ഫൊക്കാന തെരഞ്ഞെടുപ്പ് സമവായത്തിലൂടെയും സമാധാനപരമായും വേണം:ജോണ്‍ പി. ജോണ്‍
Friday, June 22, 2018 11:32 PM IST
ടൊറന്‍റോ: ഫൊക്കാനയിൽ സമാധാനപരമായ തെരെഞ്ഞെടുപ്പ് നടത്തണമെന്നാണ് താൻ ആഗ്രഹിക്കുന്നതെന്ന് ഫൊക്കാനയുടെ മുൻ പ്രസിഡന്‍റും ടൊറന്േ‍റാ മലയാളി സമാജം ജനറൽ സെക്രട്ടറിയുമായ ജോണ്‍ പി. ജോണ്‍. ഫൊക്കാനയുടെ 2018-20 വർഷത്തെ ഭാരവാഹികൾ സമവായത്തിലൂടെ ആയിരിക്കണം തെരഞ്ഞെടുക്കപ്പെടേണ്ടതെന്നും ഫ്രാൻസിസ് തടത്തിലുമായി നടത്തിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടു.

2016ൽ ടൊറന്േ‍റാ കണ്‍വെൻഷനോടനുബന്ധിച്ചു നടന്ന തെരെഞ്ഞെടുപ്പിൽ പ്രസിഡന്‍റ് സ്ഥാനാർഥിയായിരുന്ന മാധവൻ ബി. നായർ തന്നെയാണ് ഇപ്പോഴും ഒരു പാനലിന്‍റെ പ്രസിഡന്‍റ് സ്ഥാനാർഥി. അന്ന് അനായാസം ജയിക്കാമായിരിന്നിട്ടും ഇപ്പോഴത്തെ പ്രസിഡന്‍റ് തന്പി ചാക്കോയ്ക്ക് വേണ്ടി മാറി കൊടുക്കുകയായിരുന്നു. ഇത്തരം ആരോഗ്യകരമായ സമവായങ്ങൾ ഉണ്ടാക്കിയാൽ തെരഞ്ഞെടുപ്പ് സമാധാനപരമായി നടക്കുകയും ഭരണം ഒത്തൊരുമയോടെ നടത്താൻ കഴിയുകയും ചെയ്യും. കണ്‍വൻഷന്‍റെ സുഗമമായ നടത്തിപ്പിനും ഇത്തരം സംഘർഷങ്ങൾ ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അഭിമുഖത്തിന്‍റെ പ്രസക്ത ഭാഗങ്ങൾ ചുവടെ:

ടൊറന്‍റോ തെരഞ്ഞെടുപ്പിൽ എന്താണ് നടന്നത്?

തന്പി ചാക്കോയും മാധവൻ ബി. നായരുമായിരുന്നു പ്രസിഡന്‍റ് സ്ഥാനാർത്ഥികൾ. മാധവൻ നായരുടെ പാനലിൽ ഇപ്പോഴത്തെ എതിർ സ്ഥാനാർഥി ലീല മാരേട്ട് ഉൾപ്പെടെയുള്ളവർ ജയിച്ചുകയറിപ്പോഴാണ് തന്പി ചാക്കോ പ്രസിഡന്‍റ് ആകണമെന്ന് ആഗ്രഹം പ്രകടിപ്പിച്ചത്. അദ്ദേഹത്തെപോലുള്ള മുതിർന്ന നേതാക്കൾ ഇങ്ങനെയൊരു ആവശ്യം ശക്തമായി ഉയർത്തിയാൽ സമവായമല്ലാതെ മറ്റു വഴികളില്ല. പല മുതിർന്ന നേതാക്കളും മാധവനോട് മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് വ്യക്തിപരമായും അവശ്യപ്പെട്ടതിന്‍റെ വെളിച്ചത്തിൽ മാധവൻ സ്വമേധയാൽ പിന്മാറി. അദ്ദേഹം ഒഴികെ കൂടെയുണ്ടായിരുന്നവർ എല്ലാവരും തന്നെ ജയിച്ചു കയറി.

