വിമാനത്തിൽ നിന്നു ലഭിച്ച ആപ്പിൾ ബാഗിലിട്ടു പുറത്തു കടന്നതിന് 500 ഡോളർ ഫൈൻ
Wednesday, April 25, 2018 1:58 AM IST
കൊളറാഡോ: പാരീസിൽ നിന്നു കൊളറാഡോയിലേക്ക് ഡൽറ്റ എയർ ലൈൻസിൽ യാത്ര ചെയ്ത ക്രിസ്റ്റൽ ടാഡ് ലോക്കിന് വിമാനത്തിൽ നിന്നും സ്നാക്സായി ലഭിച്ച ആപ്പിൾ ബാഗിലിട്ട് പുറത്തിറങ്ങിയതിന് ഫൈൻ നൽകേണ്ടി വന്നത് 500 ഡോളർ.

വിമാനയാത്രക്കിടെ എല്ലാവർക്കും നൽകിയ ആപ്പിൾ വിശപ്പില്ലാത്തതിനാൽ പിന്നെ കഴിക്കാമെന്ന് വച്ച് ബാഗിലിട്ടു. കൊളറാഡോയിൽ വിമാനമിറങ്ങിയ ക്രിസ്റ്റൽ കസ്റ്റംസിലൂടെ കടന്നപ്പോൾ ബാഗ് പരിശോധനയ്ക്കിടെ ഡെൽറ്റ ലോഗോ മാർക്ക് ചെയ്ത പ്ലാസ്റ്റിക്ക് ബാഗിൽ പൊതിഞ്ഞ ആപ്പിൾ കണ്ടെത്തി. പിന്നെ ഏജന്‍റ് ഒന്നും ചോദിച്ചില്ല. 500 ഡോളർ പിഴയടക്കാനാണ് വിധിച്ചത്.

കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ നിയമങ്ങൾ പാലിക്കപ്പെടുന്നതിന് എല്ലാ യാത്രക്കാരും ബാധ്യസ്ഥരാണ്. ഡൽറ്റ എയർലൈൻ അധികൃതർ പറഞ്ഞു.

അമേരിക്കയിൽ വന്നിറങ്ങുന്നവരുടെ കൈവശം പഴങ്ങളോ പച്ചക്കറിയോ ഉണ്ടെങ്കിൽ അതു ഡിക്ലയർ ചെയ്യേണ്ടതാണെന്നും അധികൃതർ പറഞ്ഞു. ഈ നിയമം ലംഘിച്ചതിനാണ് പിഴ ഈടാക്കേണ്ടി വന്നത്. അനുമതിയില്ലാതെ വിമാന യാത്രക്കിടെ ലഭിക്കുന്ന ഭക്ഷണമോ, മറ്റേതെങ്കിലും സാധനമോ വിമാനമിറങ്ങുന്പോൾ പുറത്തേക്ക് കൊണ്ടുവരുന്നവർക്കുള്ള ഒരു മുന്നറിയിപ്പ് കൂടിയാണിത്. പലരും ഇത് ആവർത്തിക്കുന്നുണ്ടെങ്കിലും പിടിക്കപ്പെട്ടാൽ ശിക്ഷ ഉറപ്പാണ്.

റിപ്പോർട്ട്: പി.പി. ചെറിയാൻ