ഐക്കോണ്‍ ചാരിറ്റീസ് സമാഹരിച്ച നേപ്പാള്‍ ഭൂകമ്പ ദുരിതാശ്വാസ നിധി കാതോലിക്ക ബാവയ്ക്കു കൈമാറി
Saturday, July 11, 2015 9:00 AM IST
ഫിലഡല്‍ഫിയ: നേപ്പാളിനെ ശ്മശാനഭൂമിയാക്കിയ വന്‍ ഭൂകമ്പത്തില്‍ ജീവനോടെ ശേഷിച്ച് ദുരിതമനുഭവിക്കുന്ന പതിനായിരങ്ങളെ സഹായിക്കുന്നതിനായി ഐക്കോണ്‍ (ഇന്ത്യന്‍ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്സ് നെറ്റ് വര്‍ക്ക്) സമാഹരിച്ച 36000-ത്തിലേറെ യുഎസ് ഡോളര്‍, മലങ്കര സഭാ പരമാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ പൌലൂസ് ദ്വിതീയന്‍ കാതോലിക്ക ബാവക്കു കൈമാറി.

ശ്ളൈഹിക സന്ദര്‍ശനത്തിനായി അമേരിക്കയിലെത്തിയ കാതോലിക്ക ബാവ ജൂലൈ നാലിനു ഫിലഡല്‍ഫിയ സന്ദര്‍ശിച്ച വെളയിലാണ് തുക കൈമാറിയത്. നേപ്പാളിനെ സഹായിക്കാന്‍ ആഹ്വാനം നല്‍കിയ കാതോലിക്ക ബാവ വിശ്വാസികള്‍ക്ക് പ്രത്യേക കല്‍പ്പന പുറപ്പെടുവിച്ചതു പ്രകാരമാണ് ഐക്കോണ്‍ ദുരിതാശ്വാസ നിധി സമാഹരണത്തിനിറങ്ങിയത്.

ജൂലൈ നാലിനു വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന പൊതുസമ്മേളനത്തില്‍ ഐക്കോണുവേണ്ടി, നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനമെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ്, ദുരിതാശ്വാസതുകയുടെ രണ്ടാംഗഡു ബാവയ്ക്കു കൈമാറി. ഇടവകമധ്യസ്ഥനും ഭാരതത്തിന്റെ അപ്പോസ്തോലനുമായ വിശുദ്ധ തോമാശ്ളീഹായുടെ പെരുന്നാള്‍ ജൂലൈ മൂന്നു, നാലു തീയതികളില്‍ സെന്റ് തോമസ് ഇടവക ആഘോഷിച്ചതിനോടനുബന്ധിച്ചായിരുന്നു ബാവായുടെ ഇടവകസന്ദര്‍ശനം. റവ. ഡോ ജോണ്‍സ് ഏബ്രഹാം കോനാട്ട്, നോര്‍ത്ത് ഈസ്റ് ഭദ്രാസനത്തില്‍ നിന്നുള്ള വിവിധ വൈദികര്‍, വിശ്വാസികള്‍ തുടങ്ങിയവരും പങ്കെടുത്തു.

വിശുദ്ധ തോമാശ്ളീഹായുടെ ഓര്‍മയാചരണത്തിന്റെ പ്രാധാന്യവും അമേരിക്കന്‍ സ്വാതന്ത്യ്രദിനത്തിന്റെ പ്രസക്തിയെയുംകുറിച്ച് ബാവാ അധ്യക്ഷപ്രസംഗത്തില്‍ വിവരിച്ചു. മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ മക്കള്‍ക്ക്, ഈ രാജ്യത്ത് വളരാനും വേരുപടര്‍ത്താനും ഉദാരമായി അവസരങ്ങള്‍ നല്‍കിയതില്‍ സഭ, യുണൈറ്റഡ് സ്റേറ്റ്സിനോട് കടപ്പെട്ടിരിക്കുന്നുവെന്ന് ബാവ അനുസ്മരിച്ചു. ഗള്‍ഫ് രാജ്യങ്ങളിലും അമേരിക്കയിലും മറ്റു രാജ്യങ്ങളിലുമുള്ള സഭാംഗങ്ങള്‍ മാതൃസഭയുടെ വികസന, കാരുണ്യപ്രവര്‍ത്തികള്‍ക്ക് നല്‍കുന്ന സംഭാവനകളുടെ പ്രാധാന്യം വളരെ വലുതാണന്ന് ബാവ അനുസ്മരിച്ചു.

