എഡ്മണ്ടന്‍ സെന്റ് അല്‍ഫോന്‍സാ ഇടവക സണ്‍ഡേ സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
Wednesday, August 26, 2015 3:54 AM IST
എഡ്മണ്ടന്‍, കാനഡ: സെന്റ് അല്‍ഫോന്‍സാ സീറോ മലബാര്‍ ഇടവകയിലെ 2014- 15 വര്‍ഷത്തെ സണ്‍ഡേ സ്കൂള്‍ വാര്‍ഷികം ഓഗസ്റ് 16-നു ആഘോഷിച്ചു. ഓഗസ്റ് 14,15 തീയതികളില്‍ നടത്തിയ ഫെയ്ത്ത് ഫെസ്റിവലിന്റെ സമാപനമായാണ് സണ്‍ഡേ സ്കൂള്‍ വാര്‍ഷികം ആഘോഷിച്ചത്. അദ്ധ്യാപകരായ റ്റിനാ ജോജോ, സാന്റി സിബിച്ചന്‍ എന്നിവര്‍ ഇടവക വികാരിക്കൊപ്പം ഫെയ്ത്ത് ഫെസ്റിവലിനു നേതൃത്വം നല്‍കി. രാവിലെ പത്തു മുതല്‍ വൈകുന്നേരം അഞ്ചുവരെയായിരുന്നു ഫെയ്ത്ത് ഫെസ്റിവല്‍ സംഘടിപ്പിച്ചത്.

വിദ്യാര്‍ത്ഥികളില്‍ വിശ്വാസവും സൌഹാര്‍ദ്ദവും വളര്‍ത്തുക എന്നതായിരുന്നു ഫെയ്ത്ത് ഫെസ്റിവലിന്റെ ലക്ഷ്യം. സണ്‍ഡേ സ്കൂള്‍ അധ്യാപകര്‍ക്ക് നിറഞ്ഞ പിന്തുണ നല്‍കിക്കൊണ്ട് മാതൃജ്യോതിസ് അംഗങ്ങളായ സ്മിത, സിനി, സുജ, റ്റിനു, മഞ്ജു, സോനു എന്നിവരും ഫെയ്ത്ത് ഫെസ്റിവിലില്‍ നിറസാന്നിധ്യമായിരുന്നു.

ഓഗസ്റ് 16-നു ഞായറാഴ്ച വൈകുന്നേരം 4 മണിക്ക് ആരംഭിച്ച വിശുദ്ധ കുര്‍ബാനയ്ക്കു ഇടവക വികാരി റവ.ഫാ. ഡോ. ജോണ്‍ കുടിയിരുപ്പില്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് 5.30-നു സണ്‍ഡേ സ്കൂള്‍ വാര്‍ഷികം ആരംഭിച്ചു. സ്റാഫ് സെക്രട്ടറി 2014 -15 വര്‍ഷത്തെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് നടന്ന കലാവിരുന്നില്‍ ഒന്നാം ക്ളാസ് മുതല്‍ പന്ത്രണ്ടാം ക്ളാസ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികളേയും പങ്കെടുപ്പിച്ചിരുന്നു. അദ്ധ്യാപകരുടെ നേതൃത്വത്തിലായിരുന്നു കുട്ടികളുടെ പരിശീലനം.

ഇടവകയില്‍ ആദ്യമായി സണ്‍ഡേ സ്കൂള്‍ പന്ത്രണ്ടാം ക്ളാസ് പൂര്‍ത്തിയാക്കി അലക്സ് പൈകട, ജെറിന്‍ ജോണ്‍സണ്‍, ജസ്റിന്‍ സൈമണ്‍, റോസ് ജോര്‍ജ് എന്നിവരെ സര്‍ട്ടിഫിക്കറ്റ് നല്‍കി പ്രത്യേകം അനുമോദിച്ചു. പന്ത്രണ്ടാം ക്ളാസ് വിദ്യാര്‍ത്ഥികളെ പരിശീലിപ്പിച്ച സൈമണ്‍ ഫിലിപ്പിനെ വികാരി പ്രത്യേകം അനുമോദിച്ചു.

കുട്ടികള്‍ അവതരിപ്പിച്ച ഗ്രൂപ്പ് സോംഗ്, സ്കിറ്റ്, ഡാന്‍സ്, മൈം എന്നിവ തികഞ്ഞ വ്യത്യസ്തത പുലര്‍ത്തി. സിബി കട്ടപ്പന ആയിരുന്നു പ്രോഗ്രാം കോര്‍ഡിനേറ്റര്‍. അദ്ധ്യാപകനായ ബൈജു കൃതജ്ഞത പറഞ്ഞു. കിന്റര്‍ഗാര്‍ഡന്‍ മുതല്‍ പന്ത്രണ്ടാം ഗ്രേഡ് വരെയുള്ള ക്ളാസുകളില്‍ പരീക്ഷയ്ക്ക് ഒന്നും രണ്ടും സ്ഥാനങ്ങള്‍ കരസ്ഥമാക്കിയവരെ സമ്മാനങ്ങള്‍ നല്‍കി അനുമോദിച്ചു. കൂടാതെ മുഴവന്‍ ഹാജരും ലഭിച്ച കുട്ടികളേയും അഭിനന്ദിച്ചു. മാതൃജ്യോതിസ് അംഗങ്ങള്‍ കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കും ലഘുഭക്ഷണം വിതരണം ചെയ്തു.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം