ഗ്ളോറിയ ബാറണ്‍ അവാര്‍ഡിനു രണ്ട് ഇന്ത്യന്‍-അമേരിക്കന്‍ വിദ്യാര്‍ഥിനികള്‍ തെരഞ്ഞെടുക്കപ്പെട്ടു
Monday, September 28, 2015 8:15 AM IST
കാലിഫോര്‍ണിയ: 2001ല്‍ തുടങ്ങിയ ഗ്ളോറിയ ബാറണ്‍ അവാര്‍ഡിനു ഈ വര്‍ഷം കാലിഫോര്‍ണിയായില്‍ നിന്നുളള വിദ്യാര്‍ഥിനി സൊനാലി രണവീരയും ന്യൂ ഹാംപ്ഷെയറില്‍ നിന്നുളള മലയാളി വിദ്യാര്‍ഥിനി ദീപിക കുറുപ്പും അര്‍ഹരായി.

അമേരിക്കയില്‍ നിന്നും കാനഡയില്‍ നിന്നുമുള്ള 17 പേരെയാണ് അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ജനങ്ങളില്‍, സമൂഹത്തില്‍, ചുറ്റുപാടുകളില്‍ തുടങ്ങി വിവിധ തലങ്ങളില്‍ സ്വാധീനം ചെലുത്തുവാന്‍ കഴിഞ്ഞ എട്ടു മുതല്‍ 18 വരെ പ്രായമുളള കുട്ടികളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. ജന്മനാ വൈകല്യം ബാധിച്ച കുട്ടികളുടെ ചുണ്ടുകള്‍ക്ക് ശസ്ത്രക്രിയ നടത്തുന്നതിനു കുപ്പികളും കാനുകളും ശേഖരിച്ചു. 40,000 ഡോളറോളമാണ് സൊനാലി രണവീര സംഭാവന നല്‍കിയത്. ദന്ത സംരക്ഷണത്തിനും വിദ്യാര്‍ഥികള്‍ക്കാവശ്യമായ പഠന സാമഗ്രികളും വസ്ത്രങ്ങളും ലോകത്തിന്റെ വിവിധ രാഷ്ട്രങ്ങളിലുളള കുട്ടികള്‍ക്ക് എത്തിച്ചുകൊടുക്കുന്നതില്‍ രണവീര വഹിച്ച പങ്ക് പ്രശംസനീയമായിരുന്നു. ഒരു പ്രത്യേക ലക്ഷ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ ഒന്നും അസാധ്യമല്ല എന്ന് രണവീര തെളിയിച്ചു.

മലിന ജലം ശുദ്ധീകരിക്കുന്നതിനുളള ചെലവു കുറഞ്ഞ മാര്‍ഗം കണ്െടത്തിയതിനാണ് ദീപിക കുറിപ്പിന് അംഗീകാരം ലഭിച്ചത്.

2012 ല്‍ അമേരിക്കയിലെ പ്രായം കുറഞ്ഞ ശാസ്ത്രജ്ഞയായി ദീപിക കുറുപ്പ് തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2012 ല്‍ ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍, ആയിരക്കണക്കിനു കുട്ടികള്‍ മലിന ജലം കുടിക്കുന്നത് കണ്ടതാണ് ഇങ്ങനെയൊരു കണ്ടുപിടുത്തത്തിനു പ്രേരിപ്പിച്ചതെന്ന് ദീപിക പറഞ്ഞു.

ജേതാക്കള്‍ക്ക് 5,000 ഡോളര്‍ വീതം സമ്മാനമായി ലഭിക്കും.

റിപ്പോര്‍ട്ട്: പി.പി. ചെറിയാന്‍