പ്രവീൺ കേസ് യുഎസ് അറ്റോർണിയുടെ അന്വേഷണത്തിന് വിടും: ലിസാ മാഡിസൺ
Tuesday, July 26, 2016 4:12 AM IST
ഷിക്കാഗോ: പ്രവീൺ വർഗീസ് കേസ് യുഎസ് അറ്റോർണിയുടെ അന്വേഷണത്തിന് വിടുമെന്ന് ഇല്ലിനോയിസ് അറ്റോർണി ജനറൽ ലിസാ മാഡിസൺ വ്യക്‌തമാക്കി.

ഇല്ലിനോയിസ് അറ്റോർണി ജനറൽ ലിസ മാഡിസന്റെ അമ്പതാമത് ജന്മദിനാഘോഷത്തോടനുബന്ധിച്ച് ക്യൂബ് സ്റ്റേഡിയത്തിന്റെ ഹാൾ ഓഫ് ഫെയിം സ്യൂട്ടിൽ നടന്ന ആഘോഷപരിപാടികളിൽ പ്രവീൺ ആക്ഷൻ കൗൺസിൽ കൺവീനർ ഗ്ലാഡ്സൺ വർഗീസുമായുള്ള അഭിമുഖത്തിലാണ് പ്രവീൺ കേസ് യുഎസ് അറ്റോർണിയെക്കൊണ്ട് ഫെഡറൽ അന്വേഷണം നടത്തുമെന്ന് വ്യക്‌തമാക്കിയത്. കാർബൺഡേയ്ലിലുള്ള സ്റ്റേറ്റ് അറ്റോർണിയുടെ കേസ് അന്വേഷണത്തിലൂടെ നീതി ലഭിക്കില്ലെന്നും, പോലീസ് റിപ്പോർട്ട് തികച്ചും തെറ്റായ രീതിയിലാണു തയാറാക്കിയിരിക്കുന്നതെന്നും ലിസാ മാഡിസനെ ഗ്ലാഡ്സൺ ധരിപ്പിക്കുകയുണ്ടായി.

ലിസാ മാഡിസന്റെ ഡപ്യൂട്ടി ചീഫ് ഓഫ് സ്റ്റാഫ് മേരി മൊറീസയും മീറ്റിംഗിൽ പങ്കെടുത്തു. പ്രവീണിന്റെ മാതാവ് ലൗലി വർഗീസ്, സെനറ്റർ മൈക്ക് നോളണ്ട്, സ്റ്റേറ്റ് റെപ്രസന്റേറ്റീവ് ലിൻഡാ ചാപ്പാ എന്നിവരുടെ പെറ്റീഷൻ അറ്റോർണി ജനറലിന്റെ ഓഫീസിൽ ലഭിച്ചതായി പറയുകയുണ്ടായി. സെനറ്റർ നോളണ്ടിന്റെ പുതിയ പെറ്റീഷനും ഈ അവസരത്തിൽ അവർക്ക് കൈമാറുകയുണ്ടായി.

പ്രവീൺ കേസിൽ നീതി ലഭിക്കുന്നതിനുവേണ്ടി ജൂലൈ 29–നു വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നിനു ഡെയ്ലി പ്ലാസായിൽ നടക്കുന്ന സമാധാന റാലിയിൽ എല്ലാ ഇന്ത്യക്കാരും വന്നുചേർന്ന് പങ്കെടുക്കണമെന്ന് പ്രവീൺ ആക്ഷൻ കമ്മിറ്റിക്കുവേണ്ടി ലൗലി വർഗീസ്, മറിയാമ്മ പിള്ള, ഗ്ലാഡ്സൺ വർഗീസ്, ജിബി തോമസ്, ബെന്നി വാച്ചാച്ചിറ, എന്നിവരും മറ്റ് ആക്ഷൻ കൗൺസിൽ ബാരവാഹികളും അഭ്യർത്ഥിച്ചു.

<യ> റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം