിലെ ഭക്ഷണത്തോടാണ് പ്രിയം. ബിയറും, സിഗരറ്റും ഇഷ്ടംപോലെ. കഞ്ചാവും മറ്റു ലഹരിയും വേറേയും.
നേരിട്ടുളള ആക്രമണത്തിനടക്കം തയാറായാണ് അഷ്റഫിന്റെയും സംഘത്തിന്റെയും യാത്ര. കോഴിക്കോട് എയ്ഡ് പോസ്റ്റ് രണ്ട് തവണ ആക്രമിച്ച ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നവരാണിവർ. അഷ്റഫിന്റെ സഹായിട്ടാണ് കോഴിക്കോട് ചാലപ്പുറം കല്യാണ്പുരി അശ്വിൻ സംഘത്തിൽ ചേരുന്നത്. ഇവരുടെ മെക്കാനിക്കൽ ഓപ്പറേറ്റർ അശ്വിൻ ആണെന്ന് പോലീസ് പറഞ്ഞു. പണത്തിനോടും,സ്വർണത്തിനോടുമാണ് സംഘത്തിന് താൽപര്യം. മോഷണം നടത്താനുദ്ദേശിക്കുന്ന കടയ്ക്കു സമീത്തെ സിസിടിവി ക്യാമറ ആദ്യം നശിപ്പിക്കും. വാഹനങ്ങളിൽ കറങ്ങി സ്ഥലം മുൻകൂട്ടി നിശ്ചയിച്ചാണ് മോഷണത്തിനിറങ്ങിയിരുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.