പിന്മാറിയാൽ ഇത്തവണത്തേക്ക് എന്തെങ്കിലും ഉറപ്പു നൽകിയിരുന്നോ?

ചിലർ വാക്കാൽ ഉറപ്പു നൽകിയിരുന്നു. എന്ന് വച്ച് ഒരാൾക്കുവേണ്ടി സ്ഥാനം റിസർവ് ചെയ്യുന്ന ഏർപ്പാട് ഫൊക്കാനയിലില്ല. ഇതു ജനാധിപത്യപരമായ രീതിയിൽ തെരഞ്ഞെടുപ്പ് നടത്തുന്ന സംഘടനയാണ്. അംഗ സംഘടനകളിൽപ്പെട്ട ആർക്കും തെരഞ്ഞെടുപ്പിൽ മത്സരിക്കാം. എന്തുകൊണ്ട് മാധവൻ മാത്രം സ്ഥാനാർഥി ആയാൽ മതി എന്നൊന്നും പറയാൻ പാടില്ല. മാധവനും സ്ഥാനാർഥിയാകാം ലീലക്കോ മറ്റാർക്കുവേണമെങ്കിലും സ്ഥാനാർഥിയാകാം. വാക്ക് കൊടുത്തിട്ടുണ്ടങ്കിൽ ധാരണയുണ്ടാക്കിയവരുമായി ആവാം.


താങ്കൾ പ്രസിഡന്‍റ് ആയിരുന്നപ്പോഴാണ് ഈ ധാരണയോ തർക്കമോ ഒക്കെ നടക്കുന്നത്. താങ്കൾ മാനസികമായി ആർക്കൊപ്പമാണ്?

രണ്ടു പേരും നല്ല സുഹൃത്തുക്കൾ. ഉത്തരവാദിത്വമുള്ള ഒരു പാനലിലനെയും പരസ്യമായി പിന്തുണക്കാനാവില്ല. രണ്ടിലൊരാൾക്കു വോട്ടു ചെയ്യും.

മാധവനോ? ലീലയോ?

രണ്ടു പേരും നല്ല കഴിവുള്ള വ്യക്തികൾ. ലീല എന്‍റെ കൂടെ ഒരുപാടു കാലം പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ്. മാധവൻ നായരെയും വളരെ കാലമായിട്ടറിയാം. സൗമ്യമായ ഇടപെടലുകളും നല്ല ക്ഷമാശീലനും ഏതു കാര്യങ്ങളും ഏറെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്ന വ്യക്തി.


ഫൊക്കാനയിലെ തല മുതിർന്ന നേതാക്ക·ാരിൽ ഒരാളാണ് താങ്കൾ. പിളർപ്പ് അനിവാര്യമായിരുന്നുവോ?

അനിവാര്യമോ? തികച്ചും അനാവശ്യമായ സംഭവങ്ങൾ ആയിരുന്നു പിളർപ്പിലേക്ക് നയിച്ചത്. ചില നേതാക്ക·ാരുടെ താൽപര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടി നടത്തിയ നാടകങ്ങൾ മാത്രം. പക്ഷേ ഇതൊന്നും ഫൊക്കാനയുടെ വളർച്ചയ്ക്കു ഒരു കോട്ടവും വരുത്തിയിട്ടില്ല. ഓരോ വർഷങ്ങൾ കഴിയും തോറും ലോകമെന്പാടുമുള്ള മലയാളികളുടെ മനസിൽ ഫൊക്കാന ചിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു, ഫൊക്കാനായാണ് വടക്കേ അമേരിക്കയിയലെയും കാനഡയിലെയും ആദ്യത്തെ സംഘടനകളുടെ സംഘടന. ഇത്തവണത്തെ കണ്‍വൻഷൻ തന്നെ നോക്കുക, ഏറ്റവും കൂടുതൽ വിഐപികൾ ഫൊക്കാന കണ്‍വൻഷനു മാത്രമാണ് നാട്ടിൽ നിന്ന് വരുന്നത്. ഫോമാക്കാകട്ടെ അത്ര ജനപ്രിയരായ ആരും തന്നെ വരുന്നതായി അറിയുന്നില്ല. ഫൊക്കാന കോണ്‍വൻഷനിൽ മുഖ്യമന്ത്രിയടക്കം മൂന്നു മന്ത്രിമാരും എംഎൽഎ മാരും നിരവധി സാഹിത്യ,സാംസ്കാരിക രംഗത്തെ പലരും എത്തിചേരുന്നുണ്ട്.

