ത്രിവി പ്രൊഡക്ഷന്‍സിന്റെ ഏറ്റവും പുതിയ നാടകം 'സായന്തനം' അരങ്ങേറി
Monday, October 27, 2014 7:12 AM IST
ഡാളസ്: ഡിഎഫ്ഡബ്ള്യു മലയാളി കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ത്രിവി പ്രൊഡക്ഷന്‍സിന്റെ ഏറ്റവും പുതിയ നാടകം 'സായന്തനം' ഒക്ടോബര്‍ 11 ന് (ശനി)ച ഗാര്‍ലന്റ് സെന്റ് തോമസ് പളളി ഓഡിറ്റോറിയത്തില്‍ അരങ്ങേറി.

പളളി വികാരി ഫാ. കുര്യന്‍ നെടുവേലി ചാലുങ്കല്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സ്വന്തം മക്കളെ വളര്‍ത്താനും അവര്‍ക്ക് ഉന്നത വിദ്യാഭ്യാസം നല്‍കാനും സ്വയം ത്യജിച്ച് മുണ്ടുമുറുക്കിയുടുത്ത പാവപ്പെട്ട മാതാപിതാക്കളുടെ വികാര ഭരിതമായ ജീവിതാനുഭവങ്ങള്‍ ഹൃദയ സ്പര്‍ശിയായി ഫ്രാന്‍സിസ് ടി. മാവേലിക്കര 'സായാന്തനം' എന്ന നാടകത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നു.

ആധുനിക ജീവിതത്തിന്റെ സങ്കീര്‍ണതയിലും സ്വാര്‍ഥതയുടെ നീരാളിപിടുത്തത്തിലും ബന്ധങ്ങള്‍ക്ക് വില കല്‍പ്പിക്കാതെ സമ്പത്തിന്റെയും പ്രശസ്തിയുടേയും പുറകെ പരക്കം പായുന്ന ഒരു തലമുറയെ ഭംഗിയായി നാടക കൃത്ത് സായന്തനത്തിലൂടെ വരച്ചു കാണിക്കുന്നു. ഈ നാടകത്തിന്റെ ആത്മസത്ത ഒട്ടും ചേരാതെ കാണികളുടെ ഹൃദയത്തിലേക്ക് എത്തിക്കാന്‍ ഡാളസിലെ കലാകാരന്മാര്‍ക്കു കഴിഞ്ഞു.

ചാര്‍ലി അങ്ങാടിശേരിയുടെ സംവിധാന മികവ് നാടകത്തിലുടനീളം വ്യക്തമായിരുന്നു. ഈ നാടകത്തിന്റെ ആദ്യാവസാനം വരെ നിറഞ്ഞ സദസിനെ ആകാംക്ഷാ ഭരിതമായി പിടിച്ചിരുത്താന്‍ നടീനടന്മാര്‍ക്കു സാധിച്ചു എന്നത് അഭിമാനിക്കാന്‍ ഏറെ വക തരുന്നു.

ഒരച്ഛനും അമ്മയും മക്കള്‍ക്കു നല്‍കുന്ന സ്നേഹത്തിന്റെ പത്തു ശതമാനം പോലും മക്കള്‍ തിരിച്ചു മാതാപിതാക്കള്‍ക്ക് നല്‍കാറില്ല എന്ന വിശ്വാസം നാടകം കാണുമ്പോള്‍ എല്ലാവര്‍ക്കും ബോധ്യമാകും. ഈ നാടകത്തിന്റെ പ്രധാന റോളുകളിലെത്തിയത് കോന്നിയൂര്‍ ജെയിംസ് മാത്യു (കുഞ്ഞാമന്‍) മീന നിബു (കുഞ്ഞി പെണ്ണ്) എന്നിവരാണ്. ഹാസ്യ കഥാപാത്രത്തെ ബെന്നി ജോണ്‍ മറ്റക്കര (ഗോവിന്ദന്‍ കുട്ടി) വളരെ നന്നായി രംഗത്തെത്തിച്ചു. മക്കളുടെ റോളിലെത്തിയ സെബാസ്റ്യന്‍ മാണി (രാമനുണ്ണി) ഷാജി വേണാട്ട് (കൃഷ്ണനുണ്ണി), മരുമക്കളുടെ റോളി ലത്തിയ ലിസമ്മ സേവ്യര്‍ (ആനന്ദ വല്ലി), ജിജി ആറാംചേരില്‍(ചിത്രലേഖ) എന്നിവര്‍ അവരവരുടെ റോളുകളോടു കൂറുകാട്ടി.

നാടകം സംവിധാനം ചെയ്ത ചാര്‍ലി അങ്ങാടിശേരില്‍ തന്നെയാണ് (സത്യനാഥന്‍) വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത്.

വിന്‍സെന്റ് യൂജിന്‍ ടീം പശ്ചാത്തല സംഗീതം ഒരുക്കി. ശബ്ദം നിയന്ത്രിച്ചത് അനിയന്‍ കുഞ്ഞാണ്. നിബു പോള്‍, ബാബു കണ്േടാത്ത്, വില്യംസ്, സാബു സേവ്യര്‍ എന്നിവര്‍ സ്റേറ്റ് മാനേജ്മെന്റ്, മേക്കട് ലൈറ്റ് അറേഞ്ച്മെന്റ് എന്നീ മേഖലകളില്‍ സഹായിച്ചു.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