അസി. വികാരിയും സമ്മേളന പരിപാടിയുടെ എംസിയുമായിരുന്ന ഫാ. ഗീവര്‍ഗീസ് ജോണ്‍, നേപ്പാള്‍ ഫണ്ട് കൈമാറുന്നതിനെ കുറിച്ച് ആമുഖമായി സംസാരിച്ചു. ഉമ്മന്‍ കാപ്പില്‍ ഐക്കോണിന്റെ വിവിധ ചാരിറ്റി പ്രോജക്ടുകളെയും അടുത്ത കാലത്ത് ഐക്കോണ്‍ നടപ്പാക്കിയ വിജയമാക്കിയ അത്ലറ്റ് ബി സന്ധ്യ (പാലക്കാട്), റോജി റോയി (നന്ദില, കൊട്ടാരക്കര) സഹായനിധി പ്രോജക്ടുകളെയും കുറിച്ച് സംസാരിച്ചു.

പരി. പിതാവിന്റെ ആഹ്വാനത്തിനനുസരിച്ച് ഇന്ത്യക്ക് പുറത്തുനിന്നുള്ള ഫണ്ട് സമാഹരണത്തെ ഐക്കോണ്‍ ഏകോപിപ്പിച്ചതെങ്ങനെയെന്നും വിശദീകരിക്കപ്പെട്ടു. അമേരിക്കയിലുള്ള കുറച്ച് ഇടവകകളെ പദ്ധതിയില്‍ പങ്കെടുത്തിട്ടുള്ളൂവെന്നും ഉടന്‍ തന്നെ പദ്ധതിക്ക് വേഗം ലഭിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. വിദേശ ഇടവകകളില്‍ പലതില്‍ നിന്നും കാര്യമായ സംഭാവനകള്‍ ലഭിച്ചതായും അദ്ദേഹം പറഞ്ഞു. നോര്‍ത്ത് ഈസ്റ് അമേരിക്കന്‍ ഭദ്രാസനമെത്രാപ്പോലീത്ത സഖറിയ മാര്‍ നിക്കോളോവോസ്, സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസന മെത്രാപ്പോലീത്ത അലക്സിയോസ് മാര്‍ യൌസേബിയൂസ്, നോര്‍ത്ത് ഈസ്റ് അമേരിക്കന്‍, സൌത്ത് വെസ്റ് അമേരിക്കന്‍ ഭദ്രാസനങ്ങളിലെ ഇടവകകള്‍, യൂറോപ്യന്‍ ഭദ്രാസനങ്ങള്‍, ലോകത്തിന്റെ വിവിധ ഇടങ്ങളില്‍ നിന്നുള്ള നിരവധി സംഘടനകള്‍, വ്യക്തികള്‍ തുടങ്ങി ഈ ഫണ്ട് സമാഹരണയജ്ഞത്തില്‍ സഹകരിച്ച എല്ലാവരെയും ഐക്കോണിനു വേണ്ടി ഉമ്മന്‍ കാപ്പില്‍ നന്ദിയോടെ സ്മരിച്ചു. ഐക്കോണ്‍ പ്രോജക്ടുകള്‍ക്ക് സര്‍വപിന്തുണയും സഹായവും നല്‍കുന്ന സെന്റ് തോമസ് ചര്‍ച്ചിന്റെ സഹകരണത്തെയും അദ്ദേഹം പ്രത്യേകം പരാമര്‍ശിച്ചു.

ആമുഖപ്രസംഗത്തിനുശേഷം ഐക്കോണ്‍ ചെക്ക് മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായ്ക്കു കൈമാറി. മെത്രാപ്പോലീത്ത ഐക്കോണിനു വേണ്ടി ചെക്ക് പരി. ബാവായ്ക്ക് കൈമാറി. ഐക്കോണ്‍ ചാരിറ്റീസിന്റെ രണ്ടാംഘട്ട സംഭാവനയാണ് ഇപ്പോള്‍ കൈമാറിയിരിക്കുന്നത്. ദുരന്തബാധിതര്‍ക്ക് ബ്ളാങ്കറ്റുകളും ടര്‍പോളിന്‍ ഷീറ്റുകളും വാങ്ങുന്നതിനുവേണ്ടി ആദ്യഘട്ടം സംഭാവന കൈമാറിയിരുന്നു. ഐക്കോണിന്റെ ദുരിതസഹായനിധി സമാഹരണത്തില്‍ പരി.ബാവ സന്തോഷം പ്രകടിപ്പിച്ചു.

ഇടവക വികാരി ഫാ. എം.കെ. കുര്യാക്കോസ് സ്വാഗതവും പാരിഷ് സെക്രട്ടറി മാത്യു സാമുവല്‍ നന്ദിയും പറഞ്ഞു. യുഎസ് നിവാസികള്‍ക്ക് ഐക്കോണ്‍ ചാരിറ്റീസിനുള്ള സംഭാവനയ്ക്ക് പൂര്‍ണമായും നികുതി ഇളവുണ്ട്.

വിവരങ്ങള്‍ക്ക്: ംംം.ശരീിരവമൃശശേല.ീൃഴ, ഇമെയില്‍: (ശിളീ@ശരീിരവമൃശശേല.ീൃഴ 

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