തടവുകാരുടെ ശിക്ഷ ഇളവു ചെയ്യുന്നതിൽ ഒബാമയ്ക്ക് റിക്കാർഡ്
Wednesday, August 31, 2016 6:58 AM IST
വാഷിംഗ്ടൺ: തടവുകാരുടെ ശിക്ഷ ഇളവു ചെയ്തു കൊടുക്കുന്നതിൽ പ്രസിഡന്റ് ബറാക് ഒബാമ റിക്കാർഡിട്ടു. ഈ മാസം 325 തടവുകാരുടെ ശിക്ഷ കാലാവധി ഇളവു ചെയ്താണ് ഒബാമ പുതിയ റിക്കാർഡു സ്‌ഥാപിച്ചത്.

ഓഗസ്റ്റ് 30നു മാത്രം 111 തടവുകാരുടെ ശിക്ഷയാണ് ഇളവു ചെയ്തത്. ഈ മാസമാദ്യം 214 പേരുടേയും ശിക്ഷ ഇളവു ചെയ്തിരുന്നു.

മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസിൽ ശിക്ഷിക്കപ്പെട്ടവരാണ് ഇവരിൽ ഭൂരിഭാഗവും. മയക്കുമരുന്നു കേസിൽ കടുത്ത ശിക്ഷ നൽകുന്ന രാജ്യമാണ് അമേരിക്ക. ഇത്രയും കഠിനമായ ശിക്ഷ നൽകുന്നതിനെതിരെ ഒബാമ പലപ്പോഴായി പ്രതികരിച്ചിട്ടുണ്ട്. ദീർഘകാല ശിക്ഷയനുഭവിക്കുന്ന മാതാപിതാക്കളുടെ കുട്ടികൾ ദാരിദ്ര്യത്തിലും കടുത്ത മാനസിക സമ്മർദ്ദത്തിലുമാണ് വളരുന്നതെന്ന് ശിക്ഷ ഇളവു ചെയ്തതിനുശേഷം നടത്തിയ പത്ര സമ്മേളനത്തിൽ ഒബാമ ചൂണ്ടിക്കാട്ടി.

ഒബാമയുടെ ഭരണത്തിൽ ഇതുവരെ 673 തടവുകാർക്കാണ് ശിക്ഷാ ഇളവിന്റെ ആനുകൂല്യം ലഭിച്ചിട്ടുളളത്. ഒബാമയ്ക്ക് മുമ്പുണ്ടായിരുന്ന പതിനൊന്ന് പ്രസിഡന്റുമാർ ആകെ 690 പ്രതികൾക്കാണ് ആനുകൂല്യം നൽകിയിട്ടുളളത്.

അതേസമയം മയക്കു മരുന്നു കേസുകളിൽ ശിക്ഷാ ഇളവു ലഭിച്ചു പുറത്തു വരുന്നവരിൽ നിന്നും പൂർണമായും ഈ പ്രവണത ഒഴിവാക്കുവാൻ കഴിയുകയില്ലെന്നാണ് വിദഗ്ധാഭിപ്രായം. പലപ്പോഴും ഇവർ സമൂഹത്തിന് ഭീഷണിയാകുന്നുവെന്നതാണ് യാഥാർഥ്യം.

കഴിഞ്ഞ ദിവസം മിസിസിപ്പിയിൽ രണ്ട് കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ പ്രതി അറ്റ്ലാന്റാ ജയിലിൽ അഞ്ചു വർഷം തടവു ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. 2015 ജൂലൈയിൽ പരോളിൽ കഴിയവെ സെപ്റ്റംബറിലാണ് പ്രൊബേഷൻ കാലാവധിയിൽ പുറത്തുവന്നത്. പ്രതിയെ ജയിലിൽ തന്നെ പാർപ്പിച്ചിരുന്നുവെങ്കിൽ രണ്ടു ജീവനുകൾ നഷ്ടപ്പെടുമായിരുന്നില്ലെന്നു അഭിപ്രായമുണ്ട്. ശിക്ഷയിൽ ഇളവു നൽകുന്നതിനെതിരെ ശക്‌തമായ എതിരഭിപ്രായവും ഉയരുന്നുണ്ട്.

<ആ>റിപ്പോർട്ട്: പി.പി. ചെറിയാൻ