ഫാ. മാത്യു മുഞ്ഞനാട്ട് ജൂബിലി നിറവിൽ; ഫീനിക്സിൽ സ്വീകരണം നൽകും
Tuesday, April 25, 2017 12:25 AM IST
ഫീനിക്സ്: പൗരോഹിത്യത്തിന്‍റെ രജതജൂബിലി ആഘോഷിക്കുന്ന ഫാ. മാത്യു മുഞ്ഞനാട്ടിനു ഫീനിക്സ് ഹോളി ഫാമിലി ഇടവക ആവേശോജ്വലമായ സ്വീകരണം നൽകുന്നു. ഫീനിക്സിൽ സീറോ മലബാർ സമൂഹത്തിന്‍റെ രൂപീകരണത്തിനും, ഇടവക ദേവാലയത്തിന്‍റെ നിർമ്മാണത്തിനും മുഖ്യ നേതൃത്വം നൽകിയത് ഫാ. മാത്യു മുഞ്ഞനാട്ട് ആണ്.

വൈദീകപട്ടം സ്വീകരിച്ചിട്ട് ഇരുപത്തഞ്ച് വർഷം പിന്നിടുന്ന ഫാ. മാത്യു തന്‍റെ പൗരോഹിത്യ ശുശ്രൂഷയുടെ ഏഴു വർഷക്കാലവും സമർപ്പിച്ചതു അരിസോണ ഫീനിക്സിലെ മലയാളി കത്തോലിക്കർക്ക് വേണ്ടിയാണ്. പ്രാർത്ഥനയും പ്രവർത്തനവും ഒരുമിപ്പിച്ച് ദൈവോ·ുഖമായി സ്വന്തം പൗരോഹിത്യത്തെ ഉത്തരവാദിത്വബോധത്തോടെ തനിക്കായി മാറ്റിവെയ്ക്കപ്പെട്ട ദൈവജനത്തിന്‍റെ ആത്മീയോന്നതിയ്ക്കായി സമർപ്പിച്ചുവെന്നതാണ് ഫാ. മാത്യുവിന്‍റെ ജീവിതത്തെ ധന്യമാക്കുന്നത്. മുഖംമൂടികളുടെ ഭാരം താങ്ങനാവാതെ അവശനായിതീർന്ന മനുഷ്യനല്ല ഫാ. മാത്യു മുഞ്ഞനാട്ട്. ജാടകളേതുമില്ലാതെ സ്വന്ത്രമായി സമൂഹത്തോട് ഇടപെടാൻ കഴിയുന്നത് ദൈവം തെരഞ്ഞെടുത്ത് മാറ്റനിർത്തിയ മാത്യു അച്ചനിലെ വൈദീകവ്യക്തിത്വത്തെ തനിമയാർന്നതാക്കുന്നു.

ദൃഢനിശ്ചയവും സമൂഹന·യ്ക്കായി ഏറ്റെടുക്കുന്ന പദ്ധതികൾ നടപ്പിലാക്കുന്നതിലെ സവിശേഷ ശൈലിയും ദൈവദാനമായി കരുതുന്നു അച്ചൻ. കഠിനാധ്വാനം വഴി ശൂന്യതയിൽ നിന്നും ഒരു ആത്മീയ സമൂഹനിർമ്മിതിയ്ക്ക് നെടുനായകത്വം വഹിച്ചപ്പോഴും ഞാനെന്ന ഭാവത്തിന്‍റെ നിഴൽപോലും ഫീനിക്സുകാരുടെ പ്രിയപ്പെട്ട മുഞ്ഞനാട്ടച്ചന്‍റെ അരികിലേക്ക് എത്തിയില്ല. ആർഭാടവും സമൃദ്ധിയും ലക്ഷ്യംവെയ്ക്കുന്ന ഒരു സമൂഹത്തിന് നടുവിൽ ജീവിക്കുന്പോഴും ലളിത ജീവിതം മുഖമുദ്രയാക്കിയ ഫാ. മാത്യുവിനെ ജാതിമത ഭാഷാഭേദമെന്യേ ഫീനിക്സ് നിവാസികൾക്ക് ഏറെ പ്രിയങ്കരനാക്കി.

ഏപ്രിൽ 29-നു വൈകുന്നേരം ദേവാലയാങ്കണത്തിൽ എത്തിച്ചേർന്ന അച്ചനെ വികാരി ഫാ. ജോർജ് എട്ടുപറയിലിന്‍റെ നേതൃത്വത്തിൽ സ്വീകരിക്കും. 30-നു ഞായറാഴ്ച ഇടവകാംഗങ്ങൾക്കൊപ്പം അർപ്പിക്കുന്ന കൃതജ്ഞതാബലിയിൽ മുഖ്യകാർമികനാകും. തുടർന്നു ചേരുന്ന സമ്മേളനത്തിൽ സ്വീകരണ കമ്മിറ്റി ചെയർമാനും ഇടവക വികാരിയുമായ ഫാ. ജോർജ് എട്ടുപറയിൽ അധ്യക്ഷത വഹിക്കും.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് സാജൻ മാത്യു, വിൻസി ടോമി, ജോണ്‍സീന പൗളിനോസ് എന്നിവർ ആശംസകൾ നേരും. സമ്മേളനത്തെ തുടർന്നു ഫാ. മാത്യുവിന്‍റെ ബഹുമാനാർത്ഥം ഒരുക്കുന്ന സ്നേഹവിരുന്നിലും നിരവധി പേർ പങ്കെടുക്കും. സ്വീകരണ പരിപാടികൾ വൻ വിജയമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ പാരീഷ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം