ടെക്സസിലെ ആദ്യ സിക്ക വൈറസ് മരണം സ്‌ഥിരീകരിച്ചു
Wednesday, August 10, 2016 4:45 AM IST
ഹൂസ്റ്റൺ: സിക്ക വൈറസ് രോഗ ബാധയെത്തുടർന്നു ടെക്സസ് സംസ്‌ഥാനത്ത് ആദ്യ മരണത്തിനു ആരോഗ്യ വകുപ്പു സ്‌ഥിരീകരണം നൽകി.

ഓഗസ്റ്റ് ഒമ്പതിനു ഹൂസ്റ്റൺ ഹാരിസ് കൗണ്ടിയിൽ ന്യൂബോൺ ബേബിയാണു മരിച്ചത്.

ലാറ്റിൻ അമേരിക്കയിൽ സന്ദർശനം നടത്തി അമേരിക്കയിലെത്തുമ്പോൾ മരിച്ച കുഞ്ഞിന്റെ മാതാവ് ഗർഭിണിയായിരുന്നു. സിക്ക വൈറസ് രോഗബാധിതയായ കുഞ്ഞ് മൈക്രോ സിഫലി (തലചെറുതാക്കൽ) തലച്ചോറിനു പൂർണ വളർച്ചയില്ലാതിരിക്കുക തുടങ്ങിയ രോഗ ലക്ഷണങ്ങളോടുകൂടിയായിരുന്നു ജനിച്ചത്.

സിക്ക വൈറസുമായി അമേരിക്കയിൽ ഇതുവരെ 15 കുട്ടികൾ ജനിച്ചിട്ടുണ്ട്. മാത്രമല്ല അമേരിക്കയിൽ ആയിരത്തിൽപരം ഗർഭവതികളായ സ്ത്രീകളിൽ സിക്ക വൈറസ് രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതു വീണ്ടും ഉയരാനാണ് സാധ്യതയെന്നു സെന്റേഴ്സ് ഫോർ ഡിസിസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അധികൃതർ പറയുന്നു.

7,300 അമേരിക്കക്കാർ സിക്ക വൈറസ് രോഗബാധിതരാണ്. പ്രത്യേകതരം കൊതുകുകളാണ് രോഗാണുക്കളെ മറ്റുളളവരിലേക്ക് വ്യാപിപ്പിക്കുന്നത്. കൊതുകുകളെ നശിപ്പിക്കുന്നതിനും വളരാൻ അനുകൂല സാഹചര്യം നൽകാതിരിക്കുന്നതിനും നടപടികൾ സ്വീകരിക്കുന്നതോടൊപ്പം പരിസര ശുദ്ധീകരണത്തിനും കൊതുകു കടി ഏൽക്കാതിരിക്കുന്നതിനുമുളള മുൻ കരുതലുകൾ സ്വീകരിക്കണമെന്നു സിഡിസിയുടെ മുന്നറിയിപ്പിൽ പറയുന്നു.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