നായർ ബനവലന്‍റ് അസോസിയേഷന്‍റെ വിഷു ആഘോഷം ഗംഭീരമായി
Saturday, April 22, 2017 2:11 AM IST
ന്യൂയോർക്ക്: നായർ ബനവലന്‍റ് അസോസിയേഷന്‍റെ ഈ വർഷത്തെ വിഷു ആഘോഷം ഭംഗിയായി കൊണ്ടാടി. ഏപ്രിൽ 15-നു ശനിയാഴ്ച രാവിലെ പതിനൊന്നു മുതൽ ക്വീൻസിലെ ഗ്ലെൻ ഓക്സ് സ്കൂൾ ഓഫ് ടീച്ചിംഗ് ഓഡിറ്റോറിയത്തിൽ വച്ചായിരുന്നു ആഘോഷം. വത്സമ്മ തോപ്പിലിന്‍റെ നേതൃത്വത്തിൽ അണിയിച്ചൊരുക്കിയ വിഷുക്കണിക്കു ശേഷം കുടുംബത്തിലെ കാരണവർ സ്ഥാനത്തു നിന്നുകൊണ്ട് ഉണ്ണികൃഷ്ണ മേനോനും പത്നി കുമുദം മേനോനും വിഷുക്കൈനീട്ടം നൽകി.

സെക്രട്ടറി പ്രദീപ് മേനോൻ പരിപാടികൾക്ക് തുടക്കം കുറിച്ചുകൊണ്ട് സംസാരിക്കുകയും, പ്രസിഡന്‍റ് ശോഭാ കറുവക്കാട്ട് വിഷു ആശംസകൾ നേരുകയും ചെയ്തു. തുടർന്നു ട്രസ്റ്റീ ബോർഡ് ചെയർമാൻ ഗോപിനാഥ് കുറുപ്പ് ആശംസകൾ അർപ്പിക്കുകയും 2018 ഓഗസ്റ്റിൽ ഷിക്കാഗോയിൽ നടത്തുന്ന നായർ സംഗമത്തിലേക്ക് ഏവരെയും ക്ഷണിക്കുകയും ചെയ്തു.

മുഖ്യാതിഥിയായ സംസ്കൃത പണ്ഡിതനും സംസ്കൃത ഭാരതിയുടെ സെക്രട്ടറിയുമായ ഡോ. പത്മകുമാർ വിഷുവിനെക്കുറിച്ചും അതിന്‍റെ പ്രത്യേകതകളെക്കുറിച്ചും വിജ്ഞാനപ്രദമായ ഒരു പ്രഭാഷണം ചെയ്തു.

അപ്പുക്കുട്ടൻ പിള്ളയുടെ നേതൃത്വത്തിൽ, ഓരോ വീടുകളിൽ നിന്നു പാചകം ചെയ്തു കൊണ്ടുവന്ന സ്വാദിഷ്ടവും വിഭവസമൃദ്ധവുമായ വിഷുസദ്യ കെങ്കേമമാക്കി ഏവരേയും തൃപ്തിപ്പെടുത്തി. തുടർന്നു കലാ മേനോന്േ‍റയും ബീന മേനോന്േ‍റയും കൊറിയോഗ്രഫിയിൽ അണിയിച്ചൊരുക്കിയ കുട്ടികളുടെ നൃത്തനൃത്യങ്ങൾ അതിമനോഹരമായിരുന്നു.

||

പ്രസീദ ഉണ്ണി, പ്രിയങ്ക ഉണ്ണി എന്നിവർ അവതരിപ്പിച്ച കുച്ചിപ്പുടി, ഉൗർമ്മിള റാണി നായരുടെ മോഹിനിയാട്ടം, ഗായത്രി നായരുടെ ഭരതനാട്യം എന്നിവ അരങ്ങേറി. കുന്നപ്പള്ളിൽ രാജഗോപാൽ മുരുകൻ കാട്ടാക്കടയുടെ രേണുക എന്ന കവിത മനോഹരമായി ആലപിച്ചു. ഒരു നൃത്താദ്ധ്യാപിക കൂടിയായ ദേവിക നായരുടെ മോഹിനിയാട്ടം എടുത്തു പറയേണ്ട ഒന്നായിരുന്നു. അജിത് എൻ നായർ, മനീഷ് വിജയകുമാർ, ഡോ. സുവർണ നായർ, പ്രഭാകരൻ നായർ എന്നിവർ ഗാനങ്ങൾ ആലപിച്ചു. റീന കാവുള്ളി, ജെസ്ലിൻ കാവുള്ളി, ശ്രുതി മനീഷ്, അക്ഷിതാ എന്നിവർ വിവിധ നൃത്തങ്ങൾ കാഴ്ച വെച്ചു.

2015-16 കാലഘട്ടത്തിൽ നായർ ബനവലന്‍റ് അസോസിയേഷന്‍റെ പ്രസിഡന്‍റായി സ്തുത്യർഹമായ സേവനം കാഴ്ചവെച്ച കുന്നപ്പള്ളിൽ രാജഗോപാലിനു പ്രസിഡന്‍റ് ശോഭാ കറുവക്കാട്ടും ട്രസ്റ്റീ ബോർഡ് ചെയർമാൻ ഗോപിനാഥ് കുറുപ്പും ചേർന്ന് പ്രശംസാ ഫലകം നൽകി ആദരിച്ചു.

ശ്രേയ മേനോൻ, രേവതി നായർ, ഉൗർമ്മിള റാണി നായർ എന്നിവർ എം.സി. മാരായി പ്രവർത്തിച്ചു. ദേശീയ ഗാനാലാപനത്തോടെ ചടങ്ങുകൾ അവസാനിച്ചു.

റിപ്പോർട്ട്: ജയപ്രകാശ് നായർ