ഭിന്നലിംഗക്കാർക്ക് പ്രസംഗവേദി നൽകി മാർത്തോമ്മ സഭയുടെ പുതിയ ചുവടുവയ്പ്
Saturday, February 17, 2018 6:21 PM IST
മാരാമണ്‍: ഭിന്നലിംഗക്കാർക്ക് ആദ്യമായി പ്രസംഗവേദി അനുവദിച്ചു നൽകി മാർത്തോമ്മ സഭ പുതിയൊരു മാറ്റത്തിനു തുടക്കം കുറിച്ചു. മാരാമണ്‍ കണ്‍വൻഷനാണ് വേദി. യുവവേദി യോഗത്തിൽ മർത്തോമ്മ സഭാംഗവും ഭിന്നലിംഗ വിഭാഗത്തിന്‍റെ പ്രതിനിധിയുമായ സെലിൻ തോമസ് മുഖ്യ പ്രസംഗം നടത്തി ശ്രദ്ധ പിടിച്ചുപറ്റി. സമൂഹത്തിൽ മൂന്നാം വിഭാഗത്തെ പ്രതിനിധാനം ചെയ്യുന്ന ഭിന്ന ലിംഗക്കാർക്ക് നീതിയും കരുണയും ലഭിക്കേണ്ടതാണെന്ന് സെലിൻ തോമസ് വ്യക്തമാക്കി.

റവ. ഡോ. തോമസ് മാർ തീത്തോസ് അധ്യക്ഷത വഹിച്ച യോഗം ഡോ. ജോസഫ് മാർത്തോമ്മ മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു. ഭിന്ന ലിംഗക്കാരും ദൈവത്തിന്‍റെ തെരഞ്ഞെടുക്കപ്പെട്ട ജനമാണെന്നും ഇവരുടെ ഇടയിൽ സുവിശേഷ പ്രവർത്തനം നടത്തുന്ന നവോദയ പദ്ധതിക്കു ഫിലിപ്പോസ് മാർ ക്രിസോസ്റ്റം ജ· ശതാബ്ദി ആഘോഷചടങ്ങിൽ തുടക്കം കുറിക്കുമെന്നും മെത്രാപ്പോലീത്ത പറഞ്ഞു. സഭയിലെ മറ്റു എപ്പിസ്കോപ്പാമാരും യോഗത്തിൽ പങ്കെടുത്തു.

ഭിന്നലിംഗക്കാരും ദൈവിക സൃഷ്ടിയുടെ ഭാഗമാണെന്ന് അംഗീകരിക്കുവാൻ വൈകിയാണെങ്കിലും തയാറായ മർത്തോമ്മാ സഭയുടെ നേതൃത്വത്തോടു നന്ദിയുണ്ടെന്ന് ട്രാൻസ്ജണ്ടർ ആക്ടിവിസ്റ്റായ ശ്രീകുട്ടി പറഞ്ഞു.

റിപ്പോർട്ട്: പി.പി. ചെറിയാൻ