കോടതി തടവ് ശിക്ഷ വിധിക്കുന്പോൾ പ്രതി ഗാഢനിദ്രയിൽ
Thursday, May 24, 2018 11:42 PM IST
ബ്രൂക്ക് ലിൻ: ആറു വയസുള്ള പ്രിൻസ് ജോഷ്വാവയെ എലവേറ്ററിനകത്തു വച്ചു കുത്തി കൊല്ലുകയും കൂട്ടുകാരി ഏഴു വയസുകാരി മിക്കയ്ല കാപ്പേർഗാർസിയെ മാരകമായി കുത്തി മുറിവേൽപ്പിക്കുകയും ചെയ്ത കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഡാനിയേൽ ഹബർട്ടിനെ (31) ബ്രൂക്ക് ലിൻ കോടതി 50 വർഷത്തെ തടവ് ശിക്ഷ വിധിച്ചു. എന്നാൽ ശിക്ഷ വിധിക്കുന്പോൾ പ്രതി ഗാഢനിദ്രയിലായിരുന്നു. ശീതികരിച്ച കോടതി മുറിയിൽ ജഡ്ജി വിധി വായിക്കുന്പോൾ ചൂടും തണുപ്പും കാറ്റും സഹിച്ചു ഭവന രഹിതനായി കഴിഞ്ഞിരുന്ന പ്രതി കോടതി മുറിയിൽ സുഖമായി ഉറങ്ങുകയായിരുന്നു.

വീടിനു മുൻ വശത്തു കളിച്ചുകൊണ്ടിരുന്ന കുട്ടികൾ വീട്ടിലേക്ക് പോകുന്നതിന് എലിവേറ്ററിനു സമീപം എത്തിയപ്പോഴാണ് ഇവരെ പിന്തുടർന്നിരുന്ന ഡാനിയേൽ ഇരുവരേയും കുത്തിവീഴ്ത്തിയത്. 11 തവണ കുത്തേറ്റ് പ്രിൻസ് സംഭവ സ്ഥലത്തു വച്ചു തന്നെ മരിച്ചു. മിക്കയ്ലയെ 16 തവണയാണ് കുത്തിയതെങ്കിലും ആശുപത്രിയിൽ എത്തിച്ച കുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. സംഭവത്തിനുശേഷം രക്ഷപ്പെട്ട പ്രതിയെ നാലു ദിവസത്തിനു ശേഷം പോലീസ് പിടികൂടുകയായിരുന്നു. 2014 ലായിരുന്നു കേസിനാസ്പദമായ സംഭവം.

റിപ്പോർട്ട്: പി.പി. ചെറിയാൻ