ഫൊക്കാന ഫോമാ ലയന സാധ്യത കാണുന്നുണ്ടോ?

സാധ്യത കുറവാണ്. രണ്ടു വർഷം മുന്പ് ഒരു ശ്രമം നടത്തി നോക്കി. ഒരു വിധത്തിലും യോജിച്ചു പോകാൻ പറ്റാത്ത സാഹചര്യമായി. പിളർപ്പിനെ തുടർന്ന് രണ്ടു സംഘടനകളിലും പുതിയ നേതാക്കൾ കയറി വന്നു. മുൻപ് നേതൃനിരയിൽ എത്താൻ കഴയാതെ വന്നവർ പല സുപ്രധാന പദവികളിൽ എത്തിപ്പെടാൻ കഴിഞ്ഞു. അവരും ഒരു വലിയ സംഘടനയായി വളർന്നു കഴിഞ്ഞു. അമേരിക്കൻ മലയാളികളുടെ പൊതുവായ കാര്യങ്ങളിൽ രണ്ടു സംഘടനകളും യോജിച്ചു പ്രവർത്തിക്കുകയാണ് ഇനി വേണ്ടത്.

ഫൊക്കാനയിൽ താങ്കൾ വഹിച്ച പദവികൾ?

43 വർഷമായി കാനഡയിൽ വന്നിട്ട്. 1975 ൽ എത്തിയ നാളു മുതൽ ടൊറേന്േ‍റാ മലയാളി സമാജത്തിൽ പ്രവർത്തിക്കാൻ തുടങ്ങി. അവിടെ 10 തവണ, പ്രസിഡന്‍റ്, ട്രസ്റ്റി ബോർഡ് ചെയർമാൻ, ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ തുടങ്ങി നിരവധി പദവികൾ വഹിച്ചു. 1983 ഫൊക്കാനയുടെ ആരംഭകാലം മുതൽ സജീവ പ്രവർത്തകനായിരുന്ന ഞാൻ 2014-16 ഫൊക്കാന പ്രസിഡന്‍റ് ആയി. ചരിത്ര സംഭവമായ ഫൊക്കാന ടൊറന്േ‍റാ കണ്‍വൻഷന്‍റെ നടത്തിപ്പിൽ സുപ്രധാന പങ്കു വഹിക്കാനും കഴിഞ്ഞു. ഫൊക്കാന ട്രസ്റ്റി ബോർഡ് വൈസ് ചെയർമാൻ, മൂന്നു തവണ റീജണൽ വൈസ് പ്രസഡന്‍റ് തുടങ്ങിയ പദവികൾ വഹിച്ചു.

കുടുംബം? ജോലി?

കോട്ടയം കളത്തിപ്പടിയാണ് സ്വദേശം. പിതാവ് പി.ഐ. ജോണും അമ്മ മേരിക്കുട്ടിയും നേരത്തെ തന്നെ മരിച്ചു, ഭാര്യ: അന്നമ്മ. പാലക്കാട് വിക്ടോറിയാ കോളജിൽ നിന്ന് ബിഎസ്സിയും കാണ്‍പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് സുവോളജിയിൽ മാസ്റ്റേഴ്സും എടുത്ത ശേഷം സർക്കാർ സർവീസിൽ കയറി. കാനഡയിൽ എത്തിയപ്പോൾ മുതൽ മാനുഫാക്ചറിംഗ് രംഗത്ത് പ്രവർത്തിക്കുന്നു. മക്കൾ: റോഷൻ ഏബ്രഹാം (ബിസിനസ്) സാമന്ത ജോണ്‍ കെപിഎംജിയിൽ ഇമിഗ്രേഷൻ വിഭാഗത്തിൽ പ്രവർത്തിക്കുന്നു.

റിപ്പോർട്ട്: ഫ്രാൻസിസ് തടത്തിൽ